World

കർദിനാൾ ജോര്‍ജ് പെൽ കുറ്റവിമുക്തനായി; തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് കർദിനാൾ

പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി...

സ്വന്തം ലേഖകൻ

സിഡ്നി: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് 6 വർഷത്തെ ജയില്‍ ശിക്ഷയ്ക്കായി വിധിക്കപ്പെട്ട് ഒരു വര്‍ഷക്കാലമായി ജയില്‍ അടക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1996-ൽ മെൽബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രൽ സാക്രിസ്റ്റിയിൽ വച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിയോടെ അസാധുവായത്. പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു വിധിക്ക് ശേഷം 78 കാരനായ കര്‍ദ്ദിനാളിന്റെ പ്രതികരണം.

നേരത്തെ കുറ്റാരോപണമുണ്ടായപ്പോൾ തന്നെ അദ്ദേഹത്തെ വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്ന് ഫ്രാൻസിസ് പാപ്പാ മാറ്റിയിരുന്നു. 2018 ഡിസംബറിലാണ് കീഴ്ക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന്, കർദിനാൾ പെല്ലിന്റെ ആദ്യ അപ്പീൽ ഓസ്‌ട്രേലിയൻ സ്റ്റേറ്റ് ഓഫ് വിക്ടോറിയയിലെ സുപ്രീം കോടതി നിരസിക്കുകയും, 2019 ഫെബ്രുവരിയിൽ കോടതി കുറ്റക്കാരനായി വിധി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ ശിക്ഷ പ്രഖ്യാപിച്ചതു മുതൽ, കർദിനാൾ പെൽ 6 വർഷത്തെ തടവ് അനുഭവിച്ചു വരികയായിരുന്നു.

കർദിനാൾ പെല്ലിന്റെ അപ്പീൽ അഭ്യർത്ഥനയെ തുടർന്ന് 2020 മാർച്ച് 12-ന് ഓസ്‌ട്രേലിയൻ ഹൈക്കോടതിയിലെ ഏഴ് അംഗങ്ങളും കർദിനാൾ പെല്ലിന്റെ വിധിയെസംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ കേൾക്കുകയും, വിധി നിലനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് വിവരങ്ങൾ രേഖാമൂലം രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നിയമസംഘങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് കർദിനാളിന്റെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഇപ്പോഴത്തെ വിധി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker