Articles

അധ്യാപകരെ പഠിപ്പിക്കുന്ന കൊറോണ

കൊറോണ എന്തൊക്കെ പഠിപ്പിച്ചാലും അധ്യാപകർ പഠിപ്പിക്കുന്നത് ജീവനാണ്, ജീവിതമാണ്...

ഫാ. ഏ.എസ്.പോൾ

അധ്യാപനം വിട്ടുപേക്ഷിച്ച് ആതുരസേവനത്തിൽ മുഴുകി വിശുദ്ധിയുടെ മകുടം ചൂടിയ കൽക്കത്തയിലെ വിശുദ്ധ (മദർ) തെരേസയുടെ തിരുനാളിൽ അധ്യാപകദിനം ആഘോഷിക്കുന്നത് തികച്ചും ആകസ്മികമെങ്കിലും ഏറെ പ്രസക്തി തോന്നുന്നു. ഗൗരവകരമായ അധ്യാപനത്തോടൊപ്പം ‘തന്റെ വിളിക്കുള്ളിലെ വിളിക്ക് കാതോർക്കാനു’ള്ള ആ തീരുമാനം അനന്യമായിരുന്നു.

കുട്ടികൾ ചാരെയില്ലാതെ എന്ത് അധ്യാപനം? ഓൺലൈനിൽ ക്ലാസ്സ്‌, നോട്സ്, പരീക്ഷ, റിസൾട്ട്‌, പ്രോഗ്രസ്സ് റിപ്പോർട്ട്‌… എന്തോ ഒരു ദുരവസ്ഥ! കുട്ടികളെ ഒന്നു നുള്ളാതെ, തല്ലാതെ ശകാരിക്കാതെ എന്തൊരു അധ്യാപനം? നുള്ളാനും തല്ലാനുമൊന്നും പാടില്ലെന്നാണ് നിയമസങ്കൽപം. എന്നാൽ ഇതൊക്കെ കിട്ടി കടന്നുപോയവർ അതിന്റെ മഹത്വം ജീവിതത്തിൽ അനുഭവിക്കുന്നുമുണ്ട്.

അധ്യാപകരുമൊത്തുള്ള മധുരസ്മരണകൾ ഓർക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? വടിയെടുക്കുന്ന, കണ്ണുരുട്ടുന്ന, തല്ലുന്ന അധ്യാപകൻ കുട്ടിയുടെ നാശമല്ല ക്ഷേമമാണ് ലക്ഷ്യം വക്കുന്നത് എന്ന് തിരിച്ചറിയുന്ന മാതാപിതാക്കൾ മക്കളുടെ ഭാസുരഭാവി മുന്നിൽ കാണുന്നു. നൈമിഷികമായി കുട്ടികളെ നീതീകരിക്കുന്നവർ ഭാവിയിൽ അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കും എന്നത് ചരിത്ര യഥാർഥ്യം.

മതബോധന പരീക്ഷാഹാളിൽ കോപ്പിയടിച്ച ഒരു അൾത്താര ബാലകനെ ഇറക്കിവിട്ട എന്നെ കാണാൻ ആ ബാലന്റെ പിതാവ് അന്നുതന്നെ വന്നു. പരിഭ്രമിച്ചില്ലെങ്കിലും ഞാൻ ഒന്നു ഞെട്ടി. അയാൾ എന്റെ കരം പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു. അച്ചൻമാരായാൽ ഇങ്ങനെ വേണം. ആര് തെറ്റ് ചെയ്താലും ചങ്കുറപ്പോടെ നിലപാടുകൾ സ്വീകരിക്കണം. എന്റെ മകൻ ഇനി ഇത് ആവർത്തിക്കില്ല. അവന് ഇതൊരു പാഠമാകണം. അച്ചൻ ക്ഷമിക്കണം. ആ മനുഷ്യനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. എന്നാൽ ഭൂരിഭാഗം മാതാപിതാക്കളും മക്കളെ ന്യായീകരിച്ച് അവർക്ക് ഓശാന പാടുന്ന സ്ഥിതിയാനുള്ളത് എന്നത് ദുഃഖസത്യം!

ഈ കൊറോണാക്കാലത്ത് അധ്യാപകർ പലരാലും തട്ടിക്കളിക്കപ്പെടുന്നു. അവർ ഓൺലൈൻ ക്ലാസ്സ്‌ എടുത്താലും, ഓഫ്‌ലൈനിൽ എന്തൊക്കെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചെയ്താലും ‘അദർ ഡ്യൂട്ടി’ നൽകി ആദരിക്കുന്ന കേമന്മാർ… അവർക്കിടയിൽ മടുപ്പില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർ…

കീപാഡ് ഫോൺ തന്നെ അധികം എന്ന് വിചാരിച്ചിരുന്ന അധ്യാപകർ ഉൾപ്പെടെ പലർക്കും ഇന്നു സ്മാർട്ട്‌ ഫോണും മറ്റു സംവിധാനങ്ങളും ഇല്ലാതെ പറ്റില്ലെന്നായി. പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ ഒരാൾക്കെങ്കിലും സ്മാർട്ട്‌ ഫോൺ വാങ്ങി നൽകാത്ത അധ്യാപകർ ഉണ്ടാകില്ല.

വർഷങ്ങളായി അധ്യാപന വൃത്തിയിൽ ആയിരുന്നവർ കൊറോണ ദുരിതത്തിൽ അകപ്പെട്ട് ഇതര തൊഴിൽ (എല്ലാ തൊഴിലും മഹത്തരം എങ്കിലും) തേടി പോകുന്ന അവസ്ഥ ദയനീയമാണ്. പന്ത്രണ്ടു വർഷമായി അധ്യാപനം നടത്തിയിരുന്നവർ പ്രൈവറ്റ് ആശുപത്രിയിൽ അടിച്ചുവാരാൻ പോകുന്ന അവസ്ഥ… മാസ്കിന്റെ മറ അത്തരക്കാർക്ക് ആശ്വാസം പകരുന്നു.

ഒരു വർഷം മുൻപ് ഞാൻ ഒരു കടയിൽ പോയപ്പോൾ പരിചയമുള്ളതുപോലെ കണ്ട ഒരാളിനോട് മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടു. സമയം എടുത്ത് അയാൾ മാസ്ക് മാറ്റി. ഞങ്ങൾ പരസ്പരം അറിയാവുന്നവർ. മാസ്കിന്റെ മറവിൽ ഒളിച്ചിരിക്കാൻ അയാൾ നന്നേ പരിശ്രമിച്ചു. ട്യൂഷൻ എടുത്ത് ഉപജീവനം നടത്തിയിരുന്ന അയാൾ കൊറോണ കാരണം ട്യൂഷൻ ഇല്ലാത്തതിനാൽ കടയിൽ സാധനം എടുത്തു നൽകാൻ നിൽക്കുന്നു.

പത്താം ക്ലാസ്സ്‌ തോറ്റു കടയിൽ നിൽക്കുന്നവന് പതിനായിരം, പതിനയ്യായിരം, ഇരുപതിനായിരം ഒക്കെ കിട്ടുമ്പോൾ ടിടിസിയും ബിഎഡും ടെറ്റും സെറ്റും അങ്ങനെ എന്തൊക്കെ നേടിയാലും പ്രൈവറ്റ് സ്കൂളിൽ പോകുമ്പോൾ മൂവായിരം, അയ്യായിരം, പതിനായിരം അങ്ങനെ ഒതുങ്ങി കൊറോണ തന്നെ ഭേദം എന്നു ചിന്തിക്കുന്നവരും കാണും.

അടച്ചു പൂട്ടുന്ന പ്രൈവറ്റ് സ്കൂളുകൾക്കും തുറന്നു വച്ചിട്ടും അധ്യാപകരെ അവശ്യമില്ലാത്ത സ്കൂളുകൾക്കും കൊറോണ സമ്മാനമാകുമ്പോൾ, പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചിട്ട് വേതനം ലഭിക്കാത്തവർക്കും കാരണം കൊറോണ തന്നെ!

വേതനത്തിന്റെ തോതനുസരിച്ചാണ് പലരും തൊഴിൽ തിരഞ്ഞെടുക്കുക. ഉപജീവനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ചിലർക്കത് ഭൂഷണമാകും. എന്നാൽ, അധ്യാപകൻ വിദ്യാഭ്യാസത്തിലൂടെ ഒരു സംസ്കാരത്തിനാണ് രൂപം നൽകുക. അവിടെ വേതനത്തിന് പ്രസക്തിയില്ല. മതബോധന അധ്യാപകർ അതിന് ഏറ്റവും വലിയ തെളിവാണ്. വേതനം നാമമാത്രമായിപ്പോലും ഇല്ലാതെ സേവനം ചെയ്യുന്നവർ.

കൊറോണ എന്തൊക്കെ പഠിപ്പിച്ചാലും അധ്യാപകർ പഠിപ്പിക്കുന്നത് ജീവനാണ്, ജീവിതമാണ്. അതിനാൽ അവരുടെ കണ്ണ് നനയിക്കാതിരിക്കാം. അധ്യാപകരെയും അവരുടെ സ്ഥാനത്തുനിന്ന് നന്മ പകരുന്നവരെയും വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker