വേളാങ്കണ്ണിയിൽ നടന്നുവന്ന രൂപതാ വൈദീക ദേശീയ കോൺഗ്രസ് സമാപിച്ചു
ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിലെ 91 രൂപതകളെ പ്രതിനിധീകരിച്ച് 700 വൈദീകർ പങ്കെടുത്തു...
![](https://i0.wp.com/www.catholicvox.com/wp-content/uploads/2020/01/83013253_3410833972324480_1675625003124523008_o.jpg?resize=780%2C405&ssl=1)
അനിൽ ജോസഫ്
ബാംഗ്ലൂർ: 2020 ജനുവരി 28-ന് തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ ആരംഭിച്ച രൂപത വൈദീകരുടെ സമ്മേളനം സമാപിച്ചു. “പൗരോഹിത്യത്തിന്റെ സന്തോഷം” എന്ന വിഷയമായിരുന്നു പ്രധാന ചർച്ചാ പ്രമേയം. ബോംബെ അതിരൂപതാ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ നടന്ന സമൂഹ പൊന്തിഫിക്കൽ ദിവ്യബലിയോടെയായിരുന്നു രൂപതാ വൈദീക ദേശീയ കോൺഗ്രസിന് തുടക്കമായത്. രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസ് (CDPI) വേളാങ്കണ്ണിയിൽ ആരംഭിച്ചു
ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ (സി.സി.ബി.ഐ.) കീഴിൽ പ്രവർത്തിക്കുന്ന ദൈവവിളി-സെമിനാരി-വൈദീക-സന്യസ്ത കമ്മീഷന്റെ (വി.എസ്.സി.ആർ.) മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന സി.ഡി.പി.ഐ.യാണ് രൂപതാ വൈദീകരുടെ കൂട്ടായ്മയായ ഈ ദേശീയ കോൺഗ്രസ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിലെ 91 രൂപതകളെ പ്രതിനിധീകരിച്ച് 700 വൈദീകർ രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസിൽ പങ്കെടുത്തു.
2001-ലാണ് CDPI ആരംഭിച്ചതെങ്കിലും ‘രൂപതാ വൈദീകരുടെ കൂട്ടായ്മ’യായി ഇതിനെ ഔദ്യോഗികമായി CCBI അംഗീകരിച്ചത് 2008-ലാണ്; തുടർന്ന്, 2014-ൽ അതിന്റെ പുതുക്കിയ ചട്ടങ്ങളും CCBI അംഗീകരിച്ചു. 1) പുരോഹിതന്മാർക്കിടയിൽ ഐക്യം വളർത്തിയെടുകൊണ്ട് അവർക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുക. 2) ബിഷപ്പുമാരും പുരോഹിതന്മാരും തമ്മിലുള്ള സാഹോദര്യം വർദ്ധിപ്പിക്കുക. 3) ഇടയധർമ്മ ആത്മീയതയ്ക്കും, ഓരോ കാലത്തെയും അടയാളങ്ങൾക്കും അനുസൃതമായി വൈദീകരിൽ നിരന്തരമായ രൂപീകരണം നടത്തുക. 4) പുരോഹിതന്മാർക്കിടയിലെ ബന്ധം ദേശീയ തലത്തിൽ, രൂപതാ-അതിരൂപതാ വരമ്പുകൾക്കപ്പുറം വിപുലീകരിക്കുക. 5) ദൈവരാജ്യ സ്ഥാപനത്തിനുതകുന്ന തരത്തിൽ പ്രാദേശികവും, സാർവത്രികവുമായ രീതിയിൽ പരസ്പര പിന്തുണയുടെ ഒരു വൈദീകവലയം സൃഷ്ടിക്കുക. എന്നിവയാണ് ഈ വൈദീകരുടെ കൂട്ടായ്മയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസിന് രൂപതാ വൈദീക ദേശീയ കോൺഗ്രസിന്റെ ആദരം
എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള വൈദീകർ തങ്ങളുടെ ‘പൗരോഹിത്യത്തിലെ സന്തോഷം’ പങ്കുവയ്ക്കുന്ന ചർച്ചകളോടെയാണ് പരിപാടി ആരംഭിച്ചത്. നാല് പാനൽ ചർച്ചകളിലായിട്ടായിരുന്നു ക്രമീകരണം. ആദ്യത്തേത്; സ്വയം തിരിച്ചറിയുന്ന പൗരോഹിത്യത്തിന്റെ സന്തോഷം, രണ്ടാമതായി; മറ്റുള്ളവനാൽ തിരിച്ചറിയപ്പെടുന്ന പൗരോഹിത്യം, മൂന്നാമത്തേത്; സന്തോഷകരമായ കൂട്ടായ്മകൾ കെട്ടിപ്പടുക്കുന്നതിൽ രൂപതാ വൈദീകരുടെ പങ്ക്, നാലാമത്തേത്; രൂപതാ വൈദീകൻ ഇന്നിന്റെ പുതിയ ശുശ്രൂഷാ മേഖലകളിൽ.
രൂപതാ വൈദീക ദേശീയ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സി.ഡി.പി.ഐ.യുടെ രക്ഷാധികാരി അധ്യക്ഷനായിരുന്നു. രൂപതാ വൈദീക ദേശീയ കോൺഗ്രസിന്റെ കരട് പ്രസ്താവനയും പാസാക്കി.