Categories: Kerala

എന്താണ് ‘തിരുവനന്തപുരം അതിരൂപതയിലെ പരമ്പരാഗതമായ തൂമ്പാവ് പ്രദക്ഷിണം’?

എന്താണ് 'തിരുവനന്തപുരം അതിരൂപതയിലെ പരമ്പരാഗതമായ തൂമ്പാവ് പ്രദക്ഷിണം'?

ക്രിസ്തുവിന്റെ നിഷ്‌ചേഷ്ടമായ ശരീരം തോളിലേറ്റിയുള്ള തൂമ്പാവ് പ്രദക്ഷിണം നമ്മുടെ ഇടവകകളിലൊക്കെ വർഷാവർഷങ്ങളിലായി തുടരുന്ന ഒരു ഭക്താഭ്യാസമാണല്ലോ. ആദിമ ക്രൈസ്തരോ, ആഗോള കത്തോലിക്കാ സഭയിലുടനീളമോ ഇത് ആരിക്കപ്പെടുന്നില്ലെങ്കിലും
പോർട്ടുഗീസ്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ സ്ഥലങ്ങളിലാണ് വിശുദ്ധവാരത്തെ കുറിച്ച് അൽമായർ കൂടുതൽ
ശരിയായി മനസ്സിലാക്കത്തക്ക വിധം ഇത്തരം പ്രദക്ഷിണങ്ങൾ രൂപം കൊണ്ടതും വ്യാപകമായി പ്രചരിച്ചതും.

മധ്യകാലഘട്ടം മുതൽ ക്രിസ്തുവിന്റെയും മാതാവിന്റെയും പീഢാസഹന സമയത്തെ രംഗങ്ങളുടെ പുന:രവതരണവും, ചിത്രീകരണങ്ങളും രൂപങ്ങളുടെ പ്രദക്ഷിണവുമെല്ലാം വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോയിരുന്നു. അതു തന്നെയാണ് കുരിശിന്റെ വഴി എന്ന ധ്യാനാത്മകമായ പീഢാസഹനാനുസ്മരണത്തിന്റെയും തുടക്കം. അത്തരം പാരമ്പര്യങ്ങളിൽ നിന്നാണ് പോർച്ചുഗീസ് സ്വാധീനമുള്ള കേരളത്തിലെ ലത്തീൻ കത്തോലിക്കാ രൂപതകളിലും, പ്രത്യേകിച്ച് തീരദേശ രൂപതകളിലുമുള്ള ‘തൂമ്പാവ് പ്രദക്ഷിണം’ രൂപംകൊണ്ടത്.

ഇറ്റലിയിലെ നാപ്പൊളിയിലും, സൊറേന്റോയിലുമൊക്കെ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ വളരെ ഭക്തിസാന്ദ്രമായും, ദേശത്തെ അധികാരികളുടെ അകമ്പടിയോടും കൂടെയാണ് തൂമ്പാവ് പ്രദക്ഷിണങ്ങൾ നടത്തുക. അതു കാണാനായി ലക്ഷക്കണക്കിന് ജനമാണ് അവിടെ ഒരുമിച്ച് കൂടുക. തിരുവനന്തപുരം രൂപതയിലെ കരിങ്കുളം, പുല്ലുവിള പള്ളികളും ഈ പാരമ്പര്യം പണ്ടു മുതലേ നിലനിന്നിരുന്ന പ്രസിദ്ധമായ ഇടവകകളാണ്. ഇത്തരം പാരമ്പര്യങ്ങളിൽ എല്ലാം തന്നെ പ്രദക്ഷിണ സമയത്ത് ഭക്തജനങ്ങൾ പൂർണ്ണ നിശ്ശബ്ദരായി മരമണി മുഴക്കിയോ, പ്രാർത്ഥനാപൂർവ്വമോ, പുത്തൻപാനയോ, തമിഴ് ചിന്ത് പാട്ടുകളോ, പ്രത്യേകം ചിട്ടപ്പെടുത്തിയ വിലാപഗാനങ്ങളാലപിച്ചോ ആണ് പ്രദക്ഷിണത്തിൽ പങ്കുചേരുന്നത്.

തൂമ്പാവ് പ്രദക്ഷിണത്തിന്റെ സുവിശേഷാടിസ്ഥാനമെന്നത് ലൂക്കായുടെ സുവിശേഷം 23-ാം അദ്ധ്യായമാണ്. അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം ചോദിച്ചു. അവർ അതു താഴെയിറക്കി ഒരു തുണിയിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അതുവരെ സംസ്‌ക്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വച്ചു (ലൂക്ക 23:50-53). യേശുവിന്റെ സുഹൃത്തുക്കളും ജോസഫും ചേർന്ന് കുരിശിൽ നിന്നിറക്കി കല്ലറയിലേയ്ക്ക് കൊണ്ടുപോകുന്ന ഈ ഏക വചന ഭാഗമാണ് തൂമ്പാവ് പ്രദക്ഷണത്തിന്റെ വചനാടിസ്ഥാനം. അപ്പോക്രിഫൽ ഗ്രന്ഥങ്ങളും, ആൻ കാതറിൻ എമിറിച്ചിന്റെ ക്രിസ്തുവിന്റെ പീഢാനുഭവഗ്രന്ഥങ്ങൾ തുടങ്ങിയ ദർശന ഗ്രന്ഥങ്ങളും ഇത്തരം പാരമ്പര്യങ്ങൾക്ക് അടിസ്ഥാനമായിത്തീർന്നിട്ടുണ്ട്.

പക്ഷെ ഇന്നും നമ്മുടെ ഇടവകകളിൽ തടസ്സമില്ലാതെ തുടർന്നു പോകുന്ന പാരമ്പര്യമാണ് തൂമ്പാവ് പ്രദക്ഷിണം. ചിലയിടങ്ങളിൽ ക്രിസ്തുവിന്റെ രൂപത്തിൽ നൂറു റാത്തലോളം സുഗന്ധക്കൂട്ട് പൂശിയതിന്റെ ഓർമ്മയ്ക്കായി മണമുള്ള വെറ്റിലയും, കൊളുന്തം, മുല്ലപ്പൂവും, പഴങ്ങളും ശവമഞ്ചത്തിൽ വയ്ക്കുന്ന പതിവുണ്ട്.

ആരാധനാക്രമത്തിന്റെ വത്തിക്കാൻ തിരുസംഘം പുറത്തിറക്കിയ പാസക്കാലിസ് സൊളെമ്‌നിത്താത്തിസ് എന്ന ഈസ്റ്റർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട രേഖയിൽ പറയുന്നത് കുരിശിന്റെ വഴി, പീഢാനുഭവത്തിന്റെ പ്രദക്ഷിണം, മാതാവിന്റെ വ്യാകുലങ്ങളുടെ സ്മരണ, തുടങ്ങിയവ മറ്റു അജപാലനപരമായ കാരണങ്ങളില്ലെങ്കിൽ അവഗണിക്കാനാവാത്തവയാണ് എന്നാണ് (നമ്പർ 72). അന്നുപയോഗിക്കുന്ന പാഠഭാഗങ്ങൾ, ഗാനങ്ങൾ എന്നിവ അന്നത്തെ ആരാധനാക്രമത്തിന്റെ ആത്മാവുമായി ചേർന്നു പോകുന്നതാകണം. ‘പാസ്‌ക് ആചരണ’ത്തിന്റെ സമയം പള്ളികളിലെ ആരാധനാക്രമത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്ന തരത്തിലായിരിക്കണം (നമ്പർ 72).

പൊതുജനങ്ങളുടെ ഭക്താഭ്യാസങ്ങളെ സംബന്ധിച്ച് ആരാധനാക്രമത്തിന്റെ വത്തിക്കാൻ തിരുസംഘം 2001-ൽ പുറത്തിറക്കിയ ഡയറക്ടറി ദു:ഖവെള്ളിയാഴ്ച ദിവസത്തെ ഇത്തരം ആചരണങ്ങളെ സംബന്ധിച്ച് പറയുന്നതിപ്രകാരമാണ്; സഭ ക്രിസ്തുവിന്റെ രക്ഷാകരമായ മരണം ആചരിക്കുന്ന ദിവസമാണ് ദുഖവെള്ളി. അവൾ ക്രിസ്തുവിന്റെ പീഢാസഹനങ്ങളും മരണവും അന്നേ ദിവസം മധ്യാഹ്നത്തിലെ ആരാധനാക്രമത്തിലൂടെ ധ്യാനിക്കുന്നു. സഭ അതിലൂടെ ലോകത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു, കുരിശാരാധന നടത്തുന്നു. ക്രിസ്തുവിന്റെ തുറക്കപ്പെട്ട പാർശ്വത്തിൽ നിന്നുള്ള അവളുടെ ജനനത്തെ അനുസ്മരിക്കുന്നു. കുരിശിന്റെ വഴി, പീഡാസഹനപ്രദക്ഷിണം തുടങ്ങിയ ഭക്ത്യാഭ്യാസങ്ങളും അവയുടെ വിവിധ രൂപങ്ങളും പ്രാധാന്യമുള്ളവ തന്നെയാണ്. പക്ഷേ ദു:ഖവെള്ളിയാഴ്ചയിലെ ഇത്തരം വിവിധ സമയത്തും, വിവിധതരത്തിലുമുള്ള സാധാരണ ജനങ്ങളുടെ ഭക്താഭ്യാസങ്ങൾ സഭയുടെ ആരാധനാക്രമത്തിന് ഒരിക്കലും പകരമാവുകയില്ല എന്നും, ദു:ഖവെള്ളിയാഴ്ചയിലെ അജപാലന ശുശ്രൂഷയിൽ പ്രാഥമിക ശ്രദ്ധയും പരമമായ പ്രാധാന്യവും പള്ളിയിലെ അന്നത്തെ ആരാധനാക്രമത്തിനു നൽകാൻ വിശ്വാസികളെ ഉത്ബുദ്ധരാക്കണമെന്നും ഈ രേഖ പറഞ്ഞുവയ്ക്കുന്നു. അതുകൊണ്ട്, ഒരിക്കലും ഭക്താഭ്യാസങ്ങൾ ആരാധനാക്രമത്തോട് കൂട്ടിക്കുഴച്ച് പുതിയ ആരാധനാ രൂപങ്ങളുണ്ടാക്കരുതെന്നും പറയുന്നു (നമ്പർ143).

യഥാർത്ഥ അരൂപിയോടെ ആചരിച്ചാൽ പോർച്ചുഗീസ് പാരമ്പര്യത്തിന്റെ ഭാഗമായി കടന്നു വന്ന തൂമ്പാവ് പ്രദക്ഷിണം വിശ്വാസപ്രബോധനത്തിലും പീഢാസഹനങ്ങളുടെ ആത്മീയത പങ്കുവയ്ക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു എന്നതിൽ സംശയമില്ല. അതിനുദാഹരണമാണല്ലോ നമ്മുടെ തൂമ്പാവ് പ്രദക്ഷിണങ്ങൾ.

തയ്യാറാക്കിയത്: മീഡീയാ കമ്മീഷൻ,
തിരുവനന്തപുരം ലത്തീൻ അതിരൂപത.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago