Kerala

ഓഖി ദുരന്തം ; ദുരന്ത ബാധിത മേഖലയിലുണ്ടായിരുന്ന ഒരു വൈദികന്റെ അനുഭവ യാഥാര്‍ത്ഥ്യങ്ങളിലേക്കുളള തുറന്ന കത്ത്‌…

ഓഖി ദുരന്തം ; ദുരന്ത ബാധിത മേഖലയിലുണ്ടായിരുന്ന ഒരു വൈദികന്റെ അനുഭവ യാഥാര്‍ത്ഥ്യങ്ങളിലേക്കുളള തുറന്ന കത്ത്‌...

പോസ്റ്റുകളും പോസ്റ്ററുകളും തയ്യാറാക്കുന്നവർക്കു ഒരു  വൈദികന്റെ തുറന്ന കത്ത് 

33 പേർ നഷ്ടപ്പെട്ട പൂന്തുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ചെറിയ വൈദികനാണ് ഞാൻ. വേദനയോടെയാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. കാരണം ഈ വലിയ ദുരന്തത്തിൽ വാവിട്ടു നിലവിളിക്കുന്ന  മനുഷ്യരെ  സഹായിക്കാനോ കാണാനോ പോലും മുൻപോട്ടു വരാത്തവർ ഇന്ന്  സാമൂഹ്യ മാധ്യമങ്ങളിൽ കയറിയിരുന്ന് ചെളി വാരി എറിയുന്നു.  അറപ്പാണെനിക്കു .  ഒരു മറുപടി ഏഴുതാൻ എനിയ്ക്കു  സമയവും താൽപര്യവും ഇല്ലായിരുന്നു സത്യത്തിൽ. പക്ഷെ പൂന്തുറയിൽ നിന്നും ഞാൻ ഇതു പറയുമ്പോൾ അല്പം വിശ്വാസ്യത ഇതിനു നിങ്ങൾ തരുമായിരിക്കും… അല്ലേ? നിങ്ങളോടെനിക്കു പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾ ഇവിടേക്ക് വരിക. പൂന്തുറയിലേക്കു, മാത്രമല്ല ഈ മൽസ്യ ഗ്രാമങ്ങളിലേക്ക് വരിക, മനസു തുറന്നു  കാണുക. ഹൃദയം തുറന്നു സഹായിക്കുക. വരാൻ കഴിഞ്ഞില്ലെങ്കിൽ ഇതു വായിക്കുക.

ആരോപണങ്ങൾ.

1)ജനങ്ങൾക്ക് വേണ്ടി സഭ എന്തു ചെയ്തു? ചെയ്യും?

2)സഭയാണ് ദാരിദ്ര്യത്തിന്റെ കാരണം

3)നികുതി പിരിച്ചു തിരുനാളുകളും ആർഭാടങ്ങളും നടത്തി സുഖലോലുപതയിൽ ജീവിക്കുന്ന അച്ചന്മാർ.

4)സഭ രാഷ്ട്രീയ മുതലെടുപ്പും വിലപേശലും നടത്തുന്നു.

മറുപടി

1) 30 ആം തിയതി മുതൽ ഞാൻ ഇവിടെതന്നെയുണ്ട്.  ഈ കടൽത്തീരത്തു. ഈ ഗ്രാമത്തിൽ. പത്ര റിപ്പോർട്ടറുടെ അകമ്പടിയോടെ, സോഷ്യൽ മീഡിയയുടെ ആവശ്യങ്ങൾക്കനുസരിച്ചു അനുചര വൃന്ദവുമായി ഇടക്കിടെ വന്നു പോകുന്ന നേതാക്കന്മാരും പ്രവർത്തകരും, ഒരു കാര്യം മറക്കാതിരിക്കുക ഈ തീരങ്ങളിൽ ഞങ്ങൾ വന്നു പോവുകയല്ല ഇവരോടൊപ്പം ജീവിക്കുകയാണ് ചെയ്യുന്നത്.
ദുരന്തസ്ഥലത്തു ആദ്യം എത്തിയത്, ആദ്യം മാധ്യമങ്ങളെ അറിയിച്ചത്, നേതൃത്വം നൽകിയത്, ജനങ്ങളെ ആശ്വസിപ്പിച്ചത്, ഭരനാധികാരികളോട് രക്ഷാപ്രവർത്തനം ഉയർജിതമാകണമെന്നു കരഞ്ഞു പറഞ്ഞതു, സ്വന്തം നിലക്ക് റിസ്കെടുത്തു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്, നഷ്ടപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയത്, പള്ളികളും സ്‌കൂളുകളും തുറന്നു കൊടുത്ത്, ഭക്ഷണവും വെള്ളവും നൽകിയത്, ആശുപത്രികൾ സന്ദർശിച്ചത്. പട്ടിക ഇനിയും  നീണ്ടു പോകും. ഇതെല്ലാം ചെയ്തതാകട്ടെ ഞങ്ങളായിരുന്നു. കാണിക്കാൻ വേണ്ടിയല്ല… കാരണം ഈ ദുരന്തം സംഭവിച്ചത് ഞങ്ങൾക്ക് തന്നെയായൊരുന്നു… സഹോദരനെയും പൗത്രനെയും അളിയനെയുമൊക്കെ നഷ്ടപ്പെട്ട ആൻണ്ട്റൂസച്ചനും, ശാന്തപ്പനച്ഛനും, സ്റ്റാലിനച്ചനുമൊക്കെയായിരുന്നു കരഞ്ഞ കണ്ണുകളുമായി മറ്റുള്ളവരെ ആശ്വസിപ്പിക്കാനിറങ്ങിയത്.  അതുകൊണ്ടാണ് ഏതു പാതിരാത്രിയിലും, മരണ വീട്ടിൽ നിന്ന് പോലും രാഷ്ട്രീയ തിട്ടൂരങ്ങളെ കവച്ചുവച്ചും ജനങ്ങൾ  ഞങ്ങൾ വിളിച്ചാൽ വരുന്നത്.  വിശ്വാസത്തോടെ കൂടെ നിൽക്കുന്നത്. അതിൽ വിരളി പൂണ്ടിട്ടു കാര്യമില്ല സാറന്മാരേ. ഞാൻ നല്ല ഇടയാണെന്നു പ്രസംഗിച്ചാൽ മാത്രം പോരാ, കൂടെ നിന്നു കാട്ടി കൊടുക്കണം …

2)ഇനി  രാജ്യത്തിന്റെ മറ്റെല്ലാ ജന വിഭാഗങ്ങളും വികസിക്കുന്നതിനു കാരണം അതത് ഗവണ്മെന്റുകളും അവരുടെ നയങ്ങളുമാണ്, പക്ഷെ ഇവിടെ ഇവരുടെ ദുരവസ്ഥക്ക് മാത്രം കാരണം പള്ളിയാണ്… സത്യം ! ഇന്ന് വരെ കടലിലെ ദുരന്തങ്ങളെ പ്രകൃതി ദുരന്തങ്ങളായി പ്രഖ്യാപിക്കാത്ത, കരയിലെ വിലയിടിവിനും, വിളനാശത്തിനും കോടികൾ പ്രഖ്യാപിക്കുന്ന, സുനാമി ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന, ഇടതു വലതു നേതൃത്വങ്ങൾക്കൊന്നും  ഉത്തരവാദിത്വം ഇല്ല. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച, ഒരു മന്ത്രാലയം പോലും നൽകാത്ത കേന്ദ്രത്തിനും, ആർക്കും ഇതിൽ ഉത്തരവാദിത്വം ഇല്ല. സത്യം…ഇവർക്കായി വാദിക്കുന്ന( വിലപേശൽ)സ്‌കൂളുകളും കൊളേജും നടത്തുന്ന (ഇവിടെ ജോലി  ചെയ്യുന്നവരും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർ തന്നെയാണ്) സഭയാണ് ദാരിദ്ര്യത്തിന്റെ കാരണക്കാർ… അമ്മച്ചിയാണെ സത്യം! നാണമില്ലേ സാറന്മാരേ…

3) ജനങ്ങൾ നൽകുന്ന പണം കൊണ്ട് ആഡംബരവും ആഘോഷകളും നടത്തുന്ന വൈദികർ.
ഇതിനൊരു മറുപടിയേയുള്ളൂ. വരിക. എന്നെ സന്ദർശിക്കുക. എന്റെ മുറിയും ഞാൻ ഉപയോഗിക്കുന്ന വസ്തുക്കളും വാഹനവും വസ്ത്രങ്ങളും കാണുക. ഇനി ഇതും കണ്ടിട്ട്  വിമർശിക്കാൻ തോന്നിയാൽ സത്യമായും, ഈ വിമർശനങ്ങളെ സ്വീകരിക്കാനും സ്വയം തിരുത്താനും തയ്യാറാണ്.
മാസാമാസം കിട്ടുന്ന 5000 രുപ കൂടി ദുരിതാഷ്വാസ ഫണ്ടിലേക്ക് തരാൻ തയ്യാറാണ് ഈ പാതിരിമാർ. പക്ഷെ അതു  ഫേസ്‌ബുക്കിലും,  വാട്സപ്പിലും പോസ്റ്റ് ചെയ്തു വലുതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. .
ഇനി നികുതി പണം( കുത്തക), അതു ഇടവകയുടെ സ്വന്തം ആണ്, വൈദികന്റെ അല്ലല്ലോ. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആർക്കും അതിൽ തീരുമാനമെടുക്കാം നടപ്പിൽ വരുത്താമല്ലോ.

4) ‎  രാഷ്ട്രീയ മുതലെടുപ്പും വിലപേശലും നടത്തുന്ന സഭ.
നിങ്ങൾ കല്ലെറിഞ്ഞോളു, ഞങ്ങളെ വിലപേശല് കാരയും, വർഗ്ഗീയ വാദികളായും, അരാഷ്ട്രീയ വാദികളായും  ചിത്രീകരിച്ചോളൂ, . പക്ഷേ ഒരു കാര്യം ഓർക്കുക. ഈ പാവപ്പെട്ടവർക്ക് വേണ്ടി ആരാണ് സംസാരിച്ചിട്ടുള്ളത്? മാറി മാറി വരുന്ന സർക്കാറുകളോ? രാഷ്ട്രഇയ പാർട്ടികളോ? തൊഴിൽ യൂണിയനുകളോ? മാറ്റി നിർത്തുന്ന ഉദ്യോയോഗസ്ഥരോ? ഞങ്ങൾ വിലപേശുമ്പോഴും, സമ്മർദം പ്രയോഗിക്കുമ്പോഴും, കൂടുതൽ ചോദിക്കുമ്പോഴും ഒന്നു മനസ്സിലാക്കുക, ഇവർക്ക് വേണ്ടി ആത്മാര്ഥമായി വേറെ ആരാണ് ചോദിച്ചിട്ടുള്ളത്? ഇവർക്ക് വേണ്ടി നീതിപൂർവ്വം എന്നു പാർട്ടികളോ, സംഘടനകളോ  മുതലക്കണ്ണീർ മാറ്റി നിലകൊള്ളുമോ അന്ന് നിർത്താം ഈ വിലപേശാലും സമ്മർദ്ദതന്ത്രവുമോക്കെ.

അതുവരെ ഞങ്ങളെ ക്രുശിച്ചോളൂ… കല്ലെറിഞ്ഞോളൂ… ഞങ്ങൾ ഇവിടേതന്നെയുണ്ട്. ജനങ്ങളുടെ ഇടയിൽ..  ഒരു വിളിപ്പുറത്തു… പള്ളി മേടയിൽ… S.P.G. യുടെയും, പ്രോട്ടോകോളിന്റെയും, P.A.  മാരുടേയും അകമ്പടിയില്ലാതെ….

ഈ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റിട്ട ഫാ.ദീപക്‌ ആന്റോ തിരുവനന്തപുരം അതിരൂപയിലെ പൂന്തുറ ദേവാലയത്തില്‍ സേവനം അനുഷ്‌ടിക്കുന്നു. റോമില്‍ മീഡിയ ആന്‍ഡ്‌ കമ്മൂണിക്കേഷന്‍ വിഷയത്തില്‍ പഠനം പൂര്‍ത്തീകരിച്ചു. പഠനകാലത്ത്‌ വത്തിക്കാന്‍ ക്രിക്കറ്റ്‌ ടീമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റര്‍ കൂടിയാണ്‌ ഫാ.ദീപക്‌ ആന്റോ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker