Editorial

ബോണക്കാട് കുരിശുമല – കാത്തലിക് വോക്‌സ് ഓൺലൈൻ ന്യൂസിന്റെ നിലപാട്

ബോണക്കാട് കുരിശുമല - കാത്തലിക് വോക്‌സ് ഓൺലൈൻ ന്യൂസിന്റെ നിലപാട്

എഡിറ്റോറിയൽ

ബോണക്കാട് കുരിശുമലയിൽ 2018 ജനുവരിമാസത്തിൽ പ്രാർത്ഥനയ്ക്കായി പോയ വിശ്വാസി സമൂഹത്തെ സർക്കാരിന്റെ പോലീസ് തല്ലിച്ചതയ്ക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ പലർക്കും സംശയം ‘കാത്തലിക് വോക്‌സ് തങ്ങളുടെ രാഷ്രീയ നിലപാടാണോ മുന്നോട്ട് വെയ്ക്കുന്നതെന്ന്’. അത്തരത്തിലുള്ള ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക് ഒരടിസ്ഥാനവുമില്ല. അത് മനസ്സിലാക്കണമെങ്കിൽ അല്പം ‘പിന്നിലേയ്ക്ക് സഞ്ചരിക്കണം’, ‘മറവി’ എന്ന രോഗത്തിന് ‘ഓർമ്മപ്പെടുത്തൽ’ എന്ന ചികിത്സ ചെയ്യണം.

ബോണക്കാട് കുരിശുമല ചരിത്രവഴി:

1938-ൽ നിർമ്മാണപ്രവർത്തനം ആരംഭിക്കുകയും 1940-ൽ പണിപൂർത്തിയാവുകയും ചെയ്ത ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തിനോട് അടുത്തായി സ്ഥിതിചെയ്യുന്ന ബോണക്കാട് കുരിശുമലയ്ക്ക് 1957 മുതലുള്ള ചരിത്രം പറയാനുണ്ട്.

1957-മുതൽ ഇവടവക ജനങ്ങൾക്ക് വിശുദ്ധവാര സമയങ്ങളിൽ ക്രിസ്തുവിന്റെ കാൽവരി അനുഭവം ഒരുക്കുന്നതിനായി, ദേവാലയത്തിന് സമീപത്തതായുള്ള ഉയർന്ന മലയായ കറിച്ചട്ടിമലയുടെ നെറുകയിൽ കുരിശുനാട്ടി ആരംഭിച്ചതായിരുന്നു ബോണക്കാട് കുരിശുമലയുടെ ചരിത്രം. 1964-ൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ‘കുരിശുനാട്ടിയ കറിച്ചട്ടിമല’ മാത്രം പ്രകൃതിയാൽ സംരക്ഷിക്കപ്പെട്ടപ്പോൾ മുതലാണ് വിശ്വാസികൾക്ക് ‘കുരിശുനാട്ടിയ കറിച്ചട്ടിമല’ തികച്ചും ‘ബോണക്കാട് കുരിശുമല’യായി രൂപാന്തരപ്പെട്ടുവെന്നതാണ് ചരിത്ര സത്യം. തുടർന്ന്, 1987 മുതൽ ബോണക്കാടിന് പുറത്തുള്ള വിശ്വാസികൾ ബോണക്കാട് കുരിശുമലകയറി കാൽവരി അനുഭവം പുതുക്കി തുടങ്ങി. എന്നാൽ, 1998 മുതൽ നാനാവിധ മതസ്ഥർ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബോണക്കാട് കുരിശുമലയിൽ കാൽവരി അനുഭവം തേടി എത്തുവാൻ തുടങ്ങി. 1998 മുതൽ തന്നെ കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകളും, പഞ്ചായത്ത് അവശ്യസഹായങ്ങൾ ഒരുക്കിയും, വനം വകുപ്പും പോലീസും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നൽകിയും ബോണക്കാട് തീർത്ഥാടനത്തിന്റെ ഭാഗമായി സഹകരിച്ചിരുന്നു. അങ്ങനെ, 2008-ൽ ഇതിനെ നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി ഉയർത്തി. തീർത്ഥാടകരുടെ ആഗ്രഹപ്രകാരം, കുരിശിന്റെ വഴി പ്രാർത്ഥനയുടെ വിവിധ സംഭവങ്ങൾ അനുസ്മരിപ്പിക്കുന്ന ’14 സ്ഥലങ്ങൾ’ അനുസ്മരിപ്പിക്കുന്നതിനായി 13 കുരിശുകൾ കൂടി സ്ഥാപിച്ചു. 2017-ൽ തീർത്ഥാടന കേന്ദ്രത്തിന്റെ വജ്രജൂബിലിയും ആഘോഷിച്ചു.

2017-ലെ വജ്രജൂബിലി ആഘോഷത്തിന് ശേഷം, ക്രൈസ്തവർ വനം കൈയേറുന്നു എന്ന വ്യാജ പരാതികളുടെ ഘോഷയാത്രയായിരുന്നു. മൂന്നാറിലെ പാപ്പാത്തിചോലയിലെ കുരിശു പൊളിക്കലിന്റെ പശ്ചാത്തലത്തിൽ, വ്യാജവാർത്തകൾക്ക് പ്രസക്തിയേറി. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം “കുരിശു കൃഷി” ആരോപണവുമായി വർഗീയ വാദികൾ കളംനിറഞ്ഞു. 2017 ഓഗസ്റ്റിൽ കുരിശുകൾ പൊളിച്ച് മാറ്റാൻ വനം വകുപ്പും ചില തല്പര കക്ഷികളും നടത്തിയ ശ്രമം ഇടവക വികാരിയും വിശ്വാസികളും ചേർന്ന് തടഞ്ഞു, അവരുടെ പേരിൽ കേസുകളും നിലവിൽ വന്നു. തുടർന്ന്, രൂപതാ നേതൃത്വം വനം വകുപ്പുമായി ചർച്ചകൾ നടത്തിയതിന്റെ വെളിച്ചത്തിൽ ഉന്നതതല യോഗം ചേരുന്നതുവരെ കുരിശുകൾ ഒന്നും തകർക്കില്ല എന്ന് ധാരണയായി. എന്നാൽ, മൂന്ന് ദിനങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കുരിശുകൾ പൊളിച്ച് നീക്കാൻ നോട്ടീസ് തരികയും, അതേസമയം, തലേനാൾ രാത്രി തന്നെ കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കാണുകയുമായിരുന്നു.

ഈ സംഭവം നിരന്തരമായ സമരത്തിലേയ്ക്ക് നയിച്ചു. വിശ്വാസികൾ സഹനസമരവുമായി തെരുവിലിറങ്ങി. വീണ്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയും മലമുകളിൽ 10 അടി ഉയരമുള്ള കുരിശു സ്ഥാപിക്കാൻ അനുവദിക്കാമെന്നും പറഞ്ഞു. അതിന്റെ വെളിച്ചത്തിൽ ഓഗസ്റ്റ് 31-ന് ഒരു തേക്കിൽ പണിത മരക്കുരിശ് സ്ഥാപിച്ചു. എന്നാൽ, 2017-നവംബർ 26-ന് ആ കുരിശ് ബോംബുവെച്ച് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന്, സർക്കാരിന്റെ പുറകെ പലയാവർത്തി നടന്നിട്ടും, പല സഹന സമരങ്ങളും നടത്തിയിട്ടും സർക്കാർ മുഖം തിരിച്ചു, എന്നിട്ടും സംയമനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോയി. ഒടുവിൽ 2018-ജനുവരി 5-ന് സാധാരണ എല്ലാവർഷവും ചെയ്യുന്നപോലെ പ്രാർത്ഥനയ്ക്കായി ബോണക്കാട് കുരിശുമല കയറുവാൻപോയ സ്ത്രീകളും വയോധികരുമടങ്ങുന്ന വിശ്വാസികളെയും, വൈദീകരെയും, സന്യസ്തരെയും സർക്കാരിന്റെ പോലീസ് നിഷ്ടൂരം തല്ലിച്ചതച്ചു. അനേകം പേർ തലപൊട്ടിയും കൈയും കാലുംപൊട്ടിയും ആശുപതിയിലായി. രൂപതാ നേതൃത്വത്തെ പ്രതികളാക്കി നിരവധി കള്ളകേസുകളും രജിസ്റ്റർ ചെയ്തു. ഇപ്പോൾ തീർത്തും ഭരണഘടന അനുവദിക്കുന്ന വിശ്വാസിയുടെ അവകാശമായ ആരാധന സ്വാതന്ത്ര്യം ബോണക്കാട് കുരിശുമലയിൽ ഹനിക്കപ്പെട്ടിരിക്കുന്നു.

കാത്തലിക് വോക്‌സ് ഓൺലൈൻ ന്യൂസ് പോർട്ടൽ:

നെയ്യാറ്റിൻകര രൂപതയെ കേന്ദ്രമാക്കി വോക്‌സ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കാരണമായത് 2017-ൽ തുടങ്ങിയ ബോണക്കാട് കുരിശുമല ആക്രമണമാണ്. രൂപതയുടെ ശബ്ദം സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നതും.

രൂപതയ്ക്ക് സംരക്ഷണം തരുവാൻ ഉത്തരവാദിത്വമുള്ള സർക്കാർ സ്ഥാപനങ്ങൾ വർഗീയവാദികൾക്ക് കുടപിടിച്ച് തുടങ്ങിയത് ബോധ്യപ്പെട്ടപ്പോൾമുതൽ ഒരുകാര്യം ഉറപ്പായിരുന്നു: ‘സത്യം സമൂഹമധ്യത്തിൽ നിന്ന് അകറ്റിനിറുത്തപ്പെടും, നെയ്യാറ്റിൻകര രൂപതയുടെ ശബ്ദം അടിച്ചമർത്തപ്പെടും, സെക്കുലർ മാധ്യമങ്ങൾ പോലും ബോണക്കാട് കുരിശുമലയെ തള്ളിപ്പറയും’. ഇത്തരത്തിൽ സംഭവിക്കാമായിരുന്ന അവഗണനകളെ പ്രതിരോധിക്കാനും, കള്ളക്കഥകളെ തുറന്നുകാട്ടാനും, സമൂഹത്തിനുമുന്നിൽ യാഥാർഥ്യം അവതരിപ്പിക്കുവാനും കാത്തലിക് വോക്‌സിലൂടെ വലിയൊരു പരിധിവരെ സാധിച്ചു.

രാഷ്രീയ നിലപാട്:

കാത്തലിക് വോക്‌സിന്റെ രാഷ്രീയ നിലപാട് കത്തോലിക്കാ സഭയുടെ നിലപാടുതന്നെയാണ്. ഏതൊരു രാഷ്ട്രീയ പാർട്ടിയോടും അതിരുകടന്ന അനുഭാവം പുലർത്തുന്നതല്ല ഞങ്ങളുടെപ്രവർത്തനം, അതുപോലെതന്നെ ആരെയും അതിരുകടന്ന് വിശ്വസിക്കാനും ഇല്ല. കാരണം, രാഷ്ട്രീയത്തിന്റെ നിലപാടുകൾക്ക് ഇപ്പോഴും സ്ഥിരത കല്പിക്കുവാനാവില്ല, തങ്ങളുടെ നിലനിൽപ്പിനായി ആരെയും കുതികാൽ വലിക്കുവാൻ സന്നദ്ധമാണ് രാഷ്രീയം. നെയ്യാറ്റിൻകര രൂപതയ്ക്ക് അത് അനുഭവവുമാണ്, ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബോണക്കാട് കുരിശുമല.

ഇപ്പോഴത്തെ സർക്കാർ നിലപാട് തികച്ചും വേദനാജനകമാണ്. മൂന്നാറിലെ ‘പാപ്പാത്തിചോലയിലെ കുരിശ്’ പറയാൻപാകത്തിൽ മറ്റുപല ലക്ഷ്യങ്ങളുടെയും മുഖം മൂടിയായിരുന്നു എന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി പോലും അവർക്കുവേണ്ടി ശബ്ദമുയർത്തി. എന്നാൽ, ബോണക്കാട് കുരിശുമലയിലെ പതിറ്റാണ്ടുകളുടെ പഴക്കയുള്ള കുരിശ് വർഗീയവാദികളും വനംവകുപ്പും ചേർന്ന് തകർത്തിട്ടും, പിന്നീട് സ്ഥാപിച്ച മരക്കുരിശ് ബോംബ് വച്ച് തകർക്കപ്പെട്ടിട്ടും ഞങ്ങളുടെ മുഖ്യൻ ശബ്ദിച്ചില്ല, മറിച്ച് സഹനസമരവുമായി മുന്നോട്ടുപോയവരെയും, പ്രാർത്ഥനയ്ക്കായി പോയവരെയും തല്ലിച്ചതച്ച് നിശ്ശബ്ദരാക്കുവാൻ ശ്രമിക്കുകയാണ് ചെയ്തത്.

ഓർക്കുക, വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻകര ബിഷപ്പ്സ് ഹൗസ് അക്രമിക്കപ്പെട്ടപ്പോൾ പ്രതിപക്ഷത്തതായിരുന്ന ഇപ്പോഴത്തെ സർക്കാർ നെയ്യാറ്റിൻകര രൂപതയോടൊപ്പം നിന്നിരുന്നു എന്നതും ഞങ്ങൾ മറന്നിട്ടില്ല.

എന്നാൽ, ഇന്ന് ആക്രമണമേറ്റിരിക്കുന്നത് ഞങ്ങളുടെ വിശ്വാസ സങ്കേതത്തിലാണ് എന്നത് നെയ്യാറ്റിൻകര രൂപതയിലെ ഒരു വിശ്വാസിയും മറക്കുകയുമില്ല.

പിന്നാമ്പുറം: ബോണക്കാട് കുരിശുമലയിലെ കുരിശുതകർത്തവർ തന്നെ ഇന്ന് മറ്റൊരു മലയിലെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടുന്നുന്നത് വല്ലാത്തോരു വിരോധാഭാസം തന്നെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker