Articles

മതവും ശാസ്ത്രവും; യുക്തിവാദികളുടെ തെറ്റിധാരണകൾ

യുക്തിയിൽ അധിഷ്ഠിതമായ വിശ്വാസവും, വിശ്വാസത്തിലധിഷ്ഠിതമായ യുക്തിയുമാണ് ലോകത്തിന് ആവശ്യം...

ജയിംസ് കൊക്കാവയലിൽ

ശാസ്ത്രം ജയിച്ചു, മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ ഈ ദിവസങ്ങളിൽ കാണാൻ ഇടയാക്കുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ പരിഹസിച്ചുകൊണ്ട് ദൈവത്തിന് ശക്തിയില്ല, വിശ്വാസത്തിനും പ്രാർത്ഥനകൾക്കും അർത്ഥമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന യുക്തിവാദ പോസ്റ്റുകളാണിവ.

ഇവരോട് ചോദിക്കാനുള്ള ഒന്നാമത്തെ ചോദ്യം: ‘ശാസ്ത്രം ജയിച്ചിട്ട് കൊറോണയ്ക്ക് മരുന്ന് എവിടെയാണ് ഉള്ളത്?’

രണ്ടാമത്തെ ചോദ്യം: ‘ദൈവ വിശ്വാസത്തെയും ധാർമികതയും മാറ്റിനിർത്തി യുക്തിവാദത്തിൽ മാത്രം അധിഷ്ഠിതമായി രൂപപ്പെടുത്തിയ ശാസ്ത്രത്തിന്റെ ദുരന്തഫലമല്ലേ ഇത്? നിരീശ്വര രാഷ്ട്രമായ ചൈന തന്റെ ശത്രുക്കളെ നശിപ്പിക്കുവാൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബുഹാനിലെ ലാബിൽ ഉണ്ടാക്കിയ ഈ ജൈവായുധം യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ വിജയമാണോ പരാജയമാണോ?

മൂന്നാമതായി പറയാനുള്ളത് ഉത്തരമാണ്:
യുക്തിവാദികളുടെ ചോദ്യത്തിനുള്ള ഉത്തരം. ‘ദൈവത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നവർ പകർച്ചവ്യാധിയെ ഭയന്ന് ദേവാലയങ്ങൾ അടച്ചിടുന്നത് എന്തുകൊണ്ട്?’

ഞങ്ങൾ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സർവ്വ രോഗങ്ങളും സുഖപ്പെടുത്താൻ കഴിവുള്ള ദൈവം തമ്പുരാൻ തന്നെ രോഗങ്ങൾ പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബൈബിളിലൂടെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ബൈബിളിലെ ലേവ്യരുടെ പുസ്തകത്തിൽ 13-Ɔο അധ്യായത്തിലും സമീപ അധ്യായങ്ങളിലും ഇത് വ്യക്തമായി കാണാം. ഒരുദാഹരണം: “ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്‌ഥിതിയില്‍തന്നെ നില്‌ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം” (ലേവ്യര്‍ 13:5).

ത്വക്ക് രോഗം, കുഷ്ഠരോഗം തുടങ്ങിയ പകർച്ചവ്യാധികളെ കുറിച്ചാണ് ഇതിൽ പ്രധാനമായും പറഞ്ഞിരിക്കുന്നതെങ്കിലും, കാലഘട്ടത്തിന് അനുസൃതമായി എല്ലാ പകർച്ചവ്യാധികളുടെ കാര്യത്തിലും വിശ്വാസികൾ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നാതാണ് അതിന്റെ ധ്വനി.

രോഗങ്ങളെയോ, പകർച്ചവ്യാധികളെയോ, പ്രകൃതിക്ഷോഭങ്ങളെയോ, യുദ്ധങ്ങളെയോ ഭയന്ന് കത്തോലിക്കാ സഭ ഒരിക്കലും ഒളിച്ചോടുന്നില്ല. ഇവിടെയെല്ലാം സഭയുടെ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാ.ഡാമിയനും, ഐഎസിന്റെ യുദ്ധ മുഖത്ത് പരിക്കേറ്റവരെ ശുശ്രൂഷിച്ച സന്യസ്തരും, വൈദികരുമൊക്കെ ഏതാനം ഉദാഹരണങ്ങൾ മാത്രമാണ്. പകർച്ചവ്യാധികൾ പടർന്നു പിടിച്ച അവസരത്തിൽ സ്വജീവൻ ത്യജിച്ച് ശുശ്രൂഷകൾ ചെയ്ത ധാരാളം വിശുദ്ധരും, പുണ്യാത്മാക്കളും സഭയിലുണ്ട്.

പകർച്ചവ്യാധികളുള്ളവർക്ക് ആത്മീയ ശുശ്രൂഷകൾ ചെയ്യുന്നതിൽ സഭ ഒരു കുറവും വരുത്താറില്ല. കൊറോണ ബാധിച്ചവർക്ക് രോഗീലേപനവും, കുമ്പസാരവും, വി.കുർബാനയും നൽകുന്നതിനും, മരണാനന്തര ശുശ്രൂഷകൾ ചെയ്യുന്നതിനും ഏതൊരു വൈദികനും സ്വജീവൻ പണയം വച്ച് എപ്പോഴും സന്നദ്ധനാണ്. ഇതുവരെ എല്ലാ പകർച്ചവ്യാധികളുടെ ഘട്ടങ്ങളിലും ഇപ്രകാരം തന്നെയാണ് ചെയ്തു പോന്നിട്ടുള്ളത്.

ക്രിസ്തീയ പ്രാർത്ഥനകളുടെ ലക്ഷ്യം നിങ്ങൾ കരുതുന്നതു പോലെ അത്ഭുതങ്ങളും രോഗശാന്തികളുമല്ല. മറിച്ച്, ദൈവത്തോടുള്ള ഐക്യവും, സ്നേഹവും, നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണവ. രോഗശാന്തികൾ ദൈവത്തിൽ നിന്ന് ലഭിക്കുന്ന പല ദാനങ്ങളിൽ ഒന്നുമാത്രമാണ്. അവ ആത്മീയ അന്തരീക്ഷങ്ങളിൽ കൂടുതൽ സംഭവിക്കുന്നു, എന്ന് കരുതി സഭ ഒരിക്കലും അവയെ വൈദ്യശാസ്ത്രത്തിനു പകരം വെച്ചിട്ടില്ല. അപ്രകാരം ഒരു ചിന്തയാണ് ഉണ്ടായിരുന്നതെങ്കിൽ സഭ ഇത്രയും ആശുപത്രികളും രോഗീപരിചരണ കേന്ദ്രങ്ങളും നടത്തുകയില്ലായിരുന്നു.

ശാസ്ത്രത്തിന്റെ പരാജയങ്ങളെയും, ദുരുപയോഗങ്ങളെയും മറച്ചുവയ്ക്കാൻ വേണ്ടി, ‘മതം പരാജയപ്പെട്ടതിനാൽ ആരാധനാലയങ്ങൾ അടച്ചിടുന്നു’ എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് ആളുകളുടെ അവസാന പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. മതവും ശാസ്ത്രവും പരസ്പര വൈരുദ്ധ്യങ്ങൾ അല്ല, പരസ്പരപൂരകങ്ങളാണ് എന്ന സത്യം മനസ്സിലാക്കണം. യുക്തിയിൽ അധിഷ്ഠിതമായ വിശ്വാസവും, വിശ്വാസത്തിലധിഷ്ഠിതമായ യുക്തിയുമാണ് എന്നും ലോകത്തിന് ആവശ്യം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker