Daily Reflection

ഡിസംബർ – 23 തിരുപ്പിറവിയിലെ കുഞ്ഞു രോദനങ്ങൾ

താൻ ജനിച്ചതും മറ്റുള്ളവർക്കുവേണ്ടി ജീവനർപ്പിക്കാനാണെന്ന് ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുകയാണ്...

തിരുപ്പിറവിയിൽ രക്തസാക്ഷികളായ പിഞ്ചു പൈതങ്ങളെ കുറിച്ച് ചിന്തിക്കാം

ക്രിസ്തുമസിനോടനുബന്ധിച്ചുതന്നെ, കത്തോലിക്കാ സഭ ആഘോഷിക്കുന്നതാണ് പിഞ്ചു പൈതങ്ങളുടെ തിരുന്നാൾ. ക്രിസ്തുവിന്റെ ജനനവുമായി അഭേദ്യമായ ബന്ധമുളള പിഞ്ചോമനകളെക്കുറിച്ചുള്ള ഓർമ്മ സഭ വളരെയേറെ പ്രാധാന്യത്തോടു കൂടിയാണ് ആഘോഷിക്കുന്നത്. സഭാ ചരിത്രത്തിലെപ്പോഴും, ക്രിസ്തുവിനെയും, ക്രിസ്തുവിശ്വാസത്തെയും പ്രതി ജീവനർപ്പിച്ചവർ നിരവധിയാണ്. സഭയുടെ കരുത്തുതന്നെ ഇപ്രകാരമുള്ള അടിയുറച്ച വിശ്വാസ സാക്ഷ്യങ്ങളാണ്. ഉണ്ണിയേശുവിന്റെ ജനനം മുതൽ തുടങ്ങുന്നതാണ്, അവനു വേണ്ടി ജീവനർപ്പിച്ചും, പീഡകളനുഭവിച്ചും സാക്ഷ്യം നൽകുന്നത്. അതിന്നും സഭ തുടർന്നുകൊണ്ടേയിരിക്കുന്നു.

ഹേറോദേസ് രാജാവിന്റെ കല്പനപ്രകാരം വധിക്കപ്പെട്ട കുഞ്ഞുമക്കളുടെ ദീനരോദനം ജെറമിയ പ്രവാചകന്റെ പ്രവചന പൂർത്തീകരണമായിട്ടാണ് സുവിശേഷങ്ങളിൽ കാണുന്നത്. “റാമായിൽ, ഒരു സ്വരം വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു” (മത്തായി 2:18). നമ്മുടെ മനുഷ്യ മനസ്സിനെ വളരെയധികം വേദനിപ്പിക്കുന്ന ചിത്രമാണ് പൊന്നുണ്ണി യേശുവിനായി ബലിയർപ്പിക്കപ്പെട്ട കുഞ്ഞുമക്കളുടെ കൂട്ടുക്കരച്ചിൽ. ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് ദൈവത്തിന്റെ കഥകൾ തേടുന്നവരായാണ്. ദൈവത്തിന്റെ മുഖമാണ് ഓരോ കുഞ്ഞിനുമുള്ളത്. അതു തിരിച്ചറിയാൻ കഴിയാതെ പോകുന്നത് നമ്മളിൽ നൈർമല്യവും നിഷ്കളങ്കതയും നഷ്ടപ്പെടുമ്പോഴാണ്.

ആധുനിക നൂറ്റാണ്ടിലേക്കു കടക്കുമ്പോൾ കുഞ്ഞുങ്ങളെ കൊല്ലുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഹേറോദേസ് വധിച്ചത് പിറന്ന പൈതങ്ങളെ ആയിരുന്നുവെങ്കിൽ, ഇന്നു അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റായ ജോൺ ബൈഡൻ പോലും അബോർഷനെ അനുകൂലിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഈയിടെയാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്. ഇപ്രകാരം കുഞ്ഞുങ്ങൾ തേജോവധം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. നിരവധി കുഞ്ഞുങ്ങൾ മാനസികമായും, ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. ഭാരതത്തിലാകട്ടെ സാധാരണയായി കാണുന്ന മറ്റൊരു കാഴ്ചയാണ് ബാലവേലകൾ. വളരെയേറെ രസകരവും, സന്തോഷകരവും, അർത്ഥസമ്പുഷ്ടവുമായ ബാല്യകാലമിന്ന് സ്വാർത്ഥ ലാഭത്തിന്റെയും, പണക്കൊഴുപ്പിന്റെയും, ആഡംബരത്തിന്റെയും കെണിയിൽപ്പെട്ട് നശിച്ചുപോകുന്നു.

ക്രിസ്തുവിനു വേണ്ടി ജീവനർപ്പിച്ച കുഞ്ഞുമക്കൾ നമ്മെ പഠിപ്പിക്കുന്ന വലിയൊരു സത്യമിതാണ്. തങ്ങൾക്കുവേണ്ടി നിലവിളിക്കാൻ പോലും സാധിക്കാതെ ഹേറോദേസിന്റെ പടയാളികൾ അവരെ നിഷ്കരുണം കൂട്ടക്കൊല ചെയ്തപ്പോൾ തങ്ങളുടെ രക്ഷകനായ ദൈവത്തിന് മുൻപിൽ ജീവിതം യാഗമായർപ്പിക്കുന്നതിൽ ആ കുഞ്ഞുങ്ങൾ സംതൃപ്തി കണ്ടെത്തിക്കാണുമോ! ഒരുപക്ഷേ ക്രിസ്തുവിന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രവചനം കൂടിയായിരുന്നു ആ കുഞ്ഞുമക്കളുടെ ജീവത്യാഗം.

താൻ ജനിച്ചതും മറ്റുള്ളവർക്കുവേണ്ടി ജീവനർപ്പിക്കാനാണെന്ന് ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുകയാണ്. പുൽക്കൂട്ടിൽ ആരംഭിക്കുന്ന അവന്റെ ആ യാത്ര പൂർത്തീകരിക്കപ്പെടുന്നത് കാൽവരി മലമുകളാണ്. ഈ ക്രിസ്മസ് കാലത്ത് നമ്മുടെ ഹൃദയത്തെ പിളർക്കുന്ന വലിയൊരു രോദനം തന്നെയാണ് കുഞ്ഞുമക്കളുടെ നിലവിളി എന്നതിൽ സംശയമില്ല.

ദൈവത്തിനുവേണ്ടി ബലിയർപ്പിക്കപ്പെട്ട ഈ കുഞ്ഞുമക്കളെ കുറിച്ച് ധ്യാനിച്ചുകൊണ്ട്, നമുക്കും കുഞ്ഞുമക്കളെ പോലെ നിഷ്കളങ്കതയോടുകൂടി ക്രിസ്തുവിനുവേണ്ടി അപമാനിക്കപ്പെടാനും, ക്രിസ്തുവിനു വേണ്ടി ജീവനർപ്പിക്കുവാനുമുള്ള വിശ്വാസസ്ഥൈര്യവും, തീഷ്ണതയും നേടിയെടുക്കാം. പുൽ ക്കൂട്ടിലെ ഉണ്ണിയേശു നമുക്ക് വഴിവിളക്കാവട്ടെ!

മത്തായി 18:3 നമുക്ക് മനഃപ്പാഠമാക്കാം: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെ പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker