World

വൈദികന്റെ വിലമതിക്കാനാവാത്ത സ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ടോ?

കാഴ്ചയുള്ളപ്പോള്‍ കണ്ണിന്‍റെ വില നാം മനസ്സിലാക്കാറില്ല. ഈയടുത്തകാലത്ത് അന്ധനായ ഒരു മനുഷ്യനുമായിട്ട് സംസാരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കാഴ്ചയുടെ വില തമ്പുരാന്‍ വെളിപ്പെടുത്തി. പുരോഹിതന്‍റെ യഥാര്‍ത്ഥ വില അറിഞ്ഞെങ്കില്‍ മാത്രമേ പൗരോഹിത്യത്തെ ആദരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ.

ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ്, അമ്മ രോഗിയായി മരണത്തോടടുത്ത സമയം. ആശുപത്രിയില്‍ സാധാരണയായി കുമ്പസാരിക്കാനും കുര്‍ബ്ബാന കൊടുക്കാനും നിയമിതനായ വൈദികന്‍ അന്ന്‍ ഉച്ചകഴിഞ്ഞേ എത്തുകയുള്ളൂ എന്നറിഞ്ഞപ്പോള്‍ അടുത്തുള്ള ആശ്രമത്തില്‍ വണ്ടിയുമായി ചെന്ന് അച്ഛനെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം എന്‍റെ കൂടെ വന്ന് അമ്മയ്ക്ക് അന്ത്യകൂദാശകള്‍ കൊടുക്കാനും നല്ല മരണത്തിനൊരുക്കാനും സാധിച്ചു.

ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ഒരു പുരോഹിതന്‍റെ വില മനസ്സിലാക്കാന്‍ സാധിച്ചത്. വിന്‍സെന്‍റ് ഡി പോള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ അമ്മ ഒരാഗ്രഹം പറഞ്ഞു. എന്‍റെ മകനെ, എനിക്കൊന്ന് കുമ്പസാരിച്ചു കുര്‍ബ്ബാന കൈക്കൊള്ളണം.

വികാരിയച്ചന്‍ അന്ന്‍ സ്ഥലത്തില്ലായിരുന്നു. ഉടന്‍ തന്നെ കോണ്‍വെന്‍റുമായി ബന്ധപ്പെട്ട് അടുത്ത പള്ളിയില്‍ വിളിച്ചു. അവിടെയും അച്ഛനില്ല. വീണ്ടും മറ്റൊരു പള്ളിയുമായി ബന്ധപ്പെട്ടു. ശാരീരികമായി അസുഖത്തിലായിരുന്നുവെങ്കിലും ത്യാഗം സഹിച്ചു അച്ഛന്‍ വന്നു. കുര്‍ബ്ബാനയും കൊടുത്തു. വികാരിയച്ചന്‍ എത്തുന്നതിനു മുന്‍പ് മരിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ വികാരിയച്ചന്‍റെ അഭാവത്തിലാണ് അദ്ദേഹത്തിന്‍റെ വില പലപ്പോഴും നാം തിരിച്ചറിയുന്നത്.

അച്ചന്മാരെ പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്. വികാരിയച്ചന്മാര്‍ക്ക് സ്ഥലംമാറ്റം വരുമ്പോള്‍ നല്ല അച്ഛനെ കിട്ടണമെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. അതെ സമയം ഇപ്രകാരമുള്ള നിമിഷങ്ങളില്‍ ഏതെങ്കിലുമൊരച്ചനെ നാം ആഗ്രഹിക്കാറില്ലേ. നല്ല ഒരച്ചനെ കിട്ടണമെന്ന് ഇടവകക്കാര്‍ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല.

ഇതിനൊരു മറുവശം കൂടിയുണ്ട്. എനിക്കൊരു നല്ല ഇടവക കിട്ടണമെന്ന് ഒരു വൈദികനും ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചെന്നിരിക്കട്ടെ. ഈ രണ്ടു പ്രാര്‍ത്ഥനയും സ്വീകരിക്കുന്ന ദൈവം അച്ഛന് ചേര്‍ന്ന ഇടവകയും ഇടവകയ്ക്ക് ചേര്‍ന്ന അച്ഛനെയും കൊടുത്താല്‍ അച്ഛനും ഇടവകക്കാര്‍ക്കും പരാതി പറയാന്‍ അവകാശമുണ്ടോ? ചുരുക്കത്തില്‍, എന്‍റെ ഇടവകയ്ക്കു കിട്ടുന്ന വൈദികന്‍ നല്ല വൈദികനല്ലായെന്നു എനിക്കു തോന്നുമ്പോള്‍ ഞാനും നല്ലവനല്ലായെന്നു ചിന്തിച്ചാല്‍ പ്രശ്നം തീര്‍ന്നു.

ഇതിനൊരു മറുവശം കൂടിയുണ്ട്. ജോണ്‍ മരിയ വിയാനിയച്ചനെയും ആര്‍സ് ഇടവകയേയും താരതമ്യപ്പെടുത്തിയാല്‍ ഇവിടെ തെറ്റുപറ്റും. കാരണം കഴിവുള്ള അച്ചന്മാര്‍ക്ക് സാധിക്കാത്തത് വിയാനിയച്ചന്‍ സാധിച്ചെടുത്തു. എങ്കിലും ജനങ്ങളുടെ വിശുദ്ധിയും അച്ചന്മാരുടെ വിശുദ്ധിയും തമ്മില്‍ ബന്ധമുണ്ടെന്നുള്ളത് വാസ്തവമാണ്.


പൊതുവേ ജനങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് മുന്‍കോപം. സ്ഥലം മാറി വന്ന അച്ഛനെക്കുറിച്ച് ഒരാളോടു ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യം അങ്ങേര്‍ക്ക് പോലീസ് ജോലിയായിരുന്നു. നല്ലതെന്നാണ്. ഇവിടെയും ഒരു മറുവശമുണ്ട്. പോലീസില്‍ പോലും അച്ചന്മാരുടെ സ്വഭാവമുള്ള ആളുകളുണ്ട്. ഇവിടെ വൈദികരുടെ അഭിഷേകത്തിന്‍റെ വില മാത്രം ജനങ്ങള്‍ നോക്കിയാല്‍ മതി. ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അതാണ്‌ വലുത്. കാരണം നമ്മെയൊക്കെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നത് വൈദികരുടെ അഭിഷേകമാണ്. വൈദികരുടെ ജീവിതസാക്ഷ്യം വൈദികരെ ബാധിക്കുന്ന കാര്യമാണ്.

എന്തൊക്കെ കുറവുണ്ടായാലും നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളും ത്യജിക്കുന്ന ത്യാഗത്തിന്‍റെ വില തമ്പുരാന്‍ കൊടുക്കുന്നത് നമ്മുടെ ബുദ്ധിക്കതീതമാണ്. ദൈവം നമുക്കുവേണ്ടി മാറ്റി നിര്‍ത്തിയവര്‍. നമ്മുടെ ആത്മരക്ഷയില്‍ അശ്രദ്ധ കാണിച്ചാല്‍ കണക്കു കൊടുക്കെണ്ടവര്‍. അതുപോലെ ബഹുമാനവും ആദരവും നാം നല്‍കിയില്ലെങ്കില്‍ നമ്മോടും കണക്കു ചോദിക്കും. ദൈവത്തെ മനുഷ്യരിലേക്കും മനുഷ്യരെ ദൈവത്തിലേക്കും എത്തിക്കുന്ന മഹോന്നത സ്ഥാനം. മാലാഖമാര്‍ പോലും ഭയഭക്തിയോടെ നോക്കുന്ന സ്ഥാനം.

Show More

2 Comments

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker