Daily Reflection

ദൈവശിക്ഷകളുടെ കാലഘട്ടമോ?

അവിടുത്തെ മഹത്ത്വം നമ്മിൽ നിന്നും വിട്ടുപോകാതിരിക്കാൻ അവിടുന്നിലേക്കു തിരിയേണ്ട സമയമാണിത്...

ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയിൽ ആയിരിക്കുമ്പോൾ, ഉള്ളിന്റെ ഉള്ളിൽ ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ചിലരൊക്കെ ഈ സമയം മുതലെടുക്കുന്നു, ദൈവകോപമാണ്? ദൈവശിക്ഷയാണ്? എന്ന് പറഞ്ഞുകൊണ്ട് മനുഷ്യരെ ഭീതിയിൽ ആഴ്ത്തുന്നു. ഇതിനൊക്കെയുള്ള ഉത്തരമാണ് ഈ ഞായറാഴ്ച ദിവസം വചനത്തിലൂടെ നമുക്ക് ധ്യാനവിഷയമായി സഭ നമുക്ക് തരുന്നത്.

യോഹ. 9:2-ൽ ഒരു അന്ധനെ കണ്ട് ശിഷ്യന്മാർ ചോദിക്കുന്നുണ്ട്: “ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? ഇവന്റെയോ? ഇവന്റെ മാതാപിതാക്കളുടെയോ?” അവർ ചോദിക്കുന്നതിനുള്ള കാരണം യഹൂദരുടെ ഇടയിൽ പാപവും അതിനുള്ള ദൈവശിക്ഷയായി രോഗവും അനർത്ഥങ്ങളും എന്ന ഒരു തെറ്റായ ഒരു ചിന്തയുണ്ടായിരുന്നു. എന്നാൽ, യേശു ഇതിനെ തിരുത്തുകയാണ്. അവിടുന്ന് പറയുന്നു: “ദൈവത്തിന്റെ പ്രവർത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്” (യോഹ. 9:3). ഈ അന്ധതയിലൂടെ അവൻ ദൈവത്തിന്റെ മഹത്വവും ദർശിക്കാൻ വേണ്ടിയാണ്. എന്നുപറഞ്ഞാൽ പാപത്തിനു ശിക്ഷയില്ലായെന്ന് അർത്ഥമില്ല. കാരണം വചനം തന്നെ പഠിപ്പിക്കുന്നു: “പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക, പുത്രൻ പിതാവിന്റെ തിന്മകൾക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കുവേണ്ടിയോ ശിക്ഷിക്കപെടുകയില്ല” (എസക്കി.18:20). അപ്പോൾ ദൈവത്തിന്റെ ഒരു ശിക്ഷ ഇവിടെയില്ല. ദൈവം സ്നേഹിക്കുന്ന പിതാവെങ്കിൽ മക്കളെ ശിക്ഷിക്കില്ല, ശാസിക്കും, ശിക്ഷിക്കില്ല.

ശിക്ഷ ആര് തരുന്നു? എവിടെനിന്നും വരുന്നു? വചനം പറയുന്നു: “ഓരോരുത്തരെയും താന്താങ്ങളുടെ പ്രവർത്തികൾക്കനുസൃതമായി ഞാൻ വിധിക്കും. തിന്മ നിങ്ങളെ നശിപ്പിക്കാതിരിക്കാൻ പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിൽനിന്നും നിന്നും പിന്തിരിയുവിൻ” (എസക്കി.18:30). എന്നുപറഞ്ഞാൽ നിങ്ങളെ നശിപ്പിക്കുന്നത് തിന്മയാണ്. തിന്മ ചെയ്യുമ്പോൾ ദൈവത്തിന്റെ പ്രവർത്തികൾ ഒരുവനിൽ പ്രകടമാകാതാവുകയും തിന്മയുടെ ഫലം അനുഭവിക്കുകയും ചെയ്യും. 1സാമുവൽ 16:13-ൽ പറയുന്നു ദാവീദിൽ കർത്താവിന്റെ ആത്മാവ് ശക്തമായി ആവസിക്കുന്നു, എന്നാൽ തുടർന്നുള്ള ഭാഗത്തു പതിനാലാം വാക്യത്തിൽ തിന്മ ചെയ്ത സാവൂളിനെ പറയുന്നു: “കർത്താവിന്റെ ആത്മാവ് അവനെ വിട്ടുപോയി, ഒരു ദുരാത്മാവ് അവനെ പീഡിപ്പിച്ചു”. എന്നുപറഞ്ഞാൽ തിന്മ പെരുകുമ്പോൾ ദൈവത്തിന്റെ മഹത്ത്വം പ്രകടമാതെവരുംവിധം അവിടുത്തെ ആത്മാവ് നമ്മിൽ നിന്നും വിട്ടുപോകും, ദുരാത്മാവിനു നമ്മിൽ പ്രവർത്തിക്കത്തക്കവിധം സ്വാതന്ത്രം ലഭിക്കുന്നു. ഈ സ്വാതന്ത്രം കൊടുക്കാതിരിക്കാൻ ദൈവം ഒരുപാട്‌ അവസരണങ്ങൾ നല്കികൊണ്ടിരിക്കും, അപ്പോഴൊക്കെ ഓർക്കേണ്ട കാര്യം ഇതാണ് “തിന്മ നിങ്ങളെ നശിപ്പിക്കാതിരിക്കാൻ പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിൽനിന്നും നിന്നും പിന്തിരിയുവിൻ”. ആയതിനാൽ ദൈവത്തിനെതിരെ തിരിയുന്ന മനുഷ്യരുടെ കൂക്കുവിളി അത്രയധികമായ ഒരു കാലഘട്ടമെന്നും, തിന്മയുടെ നാശം ആരംഭിക്കപ്പെട്ട സമയമാണിതെന്നും നമുക്ക് ചിന്തിക്കാം, അവിടുത്തെ മഹത്ത്വം നമ്മിൽ നിന്നും വിട്ടുപോകാതിരിക്കാൻ അവിടുന്നിലേക്കു തിരിയേണ്ട സമയമാണിതെന്ന് തീവ്രമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ബലിയർപ്പണം പോലും തടസ്സമാകത്തക്കവിധം തിന്മ വളർന്നു കഴിഞ്ഞു. അതുകൊണ്ടു തീക്ഷ്ണമായി പ്രാര്ഥിക്കേണ്ട ഒരു സമയമാണിത്.
അപ്പോൾ തോന്നാവുന്ന ഒരു സംശയം, തിന്മ ചെയ്തവർ മാത്രമല്ലല്ലോ എത്രയോ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു. ഉത്തരം നിസ്സാരം ജ്ഞാനത്തിന്റെ പുസ്തകം 4:14-ൽ പറയുന്നു: “കർത്താവിനു പ്രീതികരനാകയാൽ തിന്മയുടെ മധ്യത്തിൽനിന്നും കർത്താവു വേഗം അവനെ രക്ഷിച്ചു.

ഇവിടെ മൂന്നു കാര്യങ്ങൾ നമ്മെ പഠിക്കുന്നു:

1) നിഷ്കളങ്കനെ കർത്താവു എടുത്തു, അവൻ കൂടുതൽ നാൾ തിന്മയുടെ മദ്ധ്യേ ജീവിച്ചാൽ തിന്മയുടെ പതനം സംഭവിക്കാതിരിക്കാൻ.

2) അവൻ നമ്മുടെയും തിന്മൾക്കു പകരമായി ഒരു യാഗദ്രവ്യമായി ദൈവസന്നിധിയിൽ സമർപ്പിക്കപ്പെട്ടുവെന്നർത്ഥം. എന്ന് പറഞ്ഞാൽ മരിച്ചവർ മാത്രമല്ല സഹനങ്ങയിലൂടെ പോകുന്നവരും അനുദിനം മറ്റുള്ളവർക്കുവേണ്ടികൂടി യാഗേദ്രവ്യമായി മാറ്റപ്പെടുകയാണ്. അതുകൊണ്ടാണല്ലോ പൗലോസ് അപോസ്തോലൻ പറയുന്നത്, “നിന്നെ പ്രതി ദിവസം മുഴുവൻ ഞങ്ങൾ വിധിക്കപ്പെടുന്നു, കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതുകയും ചെയുന്നു, നമ്മെ സ്നേഹിച്ചവൻ മുഖാന്തിരം ഇവയിലെല്ലാം നാം പൂർണ്ണവിജയം വരിക്കുന്നു (റോമാ. 8:36-37).

3) ഈ ലോകത്തിലെ നിസ്സാര ദിവസങ്ങൾക്കുശേഷമുള്ള നിത്യവാസത്തെക്കുറിച്ചുള്ള ബോധ്യം നമുക്ക് തരുന്നു. ലോകത്തിനപ്പുറമുള്ള നിത്യവസതിതേടിയുള്ള യാത്രയിൽ ദൈവം അവനെ നേരത്തെ തിരഞെടുത്തു. “കർത്താവു അവനു നൽകാൻ പോകുന്നത് എന്തെന്നോ അവനെ സുരക്ഷിതനായി കാത്തുപോന്നതെന്തിനെന്നോ മനുഷ്യർ ഗ്രഹിക്കുകയില്ല” (ജ്ഞാനം 4:17).

അപ്പോൾ മരണത്തെയോർത്തു, അനർത്ഥങ്ങളെയോർത്ത് ആകുലപ്പെടാനുള്ള സമയമല്ല, ദൈവത്തിന്റെ മഹത്ത്വം എന്നിൽ നിന്നും നഷ്ടമാകാതിരിക്കാനുള്ള ആഗ്രഹവും പരിശ്രമവും കൂടുതൽ ആവശ്യമായ സമയമാണ്. അനർത്ഥങ്ങളിലൂടെ ഒരു പുതിയ സൃഷ്ടികർമ്മം നമ്മിൽ നടക്കണം. അതുകൊണ്ടാണ് ക്രിസ്തു അന്ധനായ ആ മനുഷ്യനെ സുഖമാക്കുന്ന രീതി ഇവിടെ വ്യത്യസ്തമാകുന്നത്.
നിലത്തു തുപ്പി, തുപ്പൽകൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളിൽ പൂശിയിട്ട്, സീലോഹാ കുളത്തിൽ പോയി കഴുകുകയെന്ന് പറഞ്ഞു.

പുതിയ സൃഷ്‌ടികർമ്മം നടത്തുകയാണ്, ദൈവം മനുഷ്യനെ ചെളികുഴച്ച് ഉണ്ടാക്കിയപോലെ. ഇവിടെ അവന്റെ തുപ്പൽ, അവന്റെ തന്നെ പ്രതീകം, അവന്റെ വാക്കുകളുടെ പ്രതീകം. ദൈവികത മണ്ണിനെ, മനുഷ്യനെ സ്പർശിക്കുന്നു. അത് ഒരു കഴുകലിലൂടെ, സ്നാനത്തിലൂടെ ശുദ്ധിവരുത്തുന്നു. സ്നാനം സഹനമായികൂടി സുവിശേഷം പഠിപ്പിക്കുമ്പോൾ, അന്ധനായവന്റെ ഈ സഹനം അവന്റെ സ്നാനത്തിലേക്കും അതിലൂടെ പുതിയ മനുഷ്യനായി രൂപപ്പെടുന്നതിലേക്കും നയിക്കുന്നു. അതായത് അവൻ അയക്കപ്പെട്ടവനാണ്, ക്രിസ്തു നമുക്കായി അയയ്ക്കപ്പെട്ടതുപോലെ.

സഹനത്തിന്റെയും സംശയങ്ങളുടെയും ആധികളുടെയും ഈ കാലഘട്ടം ഒരു ശുദ്ധീകരണത്തിനുള്ള ദിവസങ്ങളിലാക്കി മാറ്റാം. ദൈവത്തിന്റെ പ്രവർത്തികൾ പ്രകടമാകാൻവേണ്ടി കാത്തിരിക്കാം. നമ്മുടെ ആധി, സങ്കീർത്തകന്റെ ആധിയാകട്ടെ, “അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെ ദുഃഖകരണം എന്ന് ഞാൻ പറഞ്ഞു” (സങ്കീ. 77:10). മനുഷ്യർ പറയുന്നതോ ചിന്തിക്കുന്നതു കണ്ട് ആകുലപ്പെടാതെ “കർത്താവിനു പ്രസാദകരമായത് എന്തെന്ന് വിവേചിച്ചറിയുവാനുള്ള കൃപ നൽകണമേയെന്നു (എഫേ. 5:10) പ്രാർത്ഥിക്കാം. കാരണം, “മനുഷ്യൻ കാണുന്നതല്ല കർത്താവു കാണുന്നത്, മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു, കർത്താവാകട്ടെ ഹൃദയഭാവത്തിലും” (1 സാമു.16:7). ദൈവം കാണുന്നതുപോലെ ജീവിതത്തെ ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും കാണാൻ പഠിക്കാം. ആയതിനാൽ, “വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം ഞാൻ അങ്ങയുടെ ചിറകിൻകീഴിൽ ശരണം പ്രാപിക്കുന്നു” (സങ്കീ. 57:1) എന്ന് പ്രാർത്ഥിച്ച സങ്കീർത്തകനെപ്പോലെ അത്യുന്നതന്റെ പ്രക്ർതി നമ്മിൽ പ്രകടമാകുന്നതുവരെ അവിടുത്തെ വരവിനായി കാത്തിരിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker