Kazhchayum Ulkkazchayum

ഈ കളി തീക്കളി സൂക്ഷിച്ചോ…!

നീ നിന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുൻപ് നിന്നെ ഞാൻ അറിഞ്ഞിരുന്നു...

പ്രൊഫസർ ആൻ മരിയ പട്ടണത്തിലെ പ്രശസ്തമായ ഒരു കോളേജിലാണ് പഠിപ്പിക്കുന്നത്. പഠനത്തിനായിട്ടാണ് കമ്പ്യൂട്ടറും, നെറ്റും, ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിച്ചുതുടങ്ങിയത്. കോളേജിൽ ക്ലാസുള്ള ദിവസങ്ങളിൽ ഫെയ്സ്ബുക്കും വാട്ട്സാപ്പും രാത്രിയിലാണ് നോക്കുന്നത്. അടുക്കളയിലെ ക്ലോക്ക് 12 തവണ ഗർജ്ജിച്ചു. മൈഗോഡ്… രാത്രി 10 മണിക്ക് ഫെയ്സ്ബുക്കിൽ നോക്കാൻ തുടങ്ങിയതാണ്. കണ്ണിനൊരു മങ്ങൽ… നേരിയ വേദന. സ്‌പൈനൽ കോഡിൽ (Spinal Chord) നിന്ന് മെഡുലാ ഒബ്ളേക്കേറ്റാ (Medulla Oblongata) വരെ വലിഞ്ഞു മുറുകുന്ന വേദന. ലൈറ്റ് ഓഫ് ചെയ്തു. കട്ടിലിലേക്ക് മറിഞ്ഞു. വെളുപ്പിന് 4 മണിക്ക് എണീക്കാനുള്ളതാണ്… സമയം പോയത് അറിഞ്ഞില്ല. വിവാഹിതയാണ്, ഭർത്താവ് ഓസ്ട്രേലിയയിൽ പേരുകേട്ട കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലിയിലാണ്. രണ്ടു മാസത്തെ അവധി കഴിഞ്ഞ് ഇന്നലെ മടങ്ങി പോയതാണ്… ഇന്നലെ വിളിക്കണമെന്ന് പലതവണ വിചാരിച്ചു എങ്കിലും വിളിക്കാൻ കഴിഞ്ഞില്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. തലയ്ക്കുള്ളിൽ മിന്നൽപ്പിണറുകളും ചൂളംവിളികളും… കണ്ണടച്ചു കിടന്നു, എപ്പോഴോ ഉറക്കത്തിലേക്ക് തെന്നിവീണു…

ഈ കളി തീക്കളി സൂക്ഷിച്ചോ. തീക്കൊള്ളികൊണ്ട് തല ചൊറിയും… അപ്പന്മാരെ അമ്മമാരെ സൂക്ഷിച്ചോ… ഈ കളി തീക്കളി കട്ടായം… ചോദിക്കും ചോദിക്കും… പകരം ദൈവം ചോദിക്കും… ഇവിടെ ജനിക്കാൻ, ഇവിടെ വളരാൻ… ഞങ്ങൾക്കില്ലേ അവകാശം… ജീവിക്കാനായ് അവകാശം… പവിത്രമായ ഗർഭപാത്രം ശവക്കുഴി ആക്കാൻ തുനിയുന്ന… അമ്മമാരെ അപ്പന്മാരെ… ശവംതീനികളെ സൂക്ഷിച്ചോ… ഈ കളി തീക്കളി കട്ടായം… ജനാലയിലൂടെ നോക്കി… ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലൂടെ ആയിരക്കണക്കിന് കുരുന്നുകൾ കൈകളിൽ പ്ലക്കാർഡുകളും പിടിച്ച്, മുദ്രാവാക്യം വിളികളുമായി മുന്നോട്ടു നീങ്ങുകയാണ്. ഏറ്റവും മുൻനിരയിൽ ഫ്രാൻസിസ് പാപ്പാ കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി നടക്കുകയാണ്… കുറച്ച് വൈദികരും സിസ്റ്റേഴ്സും പാപ്പായ്ക്ക് പിന്നാലെ അണിനിരക്കുന്നുണ്ട്… തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ പ്ലക്കാർഡുകൾ വായിക്കാൻ നോക്കി… ജീവൻ ദൈവദാനം… ജീവന്റെ നാഥൻ ഡോക്ടറല്ല… സർക്കാരല്ല… ഗർഭസ്ഥശിശുക്കളോട് നീതി പാലിക്കുക… സർക്കാർ നീതി പാലിക്കുക… നരാധമൻമാർ നീതി പാലിക്കുക… നാട്ടിൽ കബന്ധ കൂനകൾ തീർക്കാനായി, ഗർഭപാത്രം കീറിമുറിച്ച്, ഞങ്ങളെ വെട്ടി നുറുക്കുന്നവരേ, കട്ടായം കട്ടായം… ദൈവം പകരം ചോദിക്കും… ജാഥയുടെ അവസാനഭാഗത്ത് പ്രോലൈഫ് പ്രവർത്തകർ, ഏറ്റവും പുറകിൽ കറുത്ത ബാഡ്ജ് ധരിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപും… കട്ടപിടിച്ച ചോരയുടെ ഗന്ധം മുറി മുഴുവൻ വ്യാപിച്ചു. പ്രൊഫസർ ഉണരാൻ ശ്രമിച്ചു, ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു, കഴിയുന്നില്ലാ… തന്റെ ഗർഭത്തിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് ആ മുദ്രാവാക്യം ഏറ്റുവിളിക്കുകയാണ്…

ക്ലോക്കിൽ മണി 4 തവണ ശബ്ദിച്ചു. കിടക്കയിൽ കിടന്നുകൊണ്ട് ലൈറ്റിട്ടു… ഹാവൂ… സമാധാനമായി. അതൊരു സ്വപ്നമായിരുന്നു! കുട്ടികളോട്, ആറുമാസം പ്രായമുള്ള ഗർഭസ്ഥശിശുവിനെ അരുംകൊല നടത്താനുള്ള സർക്കാരിന്റെയും കോടതിയുടെയും പ്രസ്താവനകളിൽ, നിഗൂഢവും, പൈശാചികവുമായ നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ചത് ഉപബോധമനസ്സിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.

“നീ നിന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുൻപ് നിന്നെ ഞാൻ അറിഞ്ഞിരുന്നു…” ജെറമിയാ പ്രവാചകനോട് (ജെറമിയ 1:4) അരുളിച്ചെയ്ത വചനം ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു. മൂന്നു ദിവസങ്ങൾക്ക് മുൻപ് താനും ഭർത്താവും ഡോക്ടറെ കണ്ട്, താൻ ഒരു മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച കാര്യം പ്രൊഫസർ ഓർമ്മിച്ചു… കുളിമുറിയിൽ നിൽക്കുമ്പോൾ ഒരു ഉറച്ച തീരുമാനമെടുത്തു. അതെ, ഈ കാട്ടുനീതിക്കെതിരെ, മനുഷ്യാവകാശ നിഷേധത്തിനെതിരെ, നീതി മറക്കുന്ന നീതിപീഠത്തിനെതിരെ, ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും, ഒരു പ്രതിഷേധ ജ്വാല ഉണർത്താനും, ലോകമനസ്സാക്ഷിയെ ഉണർത്താനും താൻ നേതൃത്വം നൽകും… സത്യം… ഇതു… സത്യം…!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker