Articles

പാലാരൂപതയിലെ മെത്രാന്മാരോട് ഒരു പ്രവാസിയുടെ അപേക്ഷ

അവസാന തുള്ളി രക്തം വരെ സഭയ്ക്ക് വേണ്ടി നിൽക്കും, സഭയിൽ നിലനിൽക്കും...

സുബാഷ് ഇല്ലിക്കൻ

മുഖപുസ്തകത്തിൽ കണ്ട, വളരെ കാലികമെന്ന് തോന്നിയ കുറിപ്പാണ് ഈ ‘എഴുത്ത്’. കത്തോലിക്കാ സഭയ്ക്ക് ഇന്ന് വിവിധ മേഖലകളിൽ നിന്ന് നേരിടേണ്ടി വരുന്നത് വിമർശനങ്ങളല്ല, മറിച്ച് കത്തോലിക്കാ സഭയോടുള്ള അടങ്ങാത്ത വൈരാഗ്യത്തിന്റെയും വിരോധത്തിന്റെയും പ്രതിഫലങ്ങളാണെന്ന് വേണം മനസിലാക്കാൻ. പലപ്പോഴും വിശ്വാസികൾക്കും, ചിലപ്പോഴങ്കിലുമൊക്കെ വൈദീകർക്കും തോന്നിപ്പോകുന്ന ചിന്തയാണ് സഭയുടെ മേലദ്ധ്യക്ഷന്മാർ ഇതൊന്നും അറിയുന്നില്ലേ? അവർക്ക് അറിയാൻ താൽപ്പര്യമില്ലേ? എന്നൊക്കെയുള്ളത്. ഒന്നിനുപുറകെ ഒന്നായി വരുന്നതും പോകുന്നതും സഭയുടെമേൽ ആരോപിക്കുകയും കെട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സഭ എന്നാൽ സാധാരണ വിശ്വാസികളും കൂടി ചേർന്നതാണെന്ന് മേലദ്ധ്യക്ഷന്മാർ മറന്നുപോകുന്നുവോ എന്ന ചിന്ത ഈ എഴുത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം

പാലായിൽ ജനിച്ചു വളർന്ന ഒരു കത്തോലിക്കൻ എന്ന നിലയിൽ പാലാ രൂപതാധ്യക്ഷർ, അഭിവന്ദ്യരായ കല്ലറയ്ക്കൽ പിതാവിനോടും മുരിക്കൽ പിതാവിനോടും ഉള്ള ഒരു അപേക്ഷയാണിത്.

കേരളകത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ്, അഭിവന്ദ്യ ആലഞ്ചേരിപിതാവിനും മറ്റെല്ലാ മെത്രാന്മാർക്കും വൈദികർക്കും സന്യാസി സന്യാസിനിമാർക്കും കോർട്ടസി കോപ്പികൾ.

ഗൾഫിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് ഈയുള്ളവൻ. യേശുക്രിസ്തുവാണ് ഏക രക്ഷകൻ എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും വചനാധിഷ്ഠിത ജീവിതം നയിക്കാൻ പലപല ലൗകീക നേട്ടങ്ങളും ഉപേക്ഷിക്കേണ്ടിയും വന്ന ഒരു വിശ്വാസി. സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് ഡിഗ്രി വരെ വിദ്യാഭാസം നേടിയിട്ടുണ്ട്. എന്റെ മക്കളെയും കുടുംബത്തെയും ആ വിശ്വാസത്തിൽ നിന്ന് കടുകിട വ്യതിചലിക്കാതെ നയിക്കുവാനും എന്നാൽ ആവും വിധം ഞാൻ പരിശ്രമിക്കുന്നുണ്ട്.

ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പരീക്ഷ എഴുതിയ ഒരു പെണ്കുട്ടി കോപ്പിയടിച്ചതിന് പിടിക്കപ്പെടുക്കയും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങൾ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്.

എന്റെ മകളും B.Com രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. മകളെ നഷ്ടപ്പെട്ട ആ അപ്പന്റെ വേദന എനിക്ക് ഒരു അപ്പൻ എന്ന നിലയിൽ നന്നായി മനസിലാകും. എന്റെ മക്കളെ അത്യാവശ്യം വഴക്കും ഇടക്കൊക്കെ നല്ല തല്ലും പിന്നെ ഒത്തിരി സ്നേഹവും കൊടുത്താണ് ഞാൻ വളർത്തുന്നത്. കുരുത്തക്കേടും കുറുമ്പും ഒക്കെ കാണിക്കുമ്പോൾ ഉപദേശവും വഴക്ക് പറച്ചിലും പിന്നെ തല്ലും ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികം.

ജീവിതം എന്നത് വിജയം മാത്രം അല്ലെന്നും തോൽവികളും പ്രശ്നങ്ങളും ജീവിതത്തിന്റെ ഭാഗം ആണെന്നും ഏത് പരാജയം വന്നാലും അവരെ താങ്ങാൻ ഞാൻ ഉണ്ടാവും എന്നും പറഞ്ഞും പ്രവർത്തിച്ചും പഠിപ്പിച്ചിട്ടുണ്ട്. വിലയേറിയ കമ്പ്യൂട്ടറും കാസിയോ കീബോർഡും മറ്റു പലതും ശ്രദ്ധക്കുറവുകൊണ്ടു മക്കൾ കേടാക്കിയിട്ടു ഭയന്നു വിറച്ചു നിൽക്കുമ്പോൾ, ആ വസ്തുക്കളേക്കാൾ എത്രയോ വിലയുള്ളവർ ആണ് നിങ്ങൾ എന്നു പറഞ്ഞു ആശ്വസിപ്പിച്ചിട്ടുണ്ട്.

കഷ്ടപ്പെട്ട് അധ്വാനിച്ചു പണം ഉണ്ടാക്കുന്നതിന്റെ മൂല്യം പറഞ്ഞു കൊടുത്തിട്ടുണ്ട്… മാർക്ക് കുറയുകയും തോൽക്കുകയും ഒക്കെ ചെയ്യുമ്പോൾ പലവുരു വീണാലെ നടക്കാൻ പഠിക്കൂ എന്നും പരീക്ഷയിലെ വിജയം ഒരിക്കലും ജീവിതത്തിലെ വിജയം ആവില്ലെന്നും ജീവൻ എന്നത് വിലമതിക്കാൻ ആവാത്ത ഒന്നാണെന്നും അവരെ പടിപ്പിച്ചിറയുണ്ട്.

മക്കളെക്കുറിച്ച് ഞാൻ ഒരിക്കലും സ്വപ്നങ്ങൾ നെയ്തിട്ടില്ല. അവരുടെ ഭാവി അവർ തന്നെ തെരഞ്ഞെടുക്കട്ടെ എന്നതാണ് എന്റെ കാഴ്ച്ചപ്പാട്. പക്ഷേ, മക്കൾക്ക് വേണ്ടി ഒരു രൂപയുടെ സമ്പാദ്യം പോലും ഞാൻ കരുതി വയ്ക്കില്ല എന്നും അവരവർക്ക് വേണ്ടത് അവർ തന്നെ സമ്പാദിച്ചു ഭാവി എന്താണെന്ന് തീരുമാനിക്കണം എന്നും അതിന് വേണ്ട ചെലവുകൾ മാത്രമേ ഞാൻ വഹിക്കൂ എന്നും പറഞ്ഞിട്ടുണ്ട്. പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം, ഇല്ലെങ്കിൽ എനിക്ക് കൊള്ളാം എന്ന ലൈൻ.

നാളെ എന്തായിത്തീരും എന്നുള്ളത് സർവശക്തനായ ദൈവത്തിന്റെ കൈയിൽ ആണ്.

ഇനി കാര്യത്തിലേക്ക് കടക്കാം;
ആത്മഹത്യ ചെയ്ത കുട്ടിയുടെ കാര്യത്തിൽ ചില രാഷ്ട്രീയക്കാരും വാർത്താ മാധ്യമങ്ങളും കാട്ടിക്കൂട്ടുന്ന കോലാഹലങ്ങൾ അഞ്ചു വർഷം കോളേജ് വിദ്യാഭ്യാസം നേടിയ ഒരു വ്യക്തി എന്ന നിലയിലും കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ അതിഭാവുകത്വം നിറഞ്ഞ നടപടികൾ ഒരു അപ്പൻ എന്ന നിലയിലും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതായി എനിക്ക് തോന്നുന്നില്ല. ശിപാർശകൾക്ക് വഴങ്ങി മാധ്യമങ്ങളുടെയും പെറ്റി രാഷ്ട്രീയക്കാരുടെയും താൽപര്യങ്ങൾ സാധിച്ചുകൊടുക്കാത്തത്തിന്റെ വൈരാഗ്യം അവരുടെ പ്രവർത്തികളിൽ വ്യക്തമാണ്.

യൂണിവേഴ്സിറ്റി VC പോലും സത്യത്തിനും നീതിക്കും നിരക്കാത്ത പ്രസ്താവനകളുമായി കോളേജിനെതിരെ രംഗത്തെത്തിയിരിക്കുന്നു. പോലീസ് ചെയ്യേണ്ടുന്ന കർത്തവ്യങ്ങൾ ചില ചാനലുകൾ വോട്ടെടുപ്പ് നടത്തി തീരുമാനിക്കുന്നു..വസ്തുതകൾ വളച്ചൊടിക്കുന്നതും തെറ്റിദ്ധാരണജനകമായ വിധത്തിൽ പലതും മറച്ചു വച്ചും മാധ്യമങ്ങൾ കോളേജിനെയും പ്രിൻസിപ്പാലിനെയും തേജോവധം ചെയ്യുന്നു… മനോരമ എന്ന പത്രവും ചാനലും വൈരാഗ്യ ബുദ്ധിയോടെ വ്യാജ വാർത്തകൾ കെട്ടിച്ചമച്ചു പൊതുജന വികാരം കത്തോലിക്ക സഭയ്ക്ക് എതിരാക്കുവാൻ അത്യധ്വാനം ചെയ്യുന്നു…
മനോരമ പണ്ടേ തന്നെ കത്തോലിക്കർക്ക് എന്നല്ല, ക്രിസ്തുവിനു തന്നെ എതിരാണ്. അന്ത്യത്താഴ ചിത്ര വിവാദവും ഇതര വിഭാഗങ്ങളെ സുഖിപ്പിക്കലും ഒക്കെ കാണുമ്പോൾ സാധാരണക്കാർക്ക് കാര്യങ്ങൾ മനസിലാകും. ഇതിനൊക്കെ ഭരിക്കുന്ന സർക്കാരിന്റെ മൗനാനുവാദം ഉണ്ടെന്ന സത്യവും.

പക്ഷേ, ഇതൊക്കെ എന്തുകൊണ്ട് അഭിവന്ദ്യ പിതാക്കന്മാർക്ക് മനസിലാകുന്നില്ല എന്നൊരു എളിയ ചോദ്യം ചോദിച്ചു പോവുകയാണ്. ഇത് എന്നെപ്പോലെയുള്ള അനേകായിരങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നതാണ് എന്നു കൂടി പറഞ്ഞു കൊള്ളട്ടെ…

ഇടത് കരണത്ത് അടിക്കുന്നവന് വലതു കരണം കാട്ടിക്കൊടുക്കാനും ശത്രുവിനെ സ്നേഹിക്കാനും ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാര്ഥിക്കാനും കർത്താവ് പറഞ്ഞിട്ടുണ്ട്…ആക്കൂടെ വേറൊന്ന് കൂടി പറഞ്ഞത് ഓർക്കുന്നത് ന്യായമല്ലേ എന്നൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ല..സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും ആവേണ്ടേ?

നിയമവാഴ്ച്ച നിലനിൽക്കുന്ന നാട്ടിൽ നിയമത്തിന്റെ പരിരക്ഷ നേടാതിരിക്കുന്നത് ആത്മഹത്യപരം ആണെന്ന് മാത്രമല്ല നിയമ നിഷേധം കൂടിയാണ്.

പ്രളയത്തിനും കൊറോണയ്ക്കും ഒക്കെ കോടികൾ സർക്കാരിന് സംഭാവന നൽകുമ്പോൾ ചെവിയോട് ചെവി ദീർഘമുള്ള ചിരിയും മനോരമയുടെ അകത്തെ പേജിൽ ആരും കാണാത്ത മൂലക്ക് ഒരു കോളം വാർത്തയും… പക്ഷേ സഗാക്കന്മാരുടെ തെറിവിളികളും പൂരപ്പാട്ടും വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല.

മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് കൊടുക്കരുതെന്ന് കർത്താവ് പറഞ്ഞത് ഓർമ്മ വരുന്നു.

കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളെ തകർക്കാൻ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഭരിക്കുന്ന സർക്കാരിന്റെ മൗനാനുവാദത്തോടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ പൂർവ പിതാക്കന്മാരായി സമ്പാദിച്ചതുൾപ്പെടെ അജഗണങ്ങൾ കൈവിട്ട് പോകും. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ കാണുന്ന ക്രൈസ്തവ നാമം പേറുന്ന വിമര്ശക തൊഴിലാളികൾ തീവ്രവാദികളുടെ ശമ്പളക്കാരാണ്‌.

എത്ര പെൺകുട്ടികൾ തീവ്രവാദികൾ ഒരുക്കുന്ന പ്രണയ വലയിൽ കുരുങ്ങി ജീവിതം നശിപ്പിക്കുന്നു?
കാരക്കാമലയിൽ ഒരു മുൻ കന്യാസ്ത്രി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതാണോ?
ഇനിയും ഒരുപാട് ചോദ്യങ്ങൾ ഉണ്ട്…

ഇത്തരം കുത്തിത്തിരുപ്പുകൾക്ക് നിസ്സാരമായി പരിഹാരം കാണാൻ പറ്റാത്ത കഴിവില്ലാത്തവരാണ് പിതാക്കന്മാർ എന്നൊരു ധാരണ ഇല്ല.

ഇനിയും…
ഇലക്ഷൻ വരുമ്പോൾ ഇളിച്ചു കാട്ടി തൊഴുകൈയും കൊണ്ട് വരുന്നവർക്ക് സദ്യ വിളമ്പുകയും വോട്ട് കൊടുത്തു വിജയിപ്പിക്കുകയും വേണം. ഒരു പ്രശ്നം വരുമ്പോൾ അവർ വരും കുതികാൽ വെട്ടാൻ!
സകലമാന പള്ളികളുടെയും സപ്ലിമെന്റും പരസ്യങ്ങളും മനോരമ യ്ക്ക് തന്നെ കൊടുക്കണം. മനോരമ മാത്രമേ സഭയുടെ എല്ലാ സ്ഥാപനങ്ങളിലും വരുത്താവൂ…
ഒന്നും ഇല്ലെങ്കിലും വാരഫലവും ചാത്തൻ സേവയുടെ ഗുണങ്ങൾ പൂർണ്ണമായി കിട്ടാൻ എന്തു ചെയ്യണം എന്നും അറിയാം. പോർച്ചുഗലിൽ കുർബാന മദ്ധ്യേ മനോരോഗിയായ ഒരു സ്ത്രീ, പുരോഹിതനെ ഉന്തിയിട്ടത്, തടി കൂടുതൽ ഉള്ള പെണ്ണുങ്ങൾ നരകത്തിൽ പോകുമെന്ന് അച്ചൻ പ്രസംഗിച്ചതു കൊണ്ടാണെന്ന് വായിക്കാം.
വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ ഓൺലൈനായി പോലും ഒരു പരാതി കൊടുക്കരുത്…
കൊള്ളയടിക്കാനും നശിപ്പിക്കാനും ആസൂത്രിതമായി സംഘടിച്ചു വരുന്ന തീവ്രവാദികൾക്കെതിരെ ഒരക്ഷരം ഉരിയാടരുത്…

ഒടുവിലാൻ: ആരൊക്കെ എന്തൊക്കെ ആരോപണങ്ങൾ കൊണ്ടുവന്നാലും, സകല വൈദികരും സന്യാസിനി സന്യാസിമാരും സഭ വിട്ടു പോയാലും ആരൊക്കെ വഴിതെറ്റിപോയാലും സഭ ക്രിസ്തുവിന്റെ മൗതിക ശരീരം ആണെന്ന ബോധ്യം ഉള്ളത് കൊണ്ട് അവസാന തുള്ളി രക്തം വരെ സഭയ്ക്ക് വേണ്ടി നിൽക്കും, സഭയിൽ നിലനിൽക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker