Editorial

കത്തോലിക്കാ സഭയിലെ നല്ലവരായ സഖാക്കൾ ക്ഷമിക്കുക; നിരീശ്വരവാദവും വിഘടനവാദവും പടർത്താൻ ശ്രമിക്കുന്നവർ സൂക്ഷിക്കുക

ഞങ്ങൾ വിശ്വാസികൾക്ക് ക്രിസ്തുവും, ക്രിസ്തുവിന്റെ കുരിശും, ക്രിസ്തുവിന്റെ വചനവും ഉണ്ട് നവോത്ഥാനത്തിന്

എഡിറ്റോറിയൽ

കാത്തലിക് വോക്‌സിൽ മെയ് 25-ന് “ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചാല്‍ കെട്ടിയുണ്ടാക്കിയ നവോത്ഥാനവും വര്‍ഗ്ഗീയതയും പമ്പകടക്കും” എന്ന തലക്കെട്ടോടെ അനിൽ ജോസഫ് എഴുതിയ ലേഖനത്തിന് മറുപടിയായി; നെയ്യാറ്റിൻകര രൂപതയേയും, രൂപതയുടെ സാമൂഹ്യ – വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങളെയും, ബോണക്കാട് സംഭവവുമായി ബന്ധപ്പെട്ട് രൂപതാഅംഗങ്ങൾക്ക് ഏൽക്കേണ്ടിവന്ന പീഡനത്തെയും അവഹേളിച്ചുകൊണ്ട് ഒരു അഭിനവ സഖാവ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ച സന്ദേശമാണ് ഈ എഴുത്തിന് ആധാരം.

ഒരു കാര്യം ആദ്യമേ പറയട്ടെ; “ഈ എഡിറ്റോറിയൽ കത്തോലിക്കാ സഭയിലെ വിഷം തീണ്ടാത്ത സഖാക്കളെ ഉദ്ദേശിച്ചല്ല”.

സഭാ പിതാക്കന്മാർ പറഞ്ഞിട്ടുണ്ട് “ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരന് ഒരു യഥാർത്ഥ കത്തോലിക്കൻ ആയിരിക്കാൻ സാധിക്കില്ല” എന്ന്. അതുപോലെ തന്നെ ഈ സഖാവിന്റെ സന്ദേശത്തോട് കൂട്ടി വായിക്കേണ്ടതാണ് പണ്ടൊരിക്കൽ ലോക്കൽ കമ്മിറ്റികളിൽ നൽകിയ ‘ദേവാലയങ്ങളിലും, ദേവാലയ കമ്മിറ്റികളിലും നുഴഞ്ഞു കയറണം,….’ എന്ന് തുടങ്ങുന്ന തിട്ടൂരവും.

“നവോത്ഥാനത്തെയും വര്‍ഗ്ഗീയതെയയും” ന്യായീകരിച്ച് സാഖാവിന്‍റെ കുറിപ്പ് ഇങ്ങനെ”

പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ ഈ ലേഖനം വായിക്കണം. നവോഥാനത്തേയും വർഗ്ഗീയതയേയും ഒരേ നുകത്തിൽ കെട്ടിയ സാമൂഹിക പ്രതിബദ്ധതയും ചരിത്ര വസ്തുതയ്ക്കും നിരക്കാത്ത ഒരു ന്യൂനപക്ഷ വർഗ്ഗീയ ലേഖനം. നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കരുടെ വർഗ്ഗീയത പരിപോഷിപ്പിച്ചെടുത്ത ആഹ്വാനം എങ്ങനെയാണ് പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ആറ്റിങ്ങലിലേയും തിരുവനന്തപുരത്തേയും ഇടതുപക്ഷ സ്ഥാനാർത്ഥികളെ തോൽപ്പിച്ചതെന്ന് ജനാധിപത്യ പുരോഗമന കേരളത്തോട് വിളിച്ചു കൂകുന്ന ഒരു നെറികെട്ട എഴുത്ത്. ഈ എഴുത്തും ആഹ്വാനവുമാണ് വർഗ്ഗീയത. കേരത്തിൽ തെരെഞ്ഞെടുപ്പുകളിൽ ക്രിസ്ത്യാനികൾ വർഗ്ഗീയത കളിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി…. അതിന്റെ ഏറ്റവും അവസാനത്തെ കണ്ണിയാണ് നെയ്യാറ്റിൻകര ലത്തീൻ രൂപത. ഒരു പക്ഷെ ഏറ്റവും തരം താണതും. ഈ സമുദായത്തിലെ വലിയൊരു പങ്ക് പ്രാഥമിക വിദ്യാഭ്യാസത്തിൽ ഒതുക്കപ്പെട്ടു പോയതിനാൽ മതപരമായ ഏതൊരു തരത്തിലുള്ള ചൂഷണത്തിനും വളരെ എളുപ്പം വിധേയരാണ്. വിദ്യാഭ്യസം നിഷേധിക്കപ്പെടുന്നതോ മനപ്പൂർവ്വം പ്രോത്സാഹനം കൊടുക്കപ്പെടാത്തതോ ആയ ഒരവസ്ഥയിലാണ് ഭൂരിഭാഗവും… അതായത് മതപരമായ ചൂഷണത്തിന് വിധേയരാക്കപ്പെട്ടവർ… ദാരിദ്യത്തേയും രോഗത്തേയും ചൂഷണം ചെയ്ത് നിലനിൽക്കുന്ന ഒരു സമ്പ്രദായമായി ഈ രൂപത മാറിയില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയാത്ത അവസ്ഥ… ഈ ദരിദ്ര ജനവിഭാഗങ്ങളെ ഉപയോഗിച്ചാണ് വർഗ്ഗീയത കളിക്കുന്നത്…
വിശ്വാസികളുടെ തലയെണ്ണി രാഷ്ട്രീയക്കളിക്കിറങ്ങുന്ന സഭയുടെ നിലപാട് പ്രതിഷേധാർഹമാണ്. സഭാവിശ്വാസികളുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ അവരുടെ പ്രതിനിധിയായി ഭാവിച്ച് തെരെഞ്ഞെടുപ്പ് സമയത്ത് വിലപേശൽ നടത്തുന്ന രീതി അധാർമികവും തീരെ മാന്യതയില്ലാത്തതുമാകുന്നു. ഇത് ചെറുക്കപ്പെടേണ്ടതാണ്. പ്രതിഷേധാർഹവുമാണ്. ഈ രാഷ്ട്രീയ പാപ്പരത്വം അവസാനിപ്പിക്കേണ്ടത് പ്രബുദ്ധരായ സഭാംഗങ്ങളുടെ ഉത്തരവാദിത്തമായി തീർന്നിരിക്കുന്നു. ലത്തീൻ സഭയിൽ ഒരു നവോഥാനം നടക്കേണ്ടിയിരിക്കുന്നു…. ആരെങ്കിലും ഈ ദൗത്യം ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു. എന്തായാലും നവോഥാനത്തിന്റെ ഉല്പന്നമായ ലത്തീൻ സമുദായം നവോഥാന മൂല്യങ്ങളെ വർഗ്ഗീയ ആഹ്വാനത്തിനായി കൂടെ കൂട്ടിയത് നവോഥാന നായകരോടും നവോഥാന പ്രസ്ഥാനങ്ങളോടും കാട്ടേണ്ടിയിരുന്ന ചരിത്രപരമായ നീതികേടാണ്”.

മറുപടി

ഈ സന്ദേശത്തിന്റെ ഉറവിടം നെയ്യാറ്റിൻകര രൂപതയെ സ്നേഹിക്കുന്ന, യഥാർഥ ക്രിസ്ത്യാനിയായ ഒരു ലത്തീൻ കത്തോലിക്കന്റെതാണെന്ന് ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ? ഇതുപോലെയുള്ള കുറിപ്പുകൾ എഴുതുന്നവർ ലത്തീൻ സമുദായത്തിന്റെയും നെയ്യാറ്റിൻകര രൂപതയുടെയും ശാപമാണ് എന്നുമാത്രമേ കരുതാനാവൂ.

ഇദ്ദേഹത്തിന്റെ സന്ദേശത്തിലെ ചില പൊരുത്തക്കേടുകൾ ഇങ്ങനെ:

വാസ്തവത്തിൽ രൂപത എന്ത് വർഗ്ഗീയതയാണ് കളിച്ചത്? നാം സ്വസ്ഥമായി ആരാധന നടത്തി വന്നിരുന്ന ബോണക്കാട് കുരിശുമലയിലെ കുരിശ് വർഗീയ വിഷം ചീറ്റുന്നവർ സംഘടിതമായി അടിച്ചു തകർത്തു – ‘ഇത് ചെയ്തത് വർഗീയ ശക്തികളാണ്’ എന്ന് പൊതു സമൂഹത്തിൽ രൂപത വിളിച്ചു പറഞ്ഞാൽ അത് വർഗീയത ആകുമോ? കുരിശു തകർത്ത് സംഘികൾ അർമാദിച്ചപ്പോൾ പ്രതിരോധിച്ചില്ലായെങ്കിലും ‘പ്രതികരിക്കാനെങ്കിലും’ ലത്തീൻ കത്തോലിക്കർ ശ്രമിച്ചാൽ അത് വർഗീയതയാകുമോ? കുരിശ് തകർത്ത വർഗീയ ശക്തികളും, പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ പീഡിപ്പിച്ചവരും ജനകീയ കോടതിയിൽ വോട്ടു ചോദിമ്പോൾ നാം “NO” പറഞ്ഞാൽ അത് എങ്ങനെയാണ് വർഗീയതയാകുക?

ഇനി കെട്ടിയുണ്ടാക്കിയ നവോത്ഥാനം: ‘നവോത്ഥാനവും വർഗ്ഗീയതയും കൂട്ടി കെട്ടി’ എന്ന പരാമർശം തന്നെ അപക്വമാണ്. കാരണം, ‘വർഗീയതയും, സർക്കാർ കെട്ടിയുണ്ടാക്കിയ നവോത്ഥാനവും’ ഒരേ തൂവൽ പക്ഷികൾ തന്നെയാണ് എന്നതിൽ ആർക്കാണ് സംശയം. ഈഴവനെയും പുലയനെയും മാത്രം ‘കൂട്ടി കെട്ടിയ’ നവോത്ഥാനം വർഗീയതയുടെ പുതിയ പതിപ്പ് തന്നെയാണ്. അതെന്താ സഖാക്കന്മാർക്ക് ഇപ്പോഴും നേരം വെളുത്തില്ലേ അത് തിരിച്ചറിയാൻ? പാർട്ടി ഓഫീസിലും പൊതു നിരത്തിലും വനിതകളെ പിച്ചി ചീന്തുന്നവരുടെ -വനിതാ മതിൽ- ‘കെട്ടിയുണ്ടാക്കിയ നവോത്ഥാനം’ തന്നെയാണ്.

അതുപോലെതന്നെ, രാജ ഭരണത്തിൽ പോലും സമുദായ സംവരണം ഉണ്ടായിരുന്ന സ്ഥാനത്ത്, ഉന്നത സ്ഥാനങ്ങളിൽ സംവരണം നിക്ഷേധിക്കുന്നതും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതും കെട്ടിയുണ്ടാക്കിയ നവോത്ഥാനത്തിന്റെ പതിപ്പുകൾ തന്നെയല്ലേ.

വിശ്വാസികളുടെ തലയെണ്ണി രാഷ്ട്രീയക്കളിക്കിറങ്ങുന്ന സഭ: വിശ്വാസികളുടെ തലയെണ്ണി രാഷ്ട്രീയക്കളിക്കിറങ്ങുന്ന സഭയുടെ നിലപാട് എന്നതാണല്ലോ കവി ഉദ്ദേശിച്ച പ്രധാന സന്ദേശം. എന്നാൽ ഓർക്കുക, ഓരോ രൂപതയിലേയും വിശ്വാസികളോട് സംവദിക്കുവാനും, അവരോട് സഭയുടെ നിലപാടുകൾ പഠിപ്പിക്കാനും, വിശ്വാസ ജീവിതം പരിപോഷിപ്പിക്കാനും, തെറ്റിനെ തെറ്റെന്നും, സമൂഹത്തിലെ തിന്മകളെ വ്യക്തമായി കാണിച്ച് കൊടുക്കുവാനും അതാത് രൂപതാകൾക്കും രൂപതാ നേതൃത്വത്തിനും കടമയും ഉത്തരവാദിത്വവും ഉണ്ട്. രാഷ്ട്രീയം അരാഷ്ട്രീയത്തിലൂടെ കടന്നുപോകുമ്പോഴും, തങ്ങൾക്ക് ലഭിക്കേണ്ട നീതി നിക്ഷേധിക്കപ്പെടുമ്പോഴും, ഭരണാധികാരികൾ തങ്ങളെ അവഗണിക്കുകയും സംരക്ഷണം നൽകാതിരിക്കുകയും ചെയ്യുമ്പോൾ അവയൊക്കെയും വിശ്വാസികളുടെ ശ്രദ്ധയിൽപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം ഓരോ സഭാ സംവിധാനത്തിനും ഉണ്ട്. അതിനാൽ, വിശ്വാസികളുടെ തലയെണ്ണി രാഷ്ട്രീയക്കളിക്കിറങ്ങുന്ന സഭ എന്ന പ്രയോഗത്തെ സഖാവിന്റെ വിലകുറഞ്ഞ ജല്പനമായിട്ടേ കാണാൻ സാധിക്കൂ.

കൂടാതെ ഒരാഹ്വാനവും ഉണ്ട്: ‘ലത്തീൻ സഭയിൽ ഒരു നവോഥാനം നടക്കേണ്ടിയിരിക്കുന്നു… ആരെങ്കിലും ഈ ദൗത്യം ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു’. ഇത്തരം ചിന്തകളുമായി കടന്നുവരുന്നവരോട് സ്നേഹപൂർവ്വം പറയുന്നു; ലത്തീൻ സഭയിലൂടെയും ആഗോള കത്തോലിക്കാ സഭയിലൂടെയും സമൂഹത്തിന് ലഭ്യമായിട്ടുള്ള നന്മകളുടെയും നവോഥാനങ്ങളുടെയും കണക്കെടുക്കാൻ ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഇന്ത്യയിൽ രൂപംകൊണ്ട അങ്ങയുടെ പ്രസ്ഥാനം വളർന്നിട്ടില്ല. ഞങ്ങൾ ലത്തീൻ കത്തോലിക്കർക്ക് നേതൃത്വം ഉണ്ട്. അവർ കൃത്യമായും ലത്തീൻ സഭയുടെ കാര്യങ്ങൾ നോക്കുന്നുണ്ട്. അതിനാൽ, സഖാവിന് കമ്മ്യൂണിസം ആണ് വലുതെങ്കിൽ; ഞങ്ങൾ വിശ്വാസികൾക്ക് ക്രിസ്തുവും, ക്രിസ്തുവിന്റെ കുരിശും, ക്രിസ്തുവിന്റെ വചനവും ഉണ്ട് നവോഥാനത്തിന്.

ഓർക്കുക:
വർഗീയ ശക്തികൾ ബോണക്കാട് കുരിശ് തകർത്തപ്പോൾ അവർക്കെതിരെ കേസെടുക്കാതെ, വിശ്വാസികൾക്ക് മല പോലും അന്യമാക്കിയത് നവോത്ഥാനമാണോ, വർഗീയതയാണോ? ബോണക്കാട് കുരിശുമലയിൽ നടന്ന അതിക്രമങ്ങളിൽ പ്രതിക്ഷേധിച്ച വിശ്വാസികളെ ഇത്ര ക്രൂരമായി മർദ്ദിക്കാൻ പോലീസിന് നിർദ്ദേശം നല്കിയതും, രൂപതാദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസടുത്തതും നവോത്ഥാനമാണോ? ഈ അപ്രിയ സത്യങ്ങൾ നമ്മൾ വിളിച്ചു പറഞ്ഞാൽ അത് വർഗീയത -”കഷ്ടം”; നമുക്കിനി “ഈ നവോത്ഥാനം” – സത്യം വിളിച്ചു പറഞ്ഞാൽ ന്യൂനപക്ഷ വർഗീയത എന്ന സഖാക്കളുടെ ആക്രോശത്തിൽനിന്നുള്ള നവോത്ഥാനം – എന്നു സാധ്യമാകുമോ ആവോ!!!

കടപ്പാട്; തോമസ് കെ. സ്റ്റീഫന്‍

ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചാല്‍ കെട്ടിയുണ്ടാക്കിയ നവോത്ഥാനവും വര്‍ഗ്ഗീയതയും പമ്പകടക്കും

കത്തോലിക്കാ സഭ കമ്യൂണിസത്തെ “ആത്യന്തികമായ തെറ്റ്” എന്ന് പഠിപ്പിക്കാനുള്ള 5 കാരണങ്ങൾ  

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker