പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ മറക്കാതെ കത്തോലിക്കാ സഭ
പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ മറക്കാതെ കത്തോലിക്കാ സഭ

സ്വന്തം ലേഖകൻ
വരാപ്പുഴ: പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ ഏറ്റവും മുന്നിൽ നിന്ന് സഹായിക്കുവാൻ ബാധ്യതയുള്ളവർ മറ്റു പല കാര്യങ്ങളുടെയും പുറകെപോകുമ്പോഴും, ദുരന്തത്തിൽ അകപ്പെട്ടവരെ മറക്കാതെ കത്തോലിക്കാ സഭ മുന്നോട്ടു പോകുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഒരുദാഹരണമാണ് വരാപ്പുഴ അതിരൂപതയിലെ മാടവന ഇടവകയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളി.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പിൽ ജോസഫിന് ‘മാടവന ഇടവക’ പുതിയ വീട് നിർമ്മിച്ച് നൽകി. മാടവന ഇടവകയുടെ ആ ‘സ്നേഹവീട്’ മുൻആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ച് കുടുംബത്തിന് നൽകുകയും ചെയ്തു. ഈ ത്യാഗപ്രവർത്തിയിൽ പങ്കുചേർന്നു എല്ലാവരെയും ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു.
സ്നേഹവീടിന്റെ നിർമ്മാണ ജോലികൾ മാടവന ഇടവകയിലെ തൊഴിലാളികൾ ശ്രമദാനമായിട്ടാണ് ചെയ്തത്. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയും, തിരുനാൾ ആഘോഷങ്ങൾ ചുരുക്കിയും, ഇടവകാംഗങ്ങളുടെ സംഭാവനയിലൂടെയുമാണ് നിർമ്മാണത്തുക സ്വരൂപിച്ചത്. ഏഴ് ലക്ഷം രൂപയുടെ ബഡ്ജറ്റിലാണ് പണിയാരംഭിച്ചത്. എന്നാൽ, രണ്ട് ശയനമുറികളും സ്വീകരണമുറിയും അടുക്കളയും അടക്കം 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ശ്രമദാന ജോലികളിലൂടെ ആറ് ലക്ഷം രൂപയിൽ പൂർത്തിയാക്കാൻ സാധിച്ചു.
വീടിന്റെ ആശീർവാദ കർമ്മത്തിൽ നടക്കാപ്പറമ്പിൽ ജോസഫും കുടുംബത്തോടുമൊപ്പം മാടവന വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, കോതാട് വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ.പോൾ നിധിൻകുറ്റിശ്ശേരി, ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് എന്നിവർ പങ്കെടുത്തു.