Kerala

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനം നീതിപൂര്‍വ്വകമല്ല; കെ.ആർ.എൽ.സി.ബി.സി.

നവംബര്‍ 26, 27 തീയതികളില്‍ നടന്ന സംഭവങ്ങളിൽ ദുരൂഹത നിലനില്ക്കുന്നതിനാല്‍ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം; ബിഷപ് ജോസഫ് കരിയിൽ

ജോസ് മാർട്ടിൻ

കൊച്ചി: തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനവും നിലപാടുകളും നീതിപൂര്‍വ്വകമല്ലായിരുന്നുവെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസ്താവന. ജീവല്‍ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തീരവാസികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാതെയും, അംഗീകരിക്കാതെയും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും കെ.ആർ.എൽ.സി.ബി.സി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തോളം മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയാരഹിതമായിട്ടാണ് പെരുമാറിയതെന്നും നവംബര്‍ 26, 27 തീയതികളില്‍ നടന്ന ഹിതകരമല്ലാത്ത സംഭവങ്ങളെയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷണത്തിന് വിധേയമാക്കുകയും സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യണമെന്ന് മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിലും സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോയുടെ പേരിലും സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസിന്റെ പേരിലും നീതീകരിക്കാനാവാത്തവിധം നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും സംഭവ ദിവസം ആ സ്ഥലത്ത് സന്നിഹിതര്‍ പോലുമല്ലാതിരുന്ന മെത്രാന്മാരുടെയും, വൈദികരുടെയും, മത്സ്യത്തൊഴിലാളികളുടെയും പേരില്‍ ചുമത്തിയിട്ടുള്ള കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന അധികാരത്തിന്റെയും മറ്റു സംവിധാനങ്ങളുടെയും ദുരുപയോഗം ഈ സംഭവങ്ങളിലും കാണാന്‍ കഴിയുന്നുണ്ടെന്നും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker