2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു
1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു...
![](https://i0.wp.com/www.catholicvox.com/wp-content/uploads/2020/03/prato.jpg?resize=780%2C470&ssl=1)
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ
ഇറ്റാലിയൻ ജനത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ്. വൈറസ് രോഗ ബാധയേക്കാൾ അതേൽപ്പിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോരുത്തരും തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച് ഈ വിഷയത്തെ നോക്കിക്കാണുന്നു. ദൈവവിശ്വാസികൾ കൂടുതൽ പ്രാർത്ഥനയിൽ അഭയം തേടുന്നു.
ഇറ്റലിയിലെ തസ്ക്കനി റീജിയനയിലുള്ള പ്രാത്തോയിൽ 2020 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ചരിത്രത്തിലെ ഒരു തനിയാവർത്തനത്തിന് സെന്റ് സ്റ്റീഫൻ കത്തീഡ്രൽ ദേവാലയം സാക്ഷിയാവുകയാണ്. ഇറ്റലിയിലെ എല്ലാ പ്രധാന ദേവാലയങ്ങളിലും വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പതിവുണ്ട്. ഈ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റ് അരപ്പട്ടയുടെ ഒരു തിരുശേഷിപ്പാണ് നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്നത്. പ്രധാന തിരുനാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി അത് പുറത്തെടുക്കുന്ന പതിവുണ്ട്.
ഈ വർഷം കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ മാർച്ച് 19-ന് രാത്രി 9 മണിക്ക് ഈ തിരുശേഷിപ്പ് ഇന്നത്തെ രൂപതാ അദ്ധ്യക്ഷനും, നഗര പിതാവും ഒന്നുചേർന്ന് വണങ്ങുകയും മാതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിച്ച് പ്രാർത്ഥിക്കുകയും ചെയ്യും. തൽസമയം ടെലിവിഷനിൽ അത് ജനങ്ങൾക്ക് വേണ്ടി ഇവിടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
526 വർഷങ്ങൾക്കു മുൻപ് 1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ ഫ്ലോറൻസ് രാജകുടുംബത്തിലെ ജോവാനി മേധിച്ചി (ഇദ്ദേഹം പിന്നീട് ലിയോ X എന്ന പേരിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു) യുടെ നേതൃത്വത്തിൽ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തലമുറകൾപലതു കടന്നുപോയാലും ഒരിക്കലും കടന്നുപോകാത്ത ദൈവസന്നിധിയിൽ അഭയം തേടുന്ന ഒരു ജനതയുടെ ജീവിക്കുന്ന സാക്ഷ്യമായി അങ്ങനെ 2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു.