പാകിസ്‌താൻ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി ക്രിസ്‌ത്യൻ ദേവാലയം
പാകിസ്‌താൻ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി ക്രിസ്‌ത്യൻ ദേവാലയം
![](https://i0.wp.com/www.catholicvox.com/wp-content/uploads/2018/04/Pakisthan-01.jpg?resize=780%2C405&ssl=1)
സ്വന്തം ലേഖകന്‍
ലാഹോർ : പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിക സർവ്വകലാശാലയിൽ ക്രൈസ്തവ ദേവാലയം തുറന്നു. ഫൈസലാബാദിലെ അഗ്രിക്കൾച്ചർ സർവ്വകലാശാലയിലാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ ദേവാലയം തുറന്നിരിക്കുന്നത്.
ഏപ്രിൽ 15-ന് ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെത്രാപ്പോലീത്തയും, പാക്കിസ്ഥാൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ മോൺ. ജോസഫ് അർഷാദാണ് ദേവാലയത്തിന്റെ കൂദാശ കർമ്മം നടത്തിയത്. സർവ്വകലാശാല വളപ്പിൽ സ്ഥിതിചെയ്യുന്ന ദേവാലയം രാജ്യത്ത് സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സന്ദേശമാണ് നൽകുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
സർവ്വകലാശാല അധികാരികൾ, പുരോഹിതർ, കാമ്പസ് വളപ്പിൽ താമസിച്ചിരുന്ന 70-ഓളം ക്രൈസ്തവ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.
സർവ്വകലാശാലയിലെ സ്റ്റാഫിന്റേയും, ക്രിസ്ത്യൻ വിദ്യാർത്ഥികളുടേയും വിശ്വാസപരമായ ആവശ്യങ്ങൾക്കായിട്ടാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നതെന്നും യൂണിവേഴ്സിറ്റി ദേവാലയം ക്രിസ്ത്യൻ-മുസ്ലീം സാഹോദര്യത്തിന്റെ ഉദാഹരണമാണെന്നും യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ചാൻസിലറായ മുഹമ്മദ് സഫർ ഇക്ബാൽ പറഞ്ഞു.
2015-ൽ ഫൈസലാബാദ് രൂപതയുടെ മുൻ വികാർ ജനറലിന്റെ നേതൃത്വത്തിലാണ് സെന്റ് മേരീസ് ദേവാലയത്തിന്റെ നിർമ്മാണ പദ്ധതിക്ക് തുടക്കമാകുന്നത്. നിർമ്മാണത്തിനാവശ്യമായ മൂന്നുലക്ഷത്തോളം പാക്കിസ്ഥാനി റുപ്പീ ഫൈസലാബാദ് രൂപതയാണ് നൽകിയത്.
നിലവിൽ 177-ലധികം യൂണിവേഴ്സിറ്റികൽ പാക്കിസ്ഥാനിലുണ്ട്. ഈ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാദ്യമായാണ് ഒരു സവ്വകലാശാലയിൽ ക്രിസ്ത്യൻ ദേവാലയത്തിന് അനുമതി ലഭിക്കുന്നത്. ദേവാലയത്തിന് അനുമതി നൽകിയതിന് സര്‍വ്വകലാശാല അധികാരികളോടും, ഗവണ്‍മെന്റിനും മോൺ. ജോസഫ് അർഷാദ് നന്ദി അറിയിച്ചു.
![](https://i0.wp.com/ssl.gstatic.com/ui/v1/icons/mail/images/cleardot.gif?w=708&ssl=1)