Categories: Articles

ആരാധനാലയങ്ങൾ അടഞ്ഞു കിടക്കട്ടെ

ഏതെങ്കിലും ഒരുഭാഗത്ത് മാത്രം എല്ലാം ശരിയെന്നും, മറ്റെല്ലാം തെറ്റ് എന്നുമുള്ള ചൊല്ല് നമുക്ക് നിർത്താം...

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

In medio stat virtus = Virtue stands in the middle

സെമിനാരി പ്രവേശനകാലം മുതൽ കേട്ട് ശീലിച്ച വാക്യത്തിന് ഇന്ന് കൂടുതൽ പ്രസക്തി ഏറുന്നു. ഇക്കാലയളവിൽ സഭയ്ക്കുള്ളിലും പുറത്തും ഭൂരിപക്ഷത്തിന്റെ വാക്കുകളോട് ചേർന്ന് ശരിയും തെറ്റും തീരുമാനിക്കുന്ന മനോഭാവം കരുത്ത് ആർജിക്കുന്നത് വേദനയോടെ കാണുന്നു. ഏറ്റവും അവസാനത്തേതായി കണ്ടതും കേട്ടതും ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തെ പ്രതിയാണ്. മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന്, പാലിക്കേണ്ട നിബന്ധനകളും നിയന്ത്രണങ്ങളും വെച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാം എന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ പത്ര, ദൃശ്യ, നവമാധ്യമങ്ങൾ അതിനെ ആഘോഷിച്ചതും പർവതീകരിച്ചതും ആരാധനാലയങ്ങൾ തുറക്കുന്നു… തുറന്നു… എന്ന രീതിയിലാണ്.

ഇതിനകം ഓരോ മത വിശ്വാസത്തിലും പെട്ടവർ അവരവരുടെ ഇടങ്ങളിൽ. നാട്ടിലും പൊതുവായുള്ള അവസ്ഥകളെ തിരിച്ചറിഞ്ഞ്, ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തുകയായിരുന്നു. ആരാധനാലയങ്ങൾ തുറക്കേണ്ടി വന്നാൽ പാലിക്കേണ്ട നിബന്ധനകൾ കാർക്കശ്യത്തോടെ തങ്ങളിൽ അധിഷ്ഠിതമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇതും നവമാധ്യമങ്ങൾ ആഘോഷിച്ചത് അതാത് വിശ്വാസ സമൂഹത്തെ അധിക്ഷേപിച്ചും വിമർശിച്ചുമൊക്കെയാണ്.

മുഖ്യമന്ത്രിയും ചർച്ചയിൽ പങ്കെടുത്ത മതനേതാക്കളും പൊതുസമൂഹത്തിലെ വിവരങ്ങൾ അറിയാത്തവരും അജ്ഞരും അല്ലെന്ന് എല്ലാവർക്കും അറിയാം. അതുകൂടാതെ ഇവരെ എല്ലാവരെയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുവാൻ ഉപദേശക സമിതികൾ ഉള്ളതും അറിയാം. ഗവൺമെന്റും മതനേതാക്കളും തങ്ങളുടെ പേരിൽ ഇറക്കുന്ന നിർദ്ദേശങ്ങളും തീരുമാനങ്ങളും അവരുടേത് മാത്രമല്ല. ഒരുഭാഗത്ത് സാമൂഹികമായ ബോധ്യങ്ങളും ഉത്തരവാദിത്വങ്ങളും നിർവഹിച്ചുകൊണ്ടും, മറുഭാഗത്ത് വിശ്വാസ സമൂഹത്തിന്റെ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ടും നിർദ്ദേശങ്ങൾ വരുന്നത് ഇരുഭാഗത്തും ഉണ്ടാകുന്ന സങ്കടങ്ങളും സഹനങ്ങളും തിരിച്ചറിഞ്ഞാണ്. അതിൽ ആവശ്യമായ എല്ലാ പരിഗണനയും ശ്രദ്ധയും നൽകി ഓരോ വിഭാഗവും അവരുടെ കീഴിലുള്ള ജനങ്ങളെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

ഇതൊന്നും അറിയാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ കാണുന്നതും കേൾക്കുന്നതും അതേപടി എടുത്തുകൊണ്ട് സാമൂഹിക ബോധമോ, ആരോഗ്യ പരിചരണമോ, വിശ്വാസ സംഹിതയോ, ഒന്നും ലക്ഷ്യം വെക്കാതെ, തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങളും, ആരോടൊക്കെയോ ഉള്ള എതിർപ്പുകളും അൽപ ജ്ഞാനവും ഒക്കെ ഘോഷിക്കുന്ന വ്യക്തികളെ കാണുമ്പോൾ അല്പംകൂടി വിവേകവും വിവേചനവും ആകാമല്ലോ എന്ന് കരുതുന്നു.

ഇവിടെ ഗവൺമെന്റോ, ഒരു മത വിശ്വാസത്തിന്റെ നേതാവോ, അധികാരിയോ നിർബന്ധബുദ്ധിയോടെ ആരാധനാലയങ്ങൾ തുറക്കുമെന്നും എല്ലാവരും അതിലേക്ക് പ്രവേശിക്കണമെന്നും പറഞ്ഞിട്ടില്ല. നവമാധ്യമങ്ങളിലെ പ്രചരണങ്ങൾ കാണുമ്പോൾ തങ്ങൾ ആവശ്യപ്പെട്ടിട്ട്, തങ്ങൾ പറഞ്ഞിട്ട് ഗവൺമെന്റ് പിന്മാറി, മതവിശ്വാസികൾ അനുസരിച്ചു എന്നൊക്കെ വരുത്തി തീർക്കുവാനുള്ള കുൽസിത ശ്രമങ്ങളായി കാണുന്നു.

ആനയുടെ മരണത്തെ പ്രതി കണ്ണീരൊഴുക്കിയ പ്രശസ്തരും, അപ്രശസ്തരും, അപ്രസക്തരും സമൂഹത്തിൽ തൊട്ട് അയൽവക്കത്ത് മനുഷ്യജീവി അനുഭവിക്കുന്ന വേദന അറിയുന്നില്ല… അറിയാൻ ശ്രമിക്കാറില്ല. ആരാധനാലയങ്ങളുടെയും വിശ്വാസ സമൂഹത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും എഴുതി വിടുന്നവർ ഒരു യഥാർത്ഥ വിശ്വാസിയുടെ മനസും മനോധർമവും അറിയുന്നില്ല. ഏതു മത വിഭാഗത്തിലുമുള്ള യഥാർത്ഥ വിശ്വാസി അപരന് തിന്മയും ദ്രോഹവും വരുത്താൻ തുനിഞ്ഞിറങ്ങില്ല. വിശ്വാസ സമൂഹത്തെ മുഴുവൻ തിരുത്തുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വ്യക്തികൾ, മറ്റുള്ളവർക്ക് നൽകിയിരിക്കുന്ന നിയമവിരുദ്ധവും അനവസരത്തിലുള്ള സ്വാതന്ത്ര്യങ്ങളുമായി വിശ്വാസി താരതമ്യം ചെയ്യരുത് എന്ന് പറയുന്നതിൽ എന്ത് നീതിയാണ്.

എല്ലാ ആരാധനാലയങ്ങളിലും ജനം ഇടിച്ചു കയറും, തടിച്ചു കൂടും എന്ന ധ്വനി പ്രചരിക്കാൻ ശ്രമിക്കുന്നവർ പൊതുസമൂഹത്തിൽ ഇപ്പോൾ നൽകിയിരിക്കുന്ന സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്തും, സാമൂഹിക അകലം പാലിക്കാതെയും, ആരോഗ്യ നിഷ്ഠകൾ അനുസരിക്കാതെയും തോന്നിയതുപോലെ പെരുമാറുന്ന ഇടങ്ങളിലൊന്നും തിരുത്തലുകളും നിയന്ത്രണങ്ങളും ആവശ്യപ്പെടുന്നസ്വരം ഇത്ര ശകതമായി ഉയർത്താത്തത് എന്താണ്?

ആരാധനാലയങ്ങളിൽ കൃത്യവും വ്യക്തവുമായ നിയന്ത്രണത്തോടെ ചെയ്യാവുന്ന കാര്യങ്ങളിൽ പോലും ‘പറ്റില്ല’ എന്നശാഠ്യം എന്തിനുവേണ്ടിയാണെന്ന് മനസ്സിലാകും. നമ്മെ ഭരിക്കുന്ന നേതാക്കൾക്കും, നയിക്കുന്ന വിശ്വാസ സമൂഹത്തിലെ അധികാരികൾക്കും ആവശ്യമായ അറിവും ജ്ഞാനവും ഉണ്ട് എന്നത് അംഗീകരിക്കാം. അവർ തീരുമാനങ്ങൾ നമുക്കുവേണ്ടി എടുക്കുകയും കൂടുതൽ മെച്ചപ്പെട്ട നന്മയെ പ്രതി അവയെ മാറ്റുകയും ചെയ്യുമ്പോൾ, അത് അവരുടെ കുറവായോ നമ്മുടെ നേട്ടമായോ കാണേണ്ടതില്ല. പുണ്യം കാണേണ്ടത് നടു ഭാഗത്താണ്. ഏതെങ്കിലും ഒരുഭാഗത്ത് മാത്രം എല്ലാം ശരിയെന്നും, മറ്റെല്ലാം തെറ്റ് എന്നുമുള്ള ചൊല്ല് നമുക്ക് നിർത്താം. പരസ്പരം ആദരിച്ചും, അംഗീകരിച്ചും ,പോരായ്മകൾ പരിഹരിച്ചും സഹകരിക്കാം. സാമൂഹിക അകലം പാലിച്ചുകൊണ്ട്, പരസ്പര ധാരണയും വിശ്വാസവും അംഗീകരിച്ച് അപരന്റെ ജീവന് എന്റെ ജീവനോളം വില കൽപ്പിച്ച് മുന്നേറാം.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago