Articles

സാദിഖലി തങ്ങളുടെ വീണ്ടുവിചാരം മുഖവിലക്കെടുക്കണമോ…

സാദിഖലി തങ്ങള്‍ എഴുതിയ ലേഖനത്തില്‍ ജമാഅത്ത് ഇസ്ലാമിയുടെ ആശയസ്വാധീനമുണ്ടെന്നും, ഇതുതന്നെയാണ് മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടെന്നും ആരോപണം ഉയര്‍ന്നിരുന്നു...

മാത്യൂ ചെമ്പുകണ്ടത്തില്‍

ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി മാറ്റി വിധിപറഞ്ഞതു സംബന്ധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഹൈപവര്‍ കമ്മിറ്റി അംഗവും, മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ‘ചന്ദ്രിക’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ഇപ്പോള്‍ അദ്ദേഹത്തിന് വീണ്ടുവിചാരം വന്നിരിക്കുന്നു. ഈ ലേഖനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ തന്നേ തെറ്റിദ്ധരിച്ചുവെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന് തോന്നുന്നത്. തന്റെ ലേഖനം ക്രൈസ്തവരില്‍ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ദുഃഖമുണ്ടെന്നും, മലപ്പുറത്ത് ഒരു ക്രൈസ്തവ ദേവാലയം പണിയാന്‍ തന്റെ പിതാവ് സഹായിച്ചത് പാണക്കാട് കുടുംബത്തിന്റെ ക്രൈസ്തവസ്നേഹത്തിന് ഉദാഹരണമാണെന്നും അദ്ദേഹം എടുത്തുപറയുന്നു. “സിപിഎം ചില തീവ്രവാദികളുടെ സഹായത്തോടെ ഇലക്ഷനോട് അനുബന്ധിച്ച് തന്റെ ലേഖനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമാക്കുകയാണ്” എന്ന ആശങ്ക അദ്ദേഹം പങ്കുവച്ചതായി ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടില്‍ കാണാം.

സാദിഖലി തങ്ങള്‍ എഴുതിയ ലേഖനത്തില്‍ ജമാഅത്ത് ഇസ്ലാമിയുടെ ആശയസ്വാധീനമുണ്ടെന്നും, ഇതുതന്നെയാണ് മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടെന്നും ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ, പ്രസ്തുത ലേഖനത്തില്‍ ഉയരുന്നത് മുസ്ലിം ലീഗിന്റെ മതതീവ്രബോധമാണെന്ന് അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീ.കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

തന്റെ ലേഖനത്തില്‍ അദ്ദേഹം ചരിത്രവസ്തുതകളെ നിഷേധിക്കുകയും വളച്ചൊടിക്കുകയുമാണ് എന്നതു വ്യക്തമായതിനാലാണ് ഇതിനെതിരേ കെ.സി.ബി.സി. ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും രംഗത്തുവന്നത്. എന്നാൽ, ‘തന്റെ കാഴ്ചപ്പാടുകളില്‍ യാതൊരു മാറ്റവുമില്ല’ എന്ന ഉറച്ച നിലപാടിലായിരുന്നു നാളിതുവരെ അദ്ദേഹം നിലകൊണ്ടത്. ലേഖനം ഏറെ വിവാദമായിട്ടും മുസ്ലിം ലീഗ് നേതൃത്വം യാതൊരു നിലപാടും വ്യക്തമാക്കാതെ കാത്തുസൂക്ഷിച്ച നിശ്ശബ്ദത, ലീഗിനെതിരേ ഉന്നയിച്ച ആരോപണങ്ങളെയെല്ലാം ശരിവയ്ക്കുന്നതായി സകലര്‍ക്കും ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേരള നിയമസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ ഈ ലേഖനത്തിന്റെ പേരില്‍ യുഡിഎഫ് നേതൃത്വം വാസ്തവമായി ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്. ക്രൈസ്തവസമൂഹവും യുഡിഎഫുമായുള്ള രാഷ്ട്രീയബന്ധത്തെ ശക്തമായി ഉലച്ച ഈ ലേഖനവും അതിനോടുള്ള മുസ്ലിംലീഗ് നിലപാടുമെല്ലാം എരിഞ്ഞുകത്തുന്ന സമയത്താണ് ഇപ്പോള്‍ സാദിഖലി തങ്ങള്‍ ചില തിരുത്തലുകളും ന്യായീകരണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.

സാദിഖലി തങ്ങള്‍ എഴുതിയ ലേഖനം അടിമുടി ഒട്ടോമാൻ ചരിത്രത്തിലുള്ള അദ്ദേഹത്തിന്‍റെ അജ്ഞത വെളിവാക്കുന്നതായിരുന്നു എന്ന് ഹാഗിയാ സോഫിയാ ദേവാലയവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായി അന്വേഷിക്കുന്ന ഏതൊരു വ്യക്തിക്കും ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്ര നിസ്സാര സംഗതിയാണ്. ഇതിനെല്ലാം ഉപരിയായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ഗോദന്‍ എന്ന “ഏകാധിപതി”യുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ ഒരാവശ്യവുമില്ലാതെ ന്യായീകരിക്കുകയായിരുന്നു സാദിഖലി തങ്ങൾ എന്നും പറയാതെ വയ്യ. ഹാഗിയാ സോഫിയാ ദേവാലയത്തെ മോസ്കാക്കി മാറ്റിയ കോടതിവിധി വന്ന 2020 ജൂലൈ 10-നും ആദ്യ ജുമാനമസ്കാരം നടന്ന ജൂലൈ 24-നും ഇടയിൽ ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോളമാധ്യമങ്ങളും മലയാളമാധ്യമങ്ങളും ഉള്‍പ്പെടെ ഈ ക്രൈസ്തവ ആരാധനാലയത്തിന്‍റെ ചരിത്രപരത വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിരവധി ഗ്രന്ഥങ്ങള്‍ ഹാഗിയാ സോഫിയാ ദേവാലയവും ഒട്ടോമാന്‍ സാമ്രാജ്യവും തമ്മിലുള്ള ചരിത്രസംഘര്‍ഷങ്ങളെ വിവരിക്കുന്നുമുണ്ട്. തുര്‍ക്കിയില്‍ തന്നെ ലക്ഷക്കണക്കിന് മതേതരവാദികളായ മുസ്ലിംകള്‍, പ്രസിഡന്‍റിന്‍റെ നീക്കത്തിന് എതിരാണെന്നതും അവരുടെ ശബ്ദമായി തുര്‍ക്കിയിലെ പ്രമുഖ എഴുത്തുകാരന്‍ ഒര്‍ഹാന്‍ പമുക് പറഞ്ഞത് “തന്നെപ്പോലെ ലക്ഷക്കണക്കിന് മതേതരവാദികളായ തുര്‍ക്കികള്‍ ഇവിടെ വിലപിക്കുകയാണ്, ഞങ്ങളുടെ ശബ്ദം ആരും കേള്‍ക്കുന്നില്ല” എന്നതും ലോക വാർത്തയായിരുന്നു.

എഡി 360-ലാണ് കോണ്‍സ്റ്റാന്‍റിയസ് രണ്ടാമന്‍ ഇവിടെ ആദ്യമായി ഒരു ദേവാലയം നിര്‍മിക്കുന്നത്. അത് തീപിടുത്തെത്തുടര്‍ന്ന് നശിച്ചതിനെ തുടര്‍ന്ന് എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തിയാണ് ഇന്ന് കാണുന്ന ദേവാലയം നിര്‍മിച്ചത്.

53 ദിവസം നീണ്ടുനിന്ന പൊരിഞ്ഞ യുദ്ധത്തിനൊടുവില്‍ 1453 മേയ് 29-നാണ് മെഹ്മെദ് 2-ാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി നഗരത്തില്‍ പ്രവേശിക്കുന്നത്. രാജ്യത്തിന്റെയും ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെയും ആകര്‍ഷണമായ ഹാഗിയാ സോഫിയയില്‍ അയാള്‍ അന്നുതന്നെ പ്രവേശിച്ചു എന്നാണ് ചരിത്രം. “ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി വന്ന ഒട്ടോമാന്‍ രാജാക്കന്മാരുടെ പ്രതാപത്തിന്റെയും ക്രിസ്റ്റ്യാനിറ്റിയെ ഇസ്ലാം കീഴടക്കിയതിന്റെ പ്രതീകവുമായിട്ടാണ് ഹാഗിയാ സോഫിയാ ദേവാലയത്തെ മോസ്കാക്കി മാറ്റുവാന്‍ മെഹ്മദ് രണ്ടാമന്‍ പദ്ധതി തയാറാക്കിയത്” (Hagia Sophia from the Age of Justinian to the Present, Edited by Robert Mark and Ahmet S Cakmak, Cambridge University Press, page 198) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാകുന്നതിന് മുമ്പുതന്നെ ഇസ്ലാമിക ലോകത്ത് നിരവധി കെട്ടുകഥകള്‍ ഈ ദേവാലയവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഈ കഥകളില്‍ പറയുന്നത്, ഇസ്ലാമതത്തിന്‍റെ പ്രവാചകനായ മുഹമ്മദ് ജനിച്ച രാത്രിയില്‍ ഹാഗിയാസോഫിയാ ദേവാലയത്തിന്‍റെ താഴികക്കുടം പകുതി തകര്‍ന്നുവെന്നും ഇത് പുതുക്കിപ്പണിയാന്‍ നോക്കിയിട്ട് നടന്നില്ല എന്നുമാണ്. Hagia Sophia from the Age of Justinian to the Present എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം കാണുക:

“The original construction of Hagia Sophia signified the triumph of Christianity over paganism under Justinian; its second consecration as Mehmed II’s royal mosque represented the final victory of Islam that had been predicted by various signs. The Ottoman texts claim that the half dome above the apse of Hagia Sophia had collapsed on the night of the Prophet Muhammed’s birth, together with many other churches and Sassanian monuments including the Arch of Chosroes. Attempts to rebuild it were unsuccessful until a Byzantine embassy was sent to the Muslim Prophet, who sanctioned its reconstruction, knowing that it would some day serve Muslim congregations. Thus the new dome was held in place by a special mortar compounded of sand from Mecca, water from the holy well of Zemzem at the Kaba and the Prophet’s saliva. (Hagia Sophia from the Age of Justinian to the Present, Page 200, Para 1)
The use of mortar made up of Meccan earth, Zemzem water, and the saliva of the Prophet is mentioned in the seventeenth – century travelog An Ottoman Traveller, Evliya Celebi. Also see Christianity and Islam in the Sulatans by FW Hasluck (Oxford, 1929)

ദേവാലയം പുതുക്കിപ്പണിയാന്‍ അനുവാദം ആവശ്യപ്പെട്ട് ബൈസാന്റിയന്‍ സാമ്രാജ്യം ഇസ്ളാം പ്രവാചകനായ മുഹമ്മദിനെ സമീപിച്ചുവെന്നും, ഒരിക്കല്‍ ഇത് ഇസ്ലാമിന്റെ കൈയില്‍വരും എന്ന് അദ്ദേഹം മനസ്സിലാക്കിയതിനാല്‍ പുതുക്കിപ്പണിയാന്‍ അനുവാദം നൽകുകയും ചെയ്തുവതെ! നിര്‍മാണത്തിനായി എഴുപത് ഒട്ടകങ്ങളുടെ പുറത്ത് സംസം കിണറ്റിലെ വെള്ളവും എഴുപത് ഒട്ടകങ്ങളുടെ പുറത്ത് മക്കയില്‍നിന്നുള്ള മണലും പ്രവാചകന്റെ ഉമിനീരിനോടൊപ്പം കൊടുത്തയച്ചു എന്നമുമാണ് തുര്‍ക്കി വംശജനും ജര്‍മന്‍ ഫിലോസഫറുമായ Hasan Ozdemir-ന്‍റെ എഴുത്തുകളിലുള്ളത്. ഇപ്രകാരം നിരവധി കെട്ടുകഥകള്‍ ഒട്ടോമാന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്‍റിനോപ്പിളിനെ കീഴടക്കിതയിതിനു മുമ്പും ശേഷവും Middle East and North Africa (MENA countries) രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. ഇത്തരം കെട്ടുകഥകള്‍ വിശ്വസിക്കുന്നവരാണ് ഇന്ന് ഈ ചരിത്രസ്മാരകമായ ദേവാലയത്തെ മോസ്കായി പരിവര്‍ത്തനം ചെയ്തതിനെ ഇന്ന് ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും.
ഹാഗിയാ സോഫിയാ ദേവാലയം സുല്‍ത്താന്‍ മെഹ്മദ് ക്രൈസ്തവരില്‍നിന്ന് വിലകൊടുത്ത് വാങ്ങിയതായി ഒരു കഥയും പ്രചാരത്തിലുണ്ട്. ഇതിനു തെളിവായി ഉയര്‍ത്തുന്ന രേഖകള്‍ വ്യാജമാണെന്നതാണ് വാസ്തവം. ഇസ്ലാമിക നിയമപ്രകാരം ഒരു ഗോത്രത്തെയോ ദേശത്തെയോ രാജ്യത്തെയോ ജിഹാദികള്‍ കീഴടക്കിക്കഴിഞ്ഞാല്‍ അവിയെടുള്ളതെല്ലാം സ്വാഭാവികമായും കീഴ്പ്പെടുത്തിയവന്‍റെ അധീനതയിലാകും. യാതൊന്നിനും വിലകൊടുത്ത് മേടിക്കേണ്ടതില്ല. ഹാഗിയാ സോഫിയാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കില്‍നിന്ന് വിലകൊടുത്തു വാങ്ങിയതിന്‍റെ യാതൊരു ആധികാരിക കൈവശരേഖയും ഇന്ന് നിലവില്‍ ഇല്ല. ബൈസാന്‍റിയന്‍ സാമ്രാജ്യം കീഴടക്കിയതിലൂടെ സാമ്രാജ്യത്തിലെ മുഴുവന്‍ സ്വത്തും ക്രൈസ്തവ ആരാധനാലയങ്ങളും സ്വാഭാവികമായി ഒട്ടോമാന്‍ സുല്‍ത്താന്‍റേതായി മാറുകയായിരുന്നു. ദേവാലയത്തില്‍ ഉണ്ടായിരുന്ന പല അമൂല്യ ചിത്രങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചുകൊണ്ടാണ് ക്രൈസ്തവ ചരിത്രത്തില്‍നിന്നും ദേവാലയത്തെ ഇല്ലാതാക്കാന്‍ ഒട്ടോമാന്‍ ചക്രവര്‍ത്തിമാര്‍ തന്ത്രങ്ങള്‍ പ്രയോഗിച്ചത്.

മോസ്കായി ഉപയോഗിച്ചിരുന്ന ദേവാലയത്തെ 1935-ല്‍ മ്യൂസിയമായി മാറ്റുകയും അതിനെ 1985-ല്‍ “വേള്‍ഡ് ഹെറിറ്റേജ് ബില്‍ഡിംഗായി” യുനെസ്കോ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

“അറബ് ന്യൂസ്” 2020 ജൂലൈ 11-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ‘തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും അധഃപതനത്തിലേക്ക് പോകുന്ന സാമ്പത്തികസ്ഥിതിയും പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനും, ജനശ്രദ്ധ തിരിക്കുവാനുമാണ് ഹാഗിയാ സോഫിയാ ദേവാലയത്തെ എര്‍ഗോദന്‍ മോസ്കായി മാറ്റുന്നതിന് തിടുക്കംകൂട്ടിയത്’ എന്നാണ്. രാജ്യത്തെ 55 ശതമാനം പേര്‍ ഇത് വിശ്വസിക്കുന്നതായി തുര്‍ക്കിയിലെതന്നെ “മെട്രോപോള്‍ സര്‍വ്വെ” വ്യക്തമാക്കുന്നു. 85 വര്‍ഷമായി മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ഈ പൗരാണിക കെട്ടിടം മോസ്കായി മാറ്റുന്നതിലൂടെ യാഥാസ്ഥിതിക ഇസ്ലാമിനെ രാജ്യത്ത് അടിച്ചേൽപ്പിക്കുകയും മതേതര വിശ്വാസികളെ ആക്ഷേപിക്കുകയുമാണ് എന്നും വിശ്വസിക്കുന്നവരുണ്ട്. ആധുനിക ഒട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ “പുതിയ സുല്‍ത്താ”നായി സ്വയം അവരോധിക്കാനുള്ള എര്‍ഗോദന്റെ കുടിലതന്ത്രങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് കരുതുന്നവരാണ് അന്തര്‍ദേശീയ നിരീക്ഷകരെല്ലാം.

ഹാഗിയാ സോഫിയാ ദേവാലയം മോസ്ക് ആക്കിമാറ്റിയതില്‍ “റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ നിശ്ശബ്ദമായിരുന്നു” എന്നാണ് സാദിഖലി തങ്ങള്‍ തന്റെ ലേഖനത്തിൽ എഴുതിയത്. എന്നാൽ കോടതിവിധി വരും മുമ്പ് അറബ് ന്യൂസും BBC യും നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്, റഷ്യന്‍ ഭരണകൂടവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഒരുപോലെ തുര്‍ക്കിയുടെ നീക്കത്തെ അപലപിച്ചു എന്നാണ്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ മോസ്കോയിലെ സിറിൽ പത്രിയർക്കീസ് തന്‍റെ ആശങ്ക രേഖപ്പെടുത്തി നടത്തിയ പ്രസ്താവനയില്‍ പറയുന്നത് “ക്രിസ്റ്റ്യന്‍ സംസ്കാരത്തിലെ ഏറ്റവും മഹത്തരമായ സ്മാരകമാണ് ഹാഗിയാ സോഫിയാ ദേവാലയം” എന്നാണ്. “ഹാഗിയാ സോഫിയാ ദേവാലയത്തിനു നേരേയുള്ള എല്ലാ ഭീഷണിയും ക്രൈസ്തവ സംസ്കാരത്തിനും നേരേയുള്ള ഭീഷണിയാണ്, അതിലൂടെ ഇത് ഞങ്ങളുടെ ആത്മീയതയ്ക്കും ചരിത്രത്തിനും എതിരായുള്ള ഭീഷണിയായി കണക്കാക്കുന്നു”. ഈ വസ്തുതയും സാദിഖലി തങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു.
ഇത്രമേല്‍ ചരിത്രപരവും ക്രൈസ്തവസഭകള്‍ക്ക് ഏറെ വൈകാരിക ബന്ധമുള്ളതും ആഗോളജനതയുടെ പൊതു പൗരാണിക സമ്പത്തായി യുനെസ്കോ പ്രഖ്യാപിച്ചതുമായ ഒരു ദേവാലയത്തെക്കുറിച്ചാണ് സാദിഖലി തങ്ങള്‍ ഇത്ര വിചിത്രമായ രീതിയില്‍ ലേഖനമെഴുതിയതും “ചന്ദ്രിക” എന്ന ദിനപത്രം യാതൊരു അന്വേഷണവും കൂടാതെ അത് പ്രസിദ്ധീകരിച്ചതും. ഈ വിഷയത്തില്‍ ക്രൈസ്തവര്‍ തന്നേ തെറ്റിദ്ധരിച്ചുവെന്നാണ് സാദിഖലി തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. വാസ്തവത്തില്‍ ക്രൈസ്തവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയായിരുന്നില്ല, അദ്ദേഹം ചരിത്രവസ്തുതകളെ തെറ്റിദ്ധരിച്ചുവെന്ന് ചുണ്ടിക്കാണിക്കുകയും അദ്ദേഹത്തേപ്പോലെ ഒരു വ്യക്തിയുടെ ഇത്തരം നിരുത്തരവാദപരമായ നിലപാടുകളിലുള്ള ആശങ്ക പ്രകടിപ്പിക്കുകയുമായിരുന്നു തദവസരങ്ങളിൽ ചെയ്തത്.

തന്റെ ലേഖനം ഉയര്‍ത്തുന്ന വിവാദങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കും എന്ന തിരിച്ചറിവാണ് തങ്ങളുടെ ഇപ്പോഴുള്ള മലക്കംമറിച്ചിലിന് പിന്നിലെന്ന് ആര്‍ക്കും മനസ്സിലാകും. മലപ്പുറത്ത് കത്തേലിക്കാ ദേവാലയം പണിയാന്‍ തന്‍റെ പിതാവ് സഹായിച്ചതും പാണക്കാട് കുടുംബത്തിന്റെ ക്രൈസ്തവസ്നേഹവുമൊക്കെ അദ്ദേഹം തന്റെ പ്രസ്താവനയില്‍ എടുത്തുകാണിക്കുന്നുണ്ട്.

മലബാറിലെ സര്‍വ്വമതസ്ഥര്‍ക്കും പ്രിയങ്കരനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇത് തര്‍ക്കമറ്റ സംഗതിയാണ്. പണ്ഡിതനും മിതഭാഷിയും മലബാറിന്‍റെ മതേതര മുഖവും മലബാര്‍ കലാപത്തിന്‍റെ മുറിവുണക്കിയ വൈദ്യനുമായിരുന്നു അദ്ദേഹം. മലബാറില്‍ ഏതൊരു പുതിയ സംരംഭം ഉദ്ഘാടനം ചെയ്യാനും ജാതിമതഭേദമെന്യെ അദ്ദേഹത്തെ ആളുകള്‍ വിളിക്കുമായിരുന്നു. അത്രമേല്‍ ഹൃദയത്തില്‍ നന്മയുള്ള, പൊതു സ്വീകാര്യനായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതേതര, സാഹോദര്യ വീക്ഷണമാണ് സാദിഖലി തങ്ങളും ഈ കാലത്ത് കേരളത്തിൽ ഉയര്‍ത്തിപ്പിടിക്കേണ്ടത്. എര്‍ഗോദന്‍ എന്ന ജനാധിപത്യ, മതേതരവിരുദ്ധന്‍ മനഃസാക്ഷിയില്ലാതെ രാഷ്ട്രീയം കളിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച് കേരളത്തിന്‍റെ സാഹോദര്യവും സാമുദായികസൗഹൃദവും കളയേണ്ടതുണ്ടോ എന്ന് അങ്ങ് ചിന്തിക്കണം. ഇലക്ഷനുകള്‍ വരും പോകും, എന്നാല്‍ നാളെയും സമാധാനത്തോടെ ജീവിക്കേണ്ടവരാണ് നാമെല്ലാവരും എന്ന പക്വതയാര്‍ന്ന മതേതരബോധമാണ് അങ്ങ് പ്രകടിപ്പിക്കേണ്ടത്.

മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളില്‍ ഒരാളായ സാദിഖലി തങ്ങള്‍, തനിക്കു പറ്റിയ തെറ്റ് ഏറ്റു പറഞ്ഞിരിക്കുന്നു, നല്ലതു തന്നെ. എന്നാല്‍ അത്തരമൊരു ലേഖനം യാതൊരു പരിശോധനയുമില്ലാതെ അച്ചടിച്ചുവിട്ട മുസ്ലിം ലീഗിന്റെ സ്വന്തം പത്രമായ “ചന്ദ്രിക”യാണ് വാസ്തവമായി കേരളജനതയോടു ക്ഷമചോദിക്കേണ്ടത്. എങ്കില്‍ മാത്രമേ സാദിഖലി തങ്ങളുടെ വീണ്ടുവിചാരം ആത്മാര്‍ത്ഥതയുള്ളതാണെന്ന് മതേതര കേരളത്തിന് ബോധ്യമാവൂ. അല്ലാത്തിടത്തോളം ഇതൊക്കെ വോട്ടിനുവേണ്ടിയുള്ള വെറും രാഷ്ട്രീയനാടകം മാത്രമല്ലേ; അതുകൊണ്ട് എന്തു ഫലം?

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker