Articles

ടിപ്പുസുല്‍ത്താന്‍; കാപ്പിപ്പൊടിയച്ചനിലൂടെ ചർച്ച ചെയ്യേണ്ടിവന്ന വലിയ സത്യങ്ങൾ

ടിപ്പുസുല്‍ത്താനെക്കുറിച്ച് ചില ചരിത്രഗ്രന്ഥങ്ങളില്‍ നിന്നുള്ള വരികള്‍...

ഫാ.നോബിൾ തോമസ് പാറക്കൽ

ചരിത്രാധ്യാപകനോ ചരിത്രഗവേഷകനോ അല്ലാത്ത ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്റെ ധ്യാനപ്രസംഗത്തിലെ ചെറിയ തെറ്റുകളെ (515 വര്‍ഷങ്ങള്‍ – വാഡിയ രാജാവിന്റെ സൈന്യാധിപന്‍) അവഗണിച്ചാല്‍പ്പോലും അച്ചന്‍ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല.

– കുതിരപ്പുറത്ത് വന്ന ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ക്രിസ്ത്യാനികളെ ഇല്ലാതാക്കി. ഭയപ്പെടുത്തി മുസ്ലീങ്ങളാക്കി.
– ബോംബെയില്‍ ശിവസേനയില്ലായെങ്കില്‍ മുസ്ലീങ്ങള്‍ നമ്മളെ ഇല്ലാതാക്കും.
– ലോകത്ത് മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ് ഒരു രാജ്യത്ത് മാത്രമേയുള്ളൂ.
– ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീം തീവ്രവാദികളാണ്.
– ആലങ്ങാട് ചരിത്രം (കൂനമ്മാവ്) മഞ്ഞുമ്മല്‍ ഐതിഹ്യം.

മേല്‍പ്പറഞ്ഞതത്രയും അക്ഷരംവിടാതെ സത്യമാണെന്നിരിക്കേ അച്ചനെ ആക്രമിക്കാന്‍ തത്പരകക്ഷികള്‍ ഇത്രമാത്രം സംഘടിക്കുന്നതെന്താണ്? ചരിത്രനിര്‍മ്മിതിയിലെ ഇടപെടലുകളില്‍ മയംവരുത്താനായെങ്കിലും മായിച്ചുകളയാനാവാത്ത നേരുകള്‍ ഇന്നും അക്രമത്തിലൂടെ മതംവ്യാപിപ്പിച്ച ക്രൂരരായ ഭരണാധികാരികളുടെ നേരെ ചൂണ്ടുവിരലുകളാകുന്നുണ്ട്. ക്രൈസ്തവര്‍ ലോകമെമ്പാടുമുള്ള ചരിത്രം ഇന്ന് ജോസഫച്ചനെ ആക്രമിക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയാല്‍ അതില്‍ ചീഞ്ഞുനാറുന്ന മതപ്രാന്തിന്റെയും വര്‍ഗ്ഗീയവെറിയുടെയും ദുര്‍ഗന്ധത്തില്‍ മൂക്കുപൊത്തിയോടാന്‍ മാത്രമേ നിങ്ങള്‍ക്കു സാധിക്കുകയുള്ളൂ. ടിപ്പുസുല്‍ത്താനെക്കുറിച്ച് ജോസഫച്ചന്‍ പറഞ്ഞതിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തവര്‍ക്ക് ചില ചരിത്രഗ്രന്ഥങ്ങളില്‍ നിന്നുള്ള വരികള്‍ സമ്മാനിക്കുന്നു.

1. ടിപ്പുവും വോഡയാര്‍ രാജാക്കളും

മൈസൂരിലെ വോഡയാര്‍ രാജാക്കളുടെ ഭടനായി ആരംഭിക്കുകയും ശ്രേണികള്‍ ഉയര്‍ന്നുയര്‍ന്ന് 1761ഓടുകൂടി മൈസൂരിന്റെ അധികാരം ഏറ്റെടുത്ത ഹൈദരാലിയുടെ മകനാണ് ടിപ്പു സുല്‍ത്താന്‍. 1750-ല്‍ ജനിച്ച ടിപ്പു പതിനേഴാം വയസ്സിലാണ് ആദ്യ ആംഗ്ലോ-മൈസൂര്‍ യൂദ്ധത്തില്‍ (1767-69) പങ്കെടുക്കുന്നത്. മറാത്താ സാമ്രാജ്യത്തിനെതിരേയും യുദ്ധം ചെയ്ത ടിപ്പു വീണ്ടുമൊരു തവണകൂടി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി. 1780-84 കാലയളവില്‍ നടന്ന ഈ രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ ഇടയില്‍ വെച്ചാണ് ഹൈദരാലി കൊല്ലപ്പെടുന്നത്. 1782-ല്‍ ടിപ്പു രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു (“ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനോ, ദേശീയതാവാദിയോ?”. ie Malayalam, The Indian Express. 25 Oct. 2017. https://malayalam.indianexpress.com/opinion/fanatic-or-freedom-fighter-the-renewed-debate-on-tipu-sultan-jayanti-celebrations-karnataka-chief-minister-siddaramaiah/. Accessed 31 January 2020)

2. ടിപ്പുവിന്റെ ക്രൂരതകളും മതംമാറ്റവും

“മൈസൂര്‍ രാജാവിന്റെ കീഴില്‍ ഡിണ്ടിഗല്‍ കോട്ടയുടെ നായകനായിരുന്ന ഹൈദരാലി സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെ കര്‍ണാടകയുടെ അധിപനായി, തുടര്‍ന്ന് മകന്‍ ടിപ്പുവും. ജീവിതാന്ത്യം വരെ പടയോട്ടം നടത്തിയ അപ്പനും മകനും സ്വാഭാവികമായും ഉത്തരാപഥം കീഴ്പ്പെടുത്തി ദക്ഷിണദേശത്തെത്തിയ ഇംഗ്ലീഷുകാരുമായും കൊമ്പുകോര്‍ത്തു. ഈസ്റ്റിന്ത്യാ കമ്പനിയോട് തോറ്റും, പാതിരാജ്യം നഷ്ടപ്പെട്ടും മൂന്നാണ്‍മക്കളില്‍ രണ്ട്പേരെ ജാമ്യക്കാരായി വെള്ളക്കാര്‍ക്ക് കാഴ്ചവെച്ചും അപമാനിതനായി കഴിയുകയും ചെയ്തപ്പോള്‍പോലും സ്വന്തം നിറക്കാരും ജനിതകമായി ഒരേ കുടുംബക്കാരുമായ ദ്രാവിഡ സഹോദരന്മാര്‍ക്ക് നേരേ പടയെടുക്കാന്‍ ടിപ്പു മടിച്ചില്ല” (ഗോപി, മുണ്ടക്കയം. പഴശ്ശിരാജ ചമയങ്ങളില്ലാതെ. വയനാട്: സഹ്യാ പബ്ലിക്കേഷന്‍സ്, 2005. pp. 24-25.).

“ഹൈദരാലിക്ക് ശേഷം അധികാരത്തിലേറിയ ടിപ്പു സുല്‍ത്താന്‍ ഒരു ശക്തനായ ഭരണാധികാരിയായിരുന്നു. കുടിശ്ശിഖ പിരിക്കാനും നിലവും പറമ്പും അളന്ന് വരുമാനം കണക്കാക്കി നികുതി നിശ്ചയിക്കാനും അദ്ദേഹം ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ പാശ്ചാത്യവാണിജ്യക്കമ്പനികളും നാട്ടുരാജ്യങ്ങളും ടിപ്പുവിന്റെ പദ്ധതി തടയുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ വരവ് മലബാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പടയോട്ടമായി അനുഭവപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും കൂട്ടക്കൊലയും നടന്നു. കൂട്ടത്തില്‍ മതംമാറ്റവും” (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012. p. 95).

ടിപ്പുവിന് മുമ്പ് ഹൈദരാലി മലബാറിലെ ജനങ്ങള്‍ക്ക് ചെയ്ത ദ്രോഹങ്ങളെന്തെല്ലാമാണെന്ന് ഈസ്റ്റിന്ത്യാകമ്പനിക്ക് നാട്ടുകാര്‍ 1800 ഫിബ്രവരി 2-ന് അയച്ച ഒരു കത്തില്‍ വിശദമാക്കുന്നുണ്ട്. ടിപ്പുവിന്റെ കാലത്തും സമാനമായ സംഭവങ്ങളാണത്രേ ഉണ്ടായത്. “പ്രജകളില്‍ ക്രിസ്തീയവംശക്കാരെ സമുദ്രവീതിരാജ്യങ്ങളില്‍ വെച്ചേക്കയില്ലാ എന്നും പറഞ്ഞ് ഗോവക്കിപ്പുറം കൊടിയാളംവരെ ഉണ്ടായിരുന്ന എഴുപതിനായിരത്തിച്ചില്വാനം കുഞ്ഞനെയും കുട്ടികളെയും പിടിച്ച് തടവിലിട്ടു ശ്രീരംഗപട്ടണത്തേക്ക് അയക്കുകയും ചെയ്തു” (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012. p. 101). ഈ ക്രൈസ്തവരൊക്കെ ശ്രീരംഗപട്ടണത്ത് നിന്ന് എവിടേക്ക് ആവിയായിപ്പോയി എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. ഇപ്പോള്‍ ഹാലിളകി നടക്കുന്നവര്‍ ഇത്തരം ചരിത്രവശങ്ങള്‍ കൂടി ഒന്ന് വിശദമാക്കിത്തരുമാറാകേണം എന്നപേക്ഷ.

ടിപ്പുവിന്റെ പടയോട്ടങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു രേഖയുണ്ട്-ടിപ്പുവിന്റെ തന്നെ കത്തുകള്‍. ഈ കത്തുകളില്‍ ചിലവ സര്‍ദാര്‍ കെ.എം.പണിക്കര്‍ 58 കൊല്ലം മുമ്പ് ലണ്ടനിലെ ഇന്ത്യാ ഓഫീസില്‍നിന്ന് കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഭാഷാപോഷിണി-1099 ചിങ്ങം ലക്കം 1). ഒരു കത്ത് 1789 മാര്‍ച്ച് 22-ന് കോടഞ്ചേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് അയച്ചതാണ്. അതില്‍ പറയുന്നു: “മുഹമ്മദിന്റെ സഹായത്താലും ദൈവത്തിന്റെ അനുഗ്രഹത്താലും കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തില്‍ ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം കുറെ പേര്‍ മതംമാറാതെ കിടപ്പുണ്ട്. അവരേയും ഉടന്‍തന്നെ മുഹമ്മദീയരാക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.” 1788 ഡിസംബര്‍ 14- ന് ടിപ്പു തന്റെ കോഴിക്കോട് സൈന്യാധിപന് അയച്ച കത്തില്‍ ഇപ്രകാരം കാണാം: “ഇവിടെനിന്നും രണ്ട് അനുചരന്മാരോടുകൂടി മീര്‍ഹുസൈന്‍ അലിയെ അയച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപകൊണ്ട് അയാള്‍ താമസിയാതെ അവിടെ വന്നു ചേരും. അയാളോടു കൂടിച്ചേര്‍ന്നു നിങ്ങള്‍ അവിശ്വാസികളെ എല്ലാവരേയും തടവുകാരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യണം. ഇരുപതു വയസ്സിനു താഴെയുള്ള സകല പുരുഷന്മാരെയും തടവില്‍ പാര്‍പ്പിക്കണം. ശേഷമുള്ള ആളുകളില്‍ അയ്യായിരത്തില്‍കുറയാതെ ആളുകളെ മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയും വേണമെന്ന് ഞാന്‍ ആജ്ഞാപിച്ചിരിക്കുന്നു.” (കൊറാത്ത്, വി.എം. “ടിപ്പുവിന്റെ മതഭ്രാന്ത്”. കേസരി, 25 ഫെബ്രുവരി 1990. https://www.janmabhumidaily.com/news345636. Accessed 31 January 2020).

3. വിക്കിപീഡിയയില്‍ നിന്ന്
(വിക്കിപീഡിയ ഒരു ആധികാരിക ഉറവിടമല്ല. എങ്കിലും ഈ ഉദ്ധരണികള്‍ ആധികാരികമാണെന്ന് ഉറപ്പിച്ചതിനാല്‍ എടുത്തതെവിടെയെന്ന് സൂചിപ്പിക്കുന്നുവെന്ന് മാത്രം)

1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. (Ref: K.M. Panicker, Bhasha Poshini): “പ്രവാചകന്റെയും അള്ളായുടെയും അനുഗ്രഹത്താൽ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവൻ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടൻ മതം മാറ്റുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ ഇതിനെ ഒരു ജിഹാദ് ആയിത്തന്നെ ഞാൻ കരുതുന്നു.”

“അന്ന് കോഴിക്കോട് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 -ത്തോളം നമ്പൂതിരി കുടുംബങ്ങൾ ഉള്ളതിൽ 2000 -ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുൽത്താൻ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങൾ രക്ഷപ്പെട്ടു. നിർബന്ധിത മതപരിവർത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ഹിന്ദുക്കളെ നിർബന്ധമായി ചേലാകർമ്മം ചെയ്തു മുസൽമാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികൾ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായി” – ഇളംകുളം കുഞ്ഞൻപിള്ള (Mathrubhoomi Weekly of 25 December 1955, Kerala District Gazetteers: Cannanore By A. Sreedhara Menon p.134-137).

ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും ക്രിസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു. വളരെ നന്നായി എഴുതപ്പെട്ട ഒരു സംഭവത്തിൽ മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി പറയുന്നുണ്ട് (Gazetteer of the Bombay Presidency, Volume 1, Part 2 By Bombay (India : State) p.660).

മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാൽ ഹൈദർ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന പക്ഷം അവർക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനൽകാമെന്ന് ഉത്തരവിറക്കി. പലർക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാൽ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാൻ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു.

(https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AE%E0%B5%88%E0%B4%B8%E0%B5%82%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82)

4. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍
(വ്യക്തികളുടെ അഭിപ്രായങ്ങളെന്നതിനേക്കാള്‍ ഈ പോസ്റ്റുകളില്‍ ചരിത്രരേഖകളും സംഭവങ്ങളും ഉദ്ധരണികളുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗൗരവമായ ഒരു ഗവേഷണത്തിലേക്ക് കടക്കാന്‍ ഇവ ഉപകരിക്കും)

4.1 സ്ഥലങ്ങളുടെ പേരുകള്‍ ടിപ്പു ഇസ്ലാമികമാക്കി

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കിമാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.[26] സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം എന്നായിരുന്നു

ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മൈസൂർ സേനയിലെ ഒരു മുസ്ലീം ഓഫീസറുടെ ഡയറിയിൽ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്: “കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിൽ ആകെ കാണാനുണ്ടായിരുന്നത് ഹിന്ദുക്കളുടെ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ, വികൃതമാക്കിയ മൃതദേഹങ്ങൾ എന്നിവ മാത്രമായിരുന്നു. ഹൈദർ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മുസൽമാന്മാർ നായന്മാരുടെ സ്ഥലങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി. കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാൽ ഒരാൾ പോലും ചെറുത്തുനിൽക്കാൻ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങൾ, വീടുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയിരുന്നു.”

തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലീം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന ഹിന്ദുക്കൾക്ക് ഹൈദർ അലി സന്ദേശം നൽകിയതിനെക്കുറിച്ച് രവി വർമ്മ തന്റെ “ടിപ്പു സുൽത്താൻ: കേരളത്തിൽ അറിയപ്പെടുന്ന വിധം” എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത് [27]. രവി വർമ്മ ഇങ്ങനെ തുടരുന്നു “ മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു” [28].

4.2 ടിപ്പു സുൽത്താനും നസ്രാണികളും (ആർത്താറ്റ് പള്ളി ചരിത്രം)

ടിപ്പു സുൽത്താൻന്റെ പടയോട്ട കാലത്ത് കുന്നംകുളം ആർത്താറ്റ് പള്ളി മുറ്റത്ത് തേക്കിൻ മരങ്ങളിൽ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായിൽ വച്ച് കൊലചെയ്യപ്പെട്ട ഒരു വൈദികന്റേയും ഓർമ്മ എല്ലാ വർഷവും നവംബർ 14, 15 തിയതികളിൽ കുന്നംകുളം ആർത്താറ്റ് പള്ളിയിൽ അന്നീദാ തിരുനാളായി ആചരിക്കാറുണ്ട്. പുലിക്കോട്ടില്‍ യൌസേഫ് കത്താനാരായിരുന്നു (പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനി) അന്ന് ആര്‍ത്താറ്റ് പള്ളി വികാരി. ടിപ്പുസുല്ത്താന്റെ പടനായകന്മാര്‍ ആര്‍ത്താറ്റ് പള്ളി തീ വെച്ചു നശിപ്പിച്ച കൃത്യമായ തിയ്യതി അറിവില്ലെങ്കിലും 1789 ലാണ് ടിപ്പുസുല്‍ത്താന്‍ കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബര്‍ മാസത്തില് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 29000 പദാതികളോടും , 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബര് മാസത്തില് കൊച്ചി രാജ്യത്തു കടന്നു… ഡിസംബര്‍ മാസം 14 തിയ്യതി സുല്‍ത്താന്‍ തൃശ്ശിവപേരൂര്‍ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിര്‍ത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളില്‍ കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങള്‍ ചെയ്ത് 24 തിയ്യതി തലക്കാട്ടില്‍ പാളയമടിച്ചു… (കെ.പി. പത്പനാഭമേനോന്‍, കൊച്ചിരാജ്യചരിതം, മാതൃഭൂമി പതിപ്പ് 1989 പേജ് 568, 569) ഇതില് നിന്നും ഡിസംബര്‍ മാസം 14-ാം തിയ്യതിക്കും 24-ാം തിയ്യതിക്കും ഇടയ്ക്കായിരിക്കണം സംഭവിച്ചിരിക്കുക എന്ന് അനുമാനിക്കാം

ആര്‍ത്താറ്റ് എത്തിയ സൈന്യം ക്രിസ്ത്യാനികളെ മുസ്‌ലീം മതസ്ഥരാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്ത്തി. സ്വയരക്ഷയോര്‍ത്ത് ക്രിസ്ത്യാനികള്‍ പള്ളിയിലേക്ക് ഓടിക്കയറി, ടിപ്പുസുല്‍ത്താന്‍റെ സൈന്യങ്ങള്‍ പിന്തുടര്‍ന്ന് അവരെ വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി. ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതന്‍ വി.മദ്ബഹയിലേക്ക് ഓടികയറി. അവിടെ ഒരു സ്വര്‍ണ്ണ ചെപ്പിലടച്ച് വി.കുര്‍ബ്ബാന സുക്ഷിച്ചിരുന്നു. പട അവിടെ കയറി. കുര്‍ബ്ബാന നശിപ്പിച്ചു കളയുമോയെന്ന് ആ സാധു പുരോഹിതന്‍ ന്യായമായും സംശയിച്ചു. അധികം താമസിച്ചില്ല, സ്വയരക്ഷ പോലും കണകാക്കാതെ ആ വിശ്വാസ പരിപാലകന്‍ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയില്‍ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് “ആ കത്തനാരെ കൊല്ലു”എന്ന് ആക്രോശിച്ച് മദ്ബഹയിലേക്ക് ഓടികയറി. നിമിഷനേരംകൊണ്ട്‌ ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതലെന്നു അന്നത്തെ മത പണ്ഡിതന്മാര്‍ വിധിയെഴുതി. അതിനാല്‍ ആ അഭി. പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വി. മദ്ബഹ ഛേദിച്ചു കളഞ്ഞു. ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുന്‍പില്‍ സാധാരണ പള്ളികളില്‍ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ് .

വി.മദ്ബഹയുടെ നീളം ‘29.3’ആയിരുന്നു, അതില്‍നിന്നും ‘9.11’ ഛേദിച്ചുകളഞ്ഞു, ഇപ്പോളത്തെ നീളം ‘19.4’ ആണ്.

ടിപ്പുസുല്‍ത്താന്റെ പടനായകര്‍ ആര്‍ത്താറ്റ് പള്ളിക്കും, വടക്കെ പടിപുര മാളികക്കും, വടക്കോട്ടുള്ള അങ്ങാടിക്കും, ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു. ഇതിനെപ്പറ്റി ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ പറയുന്നത് ഇങ്ങനെ:

ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും

അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്‍മ്മ വൃശ്ചികം 2-ാം തിയ്യതി ആര്‍ത്താറ്റ് പള്ളിയില്‍ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങള്‍ പള്ളിയില്‍ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങള്‍ അന്ന് പടയാളികള്‍ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂര്‍വ്വീകര്‍ നിശ്ചയിച്ചു. അത് ഇന്നും തുടര്‍ന്നു വരുന്നു. അന്നേ ദിവസം വി. കുര്‍ബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളില്‍ മൃതദേഹം സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു.

5. മുന്‍കാലചരിത്രവും വ്യത്യസ്തമല്ല

പഴശ്ശിയുടെ അതിക്രമങ്ങളില്‍ ക്രൈസ്തവരും മറ്റ് തദ്ദേശീയസമുദായങ്ങളും ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തത് പതിനെട്ടാം നൂറ്റാണ്ടിലാണല്ലോയെന്നും ഒറ്റപ്പെട്ട സംഭവമാണല്ലോയെന്നും കരുതുന്നുവെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രവിവരണം കൂടി വായിക്കൂ: “ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ അധിവസിച്ചിരുന്ന ക്രിസ്ത്യാനികളും ദാരുണമായ പീഡനത്തിന് ഇരയായി. അന്ന് കൊടുങ്ങല്ലൂരില്‍ ക്രിസ്ത്യാനികളും യഹൂദരും അറബികളും കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. മദ്ധ്യപൗരസ്ത്യദേശത്ത് കൂടിയുള്ള കച്ചവടത്തിന്റെ മേല്‍ക്കോയ്മ അറബികള്‍ക്കായിരുന്നു. വ്യാപാരപ്രശ്നത്തിന്റെ പേരില്‍ യഹൂദരും അറബികളും തമ്മില്‍ കലഹിച്ചു. ഈ സന്ദര്‍ഭത്തില്‍ ക്രിസ്ത്യാനികള്‍ യഹൂദരുടെ പക്ഷത്ത് ചേരുകയാണുണ്ടായത്. അതോടെ അറബികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി തിരിഞ്ഞു. അറബികള്‍ ക്രൈസ്തവകേന്ദ്രങ്ങള്‍ ആക്രമിച്ചു. ക്രിസ്ത്യാനികളില്‍ പലരും കൊടുങ്ങല്ലൂര് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറി . . . കൊച്ചിരാജാവിന്റെ കീഴിലുള്ള ക്രിസ്ത്യാനികള്‍ കുരുമുളക് നേരിട്ട് പോര്‍ട്ടുഗീസുകാര്‍ക്ക് വിറ്റുതുടങ്ങിയത് മുസ്ലീങ്ങളെ ക്ഷോഭിപ്പിച്ചു. അവര്‍ പകവീട്ടിയത് കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികളോടായിരുന്നു. ക്രിസ്ത്യാനികളുടെ ഭവനങ്ങള്‍ കൊള്ളയടിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തി” (കച്ചിറമറ്റം, ജോണ്‍. ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും. കോട്ടയം: ഡോ. കച്ചിറമറ്റം ഫൗണ്ടേഷന്‍, 2016. pp. 58-59).

സമാപനം

ബഹുമാനപ്പെട്ട ജോസഫ് പുത്തന്‍പുരക്കലച്ചനെ ആക്രമിക്കുന്നവരോട് ഒരുവാക്ക്… ദയവായി, നിങ്ങള്‍ ക്രൈസ്തവരെക്കൊണ്ട് ചരിത്രം ചികയിക്കരുത്. കേരളത്തിലെ സമീപകാലചരിത്രം മാത്രമല്ല, ആഗോളവ്യാപകമായി നൂറ്റാണ്ടുകളുടെ ചരിത്രം പോലും… കാരണം, ചരിത്രത്തിലും വര്‍ത്തമാനത്തിലും പറയാന്‍ കൊള്ളുന്ന യാതൊന്നും നിങ്ങള്‍ ചെയ്തിട്ടില്ല! പ്രതിരോധിക്കാതെ വധിക്കപ്പെട്ടവരുടെയും ചോദ്യംചെയ്യാതെ കീഴടങ്ങിയ നിഷ്കളങ്കരുടേയും ചിതറിവീണ രക്തത്തിലാണ് അന്നുമിന്നും നിങ്ങളുടെ സാമ്രാജ്യങ്ങളുയിര്‍കൊണ്ടിട്ടുള്ളത്. വെടിയൊച്ചകളും വാള്‍മുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാന്‍ പുതിയകാലം ഒരുങ്ങിക്കഴിഞ്ഞു. ആ സദ്വാര്‍ത്ത അറിയിക്കുന്നതിന്റെ പേരിലാവട്ടെ ഇനി ക്രൈസ്തവസഭകളിലെ രക്തസാക്ഷിത്വം!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker