Daily Reflection

ഡിസംബർ 21: നമസ്കാരം

വാക്കുകൾ കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പ്രവർത്തി കൊണ്ടും അഭിസംബോധന ചെയ്യണം...

ഇരുപത്തിയൊന്നാം ദിവസം

ഏതൊരു ഭാഷയും പഠിക്കുമ്പോൾ, നാം ആദ്യം പഠിക്കുന്നത് പരസ്പരം അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്നതാണ്. നമ്മുക്ക് ചുറ്റുമുള്ളവരെ ബഹുമാനിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് സാമൂഹ്യ ജീവിയായ മനുഷ്യനു വളരെ പ്രധാനമാണ്. നമ്മുടെ ഭാരതീയ സംസ്കാരത്തിൽ, അഭിസംബോധന ചെയ്യാൻ ‘നമസ്കാരം’ എന്ന പദമാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. “നമസ്തേ” എന്ന സംസ്കൃത വാക്കിന്റെ അർത്ഥം തന്നെ “ഞാൻ നിന്നിലെ ദൈവത്തെ ആരാധിക്കുന്നു”, “നിന്നെ ഞാൻ ബഹുമാനിക്കുന്നു” എന്നാണ്. അതെ, ഒരോ അഭിസംബോധനയും മറ്റുള്ളവരെ വിശുദ്ധീകരിക്കുവാനും അവരെ വിലമതിക്കുവാനും, സഹോദരനായി ബഹുമാനിക്കുവാനും കൂടിയുള്ള അവസരമാണ്.

സുവിശേഷത്തിൽ എലിസബത്തിനെ കണ്ടയുടനെ അഭിസംബോധന ചെയ്യുന്ന മറിയത്തെ നാം കണ്ടുമുട്ടുന്നുണ്ട്. ദൈവ സുതന്റെ അമ്മയായ മറിയം, എലിസബത്തിനെ “ഞാൻ നിന്നെ ബഹുമാനിക്കുന്നു”, “നിന്നിലുള്ള ദൈവത്തെ കാണുന്നു” എന്നുള്ള ഉറച്ച പ്രഖ്യാപനമാണ് നടത്തുന്നതെന്നു മറിയത്തിന്റെ മൂന്നുമാസത്തെ ശുശ്രൂഷ അടയാളപ്പെടുത്തുന്നു.

വിശുദ്ധ ഗ്രന്ഥത്തിലുടനീളം ഇപ്രകാരമുള്ള അഭിസംബോധനകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. യഹൂദർ ദൈവത്തെ അഭിസംബോധന ചെയ്തത് “യഹോവ”യെന്നായിരുന്നു . എന്നാൽ അപ്രകാരം ചെയ്യുവാൻ അവർക്ക് ഭയമുള്ളതുകൊണ്ട് “എന്റെ ദൈവമ”, എന്നർത്ഥമുള്ള “ആദോനായി ” എന്നാണ് വിളിച്ചത്. യഹൂദർ പരസ്പരം കണ്ടുമുട്ടുമ്പോൾ അഭിസംബോധന ചെയ്തിരുന്നത് ശാലോം (സമാധാനം) എന്നായിരുന്നു. ക്രിസ്തു ശിഷ്യന്മാരെ അയ്ക്കുമ്പോഴും, “നിങ്ങൾ പരസ്പരം സമാധാനം ആശംസിക്കുവിൻ” എന്നാണ് ആവശ്യപ്പെടുന്നത്. ഉയർത്തെഴുന്നേറ്റ ക്രിസ്തു, ശിഷ്യന്മാരോടും “ശാലോം” അഥവാ സമാധാനം എന്നാണ് ആശംസിച്ചത്.

ദിവ്യബലി അർപ്പിക്കുമ്പോൾ, നാം ഓരോ ദിവസവും പരസ്പരം സമാധാനം ആശംസിക്കാറുമുണ്ട്. ദൈവം നമുക്ക് നൽകിയ മഹത്തായിട്ടുള്ള സമാധാനം പരസ്പരം നൽകുവാനായിട്ട് കടപ്പെട്ടവരാണ് ഓരോ ക്രൈസ്തവനുമെന്നു പരിശുദ്ധ അമ്മയുടെ എലിസബത്തിനോടുള്ള ആ വലിയ അഭിസംബോധന അടിവരയിടുന്നു.

കുടുംബങ്ങളിൽ പോലും പരസ്പരബഹുമാനവും, കരുതലും ശിഥിലമായി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മളിന്ന്. മുതിർന്നവർ ഒരു അധികപ്പറ്റായി മാറുന്ന അവസ്ഥ! അല്ലലില്ലാതെ വളരുന്ന ഇന്നത്തെ തലമുറക്ക്‌ മാതാപിതാക്കൾ ഭാരമായ് മാറുന്ന കാഴ്ച, കേരളത്തിൽ വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങൾ കാണുമ്പോൾ മനസ്സിലാകും. ഈ മനസ്ഥിതി ക്ക് മാറ്റം വരുത്തേണ്ടതുണ്ട്. വയോധികയായ എലിസബത്തിനെ ശുശ്രൂഷിക്കാനായിട്ട് യുവതിയായ മറിയം കടന്നുചെല്ലുന്നത് നമുക്ക് മറക്കാൻ കഴിയുമോ? വാക്കുകൾ കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പ്രവർത്തി കൊണ്ടും മറിയം എലിസബത്തിനെ ആശീർവദിക്കുകയും, അഭിസംബോധന ചെയ്യുകയുമാണ്. തന്റെ ഉദരത്തിൽ വസിക്കുന്ന സമാധാനം എലിസബത്തിന് മറിയം പ്രദാനം ചെയ്യുന്നു.

ഈ ക്രിസ്മസ് കാലയളവിൽ, പരിശുദ്ധ അമ്മയും എലിസബത്തും പരസ്പരം കണ്ടുമുട്ടുന്ന മനോഹരമായ നിമിഷം ധ്യാനിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങളും നവീകരിക്കുകയും നമ്മുടെ ചുറ്റുമുള്ളവരിൽ സമാധാനം വിതക്കുന്ന നന്മയുടെ വാഹകരാകുവാനായിട്ടുള്ള പരിശുദ്ധ അമ്മയുടെ മാതൃക ഉൾക്കൊള്ളുവാൻ നമുക്ക് കഴിയട്ടെ!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker