Kazhchayum Ulkkazchayum

തീക്കട്ട ചിതലരിക്കുമ്പോൾ…

നാം അടിമയാണെന്ന അവബോധം ആഴപ്പെടുന്നില്ലെങ്കിൽ ഒരിക്കലും മോചനത്തെ കുറിച്ച് ചിന്തിക്കുകയില്ല...

ഒരിക്കൽ സർക്കസ് കൂടാരത്തിൽ നിന്ന് ഒരു സിംഹം പുറത്തുചാടി എന്ന വാർത്ത കാട്ടു തീ പോലെ നാട്ടിൽ പരന്നു. നീണ്ട പത്തു വർഷക്കാലം അഭ്യാസപ്രകടനങ്ങൾ കാഴ്ചവച്ച് കാണികളെ വിസ്മയത്തിലെ മുൾമുനയിൽ നിറുത്തിയ സിംഹം. ഒരു ചെറുപ്പക്കാരിയുടെ ആജ്ഞകൾക്കും, നിർദ്ദേശങ്ങൾക്കും അനുസരിച്ച് കാണികളെ അത്ഭുതപ്പെടുത്തിയിരുന്ന സിംഹം. നാട്ടിലാകെ പരിഭ്രാന്തിയായി. സർക്കസ് കമ്പനി ഉടമ വിവരം സർക്കാരിനെ അറിയിച്ചു. വനപാലകർ ഗ്രാമത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി. ഒടുവിൽ അന്വേഷണം തൊട്ടടുത്തുള്ള വനത്തിലേക്ക് നീങ്ങി. മൂന്നാം ദിവസം വനത്തിനുള്ളിലെ ഒരു ഗുഹയിൽ വളരെ ക്ഷീണിച്ച്, അവശനായ നിലയിൽ സിംഹത്തെ കണ്ടുമുട്ടി. സർക്കസ് കൂടാരത്തിലെ തന്റെ യജമാനത്തി ‘പിങ്കി’യെ കണ്ടപ്പോൾ അനുസരണയുള്ള ഒരു പൂച്ചയെപ്പോലെ ഗുഹയുടെയുള്ളിൽ കിടന്ന് സ്നേഹപ്രകടനം നടത്തി. പക്ഷേ, ഗുഹയുടെ പുറത്തേക്ക് വന്നില്ല. വനപാലകർ മയക്കുവെടി വെച്ചു. “കസ്തൂരി”യെന്ന ചെല്ലപ്പേരുള്ള സിംഹത്തെ വീണ്ടും സർക്കസ് കൂടാരത്തിലേക്ക് കൊണ്ടുവന്നു.

ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്: എന്തുകൊണ്ട് കസ്തൂരി എന്ന സിംഹം ആക്രമിക്കാൻ മുതിർന്നില്ല? എന്തുകൊണ്ട് വനത്തിൽ കയറി ഓടി മറിഞ്ഞില്ല? എന്തുകൊണ്ട് മൂന്ന് ദിവസക്കാലം ഗുഹയ്ക്കുള്ളിൽ തന്നെ ഭക്ഷണമില്ലാതെ കഴിഞ്ഞു? പത്രക്കാരുടെ ചോദ്യങ്ങൾക്ക് “മൃഗപരിപാലന”ത്തിൽ പ്രാവീണ്യം സിദ്ധിച്ച മനശാസ്ത്രജ്ഞൻ കൂടിയായ ഡോക്ടർ വെളിപ്പെടുത്തിയ വസ്തുതകൾ “വരികൾക്കിടയിലൂടെ” വായിച്ചെടുക്കാൻ നമുക്ക് ശ്രമിക്കാം.

1) സർക്കസ് കൂടാരത്തിൽ സിംഹത്തെ ഇരുമ്പഴിക്കുള്ളിലാണ് അടച്ചിരുന്നത്. സൂക്ഷിപ്പുകാരുടെ അശ്രദ്ധകൊണ്ടാണ് സിംഹം പുറത്തുചാടി പോയത്.
2) കൂടാരത്തിൽ സിംഹത്തിന് യഥാസമയം ഭക്ഷണ-പാനീയങ്ങൾ നൽകിയിരുന്നു.
3) വലിയ ഇരുമ്പഴിക്കുള്ളിലാണ് (കമ്പികൾക്ക് നല്ല അകലം ഉണ്ടായിരുന്നു) സൂക്ഷിച്ചിരുന്നത്.
4) ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ; സിംഹം കിടന്ന ഗുഹയുടെ കവാടം “ചിലന്തിവല” കൊണ്ട് അടച്ചിരുന്നു.
5) സിംഹം തെറ്റിദ്ധരിച്ചു കവാടം മറച്ചിരുന്ന ചിലന്തിവല കമ്പിവലയാണെന്ന്. അതുകൊണ്ടാണ് പുറത്തുപോകാതെ കഴിഞ്ഞു കൂടിയത് (കഥയിൽ അതിശയോക്തി ഉണ്ടാവാം).

നാം ചിന്തയ്ക്ക് വിഷയീഭവിക്കുമ്പോൾ, കഴിഞ്ഞ പത്തു വർഷത്തെ അനുഭവം സിംഹത്തെ യാന്ത്രികമായി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു. ഭക്ഷണം ഗുഹയ്ക്കുള്ളിൽ കിട്ടുമെന്ന് വിചാരിച്ചു. നമ്മുടെ ജീവിതത്തിലും ഇത് തികച്ചും ബാധകമാണ്. സ്വന്തം ശക്തിയും കഴിവും മനസ്സിലാക്കാതെ മറ്റുള്ളവരുടെ ആശ്രയത്തിലും ഔദാര്യത്തിലും കഴിഞ്ഞാൽ “നാം നിസ്സംഗരായി” മാറും. അതായത്, പ്രതികരണശേഷിയില്ലാത്തവരായി തീരും. സ്വന്തം ശക്തിയിലും, ചിന്തയിലും, വീക്ഷണത്തിലും ബോധ്യമില്ലെങ്കിൽ ഒരു ചിലന്തിവല പോലും (നിസ്സാരമായ) ഭേദിച്ച് പുറത്തുവരാൻ കഴിയാതെ “അന്തർമുഖരായി” മാറും. മറ്റു വാക്കുകളിൽ പറഞ്ഞാൽ “ജഡത്വ”ത്തിന്റെ വക്താക്കളായിട്ട് മാറും.

ഇവിടെ വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാൻ കഴിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനും, പ്രതികരിക്കാനും കഴിയൂ. കടലാസിൽ “സിംഹം” എന്ന് എഴുതി വച്ചാൽ ഗർജ്ജനം ഉണ്ടാവില്ല. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും എണ്ണം വർധിച്ചുവരികയാണ്. സിദ്ധാന്തമില്ലാത്ത പ്രസ്ഥാനങ്ങൾ ഒരുവശത്ത്, പ്രായോഗികത ഇല്ലാത്ത പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും മറുവശത്ത്. സിദ്ധാന്തവും പ്രായോഗികതയും പരസ്പരപൂരകമാകണം.

ഇന്ന് “വൈരുദ്ധ്യങ്ങളുടെ” നടുവിലാണ് നാം ജീവിക്കുന്നത്. അതെ, നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി. കതിരും പതിരും വേർതിരിച്ചറിയാൻ കഴിയാത്ത സ്ഥിതി. മാറുന്ന സാഹചര്യങ്ങളെ സൂക്ഷ്മതയോടെ, “സമയബന്ധിത”മായി, മുൻഗണനാക്രമത്തിൽ അപഗ്രഥിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നാം “മാനസികമായ തടവറയി”ലായിരിക്കും കഴിയുന്നത്. നാം അടിമയാണെന്ന അവബോധം ആഴപ്പെടുന്നില്ലെങ്കിൽ ഒരിക്കലും മോചനത്തെ കുറിച്ച് ചിന്തിക്കുകയില്ല. അതിനാൽ “കയറി”നെ കണ്ടിട്ട് പാമ്പാണെന്ന് കരുതുന്നത് (അവിദ്യയാണ്), കണ്ണടച്ച് ഇരുട്ടാക്കുന്നതിന് സമമാണ്. ജീവിതത്തിൽ യാഥാർത്ഥ്യബോധമുള്ളവരാകാൻ “ജാഗ്രതയോടെ” വർത്തിക്കാം. അല്ലാത്തപക്ഷം “തീക്കട്ടയിൽ ചിതലരിക്കുന്നത്” വേദനയോടെ നോക്കി നിൽക്കേണ്ടി വരും. ജാഗ്രതൈ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker