Kerala

ഫാ.ജിബു ജെ. ജാജിന് ക്രിസ്തു വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്

മർച്ചെല്ലോ ബോർഡോണിയുടെയും ഇന്ത്യൻ വിമോചന ദൈവശാസ്ത്രജ്ഞനായ സെബാസ്റ്റ്യൻ കാപ്പന്റെയും കാഴ്ചപ്പാടുകളുടെ താരതമ്യപഠനം...

സ്വന്തം ലേഖകൻ

റോം: തിരുവനന്തപുരം അതിരൂപതയിലെ ഫാ.ജിബു ജെ. ജാജിന് ക്രിസ്തു വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്. റോമിലെ പ്രശസ്തമായ ആഞ്ജലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഫാ.ജിബു ക്രിസ്തു വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ‘ക്രിസ്തു ഏകരക്ഷകനാണെന്നും ക്രിസ്തുവിലൂടെയുള്ള സാർവത്രിക രക്ഷയെക്കുറിച്ചുമുള്ള ഇറ്റാലിയൻ ദൈവശാസ്‌ത്രജ്ഞനായ മർച്ചെല്ലോ ബോർഡോണിയുടെയും ഇന്ത്യൻ വിമോചന ദൈവശാസ്ത്രജ്ഞനായ സെബാസ്റ്റ്യൻ കാപ്പന്റെയും കാഴ്ചപ്പാടുകളുടെ താരതമ്യപഠനം’ ആയിരുന്നു പ്രബന്ധവിഷയം. ജനുവരി 19-ന് രാവിലെ ഇറ്റാലിയൻ സമയം രാവിലെ 10 മണിക്ക് ആഞ്ചെലിക്കും യൂണിവേഴ്സിറ്റിയിൽ വച്ച് കര്‍ശനമായ കോവിഡ് നിബന്ധനകളോടെയായിരുന്നു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

മർച്ചെല്ലോ ബോർഡോണി, ത്രീത്വൈക-ക്രിസ്തു വിജ്ഞാനീയ കാഴ്ചപ്പാടിലാണ് ക്രിസ്തുവിലൂടെയുള്ള സാർവത്രിക രക്ഷയെക്കുറിച്ച് പങ്കുവെയ്ക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവതാര രഹസ്യത്തെ ആസ്പദമാക്കി, ക്രിസ്തു വിജ്ഞാനീയത്തിലെ അവരോഹണ-ആരോഹണ തലങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ദൈവശാസ്ത്ര കാഴ്ചപ്പാട് (ക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ, ക്രിസ്തുവാണ് വിമോചകൻ, രക്ഷാകര രഹസ്യങ്ങളിലൂടെയാണ് സാർവത്രികരക്ഷ, ചരിത്രപുരുഷനായ ക്രിസ്തു: അപരനെ ഉൾക്കൊള്ളുന്ന, കൂട്ടായ്മയുടെ സ്നേഹത്തിന്റെ ദൗത്യം) രൂപപ്പെടുന്നത്. വിശ്വാസത്തിന്റെ പ്രാവർത്തിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനാൽ മർച്ചെല്ലോ ബോർഡോണിയുടെ കാഴ്ചപ്പാടുകൾക്ക് പ്രബോധനത്തിന്റെയും അജപാലന ധർമ്മത്തിന്റെയും ആനുകാലിക പ്രസക്തി കൈവരുന്നു.

ഇന്ത്യൻ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളിൽ പ്രധാനിയായ സെബാസ്റ്റ്യൻ കാപ്പൻ വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് (വിമോചകനായ ക്രിസ്തു, സഹിക്കുന്ന ക്രിസ്തു) ക്രിസ്തുവിജ്ഞാനീയ കാഴ്ചപ്പാടുകൾ രൂപീകരിച്ചിരിക്കുന്നത്. “ദൈവ-മനുഷ്യനായ” യേശു ക്രിസ്തുവിന്റെ ചരിത്രപരമായ സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിൽ അവഗണിക്കപ്പെട്ടവരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടും മനുഷ്യപുത്രനായ യേശു ക്രിസ്തു കൈക്കൊണ്ട വിമോചനദൗത്യത്തെയാണ് അദ്ദേഹം ഇന്ത്യയുടെ മത-സാമൂഹിക ചുറ്റുപാടിൽ ഏക വിമോചകനായി അവതരിപ്പിക്കുവാനായി ശ്രമിച്ചിരിക്കുന്നത്. വിമോചനം ദൈവത്തിലൂടെയും ചരിത്രത്തിലൂടെയും പ്രകടമാണെന്നും, മനുഷ്യന്റെ ആത്യന്തിക വിമോചനം “യേശു” ക്രിസ്തുവിലൂടെയാണെന്നും അദ്ദേഹം പ്രതിപാദിക്കുന്നു. യേശു ക്രിസ്തുവിൽ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും, യേശു ക്രിസ്തുവിലൂടെ ദൈവം തുടങ്ങിയ സർവത്രിക വിമോചന (രക്ഷകര) ദൗത്യം തുടരേണ്ടവരാണെന്നും, അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇന്നിന്റെ മനുഷ്യൻ ഈ ദൈവാനുഭവത്തിലേക്ക് കടന്നു വരുന്നത് കാപ്പന്റെ കാഴ്ചപ്പാടിൽ theandric praxis ലൂടെയാണെന്നും, അതിനെ അദ്ദേഹം Gift-call, അതായത് (Gift) ജീവിതയാത്രയിൽ മനുഷ്യൻ അനുഭവിക്കുന്ന സന്തോകരമായ നിമിഷങ്ങൾ, അതായത് കാരുണ്യ പ്രവർത്തികലൂടെയും, പങ്കുവയ്ക്കലിലൂടെയും ഒക്കെ അനുഭവിക്കുന്ന ഒരു സ്നേഹ അനുഭവമായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. രണ്ടാമതായി ജീവിത പ്രതിസന്ധികളിൽ താങ്ങായി തണലായി (call) ആശ്വാസമായി, കരുതലായ് എത്തുന്ന ദൈവസാന്നിധ്യം. ഈ (gift-call) അനുഭവങ്ങളിലൂടെ അറിയുന്ന ദൈവത്തിന്റെ വിളിക്ക് മനുഷ്യൻ നൽകുന്ന പ്രത്യുത്തരത്തെയും, അതിലൂടെ കണ്ടുമുട്ടുന്ന ദൈവം മനുഷ്യനായ യേശു ക്രിസ്തുവുമാണ് സാർവത്രിക വിമോചനത്തിന് അടിസ്ഥാനമെന്നും കാപ്പൻ പറയുന്നു. അദ്ദേഹത്തിന്റെ ഇന്ത്യൻ വിമോച ദൈവശാസ്ത്ര രൂപീകരണത്തിന് മാർക്കോസിന്റെ സുവിശേഷം കൂടാതെ, മാർക്സിന്റെ തത്വശാസ്ത്രത്തിലെ വിമോചന ചിന്താ ശഖലങ്ങളുടെയും, ബുദ്ധിസം-ജൈനിസം-ഭക്തിമാർഗ്ഗങ്ങളിലെ ധാർമ്മിക മൂല്യങ്ങളുടെയും പ്രചോദനമാകുന്നുണ്ട്.

ഫാ.ജിബു ജെ.ജാജിൻ സ്‌കൂൾ പഠനങ്ങൾക്ക് ശേഷം വൈദീക പരിശീലനത്തിനായി കഴക്കൂട്ടം സെന്റ് വിൻസെന്റ്സ് സെമിനാരിയിൽ പ്രീഡിഗ്രി പഠനവും ഡിഗ്രി പഠനവും പൂർത്തിയാക്കി. തുടർന്ന്, ആലുവ കാർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും, റോമിലെ ലാത്തറൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ തിയോളജിപഠനവും ലൈസൻസിയേറ്റ്‌ പഠനവും പൂർത്തിയാക്കി. പൗരോഹിത്യ സ്വീകരണത്തിന് ശേഷം ഇപ്പോൾ റോമിലെ ആഞ്ചെലിക്കും പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് പഠനവും പൂർത്തിയാക്കിയിരിക്കുന്നു.

നെയ്യാറ്റിൻകര രൂപതയിലെ പാലോട് സെന്റ് ജോർജ് ദേവാലയാംഗങ്ങളായ ജെബീത്ത്-ഗോർഗോണിയമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയ മകനാണ് റവ.ഡോ.ജിബു ജെ.ജാജിൻ. തിരുവനന്തപുരം അതിരൂപതാ വൈദീകനായിരുന്ന ദിവംഗദനായ രാജനച്ചന്റെ സഹോദരീ പുത്രനാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker