Vatican

ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവർ; ഫ്രാൻസിസ് പാപ്പാ

സുവിശേഷ പ്രഘോഷണം സമൂഹ ജീവിതത്തിന്റെ കേന്ദ്രമായിരിക്കണമെന്നും, യേശു രക്ഷകനാണെന്നും ജീവിക്കുന്ന ദൈവമാണെന്നും സകലരും പ്രഘോഷിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവരെന്നും, അതിനാല്‍തന്നെ അവര്‍ക്കാര്‍ക്കും മൗനമായിരിക്കുക സാദ്ധ്യമല്ലെന്നും ഫ്രാൻസിസ് പാപ്പാ. ‍വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ മെയ് 20-Ɔ൦ തിയതി തിങ്കളാഴ്ച വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ (Pontifical Institute for Foreign Missions) പൊതുസമ്മേളനത്തിലെത്തിയ അംഗങ്ങള്‍ളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

സുവിശേഷ പ്രഘോഷണം എന്നും സമൂഹ ജീവിതത്തിന്റെ കേന്ദ്രമായിരിക്കണമെന്നും, യേശു രക്ഷകനാണെന്നും ജീവിക്കുന്ന ദൈവമാണെന്നും സകലരും പ്രഘോഷിക്കേണ്ടിയിരിക്കുന്നുവെന്നും, “സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” എന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു. ക്രിസ്തു പ്രകാശവും സത്യവുമാണ്. അവിടുന്നു നമുക്ക് ആത്മീയ ഭോജനവും, ജീവന്‍റെ പാനീയവുമാണ്. ലോകത്തിന് അവിടുന്ന് ഇടയനും സംരക്ഷകനുമാണ്. നമ്മുടെ സഹായകനും സാന്ത്വനവുമാണ് അവിടുന്ന്. അതിനാല്‍ അവിടുത്തേയ്ക്കുവേണ്ടി ജീവിക്കുന്നതിലും, അവിടുത്തെ പ്രഘോഷിക്കുന്നതിലും മാത്രമേ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താനാവുകയുള്ളൂ. ‘നസ്രായനായ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളും, അവിടുത്തെ ജീവിതവും, വാഗ്ദാനങ്ങളും, ദൈവരാജ്യവും, ദൈവപുത്രസ്ഥാനവും സകലയിടങ്ങളിലും അറിഞ്ഞെങ്കില്‍ മാത്രമേ, സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുകയുള്ളൂ’, എന്ന് പോപ്പ് ജോൺ പോൾ ആറാമനെ ഉദ്ധരിച്ച് പാപ്പാ കൂട്ടിച്ചേർത്തു.

170 വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുവിനെക്കുറിച്ച് ഒട്ടും അറിവില്ലാതിരുന്ന വിദൂര നാടുകളില്‍ സുവിശേഷപ്രചാരണം നടത്തുന്നതിന് ഇറ്റലിയിലെ മിലാനില്‍ തുടക്കമിട്ട പ്രസ്ഥാനമാണ് “പീമേ” (PIME Pontificio Istitutio Missioni Esteri) എന്ന് പാപ്പാ പറഞ്ഞു. സ്വതന്ത്രമായൊരു ജീവിതപാതയും പ്രവര്‍ത്തന ശൈലിയുമുള്ള വിദേശ മിഷനുകള്‍ക്കായുള്ള ഈ സമൂഹം, മറ്റു സന്ന്യസ്തരെപ്പോലെ വ്രതങ്ങള്‍ എടുക്കുന്നില്ലെങ്കിലും വിദൂരദേശങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷപ്രഘോഷണത്തിനുമായി പ്രത്യേകം വിളിക്കപ്പെട്ടവരാണെന്നും, ഈ സമൂഹത്തിന്‍റെ ചരിത്രത്തിലെ കാല്‍വയ്പുകളില്‍ സുവിശേഷത്തിനായി ജീവന്‍ സമര്‍പ്പിച്ച അനേകം രക്തസാക്ഷികളും വിശുദ്ധാത്മാക്കളും അന്യനാടുകളില്‍ ഉണ്ടായിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker