Categories: Sunday Homilies

നിരാശരാകാതെ നിരന്തരമായി പ്രാർത്ഥിക്കുവിൻ

പ്രാർത്ഥനയിൽ സഹനത്തിന് സ്ഥാനമുണ്ടെന്നും മൂല്യമുണ്ടെന്നു മനസിലാക്കുക...

ആണ്ടുവട്ടം ഇരുപത്തൊൻപതാം ഞായർ
ഒന്നാം വായന : പുറപ്പാട് 17: 8-13
രണ്ടാം വായന : 2 തിമൊത്തെയോസ് 3: 14 – 4. 2
സുവിശേഷം : വി.ലൂക്കാ 18: 1-8

ദിവ്യബലിയ്ക്ക് ആമുഖം

ദൈവവചനം, നിരന്തരമായ പ്രാർത്ഥന എന്നീ രണ്ട് കാര്യങ്ങളെ തിരുസഭ മാതാവ് നമുക്ക് വിചിന്തനത്തിനായി നൽകുന്നു. “വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്” എന്നു പറഞ്ഞുകൊണ്ട്, വചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ രണ്ടാം വായനയിൽ വി.പൗലോസ് അപ്പോസ്തലൻ തിമോത്തിയോസിനേയും വിശ്വാസികളെയും ഉദ്ബോധിപ്പിക്കുന്നു. ഒന്നാം വായനയിൽ – പുറപ്പാട് പുസ്തകത്തിൽ ഇസ്രായേൽ ജനത്തിന്റെ വിജയത്തിനായി കരങ്ങൾ ഉയർത്തിപ്പിടിക്കുന്ന മോശയും, ലൂക്കായുടെ സുവിശേഷത്തിൽ യേശു അരുളിച്ചെയ്ത “ന്യായാധിപന്റെയും വിധവയുടെയും ഉപമയും” നിരാശരാകാതെ നിരന്തരമായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

നമ്മളെല്ലാവരും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ നിരാശരാകാതെ നിരന്തരമായി സ്ഥിരോത്സാഹത്തോടെ പ്രാർഥിക്കുക എന്നത് ഒരു വലിയ ആത്മീയ വെല്ലുവിളിതന്നെയാണ്. നമ്മുടെ വിശ്വാസ ജീവിതത്തിൽ ഈ വെല്ലുവിളി ഒരിക്കലും ഒഴിച്ചുകൂടാനാകാത്തതാണ്. നാം ഏറ്റെടുക്കേണ്ട ഈ വെല്ലുവിളിയുടെ യഥാർത്ഥ അർത്ഥത്തിലേക്ക് ഇന്നത്തെ തിരുവചനം വെളിച്ചം വീശുന്നു. വമുക്കീ വചനങ്ങളെ വിചിന്തനം ചെയ്യാം.

മോശ കരങ്ങളുയർത്തി പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു

ഇന്നത്തെ ഒന്നാം വായനയിൽ ഇസ്രായേൽ ആക്രമിക്കാൻ വന്ന അമലേക്യരെ ജോഷ്വായുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സഹായത്തോടെ ഇസ്രായേൽക്കാർ നാമാവശേഷമാക്കി. ഈ സംഭവത്തെക്കുറിച്ചുള്ള വിവരണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വാക്യമാണ് “മോശ കരങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചു കൊണ്ടിരുന്നു, കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം (പുറപ്പാട് 8:11). മോശ കരങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പ്രാർത്ഥനയുടെയും, അനുഗ്രഹത്തിന്റെയും, ദൈവസാന്നിധ്യത്തിന്റെയും അടയാളമായിരുന്നു. അതുകൊണ്ട്തന്നെ, മോശ തന്റെ കരങ്ങൾ “നിരന്തരമായി” ഉയർത്തിപിടിക്കണം. സ്വാഭാവികമായും അതിനു സാധിക്കാതെ വന്നപ്പോൾ അഹറോനും ഹൂറും മോശയുടെ ഇരുവശങ്ങളിലുമായി മോശയുടെ കൈകൾ താങ്ങി “നിരന്തരമായി” ഉയർത്തിപ്പിടിച്ചു. അങ്ങനെ ഇസ്രായേൽജനം വിജയിച്ചു. മറ്റൊരുവിധത്തിൽ, ഇസ്രായേൽക്കാരുടെ വിജയത്തിന്റെ രഹസ്യം മോശയുടെ നിരന്തരമായ പ്രാർത്ഥനയും, അതിലൂടെ വന്നുചേർന്ന ദൈവാനുഗ്രഹവുമാണ്.

ന്യായാധിപനും വിധവയും

പഴയ നിയമത്തിൽ നിന്ന് പുതിയതിലേക്ക് വരുമ്പോൾ സുവിശേഷത്തിൽ നാം കാണുന്നതും നിരാശരാകാതെ “നിരന്തരമായി പ്രാർത്ഥിക്കേണ്ടതിന്റെ” ആവശ്യകതയാണ്. ഒരു ഉപമയിലൂടെ യേശു ഈ വലിയ ആത്മീയയാഥാർഥ്യം വ്യക്തമാക്കുന്നു. പൊതുവെ ബലഹീനയും, മറ്റാരും സഹായിക്കാൻ ഇല്ലാത്തതുമായ വിധവയാണ് ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യരെ മാനിക്കാത്ത ന്യായാധിപന്റെ മുൻപിൽ അവൾക്ക് നീതി നടത്തി കിട്ടണമെന്ന് അപേക്ഷിക്കുന്നത്. അവളുടെ ആവശ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടോ, അയാളുടെ സ്വഭാവ മഹിമ കൊണ്ടോഅല്ല ന്യായാധിപൻ അവസാനം അവൾക്ക് നീതി നടത്തിക്കൊടുക്കുവാൻ തീരുമാനിക്കുന്നത്. മറിച്ച്, “അവളുടെ ശല്യം കാരണ”മാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യരെ മാനിക്കാത്ത ന്യായാധിപൻ “ശല്യം” ഒഴിവാക്കാൻ വേണ്ടി എങ്കിലും വളരെ അപ്രധാനയായ ഒരു വിധവയെ ശ്രവിച്ച്, അവസാനം അവളുടെ ആവശ്യം നിറവേറ്റിയെങ്കിൽ “രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിന് താമസം വരുത്തുമോ? എന്നാണ് യേശു ചോദിക്കുന്നത്.
“ന്യായാധിപനും വിധവയും” എന്ന ഉപയിലെയും “ദൈവവും മനുഷ്യനും” എന്ന യാഥാർത്ഥ്യത്തിലെയും 3 വ്യത്യാസങ്ങൾ നമുക്ക് മനസ്സിലാക്കാം. ഈ വ്യത്യാസങ്ങളാണ് യേശു നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഒന്നാമതായി; ഉപമയിലെ ന്യായാധിപൻ അനീതിക്കാരനാണ്, എന്നാൽ ദൈവം എപ്പോഴും നീതിമാനാണ്. രണ്ടാമതായി; ഉപമയിൽ ന്യായാധിപന് വിധവ ഒരു അപ്രധാന വ്യക്തിയാണ്, എന്നാൽ ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. മൂന്നാമതായി; ആദ്യമൊന്നും ന്യായാധിപൻ വിധവയായ ശ്രദ്ധിക്കുന്നില്ല. ശ്രവിക്കുന്നുമില്ല. എന്നാൽ ദൈവത്തിന് എപ്പോഴും മനുഷ്യരുടെ കാര്യത്തിൽ ശ്രദ്ധയുണ്ട്, അവൻ മനുഷ്യരുടെ എല്ലാ പ്രാർത്ഥനകളും എപ്പോഴും കേൾക്കുന്നു.

സുവിശേഷ പശ്ചാത്തലം അന്നും ഇന്നും

മതപീഡനങ്ങളുടെയും ഞെരുക്കങ്ങളുടെയും കാലത്താണ് വി.ലൂക്കാ സുവിശേഷം എഴുതുന്നത്. ആ കാലഘട്ടത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ ആകുലത അവരുടെ പ്രാർത്ഥനകൾ കേൾക്കാതെ പോകുന്നുവോ? എന്നാണ്. അവരുടെ പ്രാർത്ഥനകൾ ഒരിക്കലും ഉത്തരം കിട്ടാത്ത രീതിയിൽ ബധിരകർണ്ണങ്ങളിൽ പതിക്കുകയാണോ എന്ന് അവർ സംശയിച്ചു. ഇത്തരത്തിൽ നിരാശരായ ഒരു വിശ്വാസ സമൂഹത്തെ യേശുവിന്റെ വാക്കുകളിലൂടെ സുവിശേഷകൻ ശക്തിപ്പെടുത്തുകയാണ്. ഇന്നത്തെ പശ്ചാത്തലം പഴയതിൽ നിന്ന് വ്യത്യസ്തമല്ല, നമ്മുടെ പ്രാർത്ഥനകൾ കേൾക്കപ്പെടാതെ പോകുന്നുവോ? എന്ന ഉത്കണ്ഠ നമുക്കുണ്ട്. നമ്മുടെ ഏറ്റവും വലിയ പ്രലോഭനങ്ങളിൽ ഒന്നുതന്നെ നാം ആഗ്രഹിച്ചത് കിട്ടാത്തതുകൊണ്ട് നിരാശരായി മേലിൽ പ്രാർത്ഥിക്കാതിരിക്കുക എന്നതാണ്. ഈ ഒരവസ്ഥയ്ക്ക് എതിരെയാണ് യേശു മുന്നറിയിപ്പു നൽകുന്നത്. രണ്ടാംവരവിൽ മനുഷ്യപുത്രൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തണമെങ്കിൽ നിരന്തരമായി പ്രാർത്ഥിച്ചെ മതിയാകൂ. പ്രാർത്ഥനയിലൂടെ ഭൂമിയിൽ വിശ്വാസം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്വം സഭയ്ക്കും സഭാ മക്കളായ നമുക്ക് ഓരോരുത്തർക്കുമാണ്.

(നിരന്തരമായ) പ്രാർത്ഥനയുടെ പ്രത്യേകതകൾ

1) നിരന്തരമായി പ്രാർത്ഥിക്കുന്നവൻ അവന്റെ പ്രശ്നത്തിന് അവന്റെ തന്നെ പരിഹാരം ദൈവത്തിനു മുന്നിൽ അവതരിപ്പിക്കുകയല്ല മറിച്ച്, അവനും സമൂഹത്തിനും നൻമയുണ്ടാകത്തക്ക രീതിയിൽ ദൈവം പരിഹാരം കണ്ടെത്താനായി പ്രാർത്ഥിക്കുന്നു.

2) പ്രാർത്ഥനയിൽ സഹനത്തിന് സ്ഥാനമുണ്ടെന്നും മൂല്യമുണ്ടെന്നും മനസിലാക്കുന്നു.

3) പ്രാർത്ഥനയിൽ ദൈവേഷ്‌ടത്തിന് “അതെ” എന്ന് ഉത്തരം പറയുന്നു. സ്വന്തം ഇഷ്ടവും ദൈവത്തിന്റെ ഇഷ്ടവും ഒരുമിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നു, അതിനായി സ്വന്തം ഇഷ്ടത്തെ ബലി കഴിക്കുന്നു (സ്വർഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാർത്ഥനയിലെ വരികൾ ഇവിടെ ഓർമ്മിക്കാം).

4) നിരന്തരമായി പ്രാർത്ഥിക്കുന്നവൻ തന്റെ ആവശ്യങ്ങളോടൊപ്പം മറ്റുള്ളവരുടെയും, സമൂഹത്തിന്റെയും, ഇടവകയുടെയും ആവശ്യങ്ങൾ സമർപ്പിക്കുന്നു. പ്രത്യേകമായി ഒരുവൻ ഏതാവശ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുവോ, അതേകാര്യം ആവശ്യമുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

5) നിരന്തരമായ പ്രാർത്ഥനയ്ക്ക് അതിരുകളില്ല. അത് പ്രാർത്ഥിക്കുന്നവന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെയും, പകലും, ഉറങ്ങുന്നതിനുമുമ്പും, രാത്രിയിലും അവന്റെ ഹൃദയം പ്രാർത്ഥനാ നിരതമായിരിക്കും.

6) പ്രാർത്ഥനയുടെ ഉത്തരങ്ങൾ നാം ആഗ്രഹിക്കുന്നത് പോലെയും, ആഗ്രഹിക്കുന്ന രീതിയിലും, ആഗ്രഹിക്കുന്ന സമയത്തും ലഭിക്കണമെന്നില്ല. എന്നാൽ നമ്മുടെ പ്രാർത്ഥനകളെല്ലാം ദൈവം ശ്രവിക്കുന്നുണ്ട്. ഉല്പത്തി പുസ്തകം പതിനെട്ടാം അദ്ധ്യായത്തിൽ അബ്രഹാം ലോത്തിനും കുടുംബത്തിനും, സൊദോം-ഗൊമോറ പട്ടണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതും, അതിന് ദൈവം ഉത്തരമരുളിയതും, പിന്നീട് സംഭവിച്ചത് എന്താണെന്നും നമുക്കറിയാം.

7) അവസാനമായി, പ്രാർത്ഥനയോടുള്ള, പ്രത്യേകിച്ച് നിരന്തരമായ പ്രാർത്ഥനയോടുള്ള നമ്മുടെ ആഭിമുഖ്യമാണ് നമ്മുടെ ദൈവവിശ്വാസത്തിന്റെ അളവുകോൽ.

നാം ശ്രവിച്ച ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിൽ “നിരന്തരമായ പ്രാർത്ഥന” നമ്മുടെ ജീവിതചര്യയാക്കാം.

ആമേൻ.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

16 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago