Kazhchayum Ulkkazchayum

യഥാർത്ഥ മിത്രം ആരാണ്?

സ്നേഹത്തെ "ധൂർത്തടിച്ചാൽ" മനുഷ്യൻ മൃഗത്തിന്റെ തലത്തിലേക്ക് അധഃപതിക്കും...

ആവശ്യത്തിലിരിക്കുന്നവന് അപ്പമാകാൻ, വസ്ത്രമാകാൻ, മരുന്നാകാൻ, സ്വാന്ത്വനമാകാൻ, സൗഖ്യമാകാൻ കഴിയുന്നവനാണ്/കഴിയുന്നവളാണ് യഥാർത്ഥ കൂട്ടുകാരെന്ന് നാം പൊതുവിൽ പറയാറുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ “സഹോദരന്റെ കാവൽക്കാരനാകുക” എന്ന് ചുരുക്കം. നാം ജീവിക്കുന്ന കാലഘട്ടത്തിൽ സ്നേഹിതരെ തിരഞ്ഞെടുക്കുന്നതിന്റെ സമവാക്യങ്ങൾക്ക് “സ്വാർത്ഥതയുടെ” മുഖമുദ്രയാണ് മുന്നിട്ടുനിൽക്കുന്നത്.

ഇന്ന് സ്നേഹം പലപ്പോഴും മുതലെടുപ്പിന്റെ ദൂഷിതവലയത്തിലാണ്. സ്നേഹം പലപ്പോഴും പ്രേമത്തിനും, ജഡികാസക്തിയും, തിന്മകൾ, പാപങ്ങൾ മൂടിവെക്കാനുമുള്ള ഉപാധിയായി തരംതാണു പോകുന്നുണ്ട്. സ്നേഹം വിലയ്ക്കുവാങ്ങാൻ വെമ്പൽകൊള്ളുന്ന ദുരവസ്ഥ മാധ്യമങ്ങളിലൂടെ നാം വായിച്ചെടുക്കുമ്പോൾ, “എന്റെ ഇഷ്ടാനിഷ്ടങ്ങൾ” അംഗീകരിച്ചു തരുന്നവരെയാണ് നാം സ്നേഹിതനായി തിരഞ്ഞെടുക്കുന്നത്… ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ വരുമ്പോഴാണ് പലപ്പോഴും ചതിക്കുഴികളിലും, അരുതാത്ത ബന്ധങ്ങളിലും, കൊലപാതകങ്ങളിലും, ആത്മഹത്യയിലേക്കും നാം നയിക്കപ്പെടുന്നത്.

സ്നേഹം പലപ്പോഴും “മാംസ സംബന്ധമായ” വൈകാരികതലത്തിലേക്ക് വീഴുമ്പോഴാണ് പെട്രോൾഒഴിച്ചും, ആസിഡൊഴിച്ചും, കൊട്ടേഷൻ നൽകിയും, പീഡിപ്പിച്ചു കൊല്ലാക്കൊല ചെയ്യുന്നതിലേയ്ക്കും എത്തിപ്പെടുന്നത്. യഥാർത്ഥ “സ്നേഹം സ്വയംദാനമാണ്, ജീവാർപ്പണമാണ്” ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ ആ വ്യക്തിക്കു വേണ്ടി “എന്റെ ജീവൻ പോലും സമർപ്പിക്കാൻ സന്നദ്ധനാവുക” എന്നതാണ്. അതായത് സ്നേഹം “ആത്മദാനമാണ്”. ഭാര്യാ-ഭർതൃ ബന്ധത്തിലും, മാതാപിതാക്കളും-മക്കളും തമ്മിലുള്ള ബന്ധത്തിലും കേന്ദ്ര ഘടകം സ്വയംദാനമാണ്…(വി.യോഹ.15:13).

സ്നേഹത്തിന്റെ അർത്ഥതലങ്ങൾ ആഴത്തിൽ അപഗ്രഥിക്കുമ്പോൾ മറന്നു പോകാൻ പാടില്ലാത്ത ചില ഘടകങ്ങൾ നമ്മുടെ കൺമുൻപിലും, ചിന്തയിലും കാത്തുസൂക്ഷിക്കണം:

(1) തിന്മയിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് മാത്രമല്ല, നന്മ ചെയ്യാൻ നിരന്തരം നമ്മെ പ്രേരിപ്പിക്കുന്നതാകണം.
(2) മറച്ചു വെക്കേണ്ടതായ കാര്യങ്ങൾ (രഹസ്യങ്ങൾ) ഇരുകൂട്ടരും മറച്ചുപിടിക്കാൻ ശ്രദ്ധാലുക്കളാകണം.
(3) പരസ്പരം ഗുണങ്ങൾ, സിദ്ധികൾ, സാധ്യതകൾ അംഗീകരിക്കുകയും വെളിപ്പെടുത്തുകയും ചെയ്യണം.
(4) ആപത്തിൽപ്പെടുമ്പോൾ ഉപേക്ഷിക്കാതെ, കരുതലോടെ ചേർത്തണക്കാനും, കൂടെ നിൽക്കാൻ കഴിയണം.
(5) ചെയ്യേണ്ടതായ കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ “തക്കസമയത്ത്” ചെയ്യണം.
(6) ബന്ധങ്ങൾ മുറിപ്പെടുത്താതെ ഉപദേശവും, ശാസനയും,തിരുത്തലും, ശിക്ഷയും നൽകാൻ (ശിക്ഷണം) വൈമുഖ്യം കാട്ടരുത്, വീഴ്ച വരുത്തരുത്. കതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ലാ എന്ന പഴമൊഴി വളരെ പ്രസക്തമാണ്.

യഥാർത്ഥത്തിൽ മേൽപ്പറഞ്ഞ ഗുണങ്ങളും, മൂല്യങ്ങളും പ്രാഥമിക വിദ്യാലയമായ “കുടുംബത്തിൽ” നിന്ന് കിട്ടണം. “മക്കൾ ചോദിക്കുന്നതെല്ലാം” വാങ്ങികൊടുക്കേണ്ടവരാണ് “മാതാപിതാക്കൾ” എന്ന ചിന്ത പുത്തൻ തലമുറയെ വല്ലാതെ ബാധിച്ചിരിക്കുന്ന മിഥ്യാധാരണയാണ്. പഠനത്തോടൊപ്പം പ്രാർത്ഥനയും, ഈശ്വരവിശ്വാസവും, സനാതന മൂല്യങ്ങളും, കുടുംബത്തിൽ നിന്നും, മതാത്മക ജീവിതത്തിൽ നിന്നും മക്കൾ നേടിയെടുക്കാൻ പര്യാപ്തമായ ശിക്ഷണം നൽകണം. ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹം ഉണ്ടെങ്കിലും, “പ്രകടിപ്പിക്കാത്ത” (മക്കൾ വഴിതെറ്റുമെന്ന മിഥ്യാ ഭയം) മാതാപിതാക്കളും കുറവല്ല. സ്നേഹത്തെ “ധൂർത്തടിച്ചാൽ” (ധൂർത്ത പുത്രൻ… വി.ലൂക്കാ 15:11-17) മനുഷ്യൻ മൃഗത്തിന്റെ തലത്തിലേക്ക് അധഃപതിക്കും.

നമ്മുടെ കൂട്ടുകാരെ നോക്കി നമ്മുടെ ചിന്താഗതിയും, സ്വഭാവവും മറ്റൊരാൾക്ക് വായിക്കാൻ കഴിയും. കാക്കയുടെ കൂട്ടത്ത് കൂട്ടു കൂടിയാൽ ‘ചീഞ്ഞളിഞ്ഞ സ്ഥലത്തേക്ക്’ നമ്മെ കൂട്ടിക്കൊണ്ടുപോകും. അരയന്നത്തിനോട് കൂട്ടു കൂടിയാൽ സ്വച്ഛന്ദമായ “നീർതടാകത്തി”ലേയ്ക്ക് നമ്മെ ആനയിക്കും. അതിനാൽ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ “നമ്മുടെ സുതാര്യതയും, സ്വകാര്യതയും” ജാഗ്രതയോടെ കാത്തുസൂക്ഷിക്കാം. “നമുക്കു നാമേ പണിവതു നാകം… നരകവും ഒരു പോലെ…” ജാഗ്രത!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker