Kerala

തീരവാസികളെ തീരത്തുനിന്നും കുടിയൊഴിപ്പിക്കരുത്; ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ

അനധികൃതമെന്ന് പറയപ്പെടുന്ന പട്ടിക പുന:പരിശോധിച്ച് നിയമാനുസരണം ക്രമീകരണ ഉത്തരവു പുറപ്പെടുവിക്കണമെന്ന് വൈദിക സമിതി...

ജോസ് മാർട്ടിൻ

ആലപ്പുഴ: തീരവാസികളെ തീരത്തുനിന്നും നിർബന്ധപൂർവം കുടിയൊഴുപ്പിക്കരുതെന്ന് ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. തീരപരിപാലന വിജ്ഞാപനം സംബന്ധിച്ച് ആലപ്പുഴ ബിഷപ്പ് ഹൗസിൽ ചേർന്ന വൈദികരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായി തീരത്ത് താമസിക്കുന്നവർക്കും, മത്സ്യത്തൊഴിലാളികൾക്കും, അവർ കാലാകാലങ്ങളായി താമസിക്കുന്ന ഇടങ്ങളിൽ നിലവിലെ വീടുകൾ പുന:ർനിർമ്മിക്കുന്നതിനും, ചട്ടങ്ങൾക്ക് അനുസൃതമായി പുതിയവ നിർമ്മിക്കുന്നതിനും, 2011-ലെ സി.ആർ.ഇസെഡ്. വിജ്ഞാപനത്തിൽ അനുമതി ഉണ്ടായിരിക്കെ അപ്രകാരമുള്ള അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോയി. കൂടാതെ അതു സംബന്ധിച്ചു ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും, പ്രസ്തുത പട്ടിക ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ സമർപ്പിച്ച് നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുവാൻ ലക്ഷ്യം വച്ചുള്ള നടപടികൾ അപലപനീയമാണെന്നും വൈദികരുടെ സമ്മേളനം വിലയിരുത്തിയെന്ന് ആലപ്പുഴ രൂപതാ പി.ആർ.ഓ. ഫാ.സേവ്യർ കുടിയാംശ്ശേരി അറിയിച്ചു.

സുനാമി പുനരധിവാസ പദ്ധതി, ലൈഫ് മിഷൻ തുടങ്ങിയ പ്രത്യേക ഭവന നിർമാണ പദ്ധതികളിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശോധനയ്ക്ക് വിധേയമായി പണിപൂർത്തിയാക്കിയ വീടുകൾപോലും ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട് എന്നത് പ്രതിഷേധാർഹമാണ്. വേലിയേറ്റ മേഖലയിൽനിന്ന് 200 മീറ്റർ വരെയുള്ള കരഭാഗത്ത് 100 ചതുരശ്ര മീറ്റർ വരെ തറവിസ്തീർണമുള്ള വീടുകൾക്ക് അനുമതി നൽകുവാനുള്ള അധികാരം ജില്ലാതല സമിതികളിൽ നിക്ഷിപ്തമായിരിക്കെ ആ ഉത്തരവാദിത്വം നിറവേറ്റണ്ട അധികാരികൾ അതുനിർവഹിക്കാത്ത സാഹചര്യത്തിൽ
തീരദേശവാസികളെ ബോധപൂർവം ഉപദ്രവിക്കുന്ന നടപടികളാണു ഉണ്ടാകുന്നതെന്നും സമിതി വിലയിരുത്തി. അതിനാൽ നിലവിലുള്ള, അനധികൃതമെന്ന് പറയപ്പെടുന്ന പട്ടിക പുന:പരിശോധിച്ച് നിയമാനുസരണം ക്രമീകരണ ഉത്തരവു പുറപ്പെടുവിക്കണമെന്ന് വൈദിക സമിതി ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker