Vatican

ആഗമനകാലം-സമാധാന സംസ്ഥാപന സമയം; ഫ്രാൻസിസ് പാപ്പാ

ആഗമനകാലം-സമാധാന സംസ്ഥാപന സമയം; ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: സ്വന്തം ആത്മാവിലും കുടുംബത്തിലും ലോകത്തിലും ശാന്തി സംസ്ഥാപിക്കാനുള്ള സമയമാണ് ആഗമനകാലമെന്നും, അല്ലാതെ പോരാട്ടത്തിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള സമയമല്ലെന്നും ഫ്രാന്‍സീസ് പാപ്പാ.

വത്തിക്കാനിലെ വിശുദ്ധ മാര്‍ത്തയുടെ കപ്പേളയില്‍ ചൊവ്വാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിചിന്തനം നടത്തുകയായിരുന്നു പാപ്പാ.

സമാധാനരാജനായ യേശുവിന്‍റെ ആഗമനത്തെക്കുറിച്ചു പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ഏശയ്യാ പ്രവാചകന്‍ പറയുന്ന, ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും, പുള്ളിപ്പുലി കോലാട്ടിന്‍ കുട്ടിയോടുകൂടെ ശയിക്കും തുടങ്ങിയ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ ജീവിതത്തെയും ചരിത്രത്തെയും രൂപാന്തരപ്പെടുത്താന്‍ കഴിവുറ്റ ഒരു സമാധാനമാണ് യേശു കൊണ്ടുവരുക എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥം എന്ന് വിശദീകരിച്ചു.

ആന്തരികസമാധാനമാണ് ആദ്യമായി ഒരുവനിൽ ഉണ്ടാകേണ്ടതെന്നും, അല്ലെങ്കിൽ ആത്മാവ് ഉത്ക്കണ്ഠാഭരിതവും പ്രത്യാശാരഹിതവുമായിരിക്കുമെന്നും പാപ്പാ പറഞ്ഞു.

കുടുംബങ്ങളില്‍ ചെറുതുംവലുതുമായ കലഹങ്ങളും അനൈക്യങ്ങളും ഉണ്ടാകുകയും പിളര്‍പ്പിന്‍റെ മതിലുകള്‍ ഉയരുകയും ചെയ്യുന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ അവിടെ സമാധാനം സംജാതമാക്കേണ്ടതുണ്ടെന്നു ഓര്‍മ്മിപ്പിച്ചു.

യുദ്ധത്തിന്‍റെയും അനൈക്യത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ചൂഷണത്തിന്‍റെയും വേദിയായി മാറിയിരിക്കുന്ന ലോകമാണ് ശാന്തി നിര്‍മ്മിക്കപ്പെടേണ്ട മറ്റൊരിടം എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടിയ പാപ്പാ വിശ്വശാന്തിക്കായി നാം ഒരോരുത്തരും എന്തു ചെയ്യുന്നു എന്ന് ആത്മശോധന ചെയ്യാന്‍ ക്ഷണിച്ചു.

സമാധാനത്തിന്‍റെ ശില്പികളാകുകയെന്നാല്‍ എതാണ്ട് ദൈവത്തെ അനുകരിക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സമാധനം ഒരിക്കലും നിശ്ചലമായിരിക്കില്ല, അതു മുന്നോട്ടു പോകുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും ആത്മാവില്‍ നിന്നു തുടങ്ങുന്ന സമാധാനവത്ക്കരണ പ്രക്രിയ പൂര്‍ത്തിയാക്കിയതിനു ശേഷം ആത്മാവിലേക്കുതന്നെ തിരിച്ചെത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker