Articles

വിശുദ്ധ കുർബാനയുടെ വ്യാജഅസാധാരണ ശുശ്രൂഷകരെ സൂക്ഷിക്കുക; അതിന് എന്താണ് വിശുദ്ധ കുർബാനയുടെ അസാധാരണ ശുശ്രൂഷകരെന്ന് മനസിലാക്കുക

'സ്ഥിരം ഡീക്കൻ' പതവി ലഭിക്കുന്നവർക്കു മാത്രമേ ളോഹയോ തത്തുല്യമോ ആയവേഷം ധരിക്കാൻ അനുവാദമുള്ളൂ...

ജോസ് മാർട്ടിൻ

ഈ ദിവസങ്ങളിൽ പുറത്തുവന്ന ഒരു വാർത്തയാണ് വിശുദ്ധ കുർബാനയുടെ വ്യാജഅസാധാരണ ശുശ്രൂഷകനെ സംബന്ധിച്ച്. തിരുവന്തപുരം ലത്തീൻ അതിരൂപതാ മെത്രാപോലീത്താ സൂസപാക്യം പിതാവ് വിശുദ്ധ കുർബാനയുടെ അസാധാര ശുശ്രൂകനായി തന്നെ അധികാരപ്പെടുത്തി എന്ന വ്യാജ അധികാരപത്രവുമായി എറണാകുളം-അങ്കമാലി അതിരൂപതയിൽപ്പെട്ട ഒരു വ്യക്തി വൈദീകരെ തെറ്റിധരിപ്പിച്ച് ക്രിസ്തുവിന്റെ തിരുശരീരം വിശ്വാസികൾക്ക് നൽകികൊണ്ടിരുന്നു എന്നതാണ് സംഭവം.

കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലും ഇതുവരെയും അൽമായരെ വിശുദ്ധ കുർബാനയുടെ അസാധരണ ശുശ്രൂഷകരായി നിയമച്ചിട്ടില്ല. കാനോൻ നിയമമനുസരിച്ചു (CC 230, 3) വിശുദ്ധ കുർബാനയുടെ അസാധരണ ശുശ്രൂഷകരെ നിയമിക്കുന്നത് രൂപതാ ബിഷപ്പുമാരാണ്. അതുപോലെതന്നെ, താൻ ആയിരിക്കുന്ന ഇടവകയിൽ അല്ലാതെ മറ്റൊരു ഇടവകയിലും വിശുദ്ധ കുർബാന നൽകാൻ അധികാരം ഇല്ല. ഇവരുടെ ഡ്രസ്സ്‌കോഡ് മെഡലും റിബണും ആണ് (നമ്പർ 52). (എന്നാൽ, ഈ ദിവസങ്ങളിൽ വന്ന വാർത്തകളിലെ വ്യക്തി സന്യാസ സഭാ വൈദീകർ അണിയുന്ന തരത്തിലുള്ള വേഷമാണ് അണിഞ്ഞിരുന്നത്).

എന്താണ് വിശുദ്ധ കുർബാനയുടെ അസാധരണ ശുശ്രൂഷകർ? (Extra Ordinary Ministers of Eucharist)

ആരാധനക്രമ ശുശ്രൂഷയിൽ അൽമായരെ കൂടുതലായി പങ്കെടുപ്പിക്കാനും, കൂടുതൽ വൈദീകരുടെ അഭാവത്തിൽ തിരുനാൾ ദിവസങ്ങളിലോ, വിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ അസാധാര തിരക്ക് ഉണ്ടാകുന്ന സാഹചര്യത്തിലോ വിശുദ്ധ കുർബാന വിശ്വാസികൾക്ക് നൽകുന്നതിനുമായി പോൾ ആറാമൻ പാപ്പ ഇമ്മൻസെ കാരിത്താത്തിസ് (Immensae Caritatis) എന്ന പ്രബോധനത്തിലൂടെ 1973 മാർച്ച്‌ 23-ന് മെത്രാൻമാർക്ക് തങ്ങളുടെ രൂപതകളിൽ ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകരെ നിയമിക്കാൻ അധികാരം നൽകി.

ഭാരതത്തിൽ അൽമായർക്ക് ‘പെർമിനന്റ് ഡീക്കൻ’ എന്ന പദവി മുബൈ/ബോംബെ (2006 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ആകെ 16 ഡീക്കമാരെ നിയമിച്ചിട്ടുണ്ട്) ഒഴിച്ച് മറ്റൊരിടത്തും നൽകിയിട്ടില്ല. സീറോ മലബാർ സഭ ഇംഗ്ളണ്ടിൽ ഒരാൾക്ക് രണ്ടു വർഷങ്ങൾക്ക് മുൻപ് നൽകിയിട്ടുണ്ട്. ‘സ്ഥിരം ഡീക്കൻ’ പദവി ലഭിക്കുന്നവർക്കു മാത്രമേ ളോഹയോ തത്തുല്യമോ ആയവേഷം ധരിക്കാൻ അനുവാദമുള്ളൂ.

വ്യാജഅസാധാരണ ശുശ്രൂഷകരുടെ മറ്റൊരു സാധ്യത:

കേരളത്തിൽ പ്രതേകിച്ച് എറണാകുളം, കൊച്ചി പോലുള്ള സ്ഥലങ്ങളിൽ ‘കറുത്ത കുർബാന’ (സാത്താൻ ആരാധകർ) അർപ്പിക്കുന്നവരുടെ സാന്നിധ്യം മാധ്യമങ്ങൾ പലപ്രാവശ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാത്താൻ ആരാധകർക്ക് അവരുടെ ആരാധനയിലെ കഴിവതും ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ് കൂദാശ ചെയ്യപ്പെട്ട ക്രിസ്തുവിന്റെ തിരുശരീരം (തിരുശരീത്തെ അവഹേളിക്കുക എന്നത് അവരുടെ ആരാധയുടെഭാഗമാണ്). അതിനാൽതന്നെ, എന്ത്‌ വിലകൊടുത്തും അത് വാങ്ങുന്ന സാഹചര്യമുണ്ട്.

ഈ സാഹചര്യത്തിൽ ദേവാലങ്ങളിൽ വിശുദ്ധ കുർബാന വളരെ സൂക്ഷ്മതയോടെയാണ് നൽകുന്നത്. കൂടാതെ, സംശയം തോന്നിയാൽ ഉറപ്പ് വരുത്തിയേ നൽകാറുമുള്ളൂ. അതുപോലെതന്നെ, തിരുനാൾ സമയങ്ങളിലും തിരക്ക് കൂടിയ തീർഥാടനകേന്ദ്രങ്ങളിലും നാവിലേ വിശുദ്ധ കുർബാന നൽകാറുള്ളൂ, നാവിൽ നൽകിയാൽ പൂർണമായും സ്വീകരിച്ചോ എന്നും നിരീക്ഷിക്കാറുണ്ട്. ഇക്കാരണങ്ങളാൽ സാത്താൻ ആരാധകർക്ക് ദേവാലയങ്ങളിൽ നിന്ന് വിശുദ്ധ കുർബാന ലഭിക്കാറില്ല. മുകളിൽ പറഞ്ഞ പ്രസ്തുത വ്യക്തിക്ക് വിശുദ്ധ കുർബാനയുടെ അസാധാരണ ശുശ്രൂഷകൻ എന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയത് സാത്താൻ സേവാക്കാരാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനാകില്ല.

ഈ സാഹചര്യത്തിൽ ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഭയുടെ ഭാഗത്തുനിന്നും, പോലീസ് അധികാരികളുടെ ഭാഗത്തുനിന്നും സമഗ്രമായ അന്വേഷണം ആവശ്യമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker