Categories: Meditation

4rth Sunday_Lent_ആത്മീയാന്ധത (യോഹ 9:1-41)

അയാൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു സ്വതന്ത്രരായ മനുഷ്യരെയാണ് ദൈവം തേടുന്നതെന്ന്...

തപസ്സുകാലം നാലാം ഞായർ

“അവൻ കടന്നുപോകുമ്പോൾ, ജന്മനാ അന്ധനായ ഒരുവനെ കണ്ടു” (v.1). നഗരം നിരസിച്ചവനെ, വരിയിലെ അവസാനത്തവനെ, ആരും കാണാത്തവനെ, അന്ധനായ ആ യാചകനെ യേശു കാണുന്നു. എല്ലാവരും അയാളെ കടന്നു പോകുന്നു, പക്ഷേ യേശു പോകുന്നില്ല. ആരും വിളിക്കാതെ, ഒന്നും ചോദിക്കാതെ അവൻ അവിടെ നിൽക്കുന്നു. അവന് മറ്റൊരു ലക്ഷ്യമില്ല. തന്റെ മുന്നിൽ വരുന്ന എല്ലാവരും അവന്റെ ലക്ഷ്യമാണ്. ഇത് വലിയൊരു ആശ്വാസമാണ്. അവൻ ആരെയും അവഗണിക്കുന്നില്ല. ആരുടെയും പാപത്തിലുമല്ല അവന്റെ നോട്ടം പതിയുന്നത്, നമ്മൾ അനുഭവിക്കുന്ന നൊമ്പരത്തിന്മേലാണ്.

ആരുടെ പാപം നിമിത്തമാണ് ആ യാചകൻ ജന്മനാ അന്ധനായത് എന്ന ചോദ്യത്തിനാണ് വർഷങ്ങളായി യേശുവിനോടൊപ്പം നടക്കുന്ന ശിഷ്യന്മാരും അവനെ കല്ലെറിയാൻ തക്കം പാർത്തിരിക്കുന്ന ഫരിസേയരും തേടുന്ന ഉത്തരം. അന്ധതയെ ന്യായീകരിക്കാനാണ് അവർ പാപത്തെ അന്വേഷിക്കുന്നത്. യേശു ആരെയും വിധിക്കുന്നില്ല. ആ യാചകനരികിലേക്ക് നടന്നു ചെല്ലുന്നു. അയാൾ അവനോട് ഒന്നും ചോദിച്ചിട്ടില്ല എന്ന കാര്യം ഓർക്കണം. അവൻ തന്റെ ഉമിനീർ കൊണ്ട് ചെളിയുണ്ടാക്കി അയാളുടെ കൺപോളകളിൽ പൂശുന്നു.

മണ്ണിനാൽ സ്വയം മലിനമാക്കിയ ദൈവമാണ് യേശു. അതുപോലെതന്നെ സ്വർഗ്ഗത്താൽ കീഴടക്കപ്പെട്ട മനുഷ്യനും കൂടിയാണവൻ. അവനെപ്പോലെ ഈ മണ്ണിലേക്ക് വരുന്ന ഓരോരുത്തരിലും മണ്ണിന്റെയും സ്വർഗ്ഗത്തിന്റെയും തനിമകളുണ്ട്. സ്വർഗ്ഗീയ നാളമുള്ള കളിമൺ വിളക്കുകളാണ് നമ്മൾ.

“നീ പോയി സീലോഹാ കുളത്തിൽ കഴുകുക” (v.7). ആ അന്ധയാചകൻ തന്റെ വടിയിലും അപരിചിതന്റെ വാക്കിലും ആശ്രയിക്കുന്നു. അത്ഭുതം ഇതുവരെയും സംഭവിച്ചിട്ടില്ല. ചുറ്റിലും ഇരുട്ട് മാത്രമാണ്. എന്നിട്ടും അയാൾ വിശ്വസിക്കുന്നു. അയാൾ കുളത്തിൽ പോയി കാഴ്ചയുള്ളവനായി തിരികെ വന്നിരിക്കുന്നു. താങ്ങാൻ ഇനി ഒരു വടിയുടെ ആവശ്യമില്ല. കരുണയ്ക്കായി അയാൾ ഇനി യാചിക്കുകയുമില്ല. അയാൾ സൂര്യന് നേരെ മുഖമുയർത്തി സ്വതന്ത്രനായി നടക്കുന്നു. അയാളിതാ, പ്രകാശത്തിന്റെയും പകലിന്റെയും മകനായിരിക്കുന്നു (1തെസ 5:5).

രണ്ടാമത്തെ തവണയാണ് യേശു സാബത്തിൽ സുഖപ്പെടുത്തുന്നത്. സന്തോഷത്തിനു പകരം അനന്തമായ ഏതോ ദുഃഖമാണ് അവിടെ കടന്നുവരുന്നത്. ഫരിസേയർക്ക് വ്യക്തികളിൽ താൽപര്യമില്ല, നിയമം മതി. അന്ധനായ യാചകന്റെ കണ്ണുകളിൽ തിരിച്ചെത്തിയ തിളക്കത്തിനോടല്ല, ഏടുകളിലെ കറുത്ത പാഠങ്ങളോടാണ് അവർക്ക് പ്രിയം. ഇതാ, ദൈവദൂഷണത്തിന്റെ പേരിൽ ഒരുവനെ വിചാരണ ചെയ്യാൻ അവർക്ക് അവസരം കിട്ടിയിരിക്കുന്നു. അത്ഭുതകരമായ സൗഖ്യത്തിൽ നിന്നും അയാളെ അവർ കുറ്റാരോപിതനാക്കി മാറ്റുന്നു.

എന്നിട്ടും അയാൾക്ക് പറയാനുള്ളത് സ്നേഹനിർഭരനായ ദൈവത്തെ കുറിച്ചാണ്. അനുഭവമാണ് അതിന് അയാളെ പ്രാപ്തനാക്കുന്നത്. അയാൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു സ്വതന്ത്രരായ മനുഷ്യരെയാണ് ദൈവം തേടുന്നതെന്ന്. ആ സ്വാതന്ത്ര്യമാണ് അവൻ ഫരിസേയരുടെ മുമ്പിൽ പ്രഘോഷിക്കുന്നത്. നിയമങ്ങൾക്കുള്ളിൽ ദൈവത്തെ ചുരുക്കിയവർക്ക് അയാളുടെ സാക്ഷ്യം മനസ്സിലാകുകയില്ല. ആ നിയമത്തെയാണ് സാബത്തിൽ സൗഖ്യം നൽകുന്നതിലൂടെ യേശു അട്ടിമറിക്കുന്നത്. ആ നിയമത്തിൽ ഉണ്ടായിരുന്ന ചില വിള്ളലുകളെ അവൻ തുന്നിക്കൂട്ടുവാൻ ശ്രമിക്കുകയാണ്. അങ്ങനെ അവൻ ജീവന്റെ ദൈവത്തെയും നിയമത്തിന്റെ ദൈവത്തെയും ഒന്നിപ്പിക്കുന്നു. അവൻ അങ്ങനെ ചെയ്തത് ദൈവത്തെയോ നിയമത്തെയോ കേന്ദ്രമാക്കിയല്ല, മനുഷ്യനെ കേന്ദ്രമാക്കിയാണ്. കണ്ണുകളിലും ഹൃദയത്തിലും പ്രകാശമുള്ള മനുഷ്യനാണ് ദൈവത്തിന്റെയും സകല നിയമത്തിന്റെയും മഹത്വം.

മതാത്മകതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവർ പറയുന്ന ഒരു കാര്യമുണ്ട്; ദൈവമഹത്വം എന്നത് കൽപ്പനകളോടുള്ള അനുസരണവും പാപങ്ങളുടെ പ്രായശ്ചിത്തവുമാണെന്ന്. എന്നാൽ അങ്ങനെയല്ല. എഴുന്നേറ്റു നിൽക്കുന്ന ഓരോ യാചകനുമാണ് ദൈവത്തിന്റെ മഹത്വം. കണ്ണുകളിൽ പ്രകാശമുള്ള ഓരോ മനുഷ്യനുമാണ് ദൈവത്തിന്റെ മഹത്വം.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago