Public Opinion

വിശ്വാസിയായ അമ്മയുടെ ദുഃഖത്തിൽ വേദനിക്കുന്ന അവിശ്വാസിയായ മകനോട് വിശ്വാസികൾക്ക് പറയാനുള്ളത്

ദിവ്യബലിയർപ്പിക്കാൻ വരുമ്പോൾ മറ്റ് മതവിശ്വാസങ്ങളുടെ അടയാളങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല...

ജോസ് മാർട്ടിൻ

സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന താങ്കളുടെ വീഡിയോ കണ്ടു. കത്തോലിക്കാ വിശ്വാസിയായ തന്റെ മാതാവിന്, ആഗോള കത്തോലിക്കാ സഭ മരിച്ച വിശ്വാസികളുടെ ദിവസമായി ആചരിക്കുന്ന നവംബർ രണ്ടിന് ദിവ്യബലിയിൽ പങ്കെടുത്ത്, വിശുദ്ധ കുർബാന സ്വീകരിക്കാൻ ചെന്നപ്പോൾ സിസ്റ്റർ വിശുദ്ധകുർബാന നൽകിയില്ല. കാരണം അന്വേഷിച്ചപ്പോൾ ഉടുത്തിരുന്ന സാരിയിൽ ശിവന്റെ ചിത്രമാണെന്നും അത് മാറി വേറെ വസ്ത്രം ധരിച്ച് വരുവാനും, അപ്പോൾ വിശുദ്ധ കുർബാന നൽകാമെന്നും വെള്ളാപ്പള്ളിയിലെ സിസ്റ്റർ പറഞ്ഞു. ഇടവക വികാരിയെ കണ്ട് അമ്മയും ബന്ധുക്കളും പരാതി പറഞ്ഞു. വികാരിയച്ചൻ ഒടുവിൽ സിസ്റ്ററിനു വേണ്ടി മാപ്പു ചോദിച്ചു. കൂടാതെ ബന്ധു വീട്ടിൽ പള്ളിഭാരവാഹികൾ വന്ന് സിസ്റ്ററിനുവേണ്ടി മാപ്പു ചോദിച്ചു. എന്നാൽ പള്ളിയോടും വിശുദ്ധകുർബാനയോടും വിശ്വാസമോ താല്പര്യമോ ഇല്ലാത്ത താങ്കൾക്ക് അതൊന്നും പോരാ, സിസ്റ്റർ വരുന്ന ഞായറാഴ്ച (10/11/2019) പള്ളിയിൽ അൾത്താരയിൽ കയറി പൊതുവായി ജനങ്ങളുടെ മുൻപിൽ നിന്ന് മാപ്പ് ചോദിക്കണം. അല്ലെങ്കിൽ ഭീഷണി ഇങ്ങനെ: ഇതൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കും (ഇതൊക്കെയും പറയുന്നത് സോഷ്യൽ മീഡിയയിലൂടെ ആണെന്ന് ഓർക്കുക, ഇനി എന്താണോ ആവോ താങ്കൾ പ്രചരിപ്പിക്കാൻ പോകുന്നത്?). ഏറ്റവുംഒടുവിൽ, ശിവനാരാണ് ബുദ്ധനാരാണ് എന്ന തിരിച്ചറിവില്ലാത്തവരാണ് ഇവിടെയൊക്കെ ഇരിക്കുന്നത് എന്ന ഒരു പരിഹാസവും.

അവിശ്വാസിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹത്തിന് മറുപടി നൽകുന്നതിൽ അർത്ഥമില്ലായിരിക്കാം, എങ്കിലും സോഷ്യൽ മീഡിയയിലൂടെ ഇത് പ്രചരിപ്പിച്ച് മറ്റുള്ളവരുടെ ഇടയിൽ സംശയമുളവാക്കിയതിന് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

1) സന്യാസിനികൾ ദിവ്യകാരുണ്യം നൽകുവാനായി നിയോഗിക്കപ്പെട്ടിട്ടുള്ള അസാധാരണ ശുശ്രൂഷകരാണ്:
ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകർ (അതായത് വിശുദ്ധ കുർബാന നൽകുന്ന സിസ്റ്റേഴ്സ്/അല്ലങ്കിൽ അല്മായർ) പള്ളിയിൽ തിരക്ക് ആയതിനാൽ വികാരിയച്ചൻ പറയുമ്പോൾ ഓടിവന്ന് വിശുദ്ധ കുർബാനകൊടുക്കുന്നവരല്ല. അതിനുള്ള പ്രത്യേക ക്‌ളാസുകളിൽ പങ്കെടുത്ത്, പഠിച്ച്, ഉത്തമമായ ബോധ്യത്തോടും, ഉത്തരവാദിത്വത്തോടും കൂടിയാണ് അവർ ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകരായി മാറുന്നത്. ലഭിച്ചിട്ടുള്ള പരിശീലനത്തിന്റെയും /നിർദേശങ്ങളുടെയും ഭാഗമായി വളരെ ശ്രദ്ധയോടെയും ഭക്തിയോടെയുമാണ് അവർ ആ കർത്തവ്യം നിർവഹിക്കുന്നതും.

ദിവ്യബലിയിൽ പൂർണ്ണമായും പങ്കുകൊണ്ട വ്യക്തിക്ക് ‘അകാരണമായി’ വിശുദ്ധകുർബാന നൽകാതിരുന്നാൽ തെറ്റുതന്നെയാണ്, സംശയമില്ല. എങ്കിലും, ദിവ്യബലിക്ക് പങ്കെടുക്കുന്നയാൾ (ഉത്തമ വിശ്വാസി) അശ്രദ്ധയോടെ ബലിയിൽ പങ്കെടുത്താൽ അത് തിരുത്തുവാനും, തെറ്റ് ചൂണ്ടിക്കാണിക്കുവാനും ഉള്ള ഉത്തരവാദിത്വം വൈദീകർക്കും സന്യാസിനികൾക്കും ഉണ്ട്. “വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ വെള്ളം ചേർക്കാതെ, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ” വിശ്വാസികളെ ‘നിരന്തരം ഒരുക്കുക’ എന്നത് തന്നെയാണ് അവരുടെ പ്രാഥമിക ഉത്തരവാദിത്വവും. ഈ പ്രത്യേക സാഹചര്യത്തിൽ ഓർമ്മിപ്പിക്കുന്നു, ബലി അർപ്പിക്കാൻ വരുമ്പോൾ പ്രത്യേക ഡ്രസ്സ്‌ കോഡ് ഒന്നും ഇല്ലങ്കിലും, ‘മാന്യമായി’ വസ്ത്രം ധരിച്ചു വരണം എന്ന് നിർബന്ധമുണ്ട്.

2) ദിവ്യബലിയർപ്പിക്കാൻ വരുമ്പോൾ മറ്റ് മതവിശ്വാസങ്ങളുടെ അടയാളങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല:
സിസ്റ്റർ ദിവ്യകാരുണ്യം നൽകാതിരുന്നു കാരണമായി താങ്കൾ പറയുന്നത് തൻറെ മാതാവ് ശ്രീബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത സാരി ധരിച്ചിരുന്നു എന്നതാണ്. അങ്ങനെ നോക്കുമ്പോൾ സിസ്റ്ററിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചുവെന്ന് തീർത്തു പറയുക സാധ്യമല്ല.

താങ്കളുടെ അമ്മ ഉടുത്തിരുന്ന സാരിയിലെ ചിത്രത്തെ കുറിച്ച് താങ്കൾ തന്നെ പറയുന്നുണ്ടല്ലോ. കൂടാതെ, ഈ ചിത്രം കണ്ടിരുന്നു എങ്കിൽ അമ്മ ആ സാരി ധരിച്ചു പള്ളിയിൽ വരുമായിരുന്നില്ല എന്നും താങ്കൾ വിലപിക്കുന്നുണ്ട്. എന്നാൽ, വീഡിയോയിൽ താങ്കൾ കാണിച്ച സാരിയിലെ ആ വലിയ ചിത്രം കണ്ടില്ല എന്ന് പറയുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ചുരുക്കത്തിൽ താങ്കളും അമ്മയും പരോക്ഷമായെങ്കിലും സമ്മതിക്കുന്നു അത്‌ ദേവാലത്തിൽ ഉടുക്കാൻ പറ്റിയത് അല്ലായിരുന്നുവെന്ന്.

3) ഇടവക വികാരിയുടെ മാപ്പപേക്ഷയിൽ എല്ലാം അടങ്ങിയിട്ടുണ്ട്:
വിശുദ്ധകുർബാനയുടെ സംരക്ഷകനായ, വിശ്വാസത്യങ്ങളുടെ സംരക്ഷകനായ വികാരി അച്ചനെ അമ്മയും ബന്ധുക്കളും ഈ വിവരം അറിയിക്കുകയും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് സിസ്റ്ററിനുവേണ്ടി അച്ചൻ മാപ്പ്പറഞ്ഞു എന്ന് നിങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. എന്നിട്ടും താങ്കൾ തൃപ്തനല്ല. വൈദീകൻ പറഞ്ഞ മാപ്പിന്റെ മൂല്യം ഒരു അവിശ്വാസിക്ക് മനസ്സിലാവില്ല. അതറിയണമെങ്കിൽ സഭ എന്താണ് എന്ന് അറിയണം. സഭാ ചരിത്രം അറിയണം.

തന്റേതല്ലാത്ത (ഭൂതകാലത്തിൽ സഭയിലെ പാപ്പമാർ, വൈദീകർ, സന്ന്യസ്ഥർ, വിശ്വാസികൾ തുടങ്ങിവരുടെ ഭാഗത്ത് നിന്ന് സംഭവിച്ചു പോയ തെറ്റുകൾക്ക്) വീഴ്ചകൾക്ക് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ലോകത്തോട് മാപ്പ് പറഞ്ഞിട്ടുള്ളത് ഓർക്കുക. അറിവും വെവരവുമുള്ള ലോകം, ഹൃദയത്തിൽ സമാധാനം ആഗ്രഹിച്ചിരുന്ന ഇതര മതസ്ഥരായ മനുഷ്യർ പരിശുദ്ധ പിതാവിന്റെ വാക്കുകളെ ഉൾക്കൊണ്ടു, സ്വീകരിച്ചു. ഇവിടെ ഇടവക വികാരി താങ്കളുടെ അമ്മയോട് നേരിട്ട് മാപ്പുചോദിക്കുകയും, പള്ളിഭാരവാഹികളെ താങ്കളുടെ ബന്ധുക്കളുടെ പക്കൽ മാപ്പ്‌യാചനയുമായി അയക്കുകയും അയക്കുകയും ചെയ്തു. എന്നാൽ അതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തവണ്ണം താങ്കളുടെ ഹൃദയം ചുരുങ്ങിപ്പോയി.

4) താങ്കളുടെ ഉദ്ദേശലക്ഷ്യം വളരെവ്യക്തം; കത്തോലിക്കാ സഭയെ പരസ്യമായി അപമാനിക്കുക:
ക്രിസ്തിയ വിശ്വാസിയായ തന്റെ മാതാവ് ദേവാലയത്തിൽ വച്ച് പരസ്യമായി അപമാനിക്കപ്പെടുമ്പോൾ ഒരു മകനുണ്ടാകുന്ന വിഷമം മനസ്സിലാക്കാം. പ്രത്യേകിച്ച്, കത്തോലിക്കാ സഭയുടെ നിയമങ്ങൾ അനുസരിച്ച്, കൂദാശകൾ സ്വീകരിക്കുന്നതിൽ നിന്ന് സഭ വിലക്കിയിട്ടില്ലാത്ത ഏത് വിശ്വാസിക്കും ക്രിസ്തുവിന്റെ തിരുശരീരം സ്വീരിക്കുന്നതിൽ നിന്നോ, മറ്റു കൂദാശകൾ സ്വീകരിക്കുന്നതിൽ നിന്നോ, ആർക്കും തടയാൻ കഴിയില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ. താങ്കളെ കേഴ്ക്കുന്ന/കാണുന്ന ആർക്കും ഇക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടെന്നും തോന്നുന്നില്ല.

രണ്ടു വിധത്തിലുള്ള മാപ്പു ചോദിക്കലുകളും കഴിഞ്ഞിട്ടും, നിങ്ങളുടെ ആവശ്യം സിസ്റ്ററിനെകൊണ്ട് പള്ളിയിൽ വച്ച്, ജനമധ്യത്തിൽ മാപ്പ് പറയിപ്പിക്കുക എന്നതാണ്. അതും ഒരു വാദത്തിന് സമ്മതിക്കാം. ഒരു ചോദ്യം, പിന്നെ എന്തിനാണ് താങ്കൾ ഞായറാഴ്ച (10/11/2019) വരെ കാത്തിരിക്കാതെ ഇക്കാര്യം സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ചത്? അപ്പോൾ നിങ്ങളുടെ ഉദ്ദേശം അതല്ല മറിച്ച്, കത്തോലിക്കാ സഭയെ തെറിപറഞ്ഞുകൊണ്ട് പറ്റുമെങ്കിൽ സോഷ്യൽ മീഡിയായിൽ അല്പം ചീപ്പ് പബ്ലിസിറ്റി നേടുക. പക്ഷെ, ‘ഒരു വിശ്വാസിയുടെ വിശ്വാസപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു’ എന്ന് സമർദ്ധിക്കുവാൻ, അവിശ്വാസിയായ താങ്കൾ സ്വന്തം അമ്മയെത്തന്നെ അതിനായി ദുരുപയോഗം ചെയ്തത് ഒട്ടും ശരിയായില്ല.

Show More

One Comment

Leave a Reply to Anson Mathew C Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker