Articles

പെൺകുട്ടികളറിയാൻ… മാതാപിതാക്കളറിയാൻ…

മക്കളെ മക്കളായി നിയന്ത്രണത്തിന്റേയും അരുതായ്മകളുടേയും അതിർവരമ്പുകൾക്കകത്തു തന്നെ വളർത്തണം...

ഫാ.ക്ലീറ്റസ് കാരക്കാടൻ

ജ്യുസിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ച്‌, നഗ്നചിത്രങ്ങൾ പകർത്തി, മതപരിവർത്തനത്തിനു നിർബന്ധിച്ചെന്ന ഒരുപെൺകുട്ടിയുടെ പരാതിയിൽ തുടനാന്വേഷണം നിലച്ചവാർത്ത കേരളം മറന്നുതുടങ്ങും മുൻപ്‌ സമാനസ്വഭാവമുള്ള കൂടുതൽ വാർത്തകൾ പലതും വന്നുകഴിഞ്ഞു. ഏറ്റവുമൊടുവിൽ മരടുസ്വദേശിനിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി കൊന്നുതള്ളി, കാട്ടിൽ ഉപേക്ഷിച്ച വാർത്തവന്നിട്ടും ഇവിടെ ആരും അതുകേട്ടതായി നടിക്കുന്നില്ല.

നീതിയുടെ കാവൽക്കാരുടെ നേതൃത്വത്തിൽ വഞ്ചിസ്ക്വയറിൽ സമ്മേളനങ്ങളില്ല…
ഒരുപെൺകുട്ടിയെ കൊലചെയ്തിട്ടും ഫെമിനിസ്റ്റുകളുടെ പ്രതികരണങ്ങളില്ല…
സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ മൗനത്തിലാണ്‌…
കന്യാസ്ത്രീമഠത്തിന്റെ അടുക്കളവഴി അകത്തുകയറി ന്യൂസുണ്ടാക്കിയ പ്രമുഖ മാധ്യമങ്ങൾക്ക്‌ ഈ വാർത്തപോലുമില്ല…
വെറും ആരോപണങ്ങളാൽ കുറ്റാരോപിതരായവരെ തൂക്കിക്കൊല്ലാൻ വിധിച്ച മാധ്യമജഡ്ജിമാരൊന്നും ഈ കേസുകളിലെ ക്രിമിനലുകളെ അറസ്റ്റുചെയ്യണമെന്നുപോലും പറയുന്നില്ല…
ചാനൽചർച്ചകളില്ല…
ഹാഷ്ടാഗ്‌ കാമ്പെയ്നുകളില്ല…
ജെസ്റ്റിസ്‌ ഫോർ ഇവആന്റണി പേജുകളില്ല…
മസ്തിഷ്കം മലിനമായ ഈ മനുഷ്യമൃഗങ്ങളുടെ കിരാതപ്രവൃത്തികൾക്കിരയാകുന്ന പെൺകുട്ടികളുടെ നിരവധിയനുഭവങ്ങൾ കണ്മുന്നിൽക്കണ്ടിട്ടും, എന്തുകൊണ്ട്‌ ഈ പെൺകുട്ടികൾ വീണ്ടും വീണ്ടും ഇവറ്റകളോട്‌ ചങ്ങാത്തം കൂടുന്നു?
മക്കളെ മക്കളായി വളർത്താൻ കഴിയുമോ?

സ്കൂൾ – കലാലയ പ്രണയങ്ങൾ സംഘടിതമായി ആസൂത്രണം ചെയ്ത കുരുക്കിട്ടനാടകങ്ങളാകുന്നു

സൗഹൃദത്തിന്റെ പേരിലുള്ള കണ്ടുമുട്ടലുകളും, പാർക്കുകളിലും ബീച്ചുകളിലുമുള്ള സ്വകാര്യതകളും, ജ്യുസ്ബാറുകളിലെ പ്രണയാർദ്ദ്രനിമിഷങ്ങളുമെല്ലാം പിന്നീടൊരിക്കലും ഓർമ്മിച്ചെടുക്കാൻ കഴിയാത്ത ലഹരിയിലാണ്ട മയക്കങ്ങളോ, ഓർമ്മിക്കുവാൻ ഇഷ്ടപ്പെടാത്ത ചതിയുടേയും വഞ്ചനയുടേയും കറപുരണ്ട ജീവിതാദ്ധ്യായങ്ങളോ ആയി മാറുന്നു! ഇത്‌ പുതിയ തലമുറയിലെ കൗമാരക്കാരുടെ ജീവിതാനുഭവങ്ങളാണ്‌.

അല്ലലറിയാതെ മക്കളെ വളർത്തുന്ന മാതാപിതാക്കൾ… ചോദിക്കുന്നതെല്ലാം ചോരനീരാക്കി അധ്വാനിച്ച്‌ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ… മക്കളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും തടസം നിൽക്കാതെ, ഒരുതരത്തിൽ മക്കളെ പേടിച്ച്‌ അവരിൽനിന്ന് ഒഴിഞ്ഞുമാറിനിന്ന് മക്കളെ വളരാൻ അനുവദിക്കുന്ന മാതാപിതാക്കൾ ഇന്ന് കേരളസമൂഹത്തിലും പെരുകുകയാണ്‌. പഴയതലമുറകളിലേതുപോലെ മാതാപിതാക്കൾ കൽപ്പിച്ചുനൽകിയ “അരുതായ്മകളുടെ” അതിർവരമ്പുകളൊന്നും ന്യൂജെനറേഷൻ കുട്ടികൾക്കില്ല. പുതിയതലമുറയിൽ” മക്കൾ മക്കൾപോലുമല്ല” മാതാപിതാക്കൾ തന്നെ പറയുന്നത്‌ “ഞങ്ങൾ കൂട്ടുകാരെപ്പോലെയാണെന്നാണ്‌”(?)

ഇങ്ങനെ മക്കളെ മക്കളല്ലാതെ വളർത്തിയ മാതാപിതാക്കളൊക്കെ ഇന്ന് നിശബ്ദമായി കണ്ണീരൊഴുക്കുന്നവരാണ്‌. ദുരഭിമാനം മൂലം ഒന്നും ആരോടും പറയുന്നില്ലെന്നേയുള്ളു.
ജീവിതത്തിലൊരിക്കലും കഷ്ടപ്പാടറിയാത്ത, ബുദ്ധിമുട്ടനുഭവിക്കാത്ത, ആഗ്രഹിച്ച എല്ലാകാര്യങ്ങളും ഉടനടി സാധിച്ചുകിട്ടിയ കുട്ടികളൊക്കെ ഇന്നു വലിയ കുരിക്കുകളിലാണ്‌..‌. പ്രണയത്തിന്റെ കുരുക്കിൽ, ലഹരിയുടെകുരുക്കിൽ, മാഫിയകളുടെകുരുക്കിൽ, റാക്കറ്റുകളുടെകുരുക്കിൽ…
മക്കൾ അകപ്പെട്ടുകിടക്കുന്ന കുരുക്കുകളെക്കുറിച്ച്‌ അറിയാവുന്ന മാതാപിതാക്കളുമുണ്ട്‌, അതിന്റെ ഗൗരവം അറിയാത്ത മാതാപിതാക്കളുമുണ്ട്‌.

എന്തുകൊണ്ട്‌ ഇങ്ങനെ?

ഇന്ന് കേരളത്തിലെ നിരവധി കുടുംബങ്ങളിൽ പത്തുവയസുപോലും തികയാത്ത കുട്ടികളാണ്‌ അവരുടെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്‌. എന്തു വസ്ത്രം ധരിക്കണം, എവിടെപോകണം, എന്തു ഭക്ഷണം കഴിക്കണം, എപ്പോൾ കിടന്നുറങ്ങണം ഇതൊന്നും ആ പ്രായത്തിലെ കുട്ടികൾ തീരുമാനിക്കേണ്ട കാര്യങ്ങളല്ല. കുട്ടികളുടെ ഈവക ബാലിശമായ താൽപ്പര്യങ്ങൾക്ക്‌ അതിർവരമ്പുകളിടാൻ മാതാപിതാക്കൾ ശ്രമിക്കാതിരുന്നതിന്റെ ഫലമാണ്‌ പേക്കോലങ്ങളായി നടക്കുന്ന നമ്മുടെമക്കൾ.

കച്ചിത്തുറുവെച്ചതുപോലെയോ മറ്റു കോപ്രായങ്ങളുടെ രീതിയിലോ ഉണ്ടാക്കിവെച്ചിരിക്കുന്ന തലമുടി, പുട്ടുകണയേക്കാളും വിസ്താരം കുറഞ്ഞ പാന്റുകളിൽ പ്ലാസ്റ്റിക്‌ കവറുകൾ കാലിലിട്ട്‌ പാന്റുവലിച്ചുകേറ്റുന്ന ന്യൂജെൻ കുട്ടികൾ…
മിഡിൽ സ്കൂളുകളിലും ഹൈസ്കൂളിലുമൊക്കെ പഠിക്കുന്ന കുട്ടികൾക്ക്‌ സ്മാർട്ട്‌ ഫോണുകൾ…
വീട്ടിൽ വന്നാൽ മുഴുവൻ നേരവും ഫോണിൽ ലയിച്ചിരിക്കുന്നകുട്ടികൾ, മാതാപിതാക്കൾ കൊടുക്കാതെ കുട്ടികൾക്ക്‌ ഫോൺ എവിടെനിന്നുകിട്ടും?
ആര്‌ ഇന്റർനെറ്റ്‌ എല്ലാ മാസവും ചാർജ്ജ്‌ ചെയ്തു കൊടുക്കുന്നു? ഇതൊക്കെ മാതാപിതാക്കളുടെ കണ്മുന്നിൽ നടന്നിട്ടും, നിയന്ത്രിക്കാത്ത മാതാപിതാക്കൾ തന്നെയാണ്‌ മക്കളുടെ നാശത്തിനു വഴിതെളിക്കുന്നതും ഭാവി അവതാളത്തിലാക്കുന്നതും.

എന്തു ചെയ്യണം?

മാതാപിതാക്കൾ മാതാപിതാക്കളായും, മക്കൾ മക്കളായും ഇടപെടുക. മക്കൾ വളരുന്ന പ്രായത്തിൽ ആവശ്യമായ അതിർവരമ്പുകളും, നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. മാതാപിതാക്കൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌ വീട്ടിൽ കഴിയുകയും, ഭക്ഷണം കഴിക്കുകയും, വസ്ത്രം ധരിക്കുകയും, പഠിക്കുകയും ചെയ്യുന്നിടത്തോളംകാലം മക്കൾ മാതാപിതാക്കൾ പറയുന്നത്‌ കേൾക്കാൻ ബാധ്യസ്ഥരാണ്‌, മാതാപിതാക്കൾക്ക്‌ നിയന്ത്രിക്കുവാനുള്ള അധികാരവുമുണ്ട്‌.

മാതാപിതാക്കൾ തീരുമാനിക്കണം മക്കൾ എന്തു ഭക്ഷണം കഴിക്കണമെന്ന്, എന്തുവസ്ത്രം ധരിക്കണമെന്ന്, എങ്ങനെ മുടിവെട്ടണമെന്ന്… സ്കൂളിൽ പഠിക്കുന്ന മക്കൾക്ക്‌ മൊബെയിൽ ഫോൺ ആവശ്യമുണ്ടോ ഇല്ലയോ എന്ന്…
ഇങ്ങനെ മക്കളെ മക്കളായി നിയന്ത്രിച്ച്‌ വളർത്തിക്കൊണ്ടുവരാൻ നിങ്ങൾക്ക്‌ കഴിയുമോ? കഴിഞ്ഞാൽ നിങ്ങൾക്ക്‌ നിങ്ങളുടെ മക്കളുടെ ശോഭനമായ ഭാവികാണാം. അല്ലെങ്കിൽ നമ്മുടെ വലിയൊരുശതമാനം ആൺകുട്ടികൾ ലഹരി-ഗുണ്ടാ-സെക്സ്‌ മാഫിയകളുടെവലയിലാകും…
പെൺകുട്ടികൾ അവർക്കുനേരെ വലവിരിച്ചിരിക്കുന്ന ലഹരി-സെക്സ്‌-ജിഹാദി മാഫിയകളുടെ വലയിൽപ്പെടാതിരുന്നാൽ ഭാഗ്യമെന്നുകരുതണം…
പ്രായപൂർത്തിയായി സ്വന്തം കാലിൽനിൽക്കാനാകുമ്പോൾ അവർ തീരുമാനിക്കട്ടെ; അവർ എങ്ങനെ ജീവിക്കണമെന്ന്…
അവർഅദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌ തീരുമാനിക്കട്ടെ; എന്തുഭക്ഷിക്കണമെന്നും, ധരിക്കണമെന്നും, എങ്ങനെ മുടിവെട്ടിക്കണമെന്നും, ഏതുമോഡൽ ഫോൺ ഉപയോഗിക്കണമെന്നുമെല്ലാം.
അതുവരെ മക്കളെ മക്കളായി നിയന്ത്രണത്തിന്റേയും അരുതായ്മകളുടേയും അതിർവരമ്പുകൾക്കകത്തു തന്നെ വളർത്തണം.
കഴിയുമോ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker