Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതികളെ സംബന്ധിച്ച് FCC സന്യാസ സമൂഹത്തിന്റെ പത്രക്കുറിപ്പ്

സിസ്റ്റര്‍ ലൂസി കളപ്പുര ആഗസ്റ്റ് മാസം 19-ാം തിയതിയും 20-ാം തിയതിയും FCC സഭാംഗങ്ങള്‍ക്കെതിരായി നല്‍കിയ കേസുകളെപ്പറ്റിയുളള വിശദീകരണകുറിപ്പ്...

സ്വന്തം ലേഖകൻ

മാനന്തവാടി: മാനന്തവാടിയിലെ FCC സന്യാസ സമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് പി.ആർ.ഓ.യാണ് പത്രക്കുറിപ്പ് നൽകിയിരിക്കുന്നത്. “സിസ്റ്റര്‍ ലൂസി കളപ്പുര ആഗസ്റ്റ് മാസം 19-ാം തിയതിയും 20-ാം തിയതിയും FCC സഭാംഗങ്ങള്‍ക്കെതിരായി നല്‍കിയ കേസുകളെപ്പറ്റിയുളള വിശദീകരണകുറിപ്പ്” എന്ന് തുടങ്ങുന്ന പത്രക്കുറിപ്പിൽ യാഥാർഥ്യങ്ങളെ വളച്ചൊടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന യാഥാർഥ്യങ്ങളെ അക്കമിട്ട് നിരത്തുന്നുണ്ട്.

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം:

സിസ്റ്റര്‍ ലൂസി കളപ്പുര ആഗസ്റ്റ് മാസം 19-ാം തിയതിയും 20-ാം തിയതിയും FCC സഭാംഗങ്ങള്‍ക്കെതിരായി നല്‍കിയ കേസുകളെപ്പറ്റിയുളള വിശദീകരണകുറിപ്പ്

FCC സഭാംഗമായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ പ്രസ്തുത സഭയില്‍നിന്നും സഭയുടെ ജനറാളമ്മ ഡിസ്മിസ്സ് ചെയ്യുകയും നിയമാനുസൃതം വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം ആ വിവരം രേഖാമൂലം സിസ്റ്റര്‍ ലൂസിയെ 2019 ആഗസ്റ്റ് 7-ന് അറിയിക്കുകയും ചെയ്തതാണ്. ഡിസ്മിസ്സ് ചെയ്തുകൊണ്ടുളള ഔദ്യോഗിക രേഖ 19 പേജ് ദൈര്‍ഘ്യമുളളതാണ്. അതില്‍ ഡിസ്മിസ്സലിനുളള കാരണങ്ങള്‍ വിശദമായിട്ട് പ്രതിപാദിച്ചിട്ടുണ്ട്.

ഡിസ്മിസ്സിനുളള കാരണങ്ങളെല്ലാം വളരെ വിശദമായിട്ടുളള 18 പേജ് ദൈര്‍ഘ്യം വരുന്ന show cause notice വഴി സിസ്റ്റര്‍ ലൂസിയെ മുന്‍കൂര്‍ അറിയിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുളളതുമാണ്. അവയ്ക്കുളള വിശദീകരണം തൃപ്തികരമല്ലാതായതും സന്യാസമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ജീവിത ശൈലി തുടര്‍ന്നതും അനുസരണ, ദാരിദ്ര്യ വ്രതങ്ങളുടെ നിരന്തരമായ ലംഘനം തുടങ്ങി വളരെ ഗൗരവമായ തുടരെ തുടരെയുളള സന്യാസസഭാ നിയമലംഘനങ്ങളുമാണ് FCC സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ ഡിസ്മിസ്സ് ചെയ്യുന്നതിനുളള കാരണം. ചില പത്രമാധ്യമങ്ങളും ടി.വി. ചാനലുകളും ആരോപിക്കുന്നതുപോലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എടുത്ത നിലപാടിന്‍റെ പേരിലല്ല ഈ നടപടി. അതുപോലെ തന്നെ, കത്തോലിക്കാ സഭയില്‍നിന്നും സിസ്റ്റര്‍ ലൂസിയെ എഇഇ ജനറാളമ്മയ്ക്ക് പുറത്താക്കുവാന്‍ കഴിയുകയില്ല എന്നുളളത് വ്യക്തവുമാണ്. FCC സന്യാസ സമൂഹത്തിന് അതിന്‍റേതായ ചട്ടക്കൂടുകളും നിയമങ്ങളും ഉണ്ട്. അതനുസരിച്ച് ജീവിക്കുവാന്‍ അതിലെ അംഗങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. ഈ സഭയില്‍ വ്രതം ചെയ്ത് അംഗമാകുന്നവര്‍ക്ക് എന്നു ഈ സഭയുടെ നിയമങ്ങള്‍ തങ്ങള്‍ക്ക് ഒരു ഭാരമാണെന്നുളള തിരിച്ചറിവില്‍ എത്തുന്നുവോ, അപ്പോള്‍ത്തന്നെ ആ സഭയില്‍ന്നിന്ന് പുറത്തുപോകാവുന്നതാണ്. അതേസമയം, ഈ സഭയുടെ നിയമങ്ങളെ നിരന്തരം ലംഘിച്ചു നില്‍ക്കുന്നവരെ പുറത്താക്കുന്നതിനുളള നടപടി ക്രമങ്ങളും സഭയുടെ നിയമാവലിയില്‍ ഉണ്ട്. ഈ നിയമങ്ങള്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയില്‍ അംഗമായപ്പോള്‍ സ്വതന്ത്രമായ തീരുമാനത്തിന്‍റെ ഭാഗമായി സ്വീകരിച്ചിട്ടുളളതുമാകുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയെ FCC സഭയില്‍ നിന്നും ഡിസ്മിസ്സ് ചെയ്തുകൊണ്ടുളള ഡിക്രിക്കെതിരായി സി. ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് 2019 ആഗസ്റ്റ് 16 ന് അപേക്ഷ വച്ചിട്ടുളളതായി ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയുടെ ജനറാളമ്മയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കാരയ്ക്കാമല മഠത്തില്‍ താമസിച്ച് വരവെ 2019 ആഗസ്റ്റ് 19 ന് സി.ലൂസിയെ പളളിയില്‍ പോകാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടു എന്ന സി.ലൂസി കളപ്പുര പോലീസിനുകൊടുത്ത പരാതിയേപ്പറ്റി വന്ന മാധ്യമ വാര്‍ത്തകളെപ്പറ്റിയാണ് ഈ വിശദീകരണ കുറിപ്പിന്‍റെ ആദ്യഭാഗം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിങ്ങനെയാണ്. എന്നും രാവിലെ മഠത്തിലെ സിസ്റ്റേഴ്സ് തൊട്ടടുത്തുളള ഇടവകപളളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോവുക പതിവുളളതാണ്. പളളിയില്‍ രാവിലെ 6.15 ന് ആരാധനയും, ജപമാലയും തുടര്‍ന്ന് 6.45 ന് വിശുദ്ധ കുര്‍ബാനയുമാണ്. അന്നേ ദിവസം രാവിലെ 5.15 തുടങ്ങി 6.00 വരെയുളള ആരാധനയ്ക്കുശേഷം ഇടവകപളളിയിലെ ആരാധനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുവാന്‍ അവിടെയുളള രണ്ട് സിസ്റ്റേഴ്സ് 6.10 നോടുകൂടി ദേവാലയത്തിലേയ്ക്ക് പോവുകയും ചെയ്തു. സമൂഹത്തിലെ ഒരു സിസ്റ്റര്‍ പനിമൂലം പളളിയില്‍ പോകുവാന്‍ സാധിക്കില്ല എന്ന് മദറിനെ അറിയിച്ചിരുന്നു. സി.ലൂസി വരുവാനായി മദര്‍ കാത്തു നിന്നു. സി.ലൂസി മുറിയില്‍ നിന്ന് ഇറങ്ങി വരാത്തതിനാല്‍ 6.38 -ഓടു കൂടി മദര്‍ മുകളിലത്തെ നിലയിലെ സി. ലൂസിയുടെ മുറിയുടെ വാതില്‍ക്കല്‍ച്ചെന്നു നോക്കി. സി.ലൂസിയുടെ മുറില്‍നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ സി. ലൂസി ഉറങ്ങുകയാണെങ്കില്‍ ശല്യപ്പെടുത്തേണ്ട എന്നു കരുതി മദര്‍ തിരിച്ചുപോന്നു. മഠത്തിലെ CCTV ദൃശ്യങ്ങള്‍ പിന്നീട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പരിശോധിച്ചതില്‍ നിന്നും മദര്‍ പളളിയില്‍പോകുന്ന സമയം 6.42 ആണ്. ചുരുക്കി പറഞ്ഞാല്‍ 6.45-ന് തുടങ്ങുന്ന കുര്‍ബാനയ്ക്ക് 3 മിനിറ്റ് മുന്‍പുവരെ സി.ലൂസിയെ കാത്തുനിന്ന ശേഷമാണ് മഠത്തിലെ മദര്‍ സുപ്പീരിയര്‍ പളളിയിലേയിക്ക് പോയത് എന്നത് വ്യക്തം. അപ്പോഴും പോകുന്നതിനുമുന്‍പായി, മഠത്തില്‍ പനിമൂലം വിശ്രമിച്ചിരുന്ന സിസ്റ്ററിന്‍റെ കൈവശം മഠത്തിന്‍റെ മുന്‍വാതിലിന്‍റെ താക്കോല്‍ ഏല്‍പ്പിക്കുകയും സി.ലൂസി ഇറങ്ങി വന്ന് ചോദിച്ചാല്‍ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്യണമെന്നും പറഞ്ഞിരുന്നു. സി.ലൂസി 2019 ആഗസ്റ്റ് 18 ന് വൈകുന്നേരം 4.50 നോടു കൂടി എവിടെയോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുളളു. ഇങ്ങനെ യാത്ര കഴിഞ്ഞെത്തുന്ന ചില അവസരങ്ങളില്‍ അതിനുശേഷമുളള ദിവസം പളളിയില്‍ പോകാതിരുന്ന പല അവസരങ്ങളും സി.ലൂസിയുടെ ജീവിതത്തില്‍ ഉളളതായി അറിവുളളതുകൊണ്ട് ആഗസ്റ്റ് 19 ന് സി. ലൂസി അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മദര്‍ സുപ്പീരിയര്‍ അനുമാനിക്കുകയും ചെയ്തു. സി.ലൂസിയുടെ സഭ്യമല്ലാത്ത ഭാഷയിലുളള പൊട്ടിത്തെറിക്കലില്‍ സമൂഹാംഗങ്ങള്‍ പലപ്പോഴും പെട്ടുപോയിട്ടുളളതുകൊണ്ട് സി.ലൂസിയുടെ വാതിലില്‍ മദര്‍ സുപ്പീരിയര്‍ മുട്ടിയില്ല എന്നുളളതാണ് വാസ്തവം. സി.ലൂസിയെ മഠത്തില്‍ പൂട്ടിയിരിക്കുന്നു എന്ന കാര്യം അന്നേ ദിവസം രാവിലെ 6.15 ന് online മാധ്യമപ്രവര്‍ത്തകന് അറിവ് ലഭിച്ചിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ 6.15 ന് മാധ്യമപ്രവര്‍ത്തകനു മറ്റാരില്‍നിന്നോ സൂചന ലഭിച്ചതില്‍ ഗൂഡാലോചനയും ദുരൂഹതയും സംശയിക്കുന്നു. സി.ലൂസിയെ കുര്‍ബാനകാണാന്‍ അനുവദിക്കാതെ മഠത്തില്‍ തനിയെ പൂട്ടിയിട്ടു എന്ന് ചിത്രീകരിക്കുന്നത് അവാസ്തവവും, ഖേദകരവും, മന:പൂര്‍വ്വം FCC സന്യാസിനീ സമൂഹത്തെ താറടിക്കുവാന്‍ ഉദ്ദേശിച്ചുളളതും, സ്ത്രീ വിരുദ്ധതയുടെ അടയാളവുമായി FCC സഭ കരുതുന്നു. ഇങ്ങനെയുളള അവാസ്തവവും അധിക്ഷേപിക്കുന്നതുമായുളള വാര്‍ത്തകളും പ്രസ്താവനകളും പടച്ചുവിടുന്നവര്‍ക്കെതിരായി വനിതാകമ്മീഷന്‍ ഉള്‍പ്പെടെയുളള ഇന്ത്യാ രാജ്യത്തിലെ നിയമ വ്യവസ്ഥകളേയും അധികാരികളേയും സമീപിക്കുവാന്‍ FCC സന്യാസിനീ സമൂഹം മടിക്കുകയില്ലെന്നും, ഇതിനാല്‍തന്നെ വ്യക്തമാക്കുന്നു.

അടുത്തതായി വിശദീകരണം നല്‍കുവാനാഗ്രഹിക്കുന്ന കാര്യം കാരയ്ക്കാമല മഠത്തിലെ CCTV ദൃശ്യങ്ങള്‍ മാനന്തവാടി രൂപതയിലെ നോബിളച്ചന് കൈമാറിയതിനേപ്പറ്റിയാണ്. സി.ലൂസിയെ കുര്‍ബാന കാണാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടു എന്ന ആരോപണം വന്നപ്പോള്‍ സ്വാഭാവികമായും പലരും ചോദിച്ച ഒരുചോദ്യമാണ് മഠത്തിന്റെ അടുക്കളവാതില്‍ പുറത്തുനിന്ന് പൂട്ടേണ്ടതുണ്ടായിരുന്നോ എന്ന്. ജൂണ്‍മാസം വരെ മഠത്തിന്റെ അടുക്കളവാതില്‍ പകല്‍സമയത്ത് പൂട്ടിയിരുന്നില്ല. എന്നാല്‍ സിസ്റ്റേഴ്സ് അല്ലാതെ ആരേയും ആ വാതിലിലൂടെ അകത്തു പ്രവേശിപ്പിച്ചിരുന്നുമില്ല. മഠത്തില്‍ ആര്‍ക്കെങ്കിലും സന്ദര്‍ശകര്‍ വന്നാല്‍ അവര്‍ സ്ഥലം സുപ്പീരിയറിനെ വിവരം അറിയിക്കുകയും, സുപ്പൂരിയര്‍ മുന്‍വാതില്‍ തുറന്ന് അവരെ സന്ദര്‍ശകമുറിയില്‍ പ്രവേശിപ്പിക്കുകയുമാണ് ചെയ്യാറുളളത്. എന്നാല്‍ ജൂണ്‍ മാസത്തിലെ CCTV ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സി.ലൂസി കളപ്പുര രണ്ട് അപരിചിതരായ പുരുഷന്‍മാരെ അടുക്കള വാതിലിലൂടെ അകത്ത് പ്രവേശിപ്പിക്കുന്നതായും ഒരു മണിക്കൂറിനുശേഷം അവരെ മഠത്തില്‍ നിന്ന് അതേ അടുക്കള വാതിലിലൂടെ പുറത്തേക്ക് വിടുന്നതായും കാണുകയുണ്ടായി. FCC നിയമമനുസരിച്ച് സന്ദര്‍ശകരെ മഠത്തില്‍ സ്വീകരിക്കുന്നതിന്, അവര്‍ ആണുങ്ങളാണെങ്കിലും പെണ്ണുങ്ങളാണെങ്കിലും, മഠം സുപ്പീരിയറിന്റെ അനുവാദം വാങ്ങേണ്ടതാണ്. എന്നാല്‍ അനുവാദമില്ലാതെ, ആരുമില്ലാത്തപ്പോള്‍ അപരിചിതരെ സി.ലൂസി കളപ്പുര അകത്തു കയറ്റുന്നതായി കണ്ടതില്‍ പിന്നെയാണ്, മഠത്തിലെ അംഗങ്ങളുടെ സുരക്ഷയെക്കരുതി അടുക്കളവാതില്‍ പകല്‍ പൂട്ടിയിടാന്‍ നിര്‍ബന്ധിതമായത്.

കാരയ്ക്കാമല മഠം മാനന്തവാടി രൂപതയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാല്‍, ആ രൂപതയിലെ ഒരു മഠത്തിലെ ഒരു സന്യാസിനിയെ വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു എന്നുള്ള ആരോപണം ഗൗരവതരവും രൂപതാദ്ധ്യക്ഷന്റെ വിശദീകരണം ചോദിക്കലിന് കാരണമാകാവുന്നതുമാണ്. സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഫാ.നോബിള്‍ പാറക്കൽ അന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച്, ചോദിച്ചപ്പോള്‍ മഠം പൂട്ടിസൂക്ഷിക്കുന്നതിലേയ്ക്ക് നയിച്ച കാരണങ്ങളെ സാധൂകരിക്കുന്ന CCTV ദൃശ്യങ്ങള്‍ സഭയുടെ അധികാരപ്പെട്ടയാള്‍ അദ്ദേഹത്തിന് കൈമാറുകയാണുണ്ടായത്. വന്ന സന്ദര്‍ശകര്‍ മഠത്തിനകത്ത് എന്തെങ്കിലും അധാര്‍മ്മികമായ പ്രവര്‍ത്തി ചെയ്തു എന്ന് ആരോപിച്ചല്ല ഈ ദ്യശ്യങ്ങള്‍ കൈമാറിയത്. എന്നാലും FCC മഠങ്ങള്‍ ആര്‍ക്കും എപ്പോഴും അനുവാദം കൂടാതെ കയറിയിറങ്ങാന്‍ അനുവാദമുള്ള പൊതുസ്ഥലങ്ങള്‍ അല്ല എന്ന കാര്യം ഇത്തരുണത്തില്‍ ഈ വിശദീകരണകുറിപ്പ് വായിക്കുന്നവരെ ഓര്‍മ്മിപ്പിക്കുവാന്‍ FCC സഭ ആഗ്രഹിക്കുന്നു. Trespassers will be prosecuted എന്ന് ഓരോ വീടിന്റെയും മുമ്പില്‍ ബോര്‍ഡ് വയ്ക്കേണ്ട കാര്യമില്ലല്ലോ. എന്നിരുന്നാലും സാമാന്യബോധമുള്ളവര്‍ ഉടമസ്ഥന്റെയോ, അനുവാദം തരാന്‍ അധികാരമുള്ളവരുടേയോ അനുവാദം വാങ്ങാതെ ഒരു വീട്ടില്‍ താമസിക്കുന്ന ആരെങ്കിലും ക്ഷണിച്ചു എന്നുള്ള ന്യായം പറഞ്ഞുകൊണ്ട്പിന്‍വാതിലിലൂടെ വീടിനകത്തു പ്രവേശിക്കും എന്ന് FCC സഭാ സമൂഹം കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മഠത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം വേണ്ടാ എന്ന് ഭാരത രാജ്യത്തിന്‍റെ നിയമസംഹിതയില്‍ എവിടെയും എഴുതിവച്ചിട്ടുള്ളതായും അറിവില്ല. FCC സഭയും അതിലെ ഓരോ മഠങ്ങളും നമ്മുടെ രാജ്യത്തിലെ നിയമവ്യവസ്ഥ അംഗീകരിച്ചിട്ടുള്ള നൈയ്യാമിക വ്യക്തികളാണ്. ഓരോ മഠങ്ങളാകുന്ന നൈയ്യാമിക വ്യക്തികളേയും പ്രതിനിധീകരിക്കുന്നത് ആ മഠത്തിന്റെ സുപ്പീരിയര്‍ അഥവാ മദര്‍ ആണ്. മഠം ഇരിക്കുന്ന, മഠത്തിന്റെ വസ്തുവകകളും മഠത്തിന്റെ കെട്ടിടവുമെല്ലാം അതാത് നൈയാമിക വ്യക്തിയുടെ സ്വത്താണ്; പൊതുസ്വത്ത് അല്ല. അതിനാല്‍ അങ്ങനെയുള്ള മഠത്തിന്റെ സ്വത്തില്‍ അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ ആരാണെങ്കിലും അവരെ അതിക്രമി (trespasser) ആയിട്ടേ നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ കാണാന്‍ പറ്റൂ. സി.ലൂസി, മഠത്തിന്റെ സുപ്പീരിയര്‍ അല്ലാത്തതിനാല്‍ സി.ലൂസി നല്‍കുന്ന അനുവാദം നിയമത്തിന്റെ കണ്ണിൽ ultra vires, അഥവാ നിയമത്തിന്റെ കണ്ണില്‍ അസാധുവാണ് എന്ന വസ്തുതയും FCC സഭ പൊതുസമൂഹത്തെ അറിയിക്കുന്നു. അതിനാല്‍ത്തന്നെ മഠത്തിന്റെ ഉളളിലോ മഠത്തിന്റെ സ്ഥലത്തോ അനുവാദമില്ലാതെ പ്രവേശിക്കുന്നവര്‍ക്കെതിരായി അവരുണ്ടാക്കുന്ന ശല്യത്തിന്റെ തോതനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുവാന്‍ FCC സഭ നിര്‍ബന്ധിതമാകുവാന്‍ സാധ്യതയുളള വിവരം ഇതിനാല്‍ത്തന്നെ അറിയിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker