ചുവപ്പ് നാടയില്‍ കുരുക്കല്ലേ കേരളത്തിന്‍റെ സ്വന്തം നാവികപ്പടയെ
ചുവപ്പ് നാടയില്‍ കുരുക്കല്ലേ കേരളത്തിന്‍റെ സ്വന്തം നാവികപ്പടയെ
![](https://i0.wp.com/www.catholicvox.com/wp-content/uploads/2018/09/74c3a511-c9de-4547-a0b3-a0aefa4996e0.jpg?resize=780%2C405&ssl=1)
ജോസ് മാർട്ടിൻ
ആലപ്പുഴ: ആഗസ്റ്റ് പതിനാറാം തിയതി രാവിലെ പത്തു മണിക്ക് ആലപ്പുയില്‍ നിന്നു രക്ഷാ പ്രവര്‍ത്തനത്തിനു ‘സിയോന്‍’ എന്ന വള്ളത്തില്‍ ചെങ്ങന്നൂർക്ക് പുറപ്പെട്ട സംഘത്തിൽ, വള്ളത്തിന്റെ ഉടമ ഗിരീഷ് വെള്ളപ്പനാട് കാട്ടൂർ, ബെന്നി ആറാട്ടുകുളം കാട്ടൂർ, സെബിന്‍ പറവൂര്‍ തുടങ്ങിയ മത്സ്യ തൊഴിലാളികളും മെഡിക്കൽ റെപ്പ് ആയ സാം തോമസ് പാണ്ടിയാലയിലും ഉണ്ടായിരുന്നു.
ചെങ്ങനൂര്‍ എണ്ണക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സ്ത്രീകളും, കുട്ടികളും, ഗര്‍ഭിണികളും, വൃദ്ധരും അടക്കം ഏകദേശം ഇരുനൂറ്റി അന്‍പതോളം പേരെ ഇവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.
നാലു മാസം പ്രായമുള്ള ഒരു കുഞ്ഞിനെ തന്‍റെ കോട്ടില്‍പൊതിഞ്ഞു സുരക്ഷിത സ്ഥാനത്ത് എത്തിച്ചതു തന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍പറ്റാത്ത അനുഭവമാണെന്ന് ശ്രീ സാം തോമസ് പറയുന്നു.
രക്ഷാ പ്രവര്‍ത്തനത്തിന്‍റെ മൂന്നാം നാള്‍ ഭിത്തിയില്‍ ഇടിച്ച് ഇവരുടെ വള്ളത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു.
തന്‍റെ രണ്ടു വള്ളങ്ങളില്‍ ഒന്ന് ഓഘി ദുരന്തത്തില്‍ നഷ്‌ടപ്പെട്ടു. മാസങ്ങളായി നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസ്കള്‍ കയറി ഇറങ്ങുന്നതിന് ഇടയിലാണ് രക്ഷാ പ്രവര്‍ത്തനത്തിനു മത്സ്യ തൊഴിലാളികളുടെ സഹായം സര്‍ക്കാര്‍ അഭ്യർത്ഥിച്ചത്. മുൻപിൻ നോക്കാതെ ആകെയുള്ള തന്‍റെ ഉപജീവന മാര്‍ഗമായ വള്ളവുമായി രക്ഷാ പ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിച്ച ഗിരീഷിന്‍റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. വള്ളത്തിനു കേടു സംഭവിച്ചതിനാല്‍ കടലില്‍ പോകാന്‍ നിർവാഹമില്ല. കരയില്‍ കയറ്റിവച്ചിരിക്കുകയാണ്.
എട്ടും, നാലും വയസു പ്രായമുള്ള രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പോറ്റാന്‍ കടലില്‍ പോകാന്‍ നിർവാഹമില്ലാതെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
പുതിയ വള്ളത്തിനു ഏകദേശം ഒന്നര ലക്ഷം രൂപായോടു അടുത്ത് വരും. മത്സ്യതൊഴിലാളികളുടെ അഭിപ്രായത്തില്‍ ഫൈബര്‍ ഗ്ലാസ് വള്ളങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തി കേടുപാടുകള്‍ തീര്‍ത്താല്‍ അധികകാലം നില്‍ക്കില്ല അതുപോലെതന്നെ സുരക്ഷിതവുമല്ല.
ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്‍റെ സ്വന്തം സേനയെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നതിൽ സംശയമില്ല.