Categories: Meditation

3rd Sunday of Easter_Year B_ഉത്ഥാനത്തിന്റെ മഹത്വവും പാപമോചനത്തിന്റെ സൗഖ്യവും

ക്രിസ്തു, ഒരാശയമോ, കഥയോ അല്ല; നമ്മോടൊപ്പം ജീവിതം പങ്കു‌വെയ്ക്കുന്ന കരുതലിന്റെ സ്നേഹത്തിന്റെ പേരാണ് ക്രിസ്തു...

പെസഹാക്കാലം മൂന്നാം ഞായർ
ഒന്നാംവായന : അപ്പൊ. 3:12a, 13-15, 17-19
രണ്ടാംവായന : 1യോഹ. 2:1-15
സുവിശേഷം : വി. ലൂക്കാ 24: 35-48

ഇന്നത്തെ തിരുവചന വായനകളെ ബന്ധിപ്പിക്കുന്ന പൊതുവായ വിഷയം ‘മാനവസമൂഹത്തിന്റെ പാപമോചന’മാണ്‌. പെസഹായുടെ ആന്തരിക അർത്ഥത്തെ മാനവരാശിയുടെ പാപവിമോചനത്തിനായുള്ള ദൈവിക ഇടപെടലായി നമ്മുക്ക് വായിച്ചെടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഉത്ഥിതന്റെ ആദ്യ കല്പനകളിൽ ഒന്ന് ‘പാപവിമോചനത്തിന്റെ ദൗത്യവും പേറി മുറിവേറ്റ മനുഷ്യജീവിതങ്ങൾക്കു സൗഖ്യം പകരുക’ എന്നതാണ്. യോഹന്നാൻ സുവിശേഷകൻ അത് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടുക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ.20:23). ഈ സൗഖ്യ ശുഷ്രൂയുടെ സുന്ദരമായ ഒരു വിവരണം ആദ്യ വായനയിലും നാം കാണുന്നുണ്ട്. ദേവാലയത്തിലെ സോളമന്റെ മണ്ഡപത്തിൽ വച്ച് പത്രോസ് അപ്പോസ്തലൻ പാപമോചനത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നു. പാപം എന്നത് ദൈവത്തോടുള്ള മനുഷ്യന്റെ കിടമത്സരവും കലാപവുമായി അപ്പോസ്തലൻ തിരിച്ചറിയുകയാണ്. ജീവന്റെ നാഥനെ വധിക്കുവാനുള്ള മനുഷ്യരാശിയുടെ ഭ്രാന്തമായ പരിശ്രമത്തെ അവരുടെ പാപമായി പത്രോസ് അപ്പോസ്തലൻ അവതരിപ്പിക്കുന്നു. എന്നാൽ ദൈവം, വിദ്വേഷത്തെയും മരണത്തെയും മറികടന്ന് ജീവിതത്തിന്റെയും മനുഷ്യനോടുള്ള സ്നേഹത്തിന്റെയും ഉറവിടമായി ഉയിർത്തെഴുന്നേൽക്കുന്നു! ഇവിടെ ദൈവം മാനവസമൂഹത്തോടു അവശ്യപ്പെടുന്ന ഒരേ ഒരു നിബന്ധന ‘അനുതപിച്ചു ജീവിതവഴികളെ ദൈവസന്നിധിയിലേക്കു സമർപ്പിക്കുക’ എന്നത് മാത്രമാണ്.

രണ്ടാം വായനയിലും ഇതേ സന്ദേശം നമ്മെ തേടിയെത്തുന്നു. ക്രിസ്തുവാണ് നമ്മുടെയും, ലോകം മുഴുവന്റെയും പാപങ്ങൾക്കുള്ള പരിഹാര ബലി (1യോഹ. 2:2). ഈശോയുടെ വചനം ജീവിച്ചുകൊണ്ടും, പാലിച്ചുകൊണ്ടും ജീവിതയാത്രയെ ക്രിസ്തുമാർഗ്ഗത്തിലേക്കു തിരിച്ചുവിടാൻ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. പാപവിമോചനത്തിന്റെ സൗഖ്യസുവിശേഷം അതിന്റെ പൂർണ്ണതയിൽ ഉത്ഥിതൻ പ്രഖ്യാപിക്കുന്നതാണ് സുവിശേഷത്തിൽ നാം കാണുന്നത് – ‘പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു’ (വി.ലൂക്ക 24:4 7).

അത്യന്തം ഹൃദയസ്പർശിയായ ഒരു ഉത്ഥാനാനുഭവമാണ് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. ശിഷ്യരുടെ കൂട്ടായ്മയിലേക്ക് ഈശോയുടെ കടന്നുവരവ് സുവിശേഷകൻ രേഖപ്പെടുത്തുന്നത് ‘യേശു അവരുടെ മധ്യേ പ്രത്യക്ഷനായി എന്നാണ്’ (വി.ലൂക്കാ 24:36). അവരുടെ മുകളിലോ, മുൻപിലോ അല്ല. മറിച്ച് ഭയവിഹലരായ, അസ്വസ്ഥരായ ശിഷ്യരുടെ ഹൃദയങ്ങളെ ചേർത്തുപിടിച്ചുകൊണ്ടു ക്രിസ്തു അവരുടെ മധ്യേ ആയിരിക്കുന്നു. ശിഷ്യരുടെ ഇടയിൽ ഇനിമുതൽ വലിപ്പച്ചെറുപ്പങ്ങളില്ല. എല്ലാവരെയും കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ കണ്ണിയാണ് ക്രിസ്തുവിന്റെ സൗമ്യ സാന്നിധ്യം. ശിഷ്യരുടെ തകർച്ചകളോടും, പാപബന്ധനങ്ങളോടും, ക്രിസ്തു പറയുന്ന ആദ്യത്തെ വാക്ക് സമാധാനം എന്നതാണ്. ഈ സമാധാനം ലോകത്തോടു മുഴുവനുള്ള ക്രിസ്തുവചനമാണ്. അത് താൻ ചേർത്ത് പിടിച്ച ശിഷ്യർക്കു മാത്രമല്ല, അവിടെ സന്നിഹിതാനല്ലാത്ത തോമസിനും, തകർന്നുപോയ യൂദാസിനുപോലും ഈ സമാധാനത്തിന് അർഹതയുണ്ട്. അത് കാലങ്ങളെയും ചരിത്രത്തെയും അതിജീവിച്ച് ഇന്നും മാനവഹൃദയങ്ങളെ സ്പർശിക്കുന്നു.

ഉത്ഥിതന്റെ പ്രത്യക്ഷീകരണം ശിഷ്യരെ ഭയപ്പെടുത്തുന്നതായി നാം വായിക്കുന്നു – ‘ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ വിചാരിച്ചു’. മൂന്നുവർഷം കൂടെ നടന്നവനെ അവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അവരോടൊപ്പം വഴിനടന്നവൻ തന്നെയാണ് ഉത്ഥാനമഹിമയിൽ ശിഷ്യരെ ഇപ്പോൾ തേടിയെത്തുന്നത്. പുനരുത്ഥാനം എന്നത് പഴയതിലേക്കുള്ള ഒരു തിരിച്ചുപോക്കല്ല, മറിച്ച് മുന്നോട്ടുള്ള ഒരു പ്രയാണമാണ്. പൂർണ്ണതയിലേക്കും ജീവനിലേക്കുമുള്ള ഒരു യാത്ര. തങ്ങളുടെ ഭയവും സംശയവും നീക്കാൻ ക്രിസ്തു അവരോടു പറയുന്നു: ‘നോക്കുക, സ്പർശിക്കുക, പങ്ക്‌വെയ്ക്കുക. ഞാൻ ഒരു ഭൂതമല്ലെന്നു തിരിച്ചറിയുക’. അതെ ക്രിസ്തു, ഒരു ആശയമോ, കഥയോ അല്ല. മറിച്ച് നമ്മോടൊപ്പം ജീവിതം പങ്കു‌വെയ്ക്കുന്ന കരുതലിന്റെ സ്നേഹത്തിന്റെ പേരാണ് ക്രിസ്തു. ഒരുമിച്ചു ഭക്ഷണം പങ്കു‌വച്ച് ക്രിസ്തു തന്റെ ശിഷ്യരുടെ ഹൃദയം കീഴടക്കുന്നു. അതെ ഉത്ഥിതൻ പകരുന്ന പാപമോചനം അനുഭവിക്കുമ്പോൾ നാം തിരിച്ചറിയുന്നു – യേശു ഇന്നും ജീവിക്കുന്നുവെന്ന്, അവനാണ് ജീവശക്തിയെന്ന്. ഓർക്കുക, നമ്മുടെ പുഞ്ചിരിയും കണ്ണുനീരും ക്രിസ്തുവിന്റേതും കൂടിയാണ്, ഈശോ നമ്മോടൊപ്പം ജീവിതം പങ്കിടുന്നു. അങ്ങനെ, ഉത്ഥാനത്തിന്റെ മഹത്വത്തിലും, പാപമോചനത്തിന്റെ സൗഖ്യത്തിലും നാം അവനോടൊപ്പം പങ്കു‌ചേരുന്നു !

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago