ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലികലേഖനം “ഞാൻ അത്യധികം ആഗ്രഹിച്ചു”
അപരന് ഇടം കൊടുക്കുന്നതായിരിക്കണം ആരാധനാക്രമം എന്ന് ഓരോ ഖണ്ഡികയിലും ഓർമിപ്പിക്കുന്നുണ്ട്...
![](https://i0.wp.com/www.catholicvox.com/wp-content/uploads/2022/08/Encyclical-scaled.jpg?resize=780%2C470&ssl=1)
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ “ഞാൻ അത്യധികം ആഗ്രഹിച്ചു” എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ നെറ്റൊ, സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ ഫാ.ജെയിംസ് ആലക്കുഴിയിൽ ഓ.സി.ഡി., സന്നിഹിതനായിരുന്നു.
വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 22:15-ലെ “പീഡാനുഭവത്തിനു മുൻപ്, നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു” എന്ന വാക്യത്തെ പരാമർശിച്ചുകൊണ്ടാണ്, ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെ സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം 2022 ജൂൺ 29-ന് ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയത്.
പുതിയ നിർദ്ദേശങ്ങളുടെയോ പ്രത്യേക മാനദണ്ഡങ്ങളുടെയോ ഒരു മാർഗ്ഗരേഖ എന്നതിനേക്കാൾ ആരാധനാക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. അപരന് ഇടം കൊടുക്കുന്നതായിരിക്കണം ആരാധനാക്രമം എന്ന് ഓരോ ഖണ്ഡികയിലും പരിശുദ്ധ പിതാവ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.