Articles

തീരദേശത്തിന്റെ ഇല്ലായ്മകളുടെ, വല്ലായ്മകളുടെ നെഞ്ചിൽ കയറി രാഷട്രീയം കളിക്കരുത്

കോവിഡിനും കടലിനും ഇടയിൽ അകപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന് മുൻപിൽ ദൈവം മാത്രം തുണ...

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ആലപ്പുഴ: ആലപ്പുഴ-കൊച്ചി രൂപതകൾ ഉൾക്കൊള്ളുന്ന രണ്ടു ജില്ലകളിലായി വരുന്ന ഫോർട്ട് കൊച്ചി, സൗദി, മറുവാക്കാട് ചെല്ലാനം, കണ്ടക്കടവ്, പളളിത്തോട് പ്രദേശങ്ങളിൽ 20/7/2020-ന് അതിരൂക്ഷമായ കടൽ കയറ്റം ഉണ്ടായപ്പോൾ, പുന്നപ്ര മുതൽ വടക്കോട്ട് തീരദേശത്തുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങളെല്ലാം ആശങ്കയോടെ, ആകുലതയോടെ വിളിച്ചുചോദിച്ചു “എന്ത് ചെയ്യാൻ സാധിക്കും നമ്മുടെ സഹോദരങ്ങൾക്കായി?” അവിടങ്ങളിലുള്ള വൈദികരെയും, സഭാ-സമുദായ നേതാക്കളെയും വിളിച്ചു സംസാരിക്കുമ്പോൾ ‘കോവിഡിനും കടലിനും ഇടയിൽ അകപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന് മുൻപിൽ ദൈവം മാത്രം തുണ’ എന്ന നിസ്സഹായത.

കുറേ വർഷങ്ങളായി ഈ പ്രദേശങ്ങളിൽ, കടലാക്രമണ കാലത്തും അല്ലാതെയും കടലുകയറ്റം ഉണ്ടാകുമ്പോളെല്ലാം; സഭാ നേതൃത്വവും, സമുദായ നേതൃത്വവും, പ്രാദേശികമായുള്ള ജനങ്ങളും കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളെ കാണുകയും പരാതികളുടെയും, പ്രതിഷേധങ്ങളുടെയും, സമരങ്ങളുടെയും മാർഗങ്ങളിലൂടെ ആവശ്യങ്ങൾ അറിയാനും, അറിയിക്കാനും, നേടിയെടുക്കാനും ശ്രമിക്കുകയായിരുന്നു. എന്നാൽ അപ്പോഴിക്കെ ലഭിച്ച എല്ലാ ഉറപ്പുകളും, വാക്കുകളും, വാഗ്ദാനങ്ങളും ജലരേഖകളായി മാറുന്നത് ഈ നൊമ്പര കാലത്ത് തിരിച്ചറിയുന്നു.

കടൽവെള്ളം ശക്തമായി വീടിനകത്തേക്ക് ഇരച്ചുകയറുന്നത് കണ്ട് ‘എന്ത് ചെയ്യണം?’ എന്നറിയാത്ത ജനത്തോട് കോവിഡിന്റെ പ്രോട്ടോക്കോളുകൾ പാലിച്ച് ജനത്തെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിലായ സഭാ-സമുദായ നേതൃത്വവും അങ്കലാപ്പിലാണ്. ഈ സമയത്തും നവമാധ്യമങ്ങളിലൂടെ പ്രാദേശിക ഭരണ-പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയം മാത്രം ഒളിഞ്ഞും തെളിഞ്ഞു പങ്കുവയ്ക്കുന്നത് കോവിഡും കടലും കൊണ്ടുവരുന്ന വേദനയേക്കാൾ ഭീകരമായി തോന്നുന്നു. ഈ ജനത്തോടു മാത്രമേ നിങ്ങൾക്കിതിന് സാധിക്കൂ.

ചെല്ലാനത്ത് റിലേ നിരാഹാരം ഇരിക്കുന്ന തീരദേശ ജനവിഭാഗത്തിനോടുള്ള നിങ്ങളുടെ അവഗണനയ്ക്ക് ഒരു വർഷമാകാൻ പോകുന്നു. ‘സുരക്ഷിതമായ കടൽഭിത്തി’യാണ് അവരുടെ ആവശ്യം. കൊവിഡ് രാജ്യത്ത് കണ്ടെത്തിയ നിമിഷം മുതൽ, തീരത്തിന്റെ ജനസാന്ദ്രതയുടെ ആധിക്യവും പ്രത്യേക സാഹചര്യവും പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ അറിയിച്ചുകൊണ്ട് ഗൗരവവും, പ്രത്യേക ശ്രദ്ധയുമുള്ള നടപടികൾ ഉണ്ടാകണം, അല്ലെങ്കിൽ നിയന്ത്രിക്കാനാവില്ല എന്ന് രേഖാമൂലവും മാധ്യമങ്ങളിലൂടെയും നേരിട്ട് സഭാ-സമുദായ നേതൃത്വവും അറിയിച്ചിട്ടും, തിരിഞ്ഞുനോക്കാത്ത ഭരണ-പ്രതിപക്ഷ പ്രതിനിധികളോട് ഒന്നേ പറയാനുള്ളൂ: ‘നിങ്ങൾ തീരത്തെ അറിയുന്നവരല്ല, തീരദേശ വാസിയെ അറിയുന്നവരല്ല, ഞങ്ങൾക്ക് അത്തരത്തിൽ ഒരു വേതനവും ഇല്ല എന്ന് പറഞ്ഞുകൊള്ളട്ടെ’.

കടൽത്തീരത്ത് കല്ലു വരുന്നതിന്, അതിനായുള്ള ഫണ്ട് അനുവദിക്കുന്നതിന് പറയുന്ന നടപടിക്രമം… സാങ്കേതികത്വം… ഒക്കെ ഈ ദിവസങ്ങളിൽ ഏതൊരു മാധ്യമവാർത്തയിൽ ശ്രദ്ധിച്ചാലും മനസിലാകും, ഒരു സാങ്കേതികത്വവും ഇല്ലാതെ എന്തും ചെയ്യാൻ സാധിക്കുന്ന ഭരണ അതിഅക്രമമാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന്. ഇവിടെ നിങ്ങളെ വിശ്വസിച്ച്, ഞങ്ങൾക്കുള്ള സമ്മതിദാന അവകാശം നൽകി വിജയിപ്പിച്ച ജനത്തിന്റെ കണ്ണീരിന് നേരേ, പങ്കപ്പാടിനു നേരെ നോക്കി പരസ്പരം രാഷ്ട്രീയ മുതലെടുപ്പിനായി ഞങ്ങളെ ബലിയാടാക്കുന്ന ജനപ്രതിനിധികളെ നോക്കി പരിതപിക്കുന്നു.

ഈ കോവിഡിനെയും, കടലിനെയും പ്രതിരോധിക്കാൻ, അതിജീവിക്കാൻ ‘ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ’. എവിടെയെങ്കിലും പ്രയാസം ഉണ്ടാവുമ്പോൾ “രക്ഷാസൈന്യം, തീരത്തിന്റെ സൈനികർ” എന്നൊക്കെ വിളിക്കാൻ, കടൽ എടുക്കാതെ മിച്ചമുണ്ടെങ്കിൽ… ഈ പട്ടിണിയുടെ, പരിവട്ടത്തിന്റെ പഞ്ഞകാലത്തെ ദൈവസഹായത്താൽ അതിജീവിച്ചാൽ… തകർന്നു പോകാത്ത വള്ളവും, ഒഴുകി പോകാത്ത എഞ്ചിനും ഉണ്ടെങ്കിൽ അതുമായി ഞങ്ങൾ വന്നുകൊള്ളാം – ‘പ്രളയത്തിലാരും മുങ്ങിപ്പോകാതെ കോരിയെടുക്കാൻ… നെഞ്ചോട് ചേർക്കാൻ…’ ഒന്നേ പറയുവാനുള്ളൂ: “ദയവ് ചെയ്ത് ഞങ്ങളുടെ ഇല്ലായ്മകളുടെ, വല്ലായ്മകളുടെ നെഞ്ചിൽ കയറി രാഷട്രീയം കളിക്കരുത്”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker