Articles

എന്തിനാണീ സമുദായ സംഗമവും കൂടിവരവും?

'കൂടി വരവും കൂട്ടായ്മയും' സംസ്കാരത്തിന്റെ ഭാഗമാണ്. 'സാംസ്കാരിക പൈതൃകം ഉള്ളിലൊതുക്കേണ്ടതല്ല അത് പ്രകടിപ്പിക്കേണ്ടതാണ്'...

ഫാ.ഏ.എസ്.പോൾ

ഐകമത്യം മഹാബലം!

വിവാഹാഘോഷത്തിന് വരനും വധുവും അണിഞ്ഞൊരുങ്ങുമ്പോൾ നൂറുകണക്കിനാളുകൾ ഒന്നിച്ച് കൂടാറില്ലേ? നവദമ്പതികൾക്ക് ആശംസകൾ നേരാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും അനുഗ്രഹം യാചിക്കാനും അവരോടൊപ്പമുണ്ട് എന്നറിയിക്കാനുമൊക്കെ.

ആരെങ്കിലും അപകടത്തിൽ പെടുമ്പോഴോ, രോഗിയാകുമ്പോഴോ, ജനിക്കുമ്പോഴോ, മരിക്കുമ്പോഴോ ഒക്കെ ഇതുപോലെ ഐക്യദാർഢ്യം പ്രകടിപ്പിക്കാറില്ലേ? അവിടെയൊക്കെ കൂടിവരവുകൾ ഹൃദ്യമാകാറില്ലേ?

കേരളീയനെന്നോ മലയാളിയെന്നോ പറയുമ്പോഴുള്ള അഭിമാനതോത് അറിയണമെങ്കിൽ കേരളം വിട്ടു കുറച്ചു നാളെങ്കിലും ജീവിച്ച അനുഭവമുണ്ടാകണം.

ക്രിസ്ത്യാനിയെന്നോ കത്തോലിക്കനെന്നോ പറയുമ്പോഴുള്ള സംതൃപ്തി അതിന്റെ അർത്ഥം അറിഞ്ഞവർക്കും ജീവിക്കുന്നവർക്കുമേ പറയാനാകൂ.

ലത്തീൻ കത്തോലിക്കൻ!

ലത്തീൻ കത്തോലിക്കന്റേത്‌ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പാതയാണ്.

വിദ്യാഭ്യാസമുള്ളവർക്ക് തുടർവിദ്യാഭ്യാസത്തിനും, തുടർന്ന് ഉദ്യോഗത്തിനുമുള്ള മാനദണ്ഡമായി മാത്രം ലത്തീൻ കത്തോലിക്കർ ചമയുന്നവർ വിരളമല്ല. അർഹതപ്പെട്ട അവകാശം നേടിയെടുക്കേണ്ടത് അനിവാര്യമാണ്. “സമനീതി” സിദ്ധാന്തത്തിന് ദാതാവും സ്വീകർത്താവും ഒരുപോലെ കടപ്പെട്ടിരിക്കുന്നു.

ലത്തീൻ കത്തോലിക്കനായതുകൊണ്ട് അവകാശത്തിനായി വാദിക്കണം. അല്ലാതെ, ആനുകൂല്യത്തിനായി ലത്തീൻ കത്തോലിക്കാ പട്ടം ചമയുന്നവരാകരുത്. അങ്ങനെയുള്ളവരുടെ വിശ്വാസവും സംസ്കാരവും ചോദ്യചിഹ്നമാകുന്നു. ലത്തീൻ കത്തോലിക്കാ സഭയുടെ സംസ്കാരവും പൈതൃകവും മറ്റ് സഭകളിൽ നിന്നും രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമാണ്. അതറിയാത്തവരാണ് സഭക്കുള്ളിൽ നിന്നും സഭയെ ഒറ്റുന്നത്. ഇവരിൽ ചിലരെങ്കിലും സമുദായ സർട്ടിഫിക്കറ്റ് വാങ്ങി ജോലി നേടിയവർ! സമുദായ സർട്ടിഫിക്കറ്റ് വാങ്ങി ജോലി നേടിയവരിൽ അധികവും സഭയോട് കൂറും വിശ്വസ്തതയും പുലർത്തുന്നവരാണെന്നത് അശ്വാസകരമാണ്. അതുപോലെ തന്നെ സംവരണാനുകൂല്യം നേടാതെ വിശ്വാസി ആയിരുന്ന് ജോലിനേടി സഭക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്നവരും വിരളമല്ല എന്നത് അഭിമാനകരവുമാണ്.

ലത്തീൻ കത്തോലിക്കനെന്നാൽ വിശ്വാസികളുടെ സമൂഹമാണ്, അപ്പസ്തോലിക പൈതൃകം പേറുന്ന സമൂഹമാണ്, കേരള ലത്തീൻ കത്തോലിക്കനെന്നാൽ പ്രത്യേക സംസ്കാര പൈതൃകമുള്ള കത്തോലിക്കൻ. ബഹുജന സമക്ഷം സാമൂഹിക സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്നവൻ! പലപ്പോഴും നീതി നിഷേധിക്കപ്പെട്ട് ജീവിക്കുന്നവൻ!

സംവരണ ആനുകൂല്യത്തിനുവേണ്ടി മാത്രം ലത്തീൻ കത്തോലിക്കർ ചമയുന്നവർ സഭയുടെ ഭാഷ്യം ഉൾക്കൊള്ളില്ല. അവനാവശ്യം വിദ്യാഭ്യാസവും സർട്ടിഫിക്കറ്റും ‘സുരക്ഷിതമായ’ ജോലിയും മാത്രം. അത് വാങ്ങാൻ ആരുടെ കാലും പിടിച്ച് സർട്ടിഫിക്കറ്റ് വാങ്ങി ജീവിക്കും. സഭയുടെ കൂട്ടായ്മയോട് ചേരില്ല. അവന് റാലിയും വേണ്ട, സംഗമവും വേണ്ട. അവന്റെ അടുക്കളയിൽ ദൈവം എല്ലാം എത്തിച്ചു കൊടുക്കും എന്ന വ്യാമോഹത്തിൽ ജീവിക്കും. അവനാണ് അധമവിശ്വാസി!

സംവരണ ആനുകൂല്യം ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണ വിശ്വാസിയാകട്ടെ ആരെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്തയാൽ ചുമരെഴുതാനും, കൊടിപിടിക്കാനും, വേണ്ടി വന്നാൽ തല്ലുകൊള്ളാനും മുൻ നിരയിൽ ഉണ്ടാകും.

മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ ആദർശങ്ങൾക്ക് നെറ്റിപ്പട്ടം ചാർത്തി അധ:സ്ഥിതർക്കവകാശധ്വംസനം നടത്തുമ്പോൾ, വർഗീയ വാദികൾ കൈയൂക്ക് കാണിച്ച് ദുർബലരെ ചവിട്ടി തേക്കുമ്പോൾ ലത്തീൻ കത്തോലിക്കർ ജാതിയുടെയും ദേശത്തിന്റെയും വൈരാഗ്യത്തിന്റെയും പേരിൽ പാരവച്ചും ഒറ്റിക്കൊടുത്തും തമ്മിൽ തല്ലുമ്പോൾ, വാഗ്വോദങ്ങൾ ഉയർത്തുമ്പോൾ രക്തദാഹികൾക്ക് സാഹോദര്യം മറന്ന് ചോരമോന്താൻ അവസരം നൽകുന്നവർ ഓർക്കണം ‘മലർന്നു കിടന്ന് തുപ്പുക’യാണ്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിൽ, എന്തൊക്കെയോ നഷ്ടമായ ഭാവത്തിൽ, മൂക്കിൻ തുമ്പത്ത് വിരലും വച്ചിരുന്ന്, ദുഃഖിച്ച് ഉറങ്ങി വീണ്ടും ഉണർന്ന് പഴയപടി ജീവിക്കുന്ന ദുരവസ്ഥക്ക് വിരാമമിടാൻ സമയമായി.

‘കൂടി വരവും കൂട്ടായ്മയും’ സംസ്കാരത്തിന്റെ ഭാഗമാണ്. ‘സാംസ്കാരിക പൈതൃകം ഉള്ളിലൊതുക്കേണ്ടതല്ല അത് പ്രകടിപ്പിക്കേണ്ടതാണ്’.

പരസപരം ബന്ധമില്ലാത്തവർപോലും ബിവറേജിലും തിയേറ്ററിലുമൊക്കെ അണിചേരുന്നെങ്കിൽ, ഒരേ സംസ്കാരമുള്ള ലത്തീൻ കത്തോലിക്കർക്ക് എന്തുകൊണ്ട് ഒന്നിച്ചു വന്നുകൂടാ?

എനിക്കോ, സഹോദരങ്ങൾക്കോ, മക്കൾക്കോ സർട്ടിഫിക്കറ്റ് വേണ്ടാ അതുകൊണ്ട് ഇതൊന്നും എനിക്ക് ബാധകമല്ല എന്നുപറയാതെ, ലത്തീൻ കത്തോലിക്കരെല്ലാം സാംസ്കാരികമായി സഹോദരർ ആണെന്ന മനോഭാവത്തോടെ ഒന്നിച്ച് നിൽക്കാനാകണം. സ്വത്വബോധമുള്ളവർക്കേ ഇതൊക്കെ മനസിലാകുകയുള്ളൂ.

‘അയൽ സായിപ്പിന്റെ വീട്ടിലെ ബിരിയാണിയുടെ മണം എന്റെ വിശപ്പ് അകറ്റുകയില്ല’. കഞ്ഞിവെയ്‌ക്കാൻ, കൂര, അടുപ്പ്, വിറക്, തീ, വെള്ളം, അരി, ഉപ്പ്, ഇവ നേടാൻ ധനം, വാങ്ങാൻ കട, പോകുമ്പോൾ കട തുറന്നിരിക്കണം, അവിടെ ആൾവേണം, തിരക്കൊഴിയണം, വയ്ക്കാൻ ആൾ, ആളിന് സമയം, താൽപര്യം, അറിവ്, കഴിവ് ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ്! ഇങ്ങനെ ഒരു ധാരണയുമില്ലാതെ ‘കഞ്ഞിയുടെ കുറ്റം മാത്രം പറഞ്ഞ് ശീലിച്ചവർ സമുദായ സംഗമ ദിനത്തിൽ കടവരാന്തയിലോ വീടിനുള്ളിലോ മൊബൈലും തോണ്ടി, റിമോട്ടും തട്ടി ഇരിക്കും’.

സംസ്കാര ബോധമുള്ളവർ സമുദായ സംഗമത്തിന് നെയ്യാറ്റിൻകരയിൽ അണിചേരും.

സർട്ടിഫിക്കറ്റിനു വേണ്ടി മാത്രമല്ല ബലം കാണിക്കേണ്ടത്.

ലത്തീൻ കത്തോലിക്കർ ഒരുമിച്ചുകൂടുന്നത് മറ്റാർക്കും വേണ്ടിയല്ല ‘അവരവർക്കു വേണ്ടി’യാണ്. വ്യക്തികളുടെ ഉയർച്ച സമൂഹത്തിന്റെ ഉയർച്ചയാണ്. എന്റെ ഉയർച്ച എന്റെ സമൂഹത്തിന്റെതുമാണ്. ദേവാലയ തിരുനാളുകൾക്കും വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ഒന്നിച്ചു കൂടുന്നതു പോലെ പോരാ പരമാവധി എല്ലാവരും ഒരുമിച്ചു വരണം.

ഞങ്ങളിതാ ഒരു ലക്ഷം പേർ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണം…

ഞങ്ങളുടെ കൂട്ടായ്ക്ക് എന്തു വില നൽകാനാകും സമൂഹമേ എന്ന് ചോദിക്കാനാകണം…

വിശ്വാസം സംരക്ഷിക്കാൻ…

വിശ്വാസം ജീവിക്കാൻ…

അവകാശ ധ്വംസനത്തിനെതിരെ…

ഓലപ്പാമ്പുകളെ ഭയക്കില്ലെന്നറിയിക്കാൻ…

ശക്തരായ നേതൃത്വവും നേതാക്കളുമുണ്ടെന്നറിയിക്കാൻ…

വിദ്യാഭ്യാസം, ആരോഗ്യം, ജോലി, അധികാരം, വിശ്വാസം, ജീവിതം, സമാധാനം എല്ലാം ലത്തീൻ കത്തോലിക്കന്റെയും അവകാശം എന്ന് ഓർമ്മപ്പെടുത്താൻ!

സമുദായ സംഗമം വിശ്വാസത്തിന്റെ തിരുനാൾ!

ഐകമത്യം മഹാബലം!

ജയ് ക്രൈസ്റ്റ്!

ജയ് ലത്തീൻ കത്തോലിക്കർ!

ജയ് കെ. എൽ. സി. ഏ!

ജയ് കെ. എൽ. സി. ഡബ്ള്യൂ. ഏ!

ജയ് ഡി. സി. എം. എസ്!

ജയ് കെ.സി. വൈ. എം!

ജയ് ലിറ്റിൽ വേ!

ശുഭപ്രതീക്ഷകളോടെ!

സവിനയം…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker