Categories: Articles

ലോകാവസാനമായി… റെഡിയായിക്കോ… വചനപ്രഘോഷകർ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു

ലോകാവസാനമായി... റെഡിയായിക്കോ... വചനപ്രഘോഷകർ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു

ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ വിവിധ ക്രൈസ്തവകൂട്ടങ്ങളിൽനിന്ന് നിരവധിയുണ്ടായിട്ടുണ്ട്. ചിലരെങ്കിലും അതിനെയൊക്കെ ഗൌരവമായി സ്വീകരിച്ച് ലോകാവസാനത്തിനുവേണ്ടിയൊരുങ്ങി കാത്തിരിക്കുകയും അവസാനം നിരാശപ്പെടുകയും ചെയ്തിട്ടുമുണ്ട്. മറ്റു ചില കൂട്ടർ കൂട്ട ആത്മഹത്യയിലൂടെ സ്വയം അവസാനിപ്പിച്ചിട്ടുമുണ്ട്. എന്നാൽ കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളിൽനിന്നും ഇതുപോലുള്ള പ്രവചനങ്ങൾ ഉണ്ടാവുകയും വിശ്വാസികൾ ആകുലരാകുകയും ചെയ്ത സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. കേരളത്തിനു പരിചയമില്ലാത്ത പ്രളയവും സഭയിൽത്തന്നെ മെത്രാനെതിരെയുണ്ടായിരിക്കുന്ന പീഡനക്കേസും തുടർന്നുള്ള കന്യാസ്ത്രീകളുടെ സമരവും അതിനെ ഹൈജാക്ക് ചെയ്ത യുക്തിവാദികൾ ഉൾപ്പെടെയുള്ള സഭാവിരോധികളുടെ സംഘടിതമായ സാന്നിദ്ധ്യവുമെല്ലാം ചേർന്ന് എല്ലാ ‘ലക്ഷണങ്ങളും’ കാണിക്കുന്നതുകൊണ്ടായിരിക്കാം പല വിശ്വാസികളും ഈ പ്രവചനങ്ങൾ സത്യമാണെന്നു ധരിച്ചിരിക്കുന്നത്. ഈ പ്രവചനങ്ങൾ സോഷ്യൽമീഡിയായിൽ വന്നപ്പോൾത്തന്നെ അതിനോടു പ്രതികരിക്കാൻ ആലോചിച്ചെങ്കിലും മുമ്പുകാലത്തെപ്പോലെ കുറച്ചു നാളുകൾ ഇതൊരു തമാശയായി നിലനിന്നിട്ട് വിസ്മൃതിയിലായിക്കൊള്ളും എന്നു കരുതി പ്രതികരണം വേണ്ടെന്നു കരുതി.

എന്നാൽ, കഴിഞ്ഞ ദിവസം കേട്ട ചില കാര്യങ്ങൾ ഇതിനോട് പ്രതികരിക്കേണ്ടത് സത്യവിശ്വാസത്തെയും സഭയെയും സ്നേഹിക്കുന്ന എന്റെ കടമയാണെന്നു എന്നെ ബോദ്ധ്യപ്പെടുത്തുന്നു. ചില വ്യക്തികൾ ഈ പ്രവചനവീഡിയോകളൊക്കെ കണ്ടതിനുശേഷം ഇനി മുമ്പോട്ട് ഒരുങ്ങാനുള്ള സമയം മാത്രമേയുള്ളുവെന്നു ധരിച്ച് തങ്ങളുടെ കടമകൾപോലും ചെയ്യാതെ ‘ഒരുക്കശുശ്രൂഷ’ തുടങ്ങിയിരിക്കുന്നു… ചില സന്ന്യാസഭവനങ്ങളിൽ ഇതുപോലുള്ള പ്രഭാഷണങ്ങൾ പൊതുവായി കേൾക്കുകയും പ്രാർത്ഥിച്ചൊരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും അറിയപ്പെടാത്തതായി എന്തെല്ലാം ഒരുക്കങ്ങൾ എവിടെയെല്ലാം നടക്കുന്നുണ്ടാകും!?

പ്രളയനാളുകളിൽ ഇതുപോലെ കൊടുങ്കാറ്റിനെയും ഭൂമികുലുക്കത്തെയുംകുറിച്ച് ഉടമസ്ഥരില്ലാത്ത കുറേ പ്രവചനങ്ങൾ ഏതോ സാമൂഹ്യദ്രോഹികൾ പ്രചരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഈ പശ്ചാത്തലത്തിൽത്തന്നെയാണ് കത്തോലിക്കാ സഭയിലെ ചില ധ്യാനഗുരുക്കന്മാരും മനുഷ്യരെ തെറ്റിധരിപ്പിക്കുന്നവിധത്തിൽ പ്രഭാഷണങ്ങൾ നടത്തിയത്. ഒരു ധ്യാനഗുരുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ‘കുറേ നാളുകളായിട്ട് ഈശോ അദ്ദേഹത്തോട് പറയുന്നുണ്ടത്രേ സമയമായി’ എന്ന്. ‘ഇനി കൂടുതലൊന്നും ചെയ്യേണ്ട, പ്രാർത്ഥിച്ചൊരുങ്ങുനുള്ള സമയമേയുള്ളു’ എന്നാണദ്ദേഹം പറയുന്നത്. വീണ്ടും മറ്റൊരു പ്രഭാഷണത്തിൽ കേട്ടു, ഈശോ ധ്യാനഗുരുവിനോട് പറഞ്ഞത്രേ, ‘ഇനിയും ഓടിനടന്ന് കൺവൻഷനുകൾ ഒന്നും നടത്തേണ്ട, എവിടെയെങ്കിലും ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചൊരുങ്ങിയാൽ മതി’യെന്ന്. എനിക്കു തോന്നുന്നത് ഈ വാചകം ഈശോ അദ്ദേഹത്തോടു പറയാൻ തുടങ്ങിയിട്ട് കുറേ കാലമായതാണെന്നാണ്. ഒരുപക്ഷെ ശുശ്രൂഷയുടെ തിരക്കുകാരണം അദ്ദേഹത്തിനത് കേൾക്കാൻ പറ്റാതെ പോയതായിരിക്കും. അദ്ദേഹമത് നേരത്തേ കേട്ടിരുന്നെങ്കിൽ കുറേ വിശ്വാസികൾക്ക് മനസമാധാനം നഷ്ടപ്പെടില്ലായിരുന്നു. ഇനി പ്രാർത്ഥനയിലേയ്ക്ക് ഒതുങ്ങിയേക്കാം എന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് ആത്മീയമായ ഒരു നീക്കം എന്നതിനേക്കാൾ ബുദ്ധിപരമായ ഒരു നീക്കം ആണെന്നു പറയാനാണ് എനിക്കിഷ്ടം. കാരണം, അടുത്തയാൾ കളം പിടിച്ചുകഴിഞ്ഞു.

കേരളത്തിലെ ധ്യാനഗുരുക്കന്മാരുടെയും ധ്യാനകേന്ദ്രങ്ങളുടെയും വളർച്ചയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഓരോ കേന്ദ്രത്തിനുമുണ്ട് വളർച്ചയുടെയും പ്രശസ്തിയുടെയും ഒരു കാലം. അതിനുശേഷം അടുത്തയാൾ രംഗപ്രവേശനം നടത്തും. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എന്നാൽ തനിക്കുശേഷം ലോകാവസാനം എന്നു പ്രഖ്യാപിക്കുന്ന ധ്യാനഗുരു ഒരു കോമഡിതന്നെ. പക്ഷെ, ധ്യാനഗുരുക്കന്മാരുടെ വാക്കുകൾക്ക് ദൈവവചനത്തേക്കാളും സഭയുടെ ഔദ്യോഗിക വചനവ്യാഖ്യാനത്തെക്കാളും പ്രാധാന്യംകൊടുക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതുപോലുള്ള പ്രഖ്യാപനങ്ങൾ പേടിസ്വപ്നങ്ങളാണ്. ധ്യാനഗുരുവിന്റെ വാക്കുകൾ ദൈവവചനത്തോടും സഭയുടെ ഔദോഗിക വചനവ്യാഖ്യാനത്തോടും ചേർന്നു നില്ക്കണമെന്നുള്ള അടിസ്ഥാനതത്വം മാറ്റിവച്ച് വചനത്തെ തന്റെ ചിന്തയ്ക്കു ചേർന്ന വിധത്തിൽ അവതരിപ്പിക്കുന്ന ദുരന്തമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

‘പിതാവിനുമാത്രമേ അറിയൂ’ എന്നു പുത്രൻതമ്പുരാൻ പറഞ്ഞിരിക്കുന്ന അന്ത്യദിനം അടുത്തെത്തിയിരിക്കുന്നു എന്നു പ്രഖ്യാപിക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആദ്യനൂറ്റാണ്ടിൽ എഴുതപ്പെട്ട വചനത്തിൽത്തന്നെയുണ്ട് കർത്താവ് ഉടൻ വരുമെന്ന്. വെളിപാട് പുസ്തകം അവസാനിക്കുന്നത് കർത്താവേ വരണമേയെന്ന പ്രാർത്ഥനയോടെയാണ്. പക്ഷെ ആ വചനത്തെ മനസിലാക്കേണ്ടതെങ്ങനെയെന്ന് എഴുതപ്പെട്ട വചനത്തിന്റെ ഉടമസ്ഥയായ സഭ നമുക്കു പറഞ്ഞുതരുന്നുണ്ട്. സഭയുടെ വചനവ്യാഖ്യാനത്തെ അല്പംപോലും ഗൗനിക്കാതെ ചില ക്രൈസ്തവനാമം വഹിക്കുന്ന ഗ്രൂപ്പുകളെപ്പോലെ വാച്യാർത്ഥത്തിൽ അവയെ സ്വീകരിക്കുന്നത് തികച്ചും വചനവിരുദ്ധമായ ശൈലിയാണ്.

പക്ഷെ, അതിനേക്കാൾ ഗൌരവമായ അവസ്ഥയാണിപ്പോൾ ഇവിടെയുള്ളത്. ‘ദൈവം നേരിട്ട് അന്ത്യകാലത്തെക്കുറിച്ചു തനിക്കു സൂചനതന്നു’വെന്നാണ് ചിലർ അവകാശപ്പെടുന്നത്. കുറേ നാളുകൾ വചനപ്രഘോഷണമേഖലയിൽ മാത്രമായിരിക്കുകയും പറയുന്ന വചനങ്ങൾ ഇടിമുഴക്കംപോലെ കേൾവിക്കാരുടെ കർണപുടങ്ങളെ തകർക്കാൻതക്കവിധം സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാവുകയും കുറേയധികം അനുയായികൾ രൂപപ്പെടുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ആരും ചിന്തിച്ചുപോകും തന്റെ നാവിൽനിന്ന് വീഴുന്നത് മുഴുവൻ ദൈവവചനമാണെന്ന്. അങ്ങനെയുള്ള അബദ്ധചിന്തയിൽപെട്ട് അബദ്ധപ്രബോധനങ്ങൾ നടത്താതിരിക്കുമ്പോഴാണ് വചനപ്രഘോഷകർ അവരുടെ യഥാർത്ഥ ദൗത്യം നിർവഹിക്കുന്നവരാകുന്നത്. അതിനു കഴിയണമെങ്കിൽ തന്റെ ഉള്ളിലുണ്ടാകുന്ന ചിന്തകളെമാത്രം ആശ്രയിച്ച് പ്രഘോഷണം നടത്താതെ സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും നിരന്തരം മനസിലാക്കിക്കൊണ്ടിരിക്കണം. ആ പഠനങ്ങളും പ്രബോധനങ്ങളും ഉപയോഗിച്ച് തന്റെ ചിന്തകളെ കഴുകിക്കൊണ്ടിരിക്കണം. അങ്ങിനെയൊരു പഠനവും അതിനോടുള്ള വിധേയത്വവും ധ്യാനഗുരക്കന്മാർക്ക് നഷ്ടപ്പെടുമ്പോൾ അവർ വിശ്വാസഗണത്തിന് ഒരു ദുരന്തമായിത്തീരും. ആ ദുരന്തത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ ലോകാവസാനത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിശ്വാസികൾ… ലോകാവസാനത്തിന്റെ ലക്ഷണങ്ങളായി അവതരിപ്പിക്കപ്പെടുന്ന, പ്രകൃതിയിലും സഭയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇതിനുമുമ്പും ഇതിലും ഗുരുതരമായി ഉണ്ടായിട്ടുള്ളവയാണെന്ന് ചരിത്രം പഠിക്കുന്നവർക്കു മനസിലാകും.

മുകളിൽ സൂചിപ്പിച്ച ധ്യാനഗുരുവിന്റെ ഒരു പ്രഭാഷണം മുഴുവൻ ഞാൻ ശ്രവിച്ചു. ലോകാവസാനമായെന്നുള്ള സൂചനകൾ നല്‍കിക്കൊണ്ട് മുന്നേറിയ പ്രഭാഷണത്തിന്റെ അവസാനം പക്ഷെ അദ്ദേഹം കൂട്ടിച്ചേർത്തു, ‘ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞതിന് ലോകാവസാനം ഉടൻ ഉണ്ടാകുമെന്ന് അർത്ഥമില്ലായെന്ന്’. പിന്നെന്തിനാണ് അദ്ദേഹം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുന്നത്.

ഇതുപോലുള്ള ജനപിന്തുണയുള്ള ‘പ്രവാചകന്‍മാർ’ നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ സഭയുടെ വിശ്വാസജീവിതത്തിനു ദുരന്തം സംഭവിക്കുമെന്നൊരു പ്രവചനം നടത്താൻ എനിക്കുതോന്നുന്നു. പക്ഷെ, അനുയായികളില്ലാത്തതുകൊണ്ട് ആരു കേൾക്കാൻ… മെത്രാന്റെ പീഡനക്കേസും കന്യാസ്ത്രീകളുടെ സമരവുമൊക്കെ വലിയ ഉതപ്പുകളായി സഭയെ കളങ്കപ്പെടുത്തുമെങ്കിലും അതിലും വലിയ ദുരന്തമാണ് അബദ്ധവിശ്വാസങ്ങളിലേയ്ക്കു വീണുപോകുന്നവർവഴി സഭയ്ക്കുണ്ടാകുന്നത്.

സഭയുടെ സത്യവിശ്വാസം സംരക്ഷിക്കേണ്ടവരും സത്യപ്രബോധനത്തിന്റെ കാവൽക്കാരാവുകയും ചെയ്യേണ്ടവരുടെ സമക്ഷത്താണ് ഇതുപോലുള്ള ഉചിതമല്ലാത്ത പ്രഘോഷണങ്ങൾ നടക്കുന്നതെന്നത് വലിയ കുറവുതന്നെയാണ്. ധ്യാനഗുരു പറയുന്ന ഓരോ വാചകത്തിനും ശേഷം അവിടെയിരിക്കുന്ന മെത്രാന്റെ മുഖത്തുനോക്കി പ്രെയ്സ് ദ ലോർഡ് പറഞ്ഞ് മെത്രാന്റെ അംഗീകാരമുദ്ര ചാർത്തുന്ന ശൈലി വിശ്വാസികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. സത്യപ്രബോധനത്തിന്റെയും വിശ്വാസത്തിന്‍റെയും സംരക്ഷകരാകേണ്ടവരും അനുചിതമായ പ്രബോധനങ്ങൾ നല്കുന്നവരെ തിരുത്തേണ്ടവരുമായ ഉത്തരവാദിത്വപ്പെട്ടവർ ഇതുപോലുള്ളവരുടെ ആരാധകരായി മാറുന്നു എന്നതാണ് അപകടകരമായ ഒരു യാഥാർത്ഥ്യം.

ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനമെന്തെന്നു മനസിലാക്കാൻ വലിയ ദൈവശാസ്ത്രഗ്രന്ഥങ്ങളൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. സഭയുടെ വി. കുർബാനയിലും യാമപ്രാർത്ഥനകളിലും ഹൃദയംചേർത്തുവച്ച് പങ്കെടുത്താൽ മതി. പ്രത്യേകിച്ചും സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ ഇപ്പോൾ ധ്യാനിക്കുന്ന ഏലിയാ-സ്ലീവാ-മൂശക്കാലത്തിലെ പ്രാർത്ഥനകളിലൂടെ ഒന്നു കടന്നുപോയാൽ ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വിധിയെക്കുറിച്ചുമൊക്കെയുള്ള സഭയുടെ പഠനങ്ങൾ നമുക്കു തെളിഞ്ഞുകിട്ടും.

വിശ്വാസികളെ സംബന്ധിച്ചിടത്തോളും ഭയപ്പാടോടെയല്ല, തികഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട സുനിശ്ചിതമായ ഒരു യാഥാർത്ഥ്യമാണത്. അത് എപ്പോഴാണെന്നതല്ല, അതിനെ അഭിമുഖീകരിക്കാൻ എത്രമാത്രം ഒരുക്കത്തോടെയാണ് നാം ജീവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. ആദ്യനൂറ്റാണ്ടുമുതൽ സഭ ചെയ്തുകൊണ്ടിരിക്കുന്നതും ഈ ഒരുക്കംതന്നെയാണ്. ചുരുക്കത്തിൽ മുകളിൽ സൂചിപ്പിച്ചതുപോലുള്ള അനുചിതമായ പ്രഘോഷണങ്ങൾ ഉണ്ടാകുന്നതിന്റെ ഒരു അടിസ്ഥാനകാരണം പ്രഘോഷണത്തിനുപയോഗിക്കുന്ന വചനത്തെ അതിന്റെ ആഘോഷമായ വി. കുർബാനയോടും മറ്റു കൂദാശകളോടും ചേർത്തുവയ്ക്കാത്തതാണ്. പലപ്പോഴും ഇതുപോലുള്ള വചനപ്രഘോഷണവേദികളിൽ വി. കുർബാനയർപ്പണം വിശ്വാസസത്യങ്ങൾ ആഘോഷിക്കാനും അതു ബോദ്ധ്യങ്ങളായി ഹൃദയത്തിൽ ഉറപ്പിക്കാനുമുള്ള വേദികളാകുന്നില്ല എന്നതാണ് സത്യം. ധ്യാനകേന്ദ്രങ്ങളിൽ അർപ്പണത്തിന്റെ എല്ലാ നിയമങ്ങളെയും മറികടന്ന് നടക്കുന്ന വി. കുർബാനയർപ്പണങ്ങളും കുർബാനയോടും കൂദാശകളോടും ബന്ധപ്പെടാത്ത വചനവ്യാഖ്യാനങ്ങളും ഉണ്ടാകുമ്പോൾ വിശ്വാസംതെറ്റുകൂടാതെ കൈമാറ്റം ചെയ്യുന്നതിൽ കുറവു സംഭവിക്കുകതന്നെ ചെയ്യും.

സഭാത്മകമായ വചനവ്യാഖ്യാനം പ്രഘോഷകരുടെ കടമയാണ്. കാരണം വചനം ആരുടെയും സ്വകാര്യസ്വത്തല്ല. അതു സഭയുടേതാണ്, സഭയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ്. അതിനാൽ സഭയാണ് അതിനെ വ്യാഖ്യാനിക്കേണ്ടത്. അതുകൊണ്ടുതന്നെ സഭയോടു ചേർന്നുനിന്ന് വചനത്തിന്റെ ആഘോഷമായ വി.കുർബാനയർപ്പിക്കുകയും അതിന്റെ ചൈതന്യത്തിൽ വി.ഗ്രന്ഥത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരായി വചനപ്രഘോഷകർ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago