Diocese

നെയ്യാറ്റിൻകര രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം

രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടികൾ അവസാനിച്ചത് വൈകുന്നേരം 08:30-നായിരുന്നു...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: രജത ജൂബിലിയോടനുബന്ധിച്ച് നെയ്യാറ്റിൻകര രൂപത സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് സമാപനമായി. പതിനൊന്ന് മണിക്കൂർ നീണ്ടതായിരുന്നു രജത ജൂബിലി ആഘോഷം. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടികൾ അവസാനിച്ചത് വൈകുന്നേരം 08:30-നായിരുന്നു. കോവിഡ് കാരണം ബിഷപ്‌സ് ഹൌസിൽ വളരെ ലളിതമായി നടത്താൻ തീരുമാനിച്ചിരുന്ന പരിപാടികൾ പിന്നീട് രൂപതയുടെ അജപാലന കേന്ദ്രമായ ലോഗോസ് പാസ്റ്റൊറൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. അതിനാൽത്തന്നെ, കൂടുതൽ വിശ്വാസികൾക്കും അൽമായ നേതാക്കൾക്കും തങ്ങളുടെ രജത ജൂബിലി സമാപന ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചു.

രൂപതയുടെ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും സംഗമവേദിയായിമാറിയിരുന്നു രജത ജൂബിലി ആഘോഷവേദിയായ ലോഗോസ് പാസ്റ്റൊറൽ സെന്റർ. രണ്ടുഘട്ടങ്ങളായി ക്രമീകരിച്ച പരിപാടിയിൽ പൊന്തിഫിക്കൽ ദിവ്യബലിയും അനുമോദന സമ്മേളനവും അടങ്ങുന്നതായിരുന്നു ആദ്യഘട്ടം, രാഷ്ട്രീയ-സാമുദായിക നേതാക്കളെ ഉൾക്കൊള്ളിച്ചുള്ള സമാപന സമ്മേളനമായിരുന്നു രണ്ടാംഘട്ടം. പലതവണ മഴതടസമായെത്തിയെങ്കിലും അതിനെയൊക്കെ അതിജീവിച്ചായിരുന്നു വിശ്വാസികളും വൈദീകരും സന്യാസീ-സന്യാസിനികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. കെ.ആർ.എൽ.സി.സി. സംഗമത്തിന് ശേഷം നെയ്യാറ്റിൻകര രൂപതയുടെ സംഘാടക മികവ് വിളിച്ചോതുന്ന വേദികൂടിയായി രജതജൂബിലി ആഘോഷം മാറി.

രാവിലെ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് വിൻസെന്റ് സാമുവൽ നേതൃത്വം നൽകി. ദിവ്യബലിയിൽ മൂന്ന് റീത്തുകളിൽ (ലത്തീൻ, സീറോ-മലബാർ, സീറോ-മലങ്കര) നിന്നുള്ള 11 പിതാക്കന്മാരുടെ സാന്നിധ്യം പ്രത്യേക ശ്രദ്ധയാകർഷിച്ചു. തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് സൂസൈപ്പാക്യം, പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, കൊല്ലം മുൻബിഷപ്പ് സ്റ്റാൻലി റോമൻ, കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, സുൽത്താൻപേട്ട് ബിഷപ്പ് പീറ്റർ അബീർ, ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ, പാറശാല മലങ്കരകത്തോലിക്കാ ബിഷപ്പ് തോമസ് മാർ എസേബിയൂസ്, മാർത്താണ്ഡം മലങ്കരകത്തോലിക്കാ ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ആർ.ക്രിസ്തുദാസ്, മോൺ.ജി.ക്രിസ്തുദാസ് എന്നിവർ സഹകാർമികരായി.

കർമ്മലീത്താ മിഷനറിമാരുടെ മഹനീയമായ ശുശ്രൂഷയാണ് കേരളസഭയെ പൂർണ്ണമായും ശക്തമായും വളർത്തുകയും സമ്പന്നമാക്കുകയും ചെയ്തതെന്നും, മഹാമിഷനറിയായ ബിഷപ്പ് അലോഷ്യസ് ബെൻസിഗർ നെയ്യാറ്റിൻകരയെ ‘പ്രേഷിതപ്രവർത്തനത്തിന് അനുയോജ്യമായ വിളഭൂമി’യെന്നാണ് തന്റെ ജീവചരിത്രത്തിൽ എഴുതിയിരിക്കുന്നതെന്നും ദിവ്യബലി മദ്ധ്യേ വചനസന്ദേശം നൽകിയ ബിഷപ്പ് സ്റ്റാൻലി റോമൻ ഓർമ്മിപ്പിച്ചു. ദിവ്യബലിക്ക് ശേഷം നെയ്യാറ്റിൻകരയിലെ പത്താംകല്ലിൽ നിർമ്മിക്കുവാൻ പോകുന്ന വൈദീകഭവനത്തിന്റെ ശിലാശീർവാദ കർമ്മവും നടന്നു. https://youtu.be/58W7yXWsaXg

അനുമോദനസമ്മേളനത്തിന്റെ ഉദ്ഘാടന സന്ദേശത്തിൽ, നെയ്യാറ്റിൻകര എന്ന വിശ്വാസകുടുംബത്തിന് ക്രിയാത്മകമായ – ആത്‌മീയമായ – ദാർശനികമായ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ബിഷപ്പ് വിൻസെന്റ് സാമുവലിനെ അഭിനന്ദിക്കുകയും, നെയ്യാറ്റിൻകര രൂപത പുതുരൂപതകൾക്ക് വലിയ മാതൃകയാണെന്നും അവധാനതയോടെയുള്ള സമർപ്പണത്തിലൂടെ ദൈവരാജ്യ ശുശ്രൂഷയിൽ എങ്ങനെ സാക്ഷ്യമായി തീരുവാൻ സാധിക്കും എന്നതിന്റെ വലിയൊരു ദൃഷ്ടാന്തമാണ് നെയ്യാറ്റിൻകര രൂപതയെന്നും ബിഷപ്പ് തോമസ് മാർ എസേബിയൂസ് പറഞ്ഞു. അനുമോദനസമ്മേളനത്തിൽ രൂപതാ വൈദികരെ പ്രതിനിധീകരിച്ച് റവ.ഡോ.റ്റി.ക്രിസ്തുദാസും, സന്യാസിനികളെ പ്രതിനിധീകരിച്ച് സിസ്റ്റർ ഗ്രെസിക്കുട്ടിയും, അല്മായരെ പ്രതിനിധീകരിച്ച് ശ്രീ.നേശനും, രൂപതയിലെ വിവിധ സമിതികളുടെ ആദരം അർപ്പിച്ചു. പ്രത്യേക അതിഥിയായി എത്തിയ പിതാവിന്റെ ശിഷ്യനും ഹൈക്കോടതി ജസ്റ്റിസുമായ സുനിൽ തോമസിനെ ബിഷപ്പ് വിൻസെന്റ് സാമുവൽ ആദരിച്ചു.

ഈ വേദിയിൽ വച്ച് നെയ്യാറ്റിൻകര രൂപതയുടെ അജപാലന പ്രവർത്തകങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ രൂപപ്പെടുത്തിയ ‘പ്രാദേശിക സഭാ നിയമങ്ങളടങ്ങിയ’ പുസ്തകവും, രൂപതയുടെ വിശ്വാസ വളർച്ചയുടെ ചരിത്രം വിവരിക്കുന്ന ‘തീർത്ഥാടന വഴിയേ’ എന്ന പുസ്തകവും, രജത പ്രഭയും പ്രകാശനം ചെയ്തു.

ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിന് കാത്തലിക്ക് വോക്‌സ് പുറത്തിറക്കി വ്ലാത്താങ്കര ഇടവകയിലെ യുവതികൾ ചുവടുവച്ച ജൂബിലിഗാനത്തോടെയാണ് തുടക്കമായത്. ആർച്ച് ബിഷപ്പ് സൂസൈപ്പാക്യം അധ്യക്ഷനായ പരിപാടി ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ.സഭാ ബിഷപ്പ് റവ.ഡോ.ധർമ്മരാജ് റസ്സാലം, ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, ഫാ.തോമസ് തറയിൽ, മോൺ.വിൻസെന്റ് കെ.പീറ്റർ, മറ്റ് രൂപതാതല സംഘടനാ പ്രതിനിധികളും അനുമോദനമർപ്പിച്ചു. സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ എം.പി.ശശി തരൂർ, എം.എൽ.എ. മാരായ എം.വിൻസെന്റ്, ജി.സ്റ്റീഫൻ, കെ.ആൻസലൻ, മുൻസ്പീക്കർ എൻ.ശക്തൻ, ശ്രീ.സുധാർജുൻ തുടങ്ങിയ രാഷ്രീയ നേതാക്കളും ആശംസകൾ നേർന്നു.

സമാപന സമ്മേളനത്തിൽ വച്ച് രജത ജൂബിലിയുടെ ഭാഗമായി, നിരർദ്ധരരെയും ആലമ്പഹീനരെയും സഹായിക്കുവാനായി “കംപാഷൺ ഫണ്ടി”ന് തുടക്കം കുറിക്കുകയും, രൂപതയ്ക്കകത്തും പുറത്തുമുള്ള നിരവധിപേർ കംപാഷൺ ഫണ്ടിലേക്ക് സംഭാവനകൾ നൽകുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker