Kazhchayum Ulkkazchayum

സർ… ആ സൂപ്പ് കുടിക്കരുത്…

നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്ന ഒരു സ്വഭാവദൂഷ്യം ആണ് കോപം...

മനുഷ്യർ എത്ര വിദ്യാഭ്യാസം ഉള്ളവരായാലും, ഉന്നതപദവിയിൽ ഉള്ളവരായാലും, സമൂഹം മാന്യന്മാരായി കരുതുന്നവരായാലും ചില ശീലങ്ങൾക്കും ദുശ്ശീലങ്ങൾക്കും അടിമപ്പെടാറുണ്ട്. നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്ന ഒരു സ്വഭാവദൂഷ്യം ആണ് കോപം. മുൻകോപമായാലുള്ള സ്ഥിതി വളരെ പരിതാപകരമായി പരിണമിക്കാറുണ്ട്‌. പട്ടാളത്തിൽ വിശിഷ്ടമായ സേവനം ചെയ്ത്, ഉന്നതപദവി അലങ്കരിച്ച് വിരമിച്ച ഒരു ദൈവവിശ്വാസിയായിരുന്നു അദ്ദേഹം. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു. അടുക്കും ചിട്ടയുമുള്ള ജീവിതം. കഠിനാധ്വാനവും, സത്യസന്ധതയും, ഉദാരതയും സഹപ്രവർത്തകർക്കിടയിലും സമൂഹത്തിലും മാന്യമായ ഒരു സ്ഥാനം നേടിക്കൊടുത്തിരുന്നു.

ഭക്ഷണകാര്യത്തിൽ അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു; രുചിയുള്ള ഭക്ഷണം, ഒത്തിരി വിഭവങ്ങൾ എന്നിവ കർശനമായി ശ്രദ്ധിച്ചിരുന്നു. പത്രത്തിൽ പരസ്യം കൊടുത്താണ് നല്ല പാചകക്കാരെ കണ്ടെത്തിയിരുന്നത്. പലപ്പോഴും ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് ഒന്നുകിൽ പാചകക്കാരൻ പിരിഞ്ഞു പോവുകയോ, പറഞ്ഞയക്കുകയോ ചെയ്തിരുന്നു. വിശേഷദിവസങ്ങളിൽ സഹപ്രവർത്തകരെയും സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരെയും ക്ഷണിച്ചു വരുത്തി ആഘോഷിക്കുമായിരുന്നു. പട്ടാളത്തിൽ സേവനം ചെയ്തിരുന്നു എങ്കിലും അദ്ദേഹം മദ്യപിക്കുകയോ ആഘോഷങ്ങളിൽ മദ്യം വിളമ്പുകയും ചെയ്തിരുന്നില്ല.

സ്കൂളുകളിലും കോളേജുകളിലും വിശേഷദിവസങ്ങളിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിക്കുമായിരുന്നു. രാജ്യസേവനത്തിന്റെ ആവശ്യകതയെക്കുറിച്ചും, പൗരബോധത്തെ കുറിച്ചും അദ്ദേഹം സരസമായ ഭാഷയിൽ പ്രസംഗിക്കുമായിരുന്നു. എന്നാലും, ഭക്ഷണകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. ഭക്ഷണം മോശമായാൽ വലിയ കാർക്കശ്യം പാചകക്കാരനോട് കാട്ടുമായിരുന്നു. നല്ല ശമ്പളം കൊടുക്കുന്നത് കൊണ്ട് പുതിയ പാചകക്കാരെ കിട്ടാനും പ്രയാസമുണ്ടായിരുന്നില്ല.

ഭാര്യയും മക്കളും പലപ്പോഴും അദ്ദേഹത്തിന്റെ മുൻകോപത്തെ കുറിച്ച് പരാതിയും പരിഭവവും പറഞ്ഞിരുന്നു. തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തണമെന്ന ആഗ്രഹവും കൂടിക്കൂടി വന്നു. അങ്ങനെയാണ് അദ്ദേഹം ഒരു ‘കരിസ്മാറ്റിക് ധ്യാനം’ കൂടാൻ തീരുമാനിച്ചത്. ധ്യാനം അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ സ്വാധീനിച്ചു. പല നല്ല തീരുമാനങ്ങളും കൈക്കൊണ്ടു. ആഘോഷങ്ങൾക്ക് വേണ്ടി ചെലവിടുന്ന തുക ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായമായി നൽകാൻ തീരുമാനിച്ചു. അതോടൊപ്പം പാചകം മോശമായാലും പാചകക്കാരനെ അസഭ്യം പറയുന്നതും, ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതും മേലിൽ ചെയ്യുകയില്ലെന്നും തീരുമാനിച്ചാണ് ധ്യാനം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയത്. ധ്യാനത്തിൽ എടുത്ത തീരുമാനം ഭാര്യയെയും, മക്കളെയും, സുഹൃത്തുക്കളെയും അറിയിച്ചു. എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. കാൻസർ രോഗികളെ ചികിത്സിക്കാനായി ഒരു സംഘടനയ്ക്കു രൂപം നൽകി.

ധ്യാന ഗുരു നൽകിയ നിർദ്ദേശപ്രകാരം പാചകക്കാരനോട് ‘ക്ഷമ’ ചോദിക്കാനും തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം പാചകക്കാരനോട് ‘ക്ഷമ’ ചോദിച്ചത്. പാചകക്കാരൻ അത് കേട്ട് വാവിട്ടു കരഞ്ഞു കൊണ്ട് പറഞ്ഞു “സർ… ആ സൂപ്പ്‌ കുടിക്കരുത്‌! സർ എന്നെ വഴക്കു പറയുന്ന ദിവസങ്ങളിൽ സാറിന് തരുന്ന സൂപ്പിൽ ഞാൻ തുപ്പിയ ശേഷമാണ് സൂപ്പ്‌ കൊണ്ടുവന്നിരുന്നത്‌!” ഭാര്യയോട് കയർക്കുമ്പോൾ, ഭക്ഷണത്തിന്റെ പേരിൽ കുറ്റം പറയുമ്പോൾ ഒരുകാര്യം ഓർക്കുക… നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ അവരുടെ തുപ്പൽ…?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker