Kerala

അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നു; ഒത്താശചെയ്ത് പഞ്ചായത്തും പോലീസുമെന്ന് ആരോപണം

കാമറ ദൃശ്യങ്ങളടക്കം പരാതി നല്കിയപ്പോള്‍ മാലിന്യം തള്ളുന്ന വാഹനത്തിന്റെ നമ്പറുമായി വന്നാല്‍ അന്വേഷിക്കാമെന്നാണ് പൊലീസ്...

സ്വന്തം ലേഖകൻ

കൊച്ചി: അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നത് തുടർക്കഥയാവുന്നു. അതിനൊക്കെ ഒത്താശചെയ്ത്, നോക്കുകുത്തിയായി പഞ്ചായത്ത് അധികൃതരും പോലീസും. ദേശീയപാതയോരത്ത് വൈദിക സെമിനാരിക്കു മുന്നിലാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവായിരിക്കുന്നത്. കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ കരാറെടുത്ത സംഘങ്ങളാണ് മാസങ്ങളായി ഈ നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നത്.

അരൂർ ദേശീയപാതയിൽ സെമിനാരിക്കു മുന്നില്‍ കക്കൂസ് മാലിന്യം തള്ളുന്നത്തിന്റെ വീഡിയോ

നിരവധി പരാതികള്‍ പൊലീസിനും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും നല്കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. അരൂര്‍-കുമ്പളം പാലത്തിന്റെ തെക്കുവശമുള്ള പിയറിസ്റ്റ് സെമിനാരിക്കു മുന്നിലാണ് മാലിന്യം തള്ളുന്നത്. ഒടുവിൽ മാലിന്യം തള്ളുന്നത് തടയാന്‍ പാതയോരത്ത് വേലി കെട്ടിയെങ്കിലും, വേലി പൊളിച്ച് മാലിന്യം തള്ളുന്നത് തുടരുകയാണ്. (“കക്കൂസ് മാലിന്യം തള്ളൽ: സെമിനാരിക്ക് മുന്നിൽ വേലി സ്ഥാപിച്ചു” എന്ന തലക്കെട്ടോടെ പത്രങ്ങൾ തന്നെ ഈ വാർത്ത പുറത്ത് വിട്ടിരുന്നു).

സെമിനാരിക്കു മുന്‍വശത്ത് ദേശീയപാതയോരത്ത് തള്ളുന്ന മാലിന്യം സെമിനാരിയുടെ ഭാഗത്തേക്കും കായലിലേക്കും ഒഴുകി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അസഹ്യമായ ദുര്‍ഗന്ധവും ഇവിടെ ഉണ്ട്. കക്കൂസ് മാലിന്യത്തോടൊപ്പം ഭക്ഷണാവശിഷ്ടങ്ങളും കശാപ്പുശാലയിലെ അവശിഷ്ടങ്ങളും തള്ളുന്നുണ്ട്. സെമിനാരി വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പലപ്പോഴും ജെസിബിയും മറ്റും വാടകയ്‌ക്കെടുത്ത് മാലിന്യം മണ്ണിട്ടുമൂടുകയാണ്.

ഇതു സംബന്ധിച്ച് പൊലീസില്‍ സിസിടിവി കാമറ ദൃശ്യങ്ങളടക്കം പരാതി നല്കിയപ്പോള്‍ മാലിന്യം തള്ളുന്ന വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നായിരുന്നു മറുപടി. നമ്പറുമായി വന്നാല്‍ അന്വേഷിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുമ്പളം ടോൾ പ്ലാസ വഴി കടന്നുവരുന്ന ഈ വണ്ടികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് നടപടി എടുക്കുവാൻ എന്തുകൊണ്ട് പോലീസിന് സാധിക്കുന്നില്ല, അല്ലെങ്കിൽ അവർ ആർക്കു വേണ്ടി കണ്ണടയ്ക്കുന്നു?

ഇത് തീർത്തും പ്രതിഷേധാർഹമാണ്. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ദേശീയ പാതയിൽ ഇത്രയും വലിയ അനീതി തുടർന്ന് കൊണ്ട് പോക്കുന്നതിനുള്ള ധൈര്യം ഇവർക്ക് ആര് നൽകി. പോലീസിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥ അംഗീകരിക്കാനാവില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker