Synod

സിനഡിന്റെ ഉല്പത്തിയും ലഘുചരിത്രവും

ആഗോള സഭയിലെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തെക്കുറിച്ച് ഒരു ലഘു പഠനം...

ഫാ.വില്യം നെല്ലിക്കൽ

1. ആഗോള സഭയുടെ സമ്മേളനം:
സഭയുടെ ദേശീയവും പ്രാദേശികവുമായ ആവശ്യങ്ങൾക്കായി നേതൃസ്ഥാനത്തുള്ളവർ ഒത്തു ചേരുന്ന പതിവ് ആദിമ സഭാകാലം മുതൽ നിലവിലുണ്ടായിരുന്നു. ക്രിസ്തുവിന്റെ സുവിശേഷവും വിശ്വാസവും ദിഗന്തങ്ങളിൽ എത്തിയിട്ടും ഒരു കാലഘട്ടംവരെ സഭാതേതൃത്വത്തിലുള്ളവർ ആഗോളതലത്തിൽ ഒരുമിച്ചു സമ്മേളിക്കുക അത്ര എളുപ്പമോ പ്രായോഗികമോ ആയിരുന്നില്ല. എന്നാൽ യാത്രാസൗകര്യങ്ങളും ആശയവിനിമയ സാദ്ധ്യതകളും വളർന്ന ആധുനിക കാലത്തിന്റെ ഉത്തരാർദ്ധത്തിൽ സഭാ നേതൃത്വത്തിന്റെ ആഗോള സിനഡു സമ്മേളനങ്ങൾക്ക് തുക്കമിട്ടത് പോൾ ആറാമൻ പാപ്പായാണ് (1963-1978).

2. പോൾ ആറാമന്‍ ഒരു ക്രാന്തദർശി:
1965 സെപ്റ്റംമ്പര്‍ 15-ന് ‘അപ്പസ്തോലിക ഉത്ക്കണ്ഠ’ (Apostolica Sollicitudo) എന്ന പേരില്‍ വിളംബരം ചെയ്ത സ്വാധികാര പ്രമാണരേഖയിലൂടെയാണ് (motu proprio) “ആഗോള സഭയുടെ സിനഡു സമ്മേളം” (Synod of Bishops) എന്ന സഭാ സ്ഥാപനത്തിന് പോൾ ആറാൻ പാപ്പാ രൂപം നല്കിയത്. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും സ്ഥിതിചെയ്യുന്ന കത്തോലിക്കാ സഭാസ്ഥാപനങ്ങളെ പ്രബോധനപരമായും പ്രായോഗിക തലത്തിലും സംവാദത്തിലും ഒന്നിപ്പിക്കുന്ന ഘടകമാണ് സിനഡ്.

3. “സിനഡ്” എന്ന വാക്കിന്റെ ഉല്പത്തി:
മൂലത്തില്‍ ഗ്രീക്കില്‍നിന്നും എടുത്തിട്ടുള്ളതാണ് ഇപ്പോള്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കുന്ന സിനഡ് (synod) എന്ന വാക്ക്. സൂണ്‍ (suun = together) ഒരുമിച്ചെന്നും, ഹൂദോസ് (hodos =way) വഴിയെന്നും ചേര്‍ത്തു വായിക്കുമ്പോള്‍, ഒരുമിച്ചു സമ്മേളിക്കുവാനും, ചിന്തിക്കുവാനും, ആശയങ്ങള്‍ പങ്കുവയ്ക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള ഉപാധിയെന്ന് (the way to work together) സിനഡ് എന്ന വാക്കിന് മൂലാര്‍ത്ഥം ലഭിക്കുന്നു.

4. സിനഡു സമ്മേളനത്തിലെ ഭാഗഭാക്കുകൾ:
സഭാ പ്രവിശ്യകളിൽനിന്നും പ്രാദേശിക, ദേശിയ സമിതികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായ മെത്രാന്മാരെയാണ് ‘സിനഡു പിതാക്കന്മാർ’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കൂടാതെ സന്ന്യാസ സഭാപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ദ്ധരും നിരീക്ഷകരും, ഓരോ സഭാ പ്രവിശ്യകളില്‍നിന്നുമുള്ള അല്‍മായ പ്രതിനിധികളും, ക്ഷണിക്കപ്പെട്ട ഇതര ക്രൈസ്തവ സഭാ പ്രതിനിധികളുടെ തലവന്മാരും, കൂടാതെ പാപ്പാ നേരിട്ടു ക്ഷണിക്കുന്ന മൂന്നു വിശിഷ്ട വ്യക്തികളുമാണ് സിനഡില്‍ സന്നിഹിതരാകുന്നത്. ഇതില്‍ വോട്ടവകാശമുള്ളത് ‘സിനഡ് പിതാക്കന്മാർ’ക്കാണ്. മെത്രാന്മാർക്കു പുറമേ, പ്രാദേശിക സഭ അല്ലെങ്കില്‍ ദേശിയ മെത്രാന്‍ സമിതി സിനഡിനായി തിരഞ്ഞെടുക്കുന്ന സന്ന്യാസ സഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരും സഭാ പിതാക്കന്മാര്‍ക്കൊപ്പം വോട്ടവകാശമുള്ളവരാണ്.

5. സിനഡ് മൂന്നുതരം:
സാധാരണ പൊതുസമ്മേളനം (Ordinary General Assembly of Synod), പ്രത്യേക പൊതുസമ്മേളനം Extraordinary General Assembly, അനിതരസാധാരണമായ സമ്മേളനം (Extraordinaryl General Assembly), പ്രത്യേക സിനഡു സമ്മേളനം (Special Assembly of Synod) എന്നിങ്ങനെ സിനഡ് മൂന്നു തരത്തിലുണ്ട്.

a) സാധാരണ സിനഡ്: സാധാരണ പൊതുസമ്മേളനം ആഗോളസഭയുടെ പൊതുനന്മ ലക്ഷൃമാക്കിയുള്ള വിഷയങ്ങള്‍ പഠിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. 2021 ഒക്ടോബറിൽ നാം ആരംഭിച്ച സഭയുടെ കൂട്ടായ്മയെ സംബന്ധിച്ച (Synod on the Synodality) സമ്മേളനം സഭയുടെ സാധാരണ പൊതുസമ്മേളനമാണ്.
b) അസാധാരണ സിനഡ്: ആഗോള സഭയുടെ അടിയന്തര സ്വഭാവമുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് സിനഡിന്‍റെ അനിതരസാധാരണമായ പൊതുസമ്മേളനം (Extrordinary Assembly of Synod) വിളിച്ചുകൂട്ടുന്നത്. ഉദാഹരണത്തിന്…, പാപ്പാ ഫ്രാൻസിസ് 2014-ൽ സുവിശേഷവത്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങളുടെ അജപാലന വെല്ലുവിളികളെ സംബന്ധിച്ചുള്ള അനിതരസാധാരണമായ സിനഡു സമ്മേളനമായിരുന്നു അത്. അതിവേഗം പരിഹാരങ്ങൾ കണ്ടെത്തേണ്ട സഭാ കാര്യങ്ങളാണ് ഇത്തരത്തിലുള്ള സിനഡു സമ്മേളനങ്ങളിൽ വിഷയമാക്കപ്പെടുന്നത്.
c) പ്രത്യേക സിനഡ്: ഒരു സഭാ പ്രവിശ്യയുടെയോ പ്രാദേശിക സഭയുടെയോ പ്രത്യേക വിഷയങ്ങള്‍ ചർച്ചചെയ്യുന്നതിനും പഠിക്കുന്നതിനുമാണ് പാപ്പാ ഇത്തരത്തിലുള്ള സമ്മേളനം വിളിച്ചു കൂട്ടുന്നത്. അത് ഒരു രാജ്യത്തെയോ, ഒരു ഭൂഖണ്ഡത്തെയോ, ഒരു പ്രത്യേക സഭാ പ്രവിശ്യയെയെയോ സംബന്ധിക്കുന്നതോ ആവാം. ഉദാഹരണത്തിന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഓഷ്യാനിയ, മദ്ധ്യപൂർവ്വദേശം എന്നിവയെ സംബന്ധിച്ച പ്രത്യേക സിനഡു സമ്മേളനങ്ങൾ. ഗോത്രവർഗ്ഗക്കാരെയും അവരുടെ പരിസ്ഥിതിയെയും കാലാവസ്ഥാ വ്യതിയാനത്തെയും സംബന്ധിച്ച് 2019 ഒക്ടോബറിൽ പാപ്പാ ഫ്രാൻസിസ് ആമസോണിയൻ സിനഡു സമ്മേളനം സിഡിൻറെ പ്രത്യേക സമ്മേളനമായിരുന്നു. (The Special Synod for Amazonian Communities)

6. സിനഡും സഭാനിയമവും:
സഭയുടെ നവീകരിച്ച കാനോനിക നിയമം സിനഡു സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതു പ്രകാരം സിനഡ് പാപ്പായുടെ പരമാധികാരത്തിന്റെ കീഴില്‍ വരുന്ന സഭാ സ്ഥാപനമാണ്. സിനഡു സമ്മേളനം വിളിച്ചുകൂട്ടുന്നതിനും അത് പിരിച്ചുവിടുന്നതിനും, അതിന്‍റെ സ്ഥല-കാല പരിധികൾ, വിഷയം എന്നിവ നിശ്ചിയിക്കുന്നതിനും, സമ്മേളനത്തിന്റെ തീര്‍പ്പുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും, അതിന്‍റെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നതിനുമുള്ള അധികാരം പാപ്പായ്ക്കാണ്. പാപ്പായുടെ നേതൃത്വത്തിൽ വത്തിക്കാന്റെ സിനഡു കമ്മിഷൻ മുന്‍കൂറായി തയ്യാറാക്കുന്ന പഠനരേഖയുടെ (Instrumentum Laboris) സഹായത്തോടെയാണ് സിനഡു സമ്മേളനം വത്തിക്കാനില്‍ നിശ്ചതസമയത്ത് പ്രവര്‍ത്തനബദ്ധമാകുന്നത്.

 

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker