Articles

കുർബാനയ്ക്ക് നൽകുന്ന പണം – ‘കപ്പം’ അല്ല. തെറ്റിദ്ധാരണ വേണ്ട

കുർബാനയ്ക്ക് നൽകുന്ന പണം - 'കപ്പം' അല്ല. തെറ്റിദ്ധാരണ വേണ്ട

 

സ്വന്തം ലേഖകന്‍

വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമായും 1917-ലെ കാനോൻ നിയമങ്ങളും 1983-ലെ കാനോൻ നിയമങ്ങളും 1991-ലെ ഡിക്രിയുമാണ് നമ്മെ ദിവ്യബലി നിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നത്. ഇതിൽ 1917-ലെ കാനോൻ നിയമപുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളുടെ വെളിച്ചത്തിൽ മാറ്റങ്ങൾ വരുത്തി തിരുസഭയിൽ നിലവിൽ വന്നതാണ് 1983-ലെ കാനോൻ നിയമപുസ്തകം. വീണ്ടും 1991-ൽ കാനോൻ 948-നെക്കുറിച്ച് പോപ്പ് ജോൺ പോൾ II, കൂടുതൽ വ്യക്തത നൽകിയതാണ് 1991-ലെ ഡിക്രിയിലൂടെ.

1983 – കാനോൻ നിയമപുസ്തകത്തിൽ 945 മുതൽ 958 വരെയുള്ള കാനോനുകൾ ദിവ്യബലിയിലെ നിയോഗാർപ്പണത്തെപ്പറ്റിയാണ് പ്രതിപാദിക്കുക.

ദിവ്യബലിക്കായി നൽകുന്ന തുകയ്ക്ക്, ഇറ്റാലിയൻ ഭാഷയിൽ “offerta” എന്നും ഇംഗ്ലീഷിൽ “offering” എന്നും മലയാളത്തിൽ “അർപ്പണം” അല്ലെങ്കിൽ “കാണിക്ക” = അതായത് സമ്മാനമായോ സംഭാവനയായോ നൽകുന്നത് എന്നർത്ഥത്തിലും ആണ് പറയുക.
എന്നാൽ പലപ്പോഴും ദിവ്യബലിയ്ക്കായി നൽകുന്ന ഈ “അർപ്പണത്തെ/കാണിക്കയെ” തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്.

ദിവ്യബലി നിയോഗങ്ങൾക്കു വേണ്ടിയുള്ള കാണിക്ക (കുർബാനപ്പണം എന്ന് പൊതുവെ നാം പറയുന്നത്) സ്വീകരണത്തിന് ചരിത്രപരമായി രണ്ടു കാരണങ്ങളുണ്ട്.

1) ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പുരോഹിതർക്ക് ദൈനംദിന ആവശ്യങ്ങൾക്ക് ഇത് വലിയൊരു സഹായം ആകുമെന്നതും, അതേ സമയം അവ കുർബാനക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ നിയോഗത്തിന്റെ മേലുള്ള സ്വമേധയായുള്ള ത്യാഗ പൂർണ്ണമായ അ ർപ്പണത്തിന്റെ ഭാഗമാവുകയും ചെയ്യും എന്നുള്ളതാണ്.

2) കാനോൻ  946-ൽ പ്രതിപാദിക്കുന്നതനുസരിച്ച് കുർബാനപ്പണം കാണിക്കയായി/ സംഭാവനയായി സഭാ ആവശ്യങ്ങളുടെ നടത്തിപ്പിനായി നൽകുകവഴി വിശ്വാസക്കൂട്ടായ്മയിലെ അംഗങ്ങൾ തങ്ങളുടെ തന്നെ ശുശ്രൂഷകർക്ക് ചെലവിന് നൽകേണ്ട സഭാദൗത്യത്തിൽ പങ്കുചേരുന്നു.

നിയോഗങ്ങൾക്ക് നൽകുന്ന കാണിക്കയെ സംബന്ധിച്ച് സഭയുടെ കാഴ്ച്ചപ്പാട്

1) “കുർബാനകൾ വാങ്ങപ്പെടാനോ വില്കപ്പെടാനോ പാടില്ല” എന്ന വസ്തുത മുഖ്യ ലക്ഷ്യമായാണ് സഭ കാണുന്നത് എന്ന് കാനോൻ 947 സൂചിപ്പിക്കുന്നു.

2) കുർബാന സമർപ്പണങ്ങൾ “വ്യവഹാരം ചെയ്യുന്നു” എന്ന തോന്നലുകൾ പോലും പൂർണമായും ഒഴിവാക്കണമെന്നും ആരെങ്കിലും കുർബാന നിയോഗങ്ങൾ ആദായലക്ഷ്യത്താൽ വിനിമയം ചെയ്യുന്നത് കണ്ടെത്തപ്പെട്ടാൽ അവർ censure ശിക്ഷക്ക് വിധേയരാണെന്നും കാനോൻ 1385 കൂട്ടിച്ചേർക്കുന്നു.

3) ഏതെങ്കിലും കാരണത്താൽ പ്രത്യേക നിയോഗത്തിന്റെ കൂടെ സ്വീകരിക്കപ്പെട്ട പണം നഷ്ടപ്പെട്ടാൽപോലും ആ നിയോഗത്തിനു വേണ്ടി കുർബാന അർപ്പിക്കുവാൻ വൈദീകൻ കടപ്പെട്ടവനാണെന്ന് കാനോൻ 949 വ്യക്തമാക്കുന്നു.

4) പ്രത്യേക നിയോഗത്തിനായി അർപ്പിക്കുന്ന കാണിക്കാപ്പണം സ്വീകരിക്കാൻ ഏതൊരു പുരോഹിതനും അർഹതയുണ്ട് എന്ന് കാനോൻ 945.1 സൂചിപ്പിക്കുന്നുണ്ടെങ്കിലും കുർബാന പണമോ നിയോഗമോ അദ്ദേഹം ആരിൽ നിന്നും നിർബന്ധിച്ചു കൈപ്പറ്റിയതാകരുത് എന്നും ഇത് നിഷ്ക്കർഷിക്കുന്നു.

5) ഒരു കുർബാന നിയോഗപ്പണം/കാണിക്ക മാത്രം കൈപ്പറ്റിക്കൊണ്ടു ഒരു വൈദീകന് എത്ര നിയോഗങ്ങൾ വേണമെങ്കിലും തന്റെ കുർബാനയിൽ ഉൾപ്പെടുത്താവുന്നതാണ്. ഒന്നിലധികം വരുന്ന നിയോഗങ്ങളുടെ കാണിക്കാപണം രൂപതയിൽ നൽകേണ്ടതാണ്.

6) ഒരു ദിവസം ഒരു വൈദീകന് ഒന്നിൽ കൂടുതൽ കുർബാനകൾ ചൊല്ലുവാൻ ചില പ്രത്യേക സാഹചര്യങ്ങൾ അനുവദിക്കുന്നുണ്ടെങ്കിൽ തന്നെയും നിയമ പരമായി ഒരു വൈദീകന് ഒരു കുർബാന മാത്രമേ ഒരു ദിവസം അർപ്പിക്കാൻ പാടുള്ളു എന്ന് കാനോൻ 905.1 സമർത്ഥിക്കുന്നു. ഉദാഹരണം ആയി ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ഒരു വൈദീകന് മൂന്ന് കുർബാനകളോളം അർപ്പിക്കാവുന്നതാണ്. വൈദീകർ കുറവുള്ള സ്ഥലങ്ങളിലെ രൂപത അധ്യക്ഷന്മാർക്കു തങ്ങളുടെ രൂപതയിലെ അജപാലന സാഹചര്യം വിലയിരുത്തികൊണ്ട് തന്റെ കീഴിലുള്ള വൈദീകരെ സാധാരണ ദിവസങ്ങളിൽ പോലും രണ്ടു കുർബാന അർപ്പിക്കുവാൻ അനുവദിക്കാവുന്നതാണെന്നും കാനോൻ 905.2 കൂട്ടി ചേർക്കുന്നു.

7) അമേരിക്കൻ ഐക്യനാടുകളിലെ രണ്ടു വൈദീകർ മാത്രം നിയമിതരായിട്ടുള്ള വലിയ ഇടവകകളിൽ അനുദിന കുർബാനക്ക് പുറമെ ഓരോ ദിവസവും വൈദീകർ മൃതസംസ്കാര കുർബാനകളും വിവാഹ കുർബാനകളും അർപ്പിക്കുന്നത് സാധാരണ കാഴ്ചയാണ്. ഇത്തരം സന്ദർഭങ്ങളിൽ വൈദീകർക്കു ഒന്നിൽകൂടുതൽ കുർബാനപ്പണം കൈപ്പറ്റാമോ? എന്ന ചോദ്യവും പ്രസക്തമാണ്. തീർച്ചയായും പാടില്ല.

കാനോൻ 951.1 ഇപ്രകാരം വ്യക്തമാക്കുന്നു ഒരു വൈദീകൻ വ്യത്യസ്ത നിയോഗങ്ങളുമായി ഒന്നിൽ കൂടുതൽ കുർബാനകൾ അർപ്പിക്കുമ്പോൾ അദ്ദേഹം അവയിൽ നിന്നും ഒരു കുർബാനയുടെ കാണിക്ക മാത്രമേ സ്വീകരിക്കാവൂ. അതാത് രൂപതകളിലെ രൂപതാധ്യക്ഷൻ നിശ്ചയിച്ചിരിക്കുന്ന ക്രമത്തിൽ ശേഷമുള്ള കുർബാന കാണിക്ക വിനിയോഗിക്കാവുന്നതാണ്.  ഇത്തരത്തിലുള്ള പണത്തിന്റെ അത്യന്തകമായ വിനിയോഗ രീതി ഓരോ രൂപതതോറും വ്യത്യാസപ്പെട്ടാലും ഒരിക്കലും കുർബാന അർപ്പിക്കുന്ന വൈദീകനിൽ ഒന്നിൽ കൂടുതൽ കുർബാനകാണിക്ക ഒരു ദിവസം എത്തിച്ചേരാൻ പാടില്ല. ഇപ്രകാരം ഒരു വിധേനയും കുർബാനപ്പണം വൈദീകർക്കു ഒരുദിവസം ഒന്നിൽ കൂടുതൽ കുർബാന അർപ്പിക്കാൻ ധനപരമായ പ്രേരകമായിക്കൂടാ.

ഈ നിയമങ്ങൾ കുർബാന അർപ്പണം വൈദീകർക്കു സാമ്പത്തിക നേട്ടത്തിനും കുർബാനയുടെ വിനിമയത്തിനും ഒക്കെയാണെന്ന മിഥ്യാ ധാരണകളെ ഇല്ലാതാക്കാൻ സഭയെ അത്യന്തം സഹായിക്കുന്നു.

പരിശുദ്ധ പിതാവ് കഴിഞ്ഞ ബുധനാഴ്ച (മാർച്ച്‌ 7, 2018) പറഞ്ഞകാര്യങ്ങൾ സഭാവിശ്വാസികൾക്ക് ദിവ്യബലിയിലെ നിയോഗങ്ങളെപ്പറ്റിയും വൈദികർക്ക് അതിനുവേണ്ടി നൽകുന്ന കാണിക്കയുടെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ആയിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker