Kazhchayum Ulkkazchayum

മൂന്ന് ഫോണുകൾ

ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ മനസ്സ് ഒരു "ഊഷരഭൂമി ആകും"...

കോടീശ്വരനായ ഒരു കച്ചവടക്കാരൻ. ഒത്തിരി കച്ചവടസ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഒരു ക്രിസ്തീയ കുടുംബ പശ്ചാത്തലത്തിലാണ് ജനിച്ചതും, വളർന്നതും. ആറു മക്കളുള്ള വലിയ ഒരു കുടുംബത്തിലെ അഞ്ചാമനായിട്ടാണ് ജനിച്ചത്. മാതാപിതാക്കൾക്ക് നല്ല ആസ്തി ഉണ്ടായിരുന്നതിനാൽ ദാരിദ്ര്യം എന്തെന്നറിയാതെയാണ് വളർന്നത്. ആരാധനയിലും, പ്രാർത്ഥനയിലും വളരെ സജീവമായിരുന്നു ആ കുടുംബം. കുടുംബത്തിന്റെ പേരും പെരുമയും ആസ്തിയും കച്ചവട സാമ്രാജ്യം വിപുലപ്പെടുത്തൻ എളുപ്പമാക്കി. മൂത്തസഹോദരി കന്യാസ്ത്രീയാണ്. വർഷത്തിൽ പത്ത് ദിവസത്തെ അവധിക്ക് സിസ്റ്റർ വീട്ടിൽ വരുമ്പോൾ വലിയൊരു ആഘോഷമായിരുന്നു. അപ്പന്റെ മരണശേഷം കുടുംബത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സിസ്റ്ററിന്റെ അഭിപ്രായം ചോദിക്കണം എന്നത് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അക്കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഇല്ലായിരുന്നു.

ഒരിക്കൽ സിസ്റ്റർ അവധിക്കു വന്നപ്പോൾ കോടീശ്വരനായ മകനെ കുറിച്ച് അമ്മ പരാതി പറഞ്ഞു: “ഇവൻ ഇപ്പോൾ പണം, കച്ചവടം, സ്ഥാപനം ഇതൊക്കെ മതിയെന്നായി, പള്ളിയും പ്രാർത്ഥനയും ഒരു ചടങ്ങായിട്ട് മാറി”. ദൈവം ദാനമായി തന്ന സൗഭാഗ്യങ്ങൾ അനുഭവിക്കുമ്പോൾ കൂടുതലായി ദൈവത്തിന് നന്ദി പറയാൻ നമുക്ക് കടമയുണ്ട്. ദൈവത്തെ കൂടാതെ പണിതുയർത്തുന്നത് “ബാബേൽ ഗോപുരം” പോലെയാകും… പിന്നെ ജോലിത്തിരക്കിനിടയിൽ ലാഭ-നഷ്ടങ്ങളുടെ കണക്കു കൂട്ടലിനിടയിൽ പ്രാർത്ഥിക്കാൻ സമയം കണ്ടെത്താൻ ഒരു എളുപ്പ വഴി പറഞ്ഞുതരാം, സിസ്റ്റർ പറഞ്ഞു: നീ 3 ഫോണുകൾ ഉപയോഗിക്കണം. ഒരു വെളുത്ത നിറത്തിലുള്ള ഫോൺ, ഒരു പച്ച നിറത്തിലുള്ള ഫോൺ, ഒരു ചുവപ്പു നിറത്തിലുള്ള ഫോൺ.
വെളുത്ത നിറത്തിലുള്ള ഫോൺ ദിവസം മൂന്നു പ്രാവശ്യം ശബ്ദിക്കും. രാവിലെ, ഉച്ചയ്ക്ക്, രാത്രി. ആ ഫോൺ മറ്റാർക്കും നൽകരുത്. എത്ര ജോലി തിരക്കുണ്ടായാലും വെളുത്ത നിറത്തിലുള്ള ഫോൺ ശബ്ദിച്ചാൽ നീ അത് എടുക്കണം… നിനക്കുവേണ്ടി 5 മിനിറ്റ് നേരം ഞാൻ പ്രാർത്ഥിക്കും. 5 ബൈബിൾ വാക്യങ്ങൾ ഞാൻ ഓരോ സമയവും ഫോണിലൂടെ വായിച്ചു കേൾപ്പിക്കും, പിന്നെ നിനക്ക് വേണ്ടി പ്രാർത്ഥിക്കും. ആ സമയം ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നു എന്ന് കരുതിയാൽ മതി.
ഇനി, പച്ചനിറത്തിലുള്ള ഫോൺ കുടുംബാംഗങ്ങൾക്കായി മാത്രം ഉപയോഗിക്കണം.
ചുവന്ന നിറത്തിലുള്ള ഫോൺ ബിസിനസ് ആവശ്യങ്ങൾക്കായി വിനിയോഗിക്കണം.
സിസ്റ്ററിനെ നിർദ്ദേശം വളരെ വിലപ്പെട്ടതാണ്. കുറഞ്ഞപക്ഷം ദിവസം മൂന്നു പ്രാവശ്യം ദൈവ വിചാരത്തിൽ മുഴുകാൻ സമയം കണ്ടെത്തുന്നത് വഴി യഥാർത്ഥത്തിൽ പ്രവർത്തനമേഖലയിൽ സത്യസന്ധമായും, ഊർജ്ജസ്വലമായും, ഉത്തരവാദിത്വപൂർണ്ണമായും ജീവിക്കാൻ കഴിയും എന്നത് തർക്കമറ്റ കാര്യമാണ്.

വരികൾക്കിടയിലൂടെ ചില കാര്യങ്ങൾ വായിച്ചെടുക്കാൻ ശ്രമിക്കാം. നമ്മൾ പ്രാർത്ഥിക്കുന്നവർ ആണോ? നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്? നമുക്ക് വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുന്നുണ്ടോ? ദിവസത്തിൽ അൽപമെങ്കിലും സമയം ദൈവവചനം വായിച്ച് പ്രാർത്ഥിക്കാറുണ്ടോ?

ഇന്നലെവരെ ഇക്കാര്യങ്ങൾക്ക് തുടക്കം കുറിച്ചിട്ടില്ലെങ്കിൽ ഇനി വൈകരുത്. ഇതൊരു സുവർണാവസരമാണ്. കാരണം, “നാം പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് സൗഹൃദ സംഭാഷണം നടത്തുകയാണ്”. ദൈവവചനം വായിച്ച് ധ്യാനിക്കുമ്പോൾ ദൈവം നമ്മോട് സംസാരിക്കുകയാണ്. ആശയവിനിമയം സുതാര്യമായില്ലെങ്കിൽ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടും. ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ മനസ്സ് ഒരു “ഊഷരഭൂമി ആകും”… നാം നമ്മിൽ തന്നെ “അന്യമായി തീരും”. ബാഹ്യമായി നാം നേടി എന്ന് കരുതുന്നവ ഒരു തരം ശൂന്യതയാവും നമുക്ക് നൽകുക. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ നാം വല്ലാതെ തളർന്നു പോകും. ഒരു പളുങ്കു പാത്രം നിലത്ത് വീണ് ചിതറുന്ന പോലെ ചിതറി പോകും.

വെള്ളനിറത്തിലുള്ള ഫോൺ സംഭാഷണം പോലെ ‘ജാഗ്രത’ പുലർത്തേണ്ടതാണ് കുടുംബവുമായിട്ടുള്ള ബന്ധവും. അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും ചെറുമക്കളെയും യഥാസമയം കേൾക്കുക എന്നത് തികച്ചും ആവശ്യം തന്നെയാണ്. ഇനി ചുവന്ന നിറത്തിലുള്ള ഫോൺ ശ്രദ്ധയോടും സൂക്ഷ്മതയോടും ഉപയോഗിക്കേണ്ടത് തന്നെയാണ് – പ്രവർത്തനമേഖലയിൽ കർമ്മനിരതരാകാൻ, ജാഗ്രതക്കാരാകാൻ അതീവ ശ്രദ്ധയും താൽപര്യവും അനിവാര്യം തന്നെയാണ്. എന്നാൽ, ആദ്യത്തെ രണ്ട് ഫോണുകളും (വെള്ളയും പച്ചയും) ശരിയായി പ്രവർത്തിക്കുമ്പോഴാണ് “ചുവന്ന നിറത്തിലുള്ള” ഫോണിന് പ്രസക്തി ഉണ്ടാവുക. ജാഗ്രതയോടെ…!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker