Kerala

ലോഗോസ് ക്വിസില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍

ലോഗോസ് ക്വിസില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍

അനിൽ ജോസഫ്

തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍. കത്തോലിക്കാ സഭക്ക് കീഴിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി ഉച്ചകഴിഞ്ഞ് രണ്ടിനാണ് ലോഗോസ് ക്വിസ് ക്രമീകരിച്ചിരുന്നത്. ബൈബിള്‍ ക്വിസില്‍ അഞ്ചര ലക്ഷം പേരാണു കേരളത്തില്‍ വിവിധ രൂപതകളില്‍ പങ്കെടുത്തത്.

പ്രായ വ്യത്യാസമില്ലാതെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതു മുത്തച്ചനും മുത്തശ്ശിക്കും വരെ വിവിധ കാറ്റഗറികളിലായി ഒരേ ഹാളില്‍ ഒരുമിച്ച് പരീക്ഷയില്‍ പങ്കെടുക്കാമെന്നത് ലോഗോസ് ക്വിസിന്‍റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ക്വിസ് സംഘടിപ്പിച്ചിരുന്നത് ക്വിസിനെ ജനകീയമാക്കി. ഇത് ഇരുപതാം വര്‍ഷമാണ് ലോഗോസ് ക്വിസ് നടത്തപ്പെടുന്നത്.

രൂപതാടിസ്ഥാനത്തില്‍ 60,788 പേരെ പങ്കെടുപ്പിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയാണ് ലോഗോസ് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

തിരുവനന്തപുരം ലത്തീന്‍ രൂപത ലോഗോസ് ക്വിസിനായി പ്രത്യേക ആപ്പ് വരെ പുറത്തിറക്കിയിരുന്നു. മലയോര മേഖല ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയില്‍ കനത്ത മഴയെയും അവഗണിച്ചാണ് പരീക്ഷാര്‍ത്ഥികള്‍ വിവിധ ഇടങ്ങളില്‍ ക്വിസില്‍ പങ്കെടുത്തത്. ഈ വര്‍ഷവും ഭിന്നശേഷിക്കാര്‍ ലോഗോസ് മത്സരങ്ങളില്‍ പങ്കെടുത്തു.

ലോഗോസ് സെമിഫൈനല്‍ പരീക്ഷ നവംബര്‍ 10-ന് കോഴിക്കോട്, ആലുവ, കൊല്ലം എന്നീ കേന്ദ്രങ്ങളിലും; മെഗാഫൈനല്‍ നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പി.ഒ.സി.യിലും നടക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker