Vatican

ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ വിദേശകാര്യാലയത്തിലെ ഉപകാര്യദര്‍ശിയായി ഒരു വനിത

നിയമപണ്ഡിതയും രാജ്യാന്തരകാര്യങ്ങളില്‍ വിദഗ്ദ്ധയുമായ ഡോ.ഫ്രാന്‍ചേസ്കാ ദി ജൊവാന്നിയെയാണ് പാപ്പാ നിയമിച്ചത്...

ഫാദര്‍ വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ വിദേശകാര്യാലയത്തിലെ ഉപകാര്യദര്‍ശിയായി ഒരു വനിതയെ നിയമിച്ചു. നിയമപണ്ഡിതയും രാജ്യാന്തരകാര്യങ്ങളില്‍ വിദഗ്ദ്ധയുമായ ഡോ.ഫ്രാന്‍ചേസ്കാ ദി ജൊവാന്നിയെയാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. ജനുവരി 15-Ɔο തിയതി ബുധനാഴ്ചയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്റെ ഉപകാര്യദര്‍ശി സ്ഥാനത്ത് ഈ വനിതാനിയമനം നടന്നത്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്റെ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട വകുപ്പില്‍ രാജ്യാന്തര കാര്യങ്ങളുടെ ഉത്തരവാദിത്ത്വമുള്ള ജോലിയില്‍ സേവനം ചെയ്തുവരികയായിരുന്നു നിയമപണ്ഡിതയും, രാജ്യാന്തര നിയമകാര്യങ്ങളില്‍ ഡോക്ടര്‍ ബിരുദവുമുള്ള ഫ്രാന്‍ചേസ്ക ദി ജൊവാന്നിയ. ‌ഇക്കാലമൊക്കെയും വൈദികര്‍ക്കു മാത്രമായി സംവരണംചെയ്തിരുന്ന സ്ഥാനത്താണ് തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിനിയായ 66 വയസ്സുള്ള ഫ്രാന്‍ചേസ്ക ജൊവാന്നിയെ നിയമിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത.

ഈ നിയമനം തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്റെ ചോദ്യത്തിനു മറുപടിയായി ഫ്രാന്‍ചേസ്കാ പ്രതികരിച്ചത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയും, സമര്‍പ്പണവും, നിയമപരമായ അറിവും ആവശ്യപ്പെടുന്ന വെല്ലുവിളിയാണെന്നും, പാപ്പാ തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം വലുതാണെന്നും അവർ പറഞ്ഞു. തന്റെ വകുപ്പിലെ മറ്റു പ്രവര്‍ത്തകരോടും മേലധികാരികളോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതായി ഫ്രാന്‍ചേസ്ക വ്യക്തമാക്കി.

വത്തിക്കാന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയും നയതന്ത്രജ്ഞനുമായ, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറിന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരിക്കും ഇനിമുതൽ ഫ്രാന്‍ചേസ്ക ദി യൊവാന്നി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker