വിശുദ്ധവാര തീർത്ഥാടനകേന്ദ്രമായ പൂങ്കാവ് സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിലെ വിശ്വപ്രസിദ്ധമായ പെസഹാ രാത്രിയിലെ ദീപക്കാഴ്ച്ച
തിരുവത്താഴ പൂജയ്ക്കുശേഷം ദീപാർച്ചന ആരംഭിക്കുന്നു
![](https://i0.wp.com/www.catholicvox.com/wp-content/uploads/2019/04/WhatsApp-Image-2019-04-18-at-8.24.28-PM.jpeg?resize=780%2C405&ssl=1)
ജോസ് മാർട്ടിൻ
ആലപ്പുഴ: വിശുദ്ധവാര തീർത്ഥാടനത്തിലെ ഏറ്റവും സവിശേഷവും ശ്രദ്ധേയവുമായ ഭാഗമാണ് പെസഹാ രാത്രിയിലെ വിശ്വപ്രസിദ്ധമായ ദീപക്കാഴ്ച. ലോകത്തിലെ മറ്റൊരു ക്രൈസ്തവ ദേവാലയത്തിലും കാണാൻ കഴിയാത്ത നേർച്ച വഴിപാടാണിത്. തിരുവത്താഴ പൂജയ്ക്കുശേഷം ദീപാർച്ചന ആരംഭിക്കുന്നു. നാനാജാതിമതസ്ഥർ നേരം പുലരുംവരെ നിലവിളക്കുകൾ തെളിയിച്ചു നിർത്തി അനുതാപ പ്രാർത്ഥനയും, ധ്യാനവുമായി വിശാലമായ പള്ളി മൈതാനിയിൽ ജാഗരണം ഇരിക്കുന്നു.
കർത്താവിന്റെ അൽഭുത തിരുസ്വരൂപത്തിനു മുമ്പിൽ വണങ്ങി പ്രാർത്ഥിച്ചതിന്റെ ഫലമായി അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയായിട്ടാണ് വിശ്വാസികൾ ഈ അർച്ചനയിൽ പങ്കുചേരുന്നത്. കൊച്ചി രൂപതയുടെ കീഴിലുള്ള ഈ ദേവാലയം മതമൈത്രിയുടെ മകുടോദാഹരണമാണ്.
ഇവിടുത്തെ അത്ഭുത തിരുസ്വരൂപത്തിൽ സമർപ്പിക്കുന്ന വഴിപാടുകളും വ്യത്യസ്തമാണ്. തിരുസ്വരൂപത്തിന് പട്ടും തലയിണയും സമർപ്പിക്കൽ, തിരുസ്വരൂപത്തിന്റെ നഗരികാണിക്കൽ സമയത്ത് തിരുസ്വരൂപത്തിലേക്ക് വെറ്റില, വേപ്പില, കുരുമുളക്, പുഷ്പങ്ങൾ മുതലായവ എറിയുക തുടങ്ങിയവ ഇവിടുത്തെ നേർച്ചയർപ്പണങ്ങളാണ്. യേശുവിന്റെ മൃതദേഹത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശുന്ന യഹൂദ ആചാരത്തിന്റെ ഓർമ്മിക്കലാണിത്. ഈ വേളയിൽ അർപ്പിക്കപ്പെടുന്ന വേപ്പിലയും വെറ്റിലയും മറ്റും അത്ഭുത രോഗശാന്തി ശേഷിയുള്ളതായിരുന്നു എന്നാണ് വിശ്വാസം.
പട്ടും തലയിണയും സമർപ്പിക്കൽ അർത്ഥമാക്കുന്നത്, സുഖലോലുപ വസ്തുക്കൾ കർത്താവിന്റെ നാമത്തിൽ വെടിഞ്ഞ് ത്യാഗത്തിലും പങ്കുവെക്കലിലും പരസ്പര സ്നേഹത്തിലും ഊന്നി ജീവിക്കുമെന്നുള്ള പ്രഖ്യാപിക്കലാണ്.