Categories: Kerala

ലൂസി കളപ്പുരയുടെയും അപ്പീലുകള്‍ വത്തിക്കാന്‍ തള്ളി; കത്തോലിക്കാ സന്യാസത്തില്‍ നിന്നും കോൺവെന്റിൽ നിന്നും പുറത്താക്കി

മറ്റേതൊരു കത്തോലിക്കാ വിശ്വാസിയെയുംപോലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും, മറ്റു കൂദാശകള്‍ സ്വീകരിക്കുവാനുമുള്ള അവകാശം ഉണ്ട്...

സ്വന്തം ലേഖകൻ

വയനാട്: ലൂസി കളപ്പുരയുടെയും അപ്പീലുകള്‍ വത്തിക്കാന്‍ തള്ളിയതിനാൽ കത്തോലിക്കാ സന്യാസത്തില്‍ നിന്നും കോൺവെന്റിൽ നിന്നും ഔദ്യോഗികമായി തന്നെ പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായിരിക്കവേ നിരന്തരമായ അച്ചടക്കലംഘനങ്ങളെ തുടര്‍ന്ന് പുറത്താക്കൽ നടപടി നേരിട്ടുകൊണ്ടിരുന്ന ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ പൗരസ്ത്യ സംഘം 2019 ഒക്ടോബറിൽ തള്ളിയിരുന്നു. തുടർന്നാണ് അവർ വത്തിക്കാനെ വീണ്ടും സമീപിച്ചത്. ആ അപ്പീലാണ് ഇപ്പോൾ പരിഗണിക്കപ്പെടുകയും, പുറത്താക്കൽ നടപടി ശരിയായിരുന്നു എന്ന വിലയിരുത്തലോടെ വത്തിക്കാൻ തള്ളിയത്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ (എഫ്‌സിസി) 1982-ൽ പ്രഥമ വ്രതവാഗ്ദാനവും, തുടർന്ന് സഭാവസ്ത്രസ്വീകരണവും വഴി സിസ്റ്റര്‍ ലൂസി അംഗമായി തീര്‍ന്നു. എന്നാൽ, ഗൗരവതരവും തുടര്‍ച്ചയായുള്ള അനുസരണ-ദാരിദ്ര്യ വ്രതലംഘനങ്ങളും, ആവൃതി നിയമലംഘനവും, സന്യാസ സഭാ നിയമങ്ങളുടെ ലംഘനങ്ങളും കാരണം 2019 മേയ് 11-ന് സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുകയായിരുന്നു.

എന്നാൽ അവർ ചില മാധ്യമങ്ങളെയും, കത്തോലിക്കാ സഭാ വിരോധികളെയും കൂട്ടുപിടിച്ച് സ്ഥിരമായി നടത്തുന്ന, തെറ്റിദ്ധാരണ പരത്തുന്ന പ്രചരണമാണ്; സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യാനുള്ള കാരണം, പ്രസ്തുത വ്യക്തി 2018 സെപ്റ്റംബറില്‍ വഞ്ചി സ്വകയറില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു എന്നത്. എന്നാല്‍, പുറത്താക്കൽ ഡിക്രിയില്‍ വ്യക്തമായി പ്രതിപാദിക്കുന്നതുപോലെ, മാനന്തവാടി പ്രവിശ്യാധിപതി 2018 മാര്‍ച്ച് 13-നു തന്നെ സിസ്റ്ററിന് ഡിസ്മിസല്‍ നടപടിക്രമങ്ങളുടെ ഭാഗമായ നിയമപരമായ ആദ്യത്തെ മുന്നറിയപ്പും, 2018 മേയ് 19-ന് നിയമപരമായ രണ്ടാമത്തെ മുന്നറിയപ്പും നല്‍കുകയും, വിശദീകരണം ചോദിക്കുകയും, തെറ്റുകള്‍ തിരുത്താതിരുന്നാല്‍ ശിക്ഷാനടപടികളുണ്ടാകുമെന്ന് ഔദ്യോഗികമായി കത്തു മുഖാന്തിരം അറിയിക്കുകയും ചെയ്തിരുന്നു.

കൂടാതെ, പല മാധ്യമങ്ങളിലും പോയിരുന്ന് കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധവും, സഭാപഠനങ്ങൾക്ക് വിരുദ്ധവുമായ കാര്യങ്ങൾ പറയുന്നത് പതിവാക്കിയിരുന്നു. അതിൽ പലതും ഇവർ ആരുടെയൊക്കെയോ കൈകളിലെ കളിപ്പാവമാത്രമാണെന്ന് തെളിയിക്കുന്നവയുമായിരുന്നു. ഉദാഹരണമായി അവർ ഒരിക്കൽ പറഞ്ഞതാണ്; ‘വിശുദ്ധ കുർബാനയും, നൊവേന ചൊല്ലലും, തിരികത്തിക്കലും ഒക്കെ സഭ അടിച്ചേൽപ്പിക്കുന്ന അടിമത്വ വിശ്വാസത്തിന്റെ ഭാഗം മാത്രമാണ്’ എന്ന്. ക്രിസ്ത്യാനിയുടെ വിശ്വാസ അടിസ്ഥാനത്തെ തന്നെ ഇപ്രകാരം വിലയിരുത്തുകയും നോക്കിക്കാണുകയും ചെയ്യുന്ന ഒരുവ്യക്തി സന്യാസിനിയുടെ വേഷവുമണിഞ്ഞു നടക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ചുരുക്കത്തിൽ, മഠത്തിലെ മറ്റ് അന്തേവാസികള്‍ക്കെതിരേ നിസാരകാര്യങ്ങള്‍ക്ക് പോലും കേസു കൊടുക്കുകയും, വിശ്വാസവിഷയങ്ങളെ അവഹേളിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും മാധ്യമങ്ങളില്‍ എഴുതുകയും സംസാരിക്കുകയും ചെയ്തതുമെല്ലാം വത്തിക്കാന്‍ ഗൗരവത്തോടെ പരിഗണിച്ചു.

കൂടാതെ, സഹസന്യാസിനിമാരെ ദേഹോപദ്രവം ഏല്പിച്ചത് മുതല്‍ അവര്‍ അംഗമായിരുന്ന സന്യാസസഭയുടെ നിയമങ്ങള്‍ ലംഘിച്ച് ആഡംബരജീവിതം നയിക്കാന്‍ കാറും കാറിന് ഡ്രൈവറും എല്ലാം അവര്‍ക്കുണ്ടായിരുന്നു. സന്യാസസഭയുടെ അധികാരസ്ഥാനത്തുള്ളവര്‍ പോലും യാത്രകള്‍ക്ക് പൊതുയാത്രാസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അവരുടെ ജീവിതശൈലി സന്യാസസമൂഹത്തിലെ മറ്റംഗങ്ങള്‍ക്ക് അസ്വസ്ഥതക്കും ഉതപ്പിനും കാരണമായി.

ലഭ്യമായിരുന്ന അരലക്ഷത്തോളം രൂപയുടെ മാസശമ്പളം സ്വന്തം കാര്യങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിച്ചിരുന്നത്. ചില ദിവസങ്ങളില്‍ രാത്രി അസമയങ്ങളില്‍ മഠത്തില്‍ വരികയും, മറ്റു ചില ദിവസങ്ങളില്‍ വരാതിരിക്കുകയും ചെയ്തത് സന്യാസസമൂഹത്തെ സംബന്ധിച്ച് ഗൗരവതരമായ കാര്യങ്ങളായിരുന്നു.

ഏറ്റവുമൊടുവില്‍, രാത്രി പതിനോന്ന് മണിയോടടുത്ത് മഠത്തിലെ അന്തേവാസികള്‍ക്ക് അപരിചിതനായ ബിന്റോ കെ.ജോസ് എന്ന വ്യക്തിയെ മഠത്തിനുള്ളില്‍ പ്രവേശിപ്പിച്ചതിന്റെ പേരില്‍ മഠാധികൃതര്‍ക്ക് അയാള്‍ക്കെതിരേ പോലീസില്‍ കേസു കൊടുക്കേണ്ടി വരികയും ചെയ്തു. അതിക്രമിച്ച് കയറി അനാവശ്യം സംസാരിച്ചതിനായിരുന്നു കേസ്.

അതേസമയം, കൃത്യമായി മനസിലാക്കേണ്ട ഒരുകാര്യം ഇതാണ്: ‘സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കിയിരിക്കുന്നത്. കത്തോലിക്കാ സഭയില്‍നിന്നല്ല. അതിനാല്‍, എഫ്‌സിസി സന്യാസിനി സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ടുകഴിഞ്ഞാലും മറ്റേതൊരു കത്തോലിക്കാ സഭാംഗത്തെപ്പോലെ അവർക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും, മറ്റു കൂദാശകള്‍ സ്വീകരിക്കുവാനുമുള്ള അവകാശം ഉണ്ടായിരിക്കും’.

ലൂസി മാനന്തവാടി രൂപതാദ്ധ്യക്ഷനടക്കം പതിനൊന്ന് പേരെ പ്രതിചേര്‍ത്ത് നൽകിയ വ്യാജപരാതിയിന്മേല്‍ മാനന്തവാടി സിവില്‍ കോടതി ഈ മാസം 5-ന് നടപടി സ്വീകരിക്കാനിരിക്കേയാണ് വത്തിക്കാനില്‍ നിന്ന് ലൂസിയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.

vox_editor

View Comments

  • മാതൃകാപരമായ നടപടി. സന്യാസസഭയിൽ നിന്നും കരസ്ഥമാക്കിയ യൂണിഫോം വസ്ത്രത്തിന്റെ ഗമയിൽ സഭാ വിരുദ്ധരോടൊപ്പം രാപകൽ ചുറ്റിക്കറങ്ങി സഭയെ അവഹേളിച്ചു കൊണ്ടേയിരുന്ന ഈ സ്ത്രീക്ക് അവർഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചു.
    എങ്കിലും കത്തോലിക്കാ വിശ്വാസത്തിൽ തുടരാനും കൂദാശാനുകൂല്യങ്ങൾ സ്വീകരിക്കുവാനും അനുവാദം നൽകിയിരിക്കുന്നത് നല്ല കാര്യം. യേശുവിന്റെ ഔദാര്യ പ്രകടനം !

    അഡ്വ. ജോസി സേവ്യർ, ജനറൽ സെക്രട്ടറി, KCBC പ്രോ ലൈഫ് സമിതി

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago