Kerala

പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഘടകമായിട്ടുള്ള നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം; ലത്തീന്‍ സഭ

 ജനുവരി 26-ന് ഭരണഘടനാ സംരക്ഷണ ദിനമായി കേരളത്തിലെ എല്ലാ ലത്തീന്‍ ദേവാലയങ്ങളിലും ആചരിക്കും

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഒരു ഘടകമായിട്ടുള്ള ഈ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലത്തീന്‍ സഭ. ഭരണഘടനാ പ്രകാരം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യറിപ്പബ്ലിക്കാണ്. ഏത് മതത്തില്‍ വിശ്വസിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള അവകാശം പൗരന്മാര്‍ക്ക് ഉണ്ട്.

ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 14 ഏതൊരു വ്യക്തിക്കും നിയമത്തിന് മുന്നില്‍ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ പരിരക്ഷയും ഉറപ്പുനല്‍കുന്നു. ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലായെന്ന് ഭരണഘടന നിഷ്കര്‍ഷിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ തുടര്‍ച്ചയായി രൂപപ്പെടുത്തുവാന്‍ പോകുന്ന പൗരത്വ രജിസ്ട്രറും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയുമാണ് ഉളവാക്കുന്നത്.

2021-ലെ കനേഷുമാരിയോടനുബന്ധിച്ചു ദേശീയ ജനസംഖ്യാ രജിസ്ട്രര്‍ രൂപീകരണം എന്‍.സി.ആറിന്റെ മുന്നോടിയാണെന്ന സര്‍ക്കാര്‍ രേഖകള്‍ വെളിവാക്കുന്നുണ്ട്. ജാതിമത ഭേദമന്യേ രാജ്യമെങ്ങും പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായി സ്വീകരിച്ചിട്ടുള്ള സമീപനം തെറ്റാണ്.

സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവങ്ങള്‍ കടുത്ത പ്രതിഷേധം ഉളവാക്കുന്നു. ഉന്നതഭരണാധികാരികള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്‌ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതും ലജ്ജാകരമാണെന്നും ലത്തീന്‍ സഭ കുറ്റപ്പടുത്തി. നെയ്യാറ്റിന്‍കരയില്‍ 3 ദിവസമായി നടന്നുവന്ന കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിനെ തുടര്‍ന്നാണ് സഭ പൗര്വത്വ നിയമ ഭേദഗതിയില്‍ സഭയുടെ നിലപാട് വ്യക്തമാക്കിയത്.

പൗരത്വ ബില്ലിനെതിരെ ജനുവരി 26 ഞായറാഴ്ച ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും അന്നേ ദിവസം ഇടവകകളിലെ മതബോധന ക്ലാസുകളില്‍ ഭരണഘടനയുടെ ആമുഖം വാക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും. കൂടാതെ യാതൊരു പഠനാന്വേക്ഷണങ്ങളും കൂടാതെ സഭയിലെ ആഗ്ലോഇന്ത്യന്‍ പ്രാതിനിധ്യം എടുത്തുകളഞ്ഞതില്‍ വലിയ പ്രതിഷേധമുണ്ടെന്നും ലത്തീന്‍ സഭ അറിയിച്ചു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും, മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനായി നടപ്പിലാക്കിയ ഡ്രൈഡെ പിന്‍വലിക്കാനുളള ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടാവുമെന്നും സഭ അറിയിച്ചു.

ഓഖിയിൽ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം, മത്സ്യബന്ധനയാനങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ കുത്തനെ കൂട്ടിയത് പിന്‍വലിക്കണം. ലത്തീന്‍ സമുദായ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തില്‍ റവന്യൂ അധികാരികള്‍ കാട്ടുന്ന നീതിനിഷേധത്തിന് പരിഹാരമാണ്ടാവണം, ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണം, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ലത്തീന്‍ വിഭാഗത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ അര്‍ഹമായ സ്ഥാനം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും സഭ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

നെയ്യാറ്റിന്‍കരയില്‍ നടന്നുവന്ന കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ സമാപനത്തിന് ശേഷം കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ് ഡോ.ജോസഫ് കരിയില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ലത്തീന്‍ സഭ പ്രതികരിച്ചത്. ബിഷപ് ഡോ.ജോസഫ് കരിയില്‍ പ്രസിഡന്‍റ്; ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,
ഷാജി ജോര്‍ജ്ജ്‌, ഫാ.അഗസ്റ്റിന്‍ മുള്ളൂര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ജനറല്‍ ആന്‍റണി ആല്‍ബര്‍ട്ട്, തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker